Showing posts with label Social. Show all posts
Showing posts with label Social. Show all posts

Saturday, 30 July 2011

ഊരുവിലക്കും ഇളനീരും...

ബസ്സിലെ ചർച്ചയുടെ ഒരു ശേഖരം മാത്രം...


https://plus.google.com/102470328790117053902/posts/LhS8VHzg6m8

ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...


https://plus.google.com/102470328790117053902/posts/ajJ5L4VLJCU

 ഹ ഹ... ഇതൊക്കെയാണ് കമ്യൂണിസ്റ്റ് മഹാന്മാർ പറഞ്ഞുവെച്ചിട്ടുള്ളതെങ്ങിൽ... പിന്നെ പിണറായിയെ തെറിവിളിച്ചിട്ട് കാര്യമില്ല... തെളിച്ച വഴിയിലൂടെ പിണറായിയും തെളിക്കുന്നു...

Ex Communist is the worst communist - Lenin

ഒറ്റുകാരന്റെ പ്രതിഫലം മരണമാണ്(ചെയുടെ ഡയറിക്കുറിപ്പുകൾ)

 ...

വ്യക്തി സ്വാതന്ത്ര്യം സി.പി.എമ്മിൽ ഇല്ല... അതുതന്നെയാണ്‌ ഈ വാർത്തയും വെളിവാക്കിയത്...

വി.എസ്സിന്‌ ബെർലിനെ സന്ദർശിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവഗണിക്കേണ്ടതായിരുന്നു... അതിന്‌ പകരം ചൂരലിൽ കുട്ടികളേ നിയന്ത്രിക്കുന്നതാണ്‌ ശരിയെന്ന് തോന്നിയതാണ്‌ പാളിയത്... ഈ വിഷയത്തിൽ വി.എസ്സ് ഭംഗിയായി പണിതു...

ജാതിമത സംഘടനകളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന സദ്യകളിൽ പങ്കെടുക്കരുത് എന്ന രീതിയിൽ ഊരുവിലക്ക് നടത്തുന്നപോലെയായി ഉച്ചഭക്ഷണവിപ്ലവം...


പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...
 

Saturday, 23 July 2011

വില്ലൻ എന്റെ സമുദായത്തിൽ നിന്നോ...

കാർട്ടൂണുകളിൽ സിനിമകളിൽ നോവലിൽ അങ്ങനെയുള്ള മേഖലകളിലെല്ലാം വില്ലൻ കഥാപാത്രങ്ങൾ എന്റെ സമുദായക്കാരന് മാത്രം പതിച്ചു നൽകുന്നു എന്ന വിലാപം ഉടലെടുക്കുന്നത് സ്വന്തം മനസിലെ അടിമത്വം നിറഞ്ഞ സ്വത്വബോധത്തിൽ നിന്നാണ്... നമ്മുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്ങിൽ മറ്റൊരു വിധത്തിൽ സ്വത്വബോധം ഉണ്ട്;  ഉണ്ടായിരിക്കണം പക്ഷേ അതിരുകടക്കുന്ന സ്വത്വബോധം പൊസസ്സീവനസിന്റെ പണി ചെയ്തു തരും... ഭാര്യ മറ്റൊരാളെ നോക്കിയാൽ പോലും പ്രശ്നം... പിന്നെ നാം തന്നെ ഭാര്യയെ എങ്ങനെയൊക്കെ സംശയിക്കാം എന്നതിൽ ഗവേഷണം നടത്തും...

വിഷവിത്തിറക്കുന്നതിൽ വേറിട്ട വായന നടത്തുന്ന നിരൂപകരും വായനയേയില്ലാത്ത മൗലീകവാദികളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്... നിരൂപകർ വേറിട്ട വായനയൊക്കെ നടത്തി ഒരു കലയെ നിരുപിക്കുന്നത് ഒരു സംസ്കൃതിയുടെ ആവശ്യമാണ്... പക്ഷേ വേറിട്ട വായനയിലൂടെ വിഷവിത്തിറക്കുന്നതാവരുത് നിരൂപണം... പകരം കലയിലെ കളകളെ പിഴുതെടുക്കുകയായിരിക്കണം വേറിട്ട വായനയുടെ ലക്ഷ്യം...

നമ്മുടെ ഇഷ്ടക്കേടുകൾ ഒരു പക്ഷേ ഇഷ്ടത്തേക്കാൾ കൂടുതൽ തികട്ടിവരുന്നതുപോലെ സ്വന്തം സമുദായത്തിലെ നല്ല കഥാപാത്രങ്ങളെ വിസ്മരിച്ചുകൊണ്ട്  സ്വന്തം സമുദായത്തിലെ വില്ലൻ കഥാപാത്രങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണ്... നമ്മുടെ ആശയങ്ങളുമായി 90 ശതമാനം യോജിക്കുന്ന വ്യക്തിയാണെങ്ങിലും ആ വ്യക്തിയുമായി തെറ്റിപിരിഞ്ഞ 10 ശതമാനമായിരിക്കും ആ വ്യക്തിയെ വിലയിരുത്തുന്നതിൽ നമ്മെ കൂടുതലും സ്വാധീനിക്കുക... അതുതന്നെയല്ലേ വില്ലൻ കഥാപാത്രങ്ങളിലൂടെ അക്രമിക്കപ്പെടുന്നു എന്ന വാദം ഉയർത്തുന്നവർക്കും സംഭവിക്കുന്നതും...

നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തിരഞ്ഞെടുപ്പിന് വിധേയമാകുമ്പോൾ കഥാകാരൻ പൂർണ്ണമായും യാഥാർത്ഥ്യത്തിന്  നിരക്കാത്ത ഒരു കഥാപാത്രത്തെ തീർച്ചയായും തിരഞ്ഞെടുക്കുകയില്ല... പക്ഷേ അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് കഥാപാത്രത്തിന്റെ സമുദായരൂപത്തിലൂടെ നാം ഗണിച്ചെടുക്കുന്നത് നമ്മുടെ മനസ്സിന്റെ അപനിർമിതിയാണ്... സായിപ്പ് ഇന്ത്യയെ ചേരിയിലൂടെ അപമാനിക്കുകയാണ് സ്ലം ഡോഗ് മില്ല്യണയറിലൂടെ എന്ന് അക്ഷേപിക്കുന്നവർ ഒന്ന് ആലോചിച്ചില്ല...  ഇതേ സിനിമയിലെ സീനുകൾ കേരളത്തിന്റെ പാശ്ചാത്തലത്തിൽപോലും പ്രസക്തമല്ല പിന്നെങ്ങിനെ അമേരിക്കൻ പാശ്ചാത്തലത്തിലോ പാരീസിന്റെ പാശ്ചാത്തലത്തിലോ നിർമ്മിക്കും...

മുംബൈയിൽ നിന്ന് കള്ളക്കടത്തുകാരെ ഇറക്കുമതി ചെയ്തിരുന്ന മലയാള സിനിമ ഇന്ന് ദുബായിലേക്ക് കണ്ണ് വെച്ചിരിക്കുന്നു... നമ്മുക്ക് ദുബായിയോട്  പ്രത്യേകിച്ച് വിരോധം ഒന്നുമുണ്ടായിട്ടല്ല മറിച്ച് അങ്ങനേയും ഒരു യാഥാർത്ഥ്യമുണ്ട്... അത് ജനത്തിന് മനസ്സിലാകും... അത്രതന്നെ...

എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു  കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം  നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...

വാൽകഷ്ണം... ഞാൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് നായകനും മൂന്ന് വില്ലനും ഉണ്ടായിരിക്കും...

Thursday, 14 July 2011

ആധാറിനെതിരെ അണിനിരക്കുന്നവർക്കായി സമർപ്പിക്കുന്നു...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...

ഒരു മലയാളി മുംമ്പൈയിൽ ജോലി ചെയ്യുന്നതിനിടയിൽ  സംശയം തോന്നി പോലിസ് ചോദ്യം ചെയ്യുമ്പോൾ, ഇതാണെന്റെ ആധാർ കാർഡ്, ഒന്ന് തപ്പി നോക്കിയെന്നു പറഞ്ഞ് കാർഡ് എടുത്തുകൊടുക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ഒന്ന് അനുഭവിക്കുക... അതിന് പകരം, എന്നെ അറിയുന്ന ആരെങ്ങിലും വരുന്നത് വരെ, അല്ലെങ്ങിൽ പോലിസുകാരുടെ തലങ്ങൂം വിലങ്ങും ഉള്ള ചോദ്യങ്ങൾക്ക് ഒരു സംശയവും നൽകാതെ ഉത്തരം നൽകി മണിക്കൂറുകൾ പോലിസിന്റെ ദയാദാക്ഷണ്യത്തിന് കാത്ത് നിൽക്കുന്നതിലും ഭേദമല്ലേ ഒരു കാർഡ് കൊണ്ടു നടക്കുന്നത്...

മൂന്ന് വർഷം കൊണ്ട് എല്ലാ ഇന്ത്യക്കാർക്കും യു.ഐ.ഡി കാർഡ് കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ പറയുന്നത്... അഭിനന്ദനങ്ങൾ... വളരെ കാര്യക്ഷമമായി ഇത് കൊടുത്ത് തീർത്ത്, ബാക്കിയുള്ള കുറെ കാർഡുകൾ ഇല്ലാതാക്കിയിരുന്നുവെങ്ങിൽ... യു.ഐ.ഡി വിതരണം ചെയ്യുമ്പോൾ, പാൻ കാർഡിന്റെ തന്നെ ആവശ്യമില്ലാതാകുമല്ലോ...  വോട്ടേർസ് കാർഡിന് മുടക്കുന്ന പണം ഖജനാവിൽ തന്നെ കിടക്കുമല്ലോ?

ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ഈ കാർഡ് കൊടുക്കണം... വാക്സിനേഷൻ നൽകുമ്പോൽ മുതൽ ഈ കാർഡായിരിക്കണം അടിസ്ഥാന രേഖ... വിദ്യാലയത്തിൽ ചേരുമ്പോൾ, ഈ കാർഡ് വേണം... പാസ്പോർട്ടിൽ ഈ നമ്പർ രേഖപ്പെടുത്തണം... പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ട് നമ്പർ മാറും പക്ഷേ യു.ഐ.ഡി നമ്പർ സ്ഥിരമായിരിക്കും... ഏത് രേഖയിലും യു.ഐ.ഡി നമ്പർ രേഖപ്പെടുത്തണം...

വിദ്യാലയത്തിൽ പോലിസിനെ കൊണ്ട് തലയെണ്ണിക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്, കുട്ടികളെ പോലും വെച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് അവസ്ഥയിലാണ്... ഒരേ ആളുടെ പേരുകൾ മറിച്ചും തിരിച്ചും എഴുതി സഹായങ്ങൾ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടേയും നാലാകിട രാഷ്ട്രീയക്കാരുടേയും ഉറക്കം കെടും... ആൾമാറാട്ടം നടത്തി ഇന്ത്യയിലെവിടെ ജീവിച്ചാലും എളുപ്പം പിടിക്കപ്പെടും... ഒളിഞ്ഞുകയറി ഇന്ത്യയിൽ ജീവിച്ച് കുറെ കഴിയുമ്പോൾ റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെ ഉണ്ടാക്കി ജീവിക്കുന്നവരും ഇനിയിപ്പോൾ ബുദ്ധിമുട്ടും...  

ഇതിനൊക്കെ പുറമെ, ആധാർ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്ങിൽ, ഇന്ത്യയിൽ എത്ര ജനസംഖ്യയുണ്ടെന്നെങ്ങിലും നമുക്ക് കണക്കാക്കാം... ആറ്റിലെറിഞ്ഞാലും എണ്ണി കളയണമല്ലോ...

വാൽകക്ഷണം... ബോംബ് പൊട്ടുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി വാചാലരായാൽ പോരാ... സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം...

Sunday, 3 July 2011

ജാതിയാണ് താരം...

ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയൻ, പണ്ടാരൻ, വേളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ... 

ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ  ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...

ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു...  ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ  വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...

മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ  ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്...  മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...

ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു  പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...

ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...

ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...

ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...

ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന്  നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...

Friday, 22 April 2011

ഇന്ത്യൻ വെജിറ്റേറിയനിസവും പെസഹാ കുരിശും...

കാക്കര ഇന്ത്യൻ ആണ്‌, അതിനാൽ തന്നെ ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റിയാൽ ബർഗ്ഗർ സന്തോഷത്തോടെ കഴിച്ചിരിക്കണം... അതിനിടയിൽ പുരികം ഒന്ന്‌ ചുളിഞ്ഞാൽ... പകരം വേറൊരു ബർഗ്ഗർ ചോദിച്ചാൽ... അതാണ്‌ തൊട്ടുകൂടയ്മയുടെ അവതാരം... ഭക്ഷണ ശീലമോ എല്ലാ മനുഷ്യരിലും പലവിധത്തിൽ കാണുന്ന ഇഷ്ടക്കേട്, ഇതൊന്നും തന്നെ ഒരു ഇന്ത്യക്കാരനെ സഹായിക്കില്ല... ഒരു ഇന്ത്യൻ ആയതിന്റെ ഗതികേട്... അയിത്തം എന്നത്‌ ഇന്ത്യയിൽ മാത്രമല്ല... ഈ അറപ്പ്‌ വ്യക്തിപരമാണ്‌, വ്യക്തിപരമായ വിശ്വാസം ഒരു പക്ഷെ അന്ധവിശ്വാസം... ഇതൊന്നും ഇടതുചിന്തകളെ സ്വാധിനിച്ചില്ല... കാരണം ബീഫ് ബർഗ്ഗറെ അയിത്തവുമായി കൂട്ടികെട്ടിയിരിക്കുന്നു... അയിത്തവും സവർണവും... ഇടതുചിന്തകൾ കൊടുങ്കാറ്റായി... കൊടുങ്കാറ്റിനിടയിൽ യുക്തി കൈമോശം വന്നു... അതാണല്ലോ വേണ്ടതും, അല്ലേ?

ശാന്തമായ ഒരു അന്തരീക്ഷത്തിൽ ചിന്തിച്ചാൽ യുക്തി കടന്നുവരും... മനസ്സ്‌ ശാന്തമായാൽ അകകണ്ണിന്‌ പലതും ദർശിക്കുവാൻ സാധിക്കും... ശാന്തമായ ഒരു ദേവാലയത്തിൽ കടക്കുമ്പോൾ ഈശ്വരസാനിധ്യം അനുഭവപ്പെടും എന്ന്‌ കേട്ടിട്ടുണ്ട്...

നമുക്ക്‌ ബീഫിലേക്ക്‌ തിരിച്ചു വരാം... വേണ്ട, ബീഫ്‌ തിന്ന്‌ മടുത്തു... മാത്രവുമല്ല, സ്ഥിരമായി ബീഫ് പാറ്റി തിന്നാൽ ശരീരത്തിൽ കൊളസ്റ്റ്രോൾ അടിഞ്ഞുകൂടുമെന്ന്‌ പ്രശസ്ത “ബീഫോളജിസ്റ്റുകൾ” സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... അപ്പോൾ ബീഫിനെ മാറ്റി പട്ടിയെ ഇറക്കിയാലോ... പട്ടിയാകുമ്പോൾ, അതിന്റെ പിന്നിൽ ആർഷഭാരതവും ഇല്ല... പട്ടി ബർഗ്ഗറിൽ നിന്ന്‌ പട്ടിയിറച്ചി മാറ്റിയാൽ നമ്മളിൽ എത്ര പേർ പിന്നെ ബർഗ്ഗർ മാത്രം തിന്നും... ഇതും അയിത്തമാണോ... അല്ലേ അല്ല... കാരണം അതിന്റെ പിന്നിൽ ഇന്ത്യൻ സവർണ്ണതയില്ല... പക്ഷെ സായിപ്പ്‌ ഉണ്ട്... ഇടതുചിന്തകൾ തണുത്തുറഞ്ഞു... മലയാളിക്ക്‌ പട്ടിയിറച്ചി ശില്ലമില്ല, അല്ലേ? പട്ടിക്ക്‌ പകരം പന്നിയായാലും ഇടതുപരിപ്രേക്ഷ്യത്തിലിട്ട്‌ ചുട്ട്‌ എടുക്കുകയില്ല... കാരണം പന്നിയിലും സവർണ്ണതയില്ല...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

അപ്പത്തിൽ നിന്ന്‌ കുരിശ്‌ മാറ്റിയെടുത്താൽ ആർക്കും അപ്പം കഴിക്കാമല്ലോ... അല്ലേ? ബീഫ്‌ ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി കഴിക്കുന്നപോലെ... ബീഫിന്റെ പിന്നിൽ ഒരു വിശ്വാസം ഉണ്ട്... അതുകൊണ്ട്‌ തന്നെയാണ്‌ ബീഫും പന്നിയും കുരിശ്ശും കലർന്ന ഭക്ഷണം പലർക്കും ഭക്ഷിക്കാൻ കൂടുതൽ വിമുഖത...

ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി ബർഗ്ഗർ തിന്ന്‌ കാക്കര അയിത്തത്തിനെതിരെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... പല്ലിയിറച്ചി മാറ്റി ബർഗ്ഗർ തിന്ന്‌ അയിത്തോച്ഛാടനം നടത്തുവാൻ ആരെങ്ങിലും വരുമായിരിക്കും...

വിശ്വാസം, അതല്ലേ എല്ലാം...


വാൽകക്ഷണം...

കണ്ണിൽ കണ്ടതെല്ലാം വിശുദ്ധഗ്രന്ഥത്തിലുടെ വ്യാഖ്യാനിക്കുന്നപോലെ എല്ലാം “ചെങ്കൽചൂളയിൽ” ചുട്ട്‌ എടുക്കണം എന്ന്‌ വാശി പിടിക്കരുത്‌...

Monday, 11 April 2011

13-ന്റെ അപശകുനം ഇതോടെ തീരും...

13 അശുഭ സംഖ്യ ആയതിനാൽ വീമാനത്തിൽ പോലും സീറ്റ്‌ നമ്പർ 12 കഴിഞ്ഞാൽ സീറ്റ്‌ നമ്പർ 14 ആണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌... എല്ലാ വീമാനവും അങ്ങനെയാണോ? ആ അറിയില്ല... ഞാൻ ശ്രദ്ധിച്ച രണ്ട് വീമാനവും 13 എന്ന നമ്പർ ഇല്ലാതെയാണ്‌ പറന്നത്‌... എന്തായാലും 13 ഇല്ലാത്തതുകൊണ്ട്‌ ഒരു ക്രാഷ് ലാന്റിംഗ് ഒഴുവായിക്കിട്ടി എന്നതാണ്‌ എന്റെ യോഗം...

ഹോട്ടലുകളിൽ 13 എന്ന സംഖ്യ ഒഴുവാക്കുന്നതിനായി മുറിയുടെ നമ്പർ ആരംഭിക്കുന്നത്‌ 101 മുതൽ മുകളിലേക്ക്‌...

ഹൈക്കോടതിയോ മറ്റൊ മുറികൾക്ക്‌ നമ്പർ നല്കിയപ്പോൾ 13 ഒഴിവാക്കിയതായി കേട്ടിരുന്നു...

ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ 13 ന്‌ തന്നെ തിരഞ്ഞെടുപ്പ്‌ നടത്തുവാൻ തീരുമാനം എടുത്തത്‌... 13 ഒരു അശുഭ സംഖ്യ ആയതിനാൽ... നല്ല കാര്യങ്ങൾക്ക്‌ എങ്ങനെ തുടക്കമിടും... അതോ തിരഞ്ഞെടുപ്പ്‌ നല്ല കാര്യമല്ലയെന്നാണോ “ദ്വയാർത്ഥം”...

ഫലം പ്രഖ്യാപിക്കുന്നതോ... മെയ് 13 ന്‌... അത്‌ ഏതായാലും നന്നായി... 140 പേർക്ക്‌ മാത്രം നല്ല ദിവസവും ബാക്കിയുള്ള ആയിരക്കണക്കിന്‌ സ്ഥാനാർഥികൾക്കും അശുഭദിവസവും... ജനാധിപത്യമാണല്ലോ... കാവ്യനീതി...

13 ന്റെ അപശകുനം ഇതോടെ തീർന്ന്‌ കിട്ടിയാൽ, അത്രയും നന്ന്‌... 140 പേരും അവരെ പിൻതുണച്ചവരും പറയുമല്ലോ... 13 നല്ല ദിവസമാണെന്ന്‌...

അല്ലാ.. 13 ന്‌ വല്ല അപശകുനം ഉണ്ടോ? ഉണ്ടെങ്ങിൽ 13-ന്‌ വീമാനം പറത്തരുത്‌... 13 ന്‌ ഹോട്ടലുകൾ അടച്ചിടണം... അങ്ങനേയും അപശകുനം ആചരിക്കാമല്ലോ...

ഒന്നാം തീയതിക്കുമുണ്ട്‌ തരികിട പ്രശ്നങ്ങൾ... കടം കൊടുക്കില്ല... പക്ഷെ കൈനീട്ടം വാങ്ങും... ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ ശമ്പളം ഒക്കെ നേരിട്ട് വീട്ടിൽ എത്തുമെന്ന്‌ കണ്ടുപിടിച്ചവർ ശരിക്കും കണക്കുകൂട്ടിയത്‌... ഒന്നാം തീയതി മദ്യപിച്ചാൽ ആ മാസം മുഴുവനും മദ്യപിക്കും എന്ന വിശ്വാസമാണോ... എല്ലാം വിശ്വാസം, അതല്ലെ എല്ലാം...

Wednesday, 29 December 2010

ശ്രീനിജൻ ഇന്ത്യൻ ജനാധിപത്യത്തിന്‌ ഒരു പാഠം...

2006-ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ ഹൈക്കമാന്റ്‌ നേരിട്ട്‌ നൂലിൽ കെട്ടിയിറക്കിയ താരമാണ്‌ ശ്രീനിജൻ... കെ.എസ്.യുവിലും യൂത്ത്‌ കോൺഗ്രസ്സിലും സജീവമായിരുന്ന പി.സി. വിഷ്ണുനാഥിനും അറിയില്ല ഈ ശ്രീനിജൻ എന്ന താരത്തെ... ഹൈക്കമാന്റ് പുറത്തിറക്കിയ ലിസ്റ്റിൽ ശ്രീനിജന്റെ പേരുണ്ടായിരുന്നു എന്ന്‌ മാത്രമാണ്‌ വിഷ്ണുനാഥും ഏഷ്യനെറ്റ്‌ ചർച്ചയിൽ പറയുന്നത്‌... കൂടെ പറയുന്നുണ്ട്‌ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകന്‌ ഇതിൽ കൂടുതൽ പറയാൻ സാധ്യമല്ല... അതിനാണ്‌ മാർക്ക്‌! മുൻമന്ത്രി എം. എ. കുട്ടപ്പനെ മാറ്റി ശ്രിനിജൻ വരണമെങ്ങിൽ ശ്രീനിജന്‌ എടുത്ത്‌ പറയത്തക്ക കഴിവുകൾ വേണം, പാർട്ടി പ്രവർത്തന പരിചയം വേണം... എന്തായിരുന്നു? ഒന്നുമില്ല... അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ്‌... ഇതൊക്കെ മതി ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകാൻ... അല്ലേ... എന്നിട്ടും 125 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യ പാർട്ടിയെന്ന്‌ അവകാശപ്പെടുന്നു... ഇന്നലെയായിരുന്നു ജന്മദിനം... ഞാറക്കലിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഞാറക്കലിൽ പാർട്ടി കൊടി കെട്ടുന്ന ഒരുത്തനും അഭിപ്രായമില്ല...

ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കി തിരഞ്ഞെടുപ്പ്‌ കമ്മീഷനെ പരിപാലിക്കുകയും തിരഞ്ഞെടുപ്പുകളും നടത്തുന്ന നാം എന്തുകൊണ്ട്‌ രാഷ്ട്രീയപാർട്ടികളിൽ തിരഞ്ഞെടുപ്പ്‌ നിർബന്ദമാക്കുന്നില്ല... ഗ്രൂപ്പ്‌ തിരിച്ചും പാനലുണ്ടാക്കിയും പാർട്ടി ഭരിക്കുന്നു... ഇവർ തന്നെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നു... ജനാധിപത്യം എവിടെ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രെ...

പാർട്ടികളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെ ഇന്ത്യയിലെ അഴിമതി തടയുകാൻ സാധ്യമല്ല... അഴിമതിക്കാർ കൂട്ടുകെട്ടുണ്ടാക്കി പാർട്ടിയും രാജ്യവും പിടിച്ചടക്കുന്നു... ജനം കാഴ്‌ച്ചക്കാർ മാത്രം....

സ്ഥാനാർത്ഥികളെ അതാത്‌ മണ്ഡലങ്ങളിലെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കട്ടെ... സ്ഥിരതാമസം ആക്കിയ മണ്ഡലങ്ങളിൽ മാത്രം മൽസരിക്കട്ടെ... വോട്ടില്ലാത്തവന്‌ മൽസരിക്കാൻ സാധ്യമല്ല... എങ്കിൽ പിന്നെ വോട്ട്‌ ചെയുന്ന മണ്ഡലങ്ങളിൽ മൽസരിച്ചാൽ പോരേ... ആര്‌ ആരോട്‌ ചോദിക്കാൻ... രണ്ട് മണ്ഡലങ്ങളിൽ എന്തിന്‌ ഒരേ സമയം സ്ഥാനാർത്ഥിയാകുന്നു... സ്വന്തം നാട്ടിൽ ജയിക്കാത്തവരല്ലെ സുരക്ഷിത മണ്ഡലം നോക്കി പരക്കം പായുക... ആദ്യമായി ചെയ്യേണ്ടത്‌ ജനപ്രാധിനിത്യനിയമം പൊളിച്ചെഴുതണം...

ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ്‌ ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...

നീരാ റാഡിയ ബർക്കാ ദത്ത് തുടങ്ങിയവർ എല്ലാവരും കൂടി രാജയെ ടെലകോം മാന്ത്രിയാക്കിയതിന്റെ പാശ്ചാതലത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2010/11/blog-post_25.html

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും


ശ്രീനിജന്മാരും രാജയും ഉണ്ടാകുന്നത്‌ എങ്ങനെ... വാർഡ്‌ തലം മുതലില്ലേ... ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയേ...

Wednesday, 1 December 2010

കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട്‌ കേറാൻ പോയതായിരിക്കും...

ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...

ങാ... പ്രോഗ്രസ്സ്‌ കാർഡൊക്കെ കിട്ടിയെന്ന്‌ കേട്ടു... നിനക്കെത്രയാടാ മാർക്ക്‌?

അയ്യപ്പന്‌ 14... എനിക്ക്‌ 15...

എടാ, നീ... നിന്റെ മാർക്ക്‌ മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക്‌ വേണ്ടേ...

ങും... പക്ഷേല്‌... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന്‌ പുറത്ത്‌ നിന്നായിരുന്നു...

എന്നാലും നിനക്ക്‌ ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...

ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്‌... പിന്നെ... എനിക്ക്‌ പുരോഗതിയുണ്ട്‌... കഴിഞ്ഞ പരീക്ഷക്ക്‌ എനിക്ക്‌ 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക്‌ കൂടിയിട്ടുണ്ട്‌...

ഇങ്ങ്‌ നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക്‌ ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക്‌ ഒരു മാർക്ക്‌ പോലും കൂടുതലില്ല... വെറും 30 മാർക്ക്‌ തന്നെ...

എടീ... 30 മാർക്കെന്ന്‌ വെച്ചാൽ...

പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്‌... പിന്നെ ഇത്‌ വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...

നിങ്ങൾ കാക്കരയുടെ നെടുവീർപ്പ്‌ കേൾക്കുന്നില്ലെ...

ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Thursday, 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...

Thursday, 5 August 2010

ഓണവും സംസ്കാരവും...

മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന്‌ കാക്കരയെ അവരുടെ വീടുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന്‌ അവരും വരും!!!


മാവേലി നാട്‌ വാണിടും കാലം...
മാനുഷ്യരെല്ലാവരും ഒന്നുപോലെ...
കളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം...

ഇതിൽപരം വേറൊരു കാരണം വേണോ? ഓണം ആഘോഷിക്കുവാൻ...

വീടിന്‌ മുൻപിൽ പൂക്കളം ഇട്ടതും പൂക്കളമത്സരങ്ങളിൽ പങ്കെടുത്തതും സമ്മാനങ്ങൾ കിട്ടിയതും കിട്ടാത്തതും എല്ലാം ഇന്നലെയുടെ ഓർമകളിൽ... കൈകൊട്ടി കളിയും വടം വലി മൽസരം കാണുവാൻ തൊട്ടടുത്ത ഗ്രാമത്തിൽ പോയതും ഒന്നും മറന്നിട്ടില്ല... റിയാലിറ്റി ഷോകൾ രംഗം കയ്യടക്കുമ്പോൾ ഓണത്തിനും മാറ്റം സംഭവിച്ചു... സംഭവിക്കണം, അത്‌ പ്രകൃതി നിയമം... അതുമാത്രമെ മലയാളിക്കും സംഭവിച്ചുള്ളു... പൈതൃകമൊക്കെ തല്ലിക്കെടുത്തി മലയാളി ചൊവ്വയിലെത്തിയെന്നൊക്കെ ചില സാംസ്കാരിക ബുജികൾ പറയുന്നത്‌ കാര്യമാക്കേണ്ട... സാംസ്കാരിക തലത്തിലെ മാറ്റങ്ങൾ ആഗോളപ്രതിഭാസമാണ്‌... (ഒരു ബന്ദ്‌ ആകാമല്ലേ?)

എനിക്ക്‌ ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക്‌ വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനൽകുവാനായി ലോകത്തിന്റെ ഏത്‌ മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത്‌ കളഭം തൊട്ട്‌ വാഴയിലയിൽ വിളമ്പിയ സദ്യയും കഴിച്ച്‌ പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ പൂക്കളും ചേർത്ത്‌ ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച്‌ ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും “ഓണണം”...

ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത്‌ കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല... ഇപ്പോഴൊക്കെ റെഡിമെഡ്‌ ഓണമല്ലേ? അതെ ഓണത്തിന്‌ മാറ്റം വന്നു... എന്റെ ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ല ഓണം... എന്ത്‌ രസമായിരുനു, തൊടിയിലെ കളിയും തുമ്പപ്പു പറിക്കലും ഊഞ്ഞാലാട്ടവും... വർണ്ണിച്ചാൽ തീരില്ല... ഇന്നത്തെ കൂട്ടികൾക്ക്‌ ഇതിനൊക്കെ എവിടെ നേരം!!! ഇപ്പറഞ്ഞവർ ഇപ്പോഴത്തെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും ഓണം ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല... അവർക്ക്‌ “ഓണമുണ്ടായിരുന്നുവെങ്ങിലല്ലേ” ഓർക്കേണ്ടതുള്ളു! തമ്പ്രാന്റെ വീട്ടുപടിക്കൽ ഓണക്കോടിക്കായി കാവൽ... പിന്നെ പട്ടിണിയും... ഓണം നിശ്ചലമല്ല... മാറിക്കൊണ്ടിരിക്കും... ഇന്നത്തെ രീതിയിൽ ഇന്നത്തെ ഓണം ആഘോഷിക്കുക, ഹല്ല പിന്നെ...

ഓഫ്...

ഇപ്രാവശ്യത്തെ ഓണം ചാലക്കുടിക്കാർക്കൊപ്പം... (ടി.വി ക്കാരുടെ പരസ്യംപോലെ വായിക്കുക)

Tuesday, 3 August 2010

മരണവും മലയാളി ആഘോഷിക്കുമൊ?

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

മരണം ഒരു പ്രകൃതി നിയമമാണ്‌, ആത്മാവിന്‌ (ഉണ്ടൊ?) എന്ത്‌ സംഭവിക്കും എന്നതിന്‌ തർക്കമുണ്ടാകാം പക്ഷെ ദേഹം ഭൂമിക്ക്‌ അവകാശപ്പെട്ടതാണ്‌... ദേഹം ഭൂമിയിലേക്ക്‌ എടുക്കുന്നതിന്‌ മുൻപ്‌ തന്നെ അദ്ദേഹത്തിനെതിരെ സഭ്യേതര ഭാഷയിൽ വിമർശനങ്ങളും പരിഹാസങ്ങളും ബ്ലോഗിലും ബസ്സിലും ദൃശ്യ മാധ്യമങ്ങളിലും നടത്തിയവർ ഏത്‌ സംസ്കാരമാണ്‌ ഉയർത്തിപിടിച്ചത്‌... ബുദ്ധവിഹാരങ്ങൾ തകർത്ത താലിബാന്റേയോ? തകർക്കപ്പെടുന്നതിനേക്കാൾ തകർക്കുന്നവരുടെ സംസ്കാരമാണ്‌ തകരുന്നത്‌... മലയാളിയുടെ സംസ്കാരം!!!

മനോരമയുടെ വാർത്തകളിലൂടെ വേദനിച്ച ഒരുപാട്‌ വ്യക്തികളും സമൂഹവും ഒരു പക്ഷെ കേരളം തന്നെ ഇരയായിട്ടുണ്ടാകാം... ഒരു പക്ഷെ അശ്രദ്ധയാകാം... കിടമൽസരമാകാം... കുതികാൽവെട്ടലാകാം... രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കമ്യുണിസ്റ്റ് വിരുദ്ധതയാകാം... രക്തത്തേക്കാൾ വില സമ്പത്തിന്‌ നൽകിയതാകാം... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്കവിധത്തിലുള്ള ഒരു പ്രവർത്തനവും താങ്ങൾ നടത്തിയിട്ടില്ല... താങ്ങൾ മനോരമയിൽ കാൽ കുത്തുന്നതിന്‌ മുൻപും പിൻപും മനോരമയുടെ ശൈലിയും നിലപാടുകളും തമ്മിൽ വലിയ വിത്യാസമുണ്ടായിട്ടുണ്ടോ? ഇന്ന്‌ താങ്ങളെ വിമർശിക്കുന്നവർ ഇന്നലേയും മനോരമയെ വിമർശിച്ചിരുന്നു നാളേയും വിമർശിക്കും... താങ്ങളോ മനോരമയോ വിമർശനത്തിന്‌ അതീതരല്ല... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്ക വിധത്തിൽ ഒരു ഭയവും അല്ലെങ്ങിൽ ഒരു ഭീകരാവസ്ഥയും താങ്ങളോ മനോരമയോ മലയാളി സമൂഹത്തിൽ ഉണ്ടാക്കിയിട്ടില്ല... അതിനുള്ള ശക്തി താങ്ങൾക്കില്ല, ശ്രമിച്ചുവെന്ന്‌ അർത്ഥവുമില്ല... അത്തരം ഹീനപ്രവർത്തികളുണ്ടായാൽ അതിനെ മറികടക്കുവാൻ തക്ക ശക്തിയുള്ള മാതൃഭൂമിയും ദേശാഭിമാനിയും കേരളകൗമുദിയും മാധ്യമവും ഏഷ്യാനെറ്റും കൈരളിയും ഇന്ത്യവിഷനുമുണ്ട്... പോസ്റ്റും കമന്റുകളുമായും ബ്ലോഗ്ഗേർസും... അതിനാൽ തന്നെ ജീവൻ വെടിഞ്ഞ്‌ ശരീരത്തിന്റെ ചൂട്‌ ആറുന്നതിന്‌ മുൻപ്‌ അസഭ്യം ചൊരിഞ്ഞ്‌ ഭീരുത്വം കാണിക്കേണ്ട ഒരു ഗതികേട്‌ മലയാളിക്കില്ല...

മാധ്യമങ്ങളുടെ നിഷ്പക്ഷത... അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

വാൽകക്ഷണം...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...

Monday, 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...

Sunday, 18 July 2010

മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത്‌ നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകേണ്ടത്‌... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ്‌ നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട്‌ യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക്‌ ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്‌ തന്നെയാണ്‌ കാക്കരയുടെ മുൻഗണന...

ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന്‌ കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട്‌ അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ്‌ കേരളം....

കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...

അടുത്ത കഥ ആരംഭിക്കുന്നത്‌ മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്‌? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ്‌ പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...

എന്തുകൊണ്ട്‌ മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത്‌ കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ്‌ മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...

കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച്‌ ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന്‌ പുറമെ അദ്ധ്യാപകർക്ക്‌ നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!

ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ്‌ സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്‌... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌... അതേ കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച്‌ ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത്‌ സിലബസ്സാണ്‌ സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്‌? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്‌, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത്‌ വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട്‌ വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...

മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത്‌ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു... തിരിച്ചറിവ്‌ കൊണ്ടാണ്‌, കൂട്ടത്തിൽ കുറച്ച്‌ ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട്‌ ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...

വീണ്ടും ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌... വെറും പൊങ്കച്ചത്തിന്‌ വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്‌... സ്വന്തം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചിട്ട്‌ തന്നെയാണ്‌... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ്‌ മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ്‌ ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്‌... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ്‌ പഠിച്ചിട്ട്‌ 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന്‌ എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ്‌ പഠിക്കുന്നത്‌? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന്‌ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത്‌ കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട്‌ പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന്‌ പറഞ്ഞ് പുച്ഛിക്കല്ലേ?

വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്‌... ഇതിലും വലിയ കോർപ്പൊറേറ്റ്‌ പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?

ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...

Saturday, 17 July 2010

കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു

Mangalam News:

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല്‌ നിയമനിര്‍മാണ കൗണ്‍സില്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ ഇരുസഭകളും അംഗീകരിച്ച ഗോവധ നിരോധന ബില്‍ നിയമമാകും. ഇതോടെ കര്‍ണാടകയില്‍ ഗോമാംസം ഉപയോഗിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാകും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്‌ ബില്‍ പാസാക്കിയത്‌. കൗണ്‍സിലില്‍ ശക്‌തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്‌, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌. ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്‌.

http://mangalam.com/index.php?page=detail&nid=321856&lang=malayalam

Thursday, 8 July 2010

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും”

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും” എന്ന എന്റെ പുതിയ ലേഖനം “നമ്മുടെ ബൂലോകത്തിൽ” പ്രസിദ്ധികരിച്ചിരിക്കുന്നു... നന്ദി...


എല്ലാവർക്കും സ്വാഗതം... ലിങ്ക് താഴെ...

http://www.nammudeboolokam.com/2010/07/blog-post_07.html

Sunday, 4 July 2010

ഇന്ദിരഭവനും എ.കെ.ജി സെന്ററും പിക്കറ്റ്‌ ചെയ്യുക...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!


റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്...


കോടതി വിധി സ്വാഗതാർഹമല്ല അല്ലെങ്ങിൽ വ്യക്തത കുറവുണ്ടെങ്ങിൽ പ്രതികരിക്കാം വിമർശിക്കാം, ഉയർന്ന കോടതികളിൽ അപ്പീൽ നൽകാം... ജനാധിപത്യ രീതികൾ പരീക്ഷിക്കണം... നിയമസഭയിൽ നിയമനിർമാണം നടത്താം... കവലകളോട്‌ ചേർന്ന്‌ പൊതുയോഗം നടത്താൻ പ്രത്യേക സ്ഥലം ഏർപ്പെടുത്താം, ആഡിറ്റേറിയവും ഉപയോഗിക്കണം... ടി.വി. ചർച്ചകളിൽ നിലപാടുകൾ വ്യക്തമാക്കാം... ബ്ലോഗിലും ബസ്സിലും സഞ്ചരിക്കാം...


റോഡരുകിൽ നടപാത കയ്യേറി പൊതുയോഗം നടത്തുമ്പോൽ അതിലൂടെ നടന്നുപോകേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ഇവർ ഗൗനിക്കാറില്ല. ടാർമാർക്കിന്റെ ഉള്ളിലൂടെ തന്നെ ഇവർ നടക്കേണ്ടിവരുന്നു... ആരോട്‌ പരാതി പറയാൻ... റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. അച്ചടക്കത്തോടെ യോഗം നടത്തിയാലും കേൾക്കേണ്ടവർ കേൾക്കും പക്ഷെ നിങ്ങൾക്ക്‌ പറയാൻ വല്ലതും വേണം, സത്യസന്ധതതയും വേണം... അല്ലെങ്ങിൽ വി.എസ്സിന്റെ നാക്കു പിഴയിൽ ചവിട്ടി ഉമ്മൻചാണ്ടിയെപോലെ നിയമസഭ വിട്ടിറങ്ങി നാടകം കളിക്കാം...


പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...


ഓഫ്... കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...

Thursday, 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?



“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...

Saturday, 15 May 2010

യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക. ഒരു യാത്രക്കാരൻ ടിക്കറ്റ് വാങ്ങുമ്പോൾ എയർപ്പോർട്ട്‌ നികുതിയടക്കം എടുത്താൽ പൊങ്ങാത്ത ഒരു വലിയ തുക കൊടുത്തതിന്‌ പുറമെ ചുമ്മാ നൽകേണ്ടി വരുന്ന ഒരു തുകയല്ലെ യൂസ്സേർസ്സ്‌ ഫീ? ചോദിക്കാനും പറയാനും അവകാശമില്ലത്താവരുടെ കയ്യിൽ നിന്ന്‌ എളുപ്പത്തിൽ അടിച്ച്‌ മറ്റാവുന്ന തുക! 755 ഉലുവ കൊടുത്താലെങ്ങിലും പ്രത്യേകിച്ച് വല്ല ഗുണമുണ്ടാകുമോ?

ബസ് ടിക്കറ്റ് എടുത്തവർ ബസ് സ്റ്റാന്റിൽ വന്ന്‌ ബസ്സിൽ കയറുന്നതിന്‌ യൂസ്സേർസ്സ്‌ ഫീ നല്കുന്നുണ്ടോ? ട്രെയിൻ യാത്രക്കാർ യൂസ്സേർസ്സ്‌ ഫീ നൽകുന്നുണ്ടോ? ചുമ്മാ ചോദിച്ചതാണ്‌. വീമാനത്തിൽ കയറണോ യുസ്സേർസ്സ്‌ ഫീ നൽകണം, അത്ര തന്നെ... എണ്ണപണം തേടി പോകുന്നവർ അല്ലേ, അല്ലെങ്ങിൽ അമേരിക്കയിലേയും യൂറോപ്പിലേയും സമൃദ്ധിയുടെ നടുവിലേക്കുള്ള ആകാശനൗകയിലെ യാത്രയല്ലെ, നാടിനുവേണ്ടി വല്ലതും കൊടുത്തിട്ട്‌പോടെ, ഇതാണോ നമ്മുടെ ചിന്ത?

കണക്കുകൾ പ്രകാരം തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നുമുള്ള യാത്രക്കാരിൽ 75 ശതമാനം അന്തരാഷ്ട്രയാത്രക്കാരും ബാക്കി 25 ശതമാനം ആഭ്യന്തരയാത്രക്കാരും. രണ്ടുകൂട്ടരും എയർപോർട്ട് ഉപയോഗിക്കുന്നു പക്ഷെ പണം നല്കേണ്ടത്‌ വിദേശയാത്രക്കാർ മാത്രം. അതെന്തൊരു നീതി? സാമ്പത്തികാടിസ്ഥാനത്തിലാണെങ്ങിൽ വിദേശയാത്രക്കാരിൽ ഭുരിഭാഗം പാവങ്ങളും മധ്യവർഗ്ഗവുമല്ലേ? മറിച്ച്‌ ആഭ്യന്തരയാത്രക്കാരിൽ ഭുരിഭാഗം ഉപരിവർഗ്ഗവും മധ്യവർഗ്ഗവും! അപ്പോൾ ആഭ്യന്തരയാത്രക്കാരെ എന്തുകൊണ്ട്‌ ഒഴുവാക്കുന്നു... എല്ലാവിധ യാത്രക്കാരേയും ഉൾപ്പെടുത്തി ടിക്കട്ട്‌ നിരക്കിന്റെ 2% യൂസ്സേർസ്സ്‌ ഫീസ്സായി ടിക്കറ്റിന്റെ കൂടെ പിരിച്ചാൽ ബിസ്സിനസ്സ്‌ ക്ലാസ്സുകാരിൽ നിന്ന്‌ കൂടുതലും “കന്നുകാലി ക്ലാസുകാരിൽ” നിന്ന്‌ കുറവുമെന്ന സാമൂഹ്യനീതി നടപ്പിലാവില്ലേ? അല്ലെങ്ങിൽ ഇതൊക്കെ തീരുമാനിക്കുന്ന ഉപരിവർഗ്ഗം സ്വന്തം താല്പര്യം സംരക്ഷിക്കുകയാണോ? അതിന്‌ എല്ലാവരും അറിയാതെ ചൂട്ട് പിടിക്കുകയാണോ?

പ്രാവാസികളെ പിഴിയാൻ വരുന്ന രാഷ്ട്രിയക്കാരെ, ഈ അസബദ്ധനാടകം നിങ്ങൾ കാണുന്നില്ലെ? പതിവ്‌പോലെ തീരുമാനം വന്നുകഴിയുമ്പോൾ പ്രതിക്ഷേധിക്കുന്ന കലാപരിപാടികൾ നടന്നുകാണുന്നുണ്ട്. ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നപോലെ എയർപോർട്ട്‌ റഗുലേറ്ററി അതോറിറ്റി വളരെ രഹസ്യമായാണോ കേരള ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്‌? സംസ്ഥാന സർക്കാർ മറിച്ചൊരു വാദഗതിയും നടത്തിയില്ലേ? എന്തായാലും ഇപ്പോൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമറിയിച്ച്‌ എം. വിജയകുമാർ പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്‌. തിരുവനന്തപുരം എം.പി, ശശി തരൂരും ഈ പ്രശ്നത്തിൽ ഇടപ്പെട്ടതും അതോറിറ്റിയുടെ തീരുമാനം വന്നതിനുശേഷവും. ഒരു നിമിഷം വൈകിയില്ല, തീരുമാനം പിൻവലിക്കണമെന്ന്‌ ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

താഴെയുള്ള മാതൃഭുമി ലിങ്കിൽ നിന്ന്‌ കേരള സർക്കാരിന്റെ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാം. ചെറുവിവരണം ഇവിടെ കൊടുക്കുന്നു.

"അഞ്ചുകാരണങ്ങളാല്‍ തിരുവനന്തപുരത്ത് യൂസര്‍ഫീ പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം പുതുതായി നിര്‍മിച്ചതോ പൊതുസ്വകാര്യ പങ്കാളിത്തമോ ഉള്ളതല്ല. ബി.ഒ.ടി. മാതൃകയിലല്ല ഇത് നിര്‍മിച്ചതും. വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല. പുതിയ ടെര്‍മിനലിനും ഇതിലേക്കുള്ള റോഡിനും പാലത്തിനുംവേണ്ട സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതിനായി 81 കോടി സംസ്ഥാനം ചെലവിട്ടുകഴിഞ്ഞു.



ഇതിനുപുറമെ, മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ 100 മുതല്‍ 150 കോടിവരെ സംസ്ഥാനം ചെലവിടേണ്ടിവരും. ഈ ഘട്ടത്തില്‍ യൂസര്‍ഫീ അടിച്ചേല്‍പ്പിക്കുന്നതിന് ന്യായീകരണമില്ല. ഭാവിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാകും."

http://www.mathrubhumi.com/nri/gulf/article_%20100428/

ഇനി പ്രസ്ഥാവനയുദ്ധത്തിന്റെ സമയമാണ്‌, ഇവിടെയും പാർട്ടി തിരിഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്താം. നമ്മുടെ മലയാളത്വം കളയരുതല്ലോ....

Tuesday, 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...

Wednesday, 21 April 2010

“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....

1950-ഇൽ പയന്നൂരിൽ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ച ടി.എ രാജേന്ദ്രൻ, നവാബ്‌ ദിനപത്രത്തിലൂടെ മലയാളികളുടെ നവാബായി വളർന്നു. മറ്റു ചിലർക്ക്‌ ശല്ല്യക്കാരനും!

“അടിയന്തരാവസ്ഥ ഫെയിം” കരുണാകരനും ജയറാം പടിക്കലും ചേർന്ന്‌ നവാബിന്റെ പത്രപ്രവർത്തന ജീവിതം തകർത്തുകളഞ്ഞു. പത്രം ഇല്ലാതാക്കിയെങ്ങിലും നവാബിനെ ഇല്ലാതാക്കുവാൻ “ലീഡർ”ക്കായില്ല എന്ന്‌ മാത്രമല്ല, നവാബ് പൊതു താല്പര്യ ഹർജിയിലൂടെ കേരളത്തിൽ മുഴുവനായും പ്രത്യേകിച്ച്‌ കോടതി വരാന്തകളിലും സ്ഥിരം സഞ്ചാരിയായി നിറഞ്ഞു നിന്നു. പ്രായം തികയാത്ത മകളെ വിവാഹം ചെയ്ത്‌ കൊടുത്ത എം.പി. ഗംഗാധരന്റെ മന്ത്രി പണി പോയതും നവാബിന്റെ പൊതു താല്പര്യ ഹർജിയിലൂടെയാണ്‌, സ്ഥിരമായി കരുണാകരനെ തോണ്ടുകയും ചെയ്തിരുന്നു.

കാൻസർ നവാബിനെ കീഴടക്കുകയും 2003 ഒക്‌ടോബർ 10 ന്‌ നമ്മുടെ സ്വന്തം നവാബ്‌ ഒരു കൊച്ചു സ്വപ്നം മാത്രം ബാക്കിവെച്ചിട്ട്‌ യാത്ര പറഞ്ഞു, എന്നന്നേയ്‌ക്കുമായി.......  കൂടിയാൽ ഒരു വർഷത്തിനുള്ളിൽ സഫലിക്കരിക്കാമായിരുന്ന ഒരു സ്വപ്നം പൂർത്തികരിക്കുന്നതിന്‌ നാം 10 വർഷം എടുത്തു. ഇതാണ്‌ യഥാർത്ഥ കേരള മോഡൽ! ഇടതു വലതു സർക്കാരുകൾ മാറി മാറി ഭരിച്ചു, പക്ഷെ സ്വപ്നം സ്വപ്നമാത്രമായി അവശേഷിച്ചു. അവസാനം സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 21, 2010 രാവിലെ 11 മണിക്ക്‌ എറുണാകുളം ജനറൽ ആശുപത്രിയിൽ, ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ ഉൽഘാടനം ചെയ്യുന്നു, ചടങ്ങിൽ എറുണാകുളം ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിക്കും.

മാനവസേവ പുരസ്കാരത്തിനോടൊപ്പം നവാബിന്‌ കിട്ടിയ രണ്ട് ലക്ഷം രൂപ അദ്ധേഹം തന്നെ ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി നീക്കിവെയ്‌ക്കുകയായിരുന്നു. ഇതിനായി മാനവസേവാ സമിതി ഒരു ട്രസ്റ്റ്‌ രൂപികരിച്ച് 7.86 ലക്ഷം രൂപ സമാഹരിച്ച്‌ മുന്നോട്ട്‌പോയി. 21 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്‌ സെബാസ്റ്റ്യൻ പോൾ നൽകുകയും റോട്ടറി ക്ലബ് (കൊച്ചി മിഡ് ടൗൺ) ഇന്റെ സഹായത്തോടെ നവാബിന്റെ സ്വപ്നം പൂർത്തികരിച്ചു. ഇതിൽ സഹകരിച്ച എല്ലാവർക്കും കാക്കരയുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കൂടാതെ ഇതിന്റെ മുൻനിരയിൽ പ്രവർത്തിച്ച മാനവസേവ ട്രസ്റ്റ് ചെയർമാനും പത്രപ്രവർത്തകനുമായ കെ.എം.റോയിക്കും.

നവാബിന്റെ സ്വപ്നം ഉൽഘാടനം ചെയ്യുന്നതിന്‌ വി.ആർ. കൃഷ്ണയ്യർ എന്തുകൊണ്ടും അനുയോജ്യനാണ്‌ എന്നതും ഇത്തരുണത്തിൽ ചൂണ്ടികാണിക്കട്ടെ. 1980 ന്‌ മുൻപ്‌ പൊതുതാല്പര്യ ഹർജികൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യത്തിന്‌ വേണ്ടി കേസിനാസ്പദമായ സംഭവം നേരിട്ട്‌ ബാധിക്കാത്ത ഏതൊരു വ്യക്തിക്കും കോടതിയെ സമിപിക്കാവുന്ന പൊതുതാല്പര്യ ഹർജികൽ സമർപ്പിക്കാം എന്ന നിയമം നടപ്പിലായതിന്‌ ശേഷം അങ്ങനെയുള്ള ഒരു ഹർജി ആദ്യമായി സ്വ​‍ീകരിച്ചത്‌ ജുസ്റ്റീസുമാരായ വി. ആർ. കൃഷ്ണയ്യരും പി. എൻ. ഭഗവതിയും കൂടിയായിരുന്നു.

നീണ്ട 10 വർഷം എടുത്ത്‌ പൂർത്തികരിച്ച നവാബിന്റെ സ്വപ്നമെന്തായിരുന്നു?

ഒരു മോർച്ചറി! അതും സർക്കാർ ആശുപത്രിയിൽ! എറുണാകുളം ജനറൽ ആശുപത്രിയിൽ.  മരിച്ചുകഴിഞ്ഞവരുടെ ശരീരം ചീഞ്ഞളിയാതെ പോസ്റ്റ്മോർട്ടം നടത്തി വേണ്ടപ്പെട്ടവർക്ക്‌ ശരീരം നൽകുവാനുള്ള ഒരു സംവിധാനമെങ്ങിലും ഒരു സ്വപ്നമായി കൊണ്ടുനടന്ന നവാബ്‌ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെക്കാൾ എത്രയോ ഉയരെയാണ്‌.

ജനാധിപത്യവും നിയമവ്യവസ്ഥയും അനുവദിച്ചിരുന്ന വഴികളിലൂടെ നമുക്ക്‌ വേണ്ടി പട പൊരുതിയ നവാബിന്റെ സ്വപ്നം സാക്ഷൽകരിക്കുന്നതിന്‌ 10 വർഷമെടുത്തു. ഇ.എം.സിന്റെയോ രാജിവ് ഗാന്ധിയുടെയോ പേരിലുള്ള ഒരു പദ്ധതിയായിരുന്നുവെങ്ങിൽ എത്ര ഉദാരമായിരിക്കും സർക്കാരുകളുടെ ഫണ്ട് വകയിരുത്തൽ! സിംഹാസനങ്ങളിൽ കയറിയവർക്ക്‌ നവാബ്‌ ഒരു ശല്യക്കാരനായിരുന്നു, ഒരു ശല്ല്യക്കാരന്റെ സ്വപ്നമോ, ആര്‌ ഗൗനിക്കുന്നു...

നവാബ് മൂലം എറുണാകുളം ജനറൽ ആശുപത്രിയിൽ ഒരേസമയം മൂന്ന്‌ ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും 20 ശവശരീരം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യത്തോടെ ഒരു ആധുനിക മോർച്ചറി. നവാബിന്റെ സ്വപ്നം മാറ്റി നിറുത്തിയാൽ തന്നെ പ്രഥമ പരിഗണന നൽകി നടപ്പില്ലാക്കേണ്ട ആശുപത്രി വികസനം, പത്ത്‌ വർഷം കാലതാമസം! ഒരിക്കൽകൂടി പറയട്ടെ, ഇതാണ്‌ കേരള മോഡൽ വികസനം!

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

വാൽകഷണം....

“ലീഡറുടെ” രാഷ്ട്രീയ ജീവിതത്തിന്‌ കരിനിഴൽ വീഴ്ത്താൻ നവാബിനായില്ല. മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?