Wednesday 21 April 2010

“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....

1950-ഇൽ പയന്നൂരിൽ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ച ടി.എ രാജേന്ദ്രൻ, നവാബ്‌ ദിനപത്രത്തിലൂടെ മലയാളികളുടെ നവാബായി വളർന്നു. മറ്റു ചിലർക്ക്‌ ശല്ല്യക്കാരനും!

“അടിയന്തരാവസ്ഥ ഫെയിം” കരുണാകരനും ജയറാം പടിക്കലും ചേർന്ന്‌ നവാബിന്റെ പത്രപ്രവർത്തന ജീവിതം തകർത്തുകളഞ്ഞു. പത്രം ഇല്ലാതാക്കിയെങ്ങിലും നവാബിനെ ഇല്ലാതാക്കുവാൻ “ലീഡർ”ക്കായില്ല എന്ന്‌ മാത്രമല്ല, നവാബ് പൊതു താല്പര്യ ഹർജിയിലൂടെ കേരളത്തിൽ മുഴുവനായും പ്രത്യേകിച്ച്‌ കോടതി വരാന്തകളിലും സ്ഥിരം സഞ്ചാരിയായി നിറഞ്ഞു നിന്നു. പ്രായം തികയാത്ത മകളെ വിവാഹം ചെയ്ത്‌ കൊടുത്ത എം.പി. ഗംഗാധരന്റെ മന്ത്രി പണി പോയതും നവാബിന്റെ പൊതു താല്പര്യ ഹർജിയിലൂടെയാണ്‌, സ്ഥിരമായി കരുണാകരനെ തോണ്ടുകയും ചെയ്തിരുന്നു.

കാൻസർ നവാബിനെ കീഴടക്കുകയും 2003 ഒക്‌ടോബർ 10 ന്‌ നമ്മുടെ സ്വന്തം നവാബ്‌ ഒരു കൊച്ചു സ്വപ്നം മാത്രം ബാക്കിവെച്ചിട്ട്‌ യാത്ര പറഞ്ഞു, എന്നന്നേയ്‌ക്കുമായി.......  കൂടിയാൽ ഒരു വർഷത്തിനുള്ളിൽ സഫലിക്കരിക്കാമായിരുന്ന ഒരു സ്വപ്നം പൂർത്തികരിക്കുന്നതിന്‌ നാം 10 വർഷം എടുത്തു. ഇതാണ്‌ യഥാർത്ഥ കേരള മോഡൽ! ഇടതു വലതു സർക്കാരുകൾ മാറി മാറി ഭരിച്ചു, പക്ഷെ സ്വപ്നം സ്വപ്നമാത്രമായി അവശേഷിച്ചു. അവസാനം സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 21, 2010 രാവിലെ 11 മണിക്ക്‌ എറുണാകുളം ജനറൽ ആശുപത്രിയിൽ, ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ ഉൽഘാടനം ചെയ്യുന്നു, ചടങ്ങിൽ എറുണാകുളം ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിക്കും.

മാനവസേവ പുരസ്കാരത്തിനോടൊപ്പം നവാബിന്‌ കിട്ടിയ രണ്ട് ലക്ഷം രൂപ അദ്ധേഹം തന്നെ ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി നീക്കിവെയ്‌ക്കുകയായിരുന്നു. ഇതിനായി മാനവസേവാ സമിതി ഒരു ട്രസ്റ്റ്‌ രൂപികരിച്ച് 7.86 ലക്ഷം രൂപ സമാഹരിച്ച്‌ മുന്നോട്ട്‌പോയി. 21 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്‌ സെബാസ്റ്റ്യൻ പോൾ നൽകുകയും റോട്ടറി ക്ലബ് (കൊച്ചി മിഡ് ടൗൺ) ഇന്റെ സഹായത്തോടെ നവാബിന്റെ സ്വപ്നം പൂർത്തികരിച്ചു. ഇതിൽ സഹകരിച്ച എല്ലാവർക്കും കാക്കരയുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കൂടാതെ ഇതിന്റെ മുൻനിരയിൽ പ്രവർത്തിച്ച മാനവസേവ ട്രസ്റ്റ് ചെയർമാനും പത്രപ്രവർത്തകനുമായ കെ.എം.റോയിക്കും.

നവാബിന്റെ സ്വപ്നം ഉൽഘാടനം ചെയ്യുന്നതിന്‌ വി.ആർ. കൃഷ്ണയ്യർ എന്തുകൊണ്ടും അനുയോജ്യനാണ്‌ എന്നതും ഇത്തരുണത്തിൽ ചൂണ്ടികാണിക്കട്ടെ. 1980 ന്‌ മുൻപ്‌ പൊതുതാല്പര്യ ഹർജികൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യത്തിന്‌ വേണ്ടി കേസിനാസ്പദമായ സംഭവം നേരിട്ട്‌ ബാധിക്കാത്ത ഏതൊരു വ്യക്തിക്കും കോടതിയെ സമിപിക്കാവുന്ന പൊതുതാല്പര്യ ഹർജികൽ സമർപ്പിക്കാം എന്ന നിയമം നടപ്പിലായതിന്‌ ശേഷം അങ്ങനെയുള്ള ഒരു ഹർജി ആദ്യമായി സ്വ​‍ീകരിച്ചത്‌ ജുസ്റ്റീസുമാരായ വി. ആർ. കൃഷ്ണയ്യരും പി. എൻ. ഭഗവതിയും കൂടിയായിരുന്നു.

നീണ്ട 10 വർഷം എടുത്ത്‌ പൂർത്തികരിച്ച നവാബിന്റെ സ്വപ്നമെന്തായിരുന്നു?

ഒരു മോർച്ചറി! അതും സർക്കാർ ആശുപത്രിയിൽ! എറുണാകുളം ജനറൽ ആശുപത്രിയിൽ.  മരിച്ചുകഴിഞ്ഞവരുടെ ശരീരം ചീഞ്ഞളിയാതെ പോസ്റ്റ്മോർട്ടം നടത്തി വേണ്ടപ്പെട്ടവർക്ക്‌ ശരീരം നൽകുവാനുള്ള ഒരു സംവിധാനമെങ്ങിലും ഒരു സ്വപ്നമായി കൊണ്ടുനടന്ന നവാബ്‌ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെക്കാൾ എത്രയോ ഉയരെയാണ്‌.

ജനാധിപത്യവും നിയമവ്യവസ്ഥയും അനുവദിച്ചിരുന്ന വഴികളിലൂടെ നമുക്ക്‌ വേണ്ടി പട പൊരുതിയ നവാബിന്റെ സ്വപ്നം സാക്ഷൽകരിക്കുന്നതിന്‌ 10 വർഷമെടുത്തു. ഇ.എം.സിന്റെയോ രാജിവ് ഗാന്ധിയുടെയോ പേരിലുള്ള ഒരു പദ്ധതിയായിരുന്നുവെങ്ങിൽ എത്ര ഉദാരമായിരിക്കും സർക്കാരുകളുടെ ഫണ്ട് വകയിരുത്തൽ! സിംഹാസനങ്ങളിൽ കയറിയവർക്ക്‌ നവാബ്‌ ഒരു ശല്യക്കാരനായിരുന്നു, ഒരു ശല്ല്യക്കാരന്റെ സ്വപ്നമോ, ആര്‌ ഗൗനിക്കുന്നു...

നവാബ് മൂലം എറുണാകുളം ജനറൽ ആശുപത്രിയിൽ ഒരേസമയം മൂന്ന്‌ ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും 20 ശവശരീരം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യത്തോടെ ഒരു ആധുനിക മോർച്ചറി. നവാബിന്റെ സ്വപ്നം മാറ്റി നിറുത്തിയാൽ തന്നെ പ്രഥമ പരിഗണന നൽകി നടപ്പില്ലാക്കേണ്ട ആശുപത്രി വികസനം, പത്ത്‌ വർഷം കാലതാമസം! ഒരിക്കൽകൂടി പറയട്ടെ, ഇതാണ്‌ കേരള മോഡൽ വികസനം!

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

വാൽകഷണം....

“ലീഡറുടെ” രാഷ്ട്രീയ ജീവിതത്തിന്‌ കരിനിഴൽ വീഴ്ത്താൻ നവാബിനായില്ല. മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?

23 comments:

ഷൈജൻ കാക്കര said...

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

Mohamed Salahudheen said...

നല്ല ശരികളിലൊന്ന്

കുഞ്ഞന്‍ said...

ഈ നവാബിനെ ജീവിച്ചിരുന്നപ്പോൾ വൃത്തിയും വെടിപ്പുമില്ലാത്തവനും കരുണാകരനോട് പകപോക്കാൻ നടക്കുന്നവനുമാണെന്ന് ഞാൻ മനസ്സിലാക്കിയത്. എന്നാൽ തനിക്ക് കിട്ടിയ അവർഡു തുക പാവങ്ങൾക്ക് വേണ്ടി മാറ്റിവച്ച നവാബ് എന്തുകൊണ്ടും ആദരണീയൻ തന്നെ...

കാക്കര ഭായ് ചൂണ്ടിക്കാണിച്ചത് എനിക്കിഷ്ടപ്പെട്ടു.. കരുണാകര പതനത്തിന് നാവാബ് ഒന്നും ചെയ്യേണ്ടിയിരുന്നില്ലന്ന്..

പട്ടേപ്പാടം റാംജി said...

പലരും വിസ്മരിക്കുന്ന അല്ലെങ്കില്‍ ഓര്‍ക്കാതിരിക്കുന്ന ഒരു വക്തിയുടെ ചിന്തകളെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.

Muhammed Shan said...

ചില അറിവുകള്‍ക്ക് ,ചില ഓര്മപ്പെടുത്തലുകള്‍ക്ക്
വളരെ വലിയൊരു നന്ദി

Jijo said...

94ലാണെന്ന് തോന്നുന്നു. ഞാൻ എന്തോ ഒരാവശ്യത്തിന്‌ എറണാകുളത്ത് ചെന്നതായിരുന്നു. തിരിച്ച് പോരാൻ സൗത്ത് റെയിൽ‍വേ സ്റ്റെഷനിൽ ചെന്നു. അപ്പോ വണ്ടികളെല്ലാം ലേറ്റ്. അവിടെ നിന്നും ട്രാൻസ്പോർട്ട് സ്റ്റാന്റിലേയ്ക്ക് ഓട്ടോ പിടിച്ചു. വണ്ടി വിടാൻ നേരത്ത് അയഞ്ഞ മുണ്ടും ജുബ്ബയും ഒക്കെയിട്ട് മെലിഞ്ഞൊട്ടിയ ഒരു താടിക്കാരൻ കൈ കാണിച്ച് അടുത്തേക്ക് വന്നു. 'ട്രാൻസ്പോർട്ട് സ്റ്റാൻഡിലേക്കാണെങ്കിൽ ഞാനുമുണ്ട്' എന്നും പറഞ്ഞ് അനുവാദത്തിന്‌ കാത്ത്‌ നിൽക്കാതെ എന്റെ അടുത്ത് കയറി ഇരുപ്പായി. ഡ്രൈവർ എന്റെ മുഖത്തേക്ക് നോക്കുന്നു, എന്ത് വേണം എന്ന മട്ടിൽ. ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പറഞ്ഞു: "വണ്ടി പോട്ടെ". ബീഡിയുടേതാണോ, കഞ്ചാവിന്റേതാണോ (അങ്ങേര്‌ കഞ്ചാവാണോ എന്ന് സത്യമായിട്ടും എനിയ്ക്കറിയില്ല), വിയർപ്പിന്റേതാണോ, എന്തൊക്കെയോ ചില ഗന്ധങ്ങൾ കൂടി കലർന്ന് ഇടയ്ക്കിടയ്ക്ക് എന്റെ മൂക്കിൽ വന്നടിച്ചു കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം. ഇങ്ങേരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാൻ ചോദിക്കുകയും ചെയ്തു. കുറേ നേരം ഒന്നും മിണ്ടീല്ല. അപ്പോഴേയ്ക്കും ഞാൻ ഓർമ്മയിൽ നിന്നും ചികഞ്ഞ് പിടിച്ചിരുന്നു. പിന്നെ സ്റ്റാന്റ് എത്താറായപ്പോൾ ഒരുത്തരം വന്നു. "എന്റെ പേര്‌ രാജേന്ദ്രൻ". ഓട്ടോ നിറുത്തിയതും അദ്ദേഹം ഇറങ്ങി ഒറ്റ നടത്തം. ഷെയർ വേണോന്നോ, നന്ദിയോ ഒന്നുമില്ല. ഉത്തരത്തിന്റെ ബാക്കി ഓട്ടോ ഡ്രൈവർ പൂരിപ്പിച്ചു തന്നു. "ആ പോയതാ നവാബ് രാജേന്ദ്രൻ. മ്മടെ കർണാകരനെ വെള്ളം കുടിപ്പിക്കണോൻ."

അന്നും ഇന്നും ഇത്തരം ആൺകുട്ട്യോളെ (പെൺകുട്ട്യോളേം) വല്ല്യ ബഹുമാനമാണെനിയ്ക്ക്. ജീവിതം, അതെത്ര ഹൃസ്വമോ, ദരിദ്രമോ ആകട്ടെ, അതു കൊണ്ടെന്തെങ്കിലുമൊക്കെ ചെയ്യാനാവണം. നവാബിനേ പോലെ.

Jijo said...

"മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?"
- ഇതൊരൊന്നൊന്നര വാലായീ... ഹിഹി

kaarvarnnan said...

ഓര്ര്‍മപെടുത്തലിനു നന്ദി

അങ്കിള്‍. said...

"മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?" :)

ഷൈജൻ കാക്കര said...

നവാബ്‌ മൂലം തട്ടിൽ ജോൺ കൊലക്കേസ്സിൽ കരുണാകരൻ ശരിയ്‌ക്കും വെള്ളം കുടിച്ചിരുന്നു. ഇപ്പോൾ പിണറായി ലാവ്‌ലിൻ വെള്ളം കുടിക്കുന്നതിലും കൂടുതൽ!

മരണശേഷം ശരീരം മെഡിക്കൽ കോളേജിന്‌ വിട്ടുകൊടുക്കണമെന്നായിരുന്നു നവാബിന്റെ ആഗ്രഹം. നടന്നില്ല.... നടത്തിയില്ല എന്നായിരുന്നു വിവാദം. എന്റെ ഓർമ്മ ശരിയാണെങ്ങിൽ നവാബിന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി “ധൃതിപിടിച്ച്” കത്തിക്കുകയായിരുന്നു. സംസ്ഥാന ബഹുമതിയോടെ ചെയ്യണമായിരുന്നു, അതും കണ്ടില്ല. സംസ്ഥാന ബഹുമതിയൊക്കെ രാഷ്ട്രീയകാർക്കും സിനിമക്കാർക്കും സാഹിത്യകാരന്മാർക്കും പതിച്ച്‌ കൊടുത്തിരിക്കയാണല്ലോ!
----

കുഞ്ഞൻ... കരുണാകരനോട്‌ പകയുണ്ടായിരുന്നിരിക്കാം കാരണം നവാബിനെ സംബദ്ധിച്ചിടത്തോളം തന്റെ ജീവിതം കുട്ടിച്ചോറാക്കിയത്‌ കരുണകരനും അദ്ധേഹത്തിന്‌ വേണ്ടി ജയറാം പടിക്കലുമായിരുന്നുവല്ലോ?

ജിജോ... “ആ പോയതാ നവാബ് രാജേന്ദ്രൻ. മ്മടെ കർണാകരനെ വെള്ളം കുടിപ്പിക്കണോൻ.”

അങ്ങനെ പറയുന്നവരുടെ മനസ്സിലും ഒരു സ്ഥാനം നവാബിനുണ്ടായിരുന്നു.

സലാഹ്... നന്ദി
പട്ടേപാടം റാംജി... നന്ദി
മുഹമ്മദ് ഷാൻ... നന്ദി
കാർവർണ്ണൻ... നന്ദി
അങ്കിൾ... നന്ദി
----

വാൽകക്ഷണം ഇഷ്ടപ്പെട്ടവർക്ക്‌ കാക്കരയുടെ ഒരു ഒന്നൊന്നര നന്ദി...

Umesh Pilicode said...

:-)

ഷാജി.കെ said...

നല്ല ലേഖനം.ഇങ്ങിനെയുള്ള ആളുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പൊതുതാല്പര്യ ഹര്‍ജി കൊടുക്കുന്നവരില്‍ ഭൂരിഭാഗത്തിനും സാമ്പത്തിക നേട്ടം ലക്ഷ്യം ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്,ചില ബ്ലാക്ക്മൈലിങ്ങും മറ്റും. മുഴുവനും പൊതുതാല്പര്യം മാത്രമല്ല ചില വ്യക്തിതാല്പര്യങ്ങളും നേട്ടങ്ങളും ഗൂഡലക്ഷ്യങ്ങളും അതിന്റെ പിന്നില്‍ ഉണ്ടെന്നാണു,ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണിച്ചുതരുന്നത്.

നവാബിന്റെ മൃതദേഹം കത്തിക്കാണോ ചെയ്തത്? മൃതദേഹം മെഡിക്കല്‍ കോളേജിനു കൊടുക്കാന്‍ വൈകിയത് കൊണ്ട് അവര്‍ക്ക് അത് ഉപയോഗിക്കാന്‍ പറ്റിയില്ല,അവര്‍ അത് എങ്ങിയെയോ അസ്ഥി എടുക്കുകയായിരുന്നു എന്നാണ് ,ഏതോ ചാനലില്‍ വന്ന മാതിരി തോന്നുന്നു.

ഷാജി ഖത്തര്‍.

Typist | എഴുത്തുകാരി said...

പത്തുകൊല്ലമായിട്ടെങ്കിലും അദ്ദേഹത്തിന്റെ ആ സ്വപ്നം നടന്നല്ലോ എന്നു സമാധാനിക്കാം. മോര്‍ച്ചറി, ആരും കാണാത്ത ഒരു സ്വപ്നം... അല്ലെങ്കിലും അദ്ദേഹം എല്ലാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നല്ലോ!

ഷാജി പറഞ്ഞതുപോലെ മൃതദേഹത്തെപ്പറ്റി അങ്ങനെ കേട്ടിട്ടുണ്ട്, അന്നു്. ആരുടെയൊക്കെയോ അനാസ്ഥ കാരണം അതു് ഉപയോഗിക്കാന്‍ പറ്റിയില്ല എന്നു്.

jayanEvoor said...

നന്നായി നവാബ് സ്മരണ...
നവാബ് പോയ ശൂന്യത നികത്താൻ ആർക്കും കഴിഞ്ഞില്ല.

ഷൈജൻ കാക്കര said...

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ പഠനത്തിനായി വിട്ടുകൊടുത്തിരുന്നു. എന്നാല്‍ മൃതദേഹത്തിലെ ആന്തരിക അവയവങ്ങള്‍ ഇല്ലാതായെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജ് അധികാരികള്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

ധൃതി പിടിച്ച്‌ രഹസ്യമായി സംസ്കരിച്ചു എന്ന വിവാദവുമുണ്ടായി.

അസ്ഥികൂടം പഠനാവശ്യത്തിന്‌ ഉപയോഗിച്ചു.

ഏലൂരിലുള്ള ഗ്രീൻ ആക്ഷനും സ്റ്റീഫൻ റൊസാരിയോയും പൊതുതാല്പര്യ ഹർജി കൊടുത്തിരുന്നു.

കേസ്സ്‌ തള്ളിപ്പോയി

ഷാജി... തെറ്റ്‌ ചൂണ്ടികാണിച്ചതിന്‌ നന്ദി. എന്റെ ഓർമ്മയിൽ അസ്ഥികൂടം എടുത്തതിന്‌ ശേഷം കത്തിച്ചു എന്നായിരുന്നു.

ഷൈജൻ കാക്കര said...

ഉമേഷ്‌... നന്ദി

ഷാജി... താങ്ങൾ പറഞ്ഞപോലെ പൊതുതാല്പര്യ ഹർജിക്കാർക്കെതിരെ പല ആരോപണങ്ങളും നാം കേൽക്കുന്നുണ്ട്‌. കുറച്ച്‌ സത്യമുണ്ടാകാം. പക്ഷെ ഈ സത്യങ്ങളേക്കാൽ കൂടുതൽ മുഴച്ചുനിൽക്കുന്നത്‌ വൻതോക്കുകളുടെ ക്രമകേടുകൾ തന്നെയല്ലെ?

എഴുത്തുകാരി... നവാബിന്റെ സ്വപ്നം നടന്നു.

കൂടുതൽ വിവരം : കോൾഡ്‌ റൂം ഡൊമനിക് പ്രസന്റേഷൻ M.L.A പൊതുജനങ്ങൾക്കായി തുറന്ന്‌ കൊടുത്തു. സെബസ്റ്റ്യൻ പോൾ നവാബിന്റെ ഫോട്ടോ അനാഛാദനം ചെയ്തു.

ജയൻ... നവാബിന്‌ പകരം നവാബ്‌ മാത്രം.

ഒഴാക്കന്‍. said...

കാക്കു, ഒരടിക്കുള്ള വകയുണ്ടല്ലോ

ശാന്ത കാവുമ്പായി said...

നവാബുമാര്‍ വല്ലപ്പോഴും സംഭവിക്കുന്നതല്ലേ.അദ്ദേഹം നിറുത്തിയിടത്തു നിന്നും ആര് തുടങ്ങും?

ഷൈജൻ കാക്കര said...

ഒഴാക്കൻ... എന്തിന്‌ അടിയുണ്ടാകണം. നന്ദി.

ശാന്ത കാവുമ്പായി... അഭിപ്രായത്തിന്‌ നന്ദി... നവാബുമാർ ഇനിയുമുണ്ടാകുമെന്ന്‌ പ്രത്യാശിക്കാം.

ഷൈജൻ കാക്കര said...

R.C.C യിൽ ചികിൽസയിലിരിക്കുമ്പോൾ സുഹ്രുത്തുക്കൾ നല്കിയ സഹായങ്ങളിൽ ബാക്കിയുണ്ടായ 12,500 രൂപ കൂടി മോർച്ചറിക്കായി നീക്കിവെച്ച്‌ ലോഡ്ജിലേക്ക്‌ താമസം മാറിയ നവാബിന്റെ ഉന്നത ചിന്തകൾക്ക്‌ ഒരു സല്യുട്ട്.

sm sadique said...

മനസ്സിലെ നന്മ സ്വന്തം പ്രവര്‍ത്തിയിലൂടെ ചൂണ്ടി കാട്ടിയ നന്മനിരഞ്ഞവന്‍ നവാബ് രാജേന്ദ്രന്‍ .
നനഞ്ഞ മറവിയിലേക്ക് പോയ നവാബിനെ ഒര്മാപെടുത്തിയതിനു നന്ദി ..........

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓര്‍മ്മകളുണ്ടായിരിക്കണം...

ലുങ്കി മലയാളി said...

ഒരുപാടു നന്ദി, ഒര്മാപെടുതിയത്തിനു..
എല്ലാം സൌകര്യപൂര്‍വ്വം മറക്കുമ്പോള്‍ ഇങ്ങനത്തെ ലേഖനങ്ങള്‍ വേണം, ഒര്മാപെടുത്താന്‍..