Saturday 7 December 2019

നീതിക്ക് നിയമത്തിന്റെ വഴികളുണ്ട്...

കോടതികൾ വഴി നിയമം നടപ്പിലാക്കുന്ന കേസുകളിൽ വരെ ഏറ്റവും അവസാനം നീതി കിട്ടുക, അല്ലെങ്കിൽ നീതി കിട്ടാതിരിക്കുക, സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവർക്കാണ്... സാമ്പത്തികമായും സമൂഹികമായും പിടിപാടുള്ളവർക്ക് അവർക്ക് അർഹമായ നീതി ലഭ്യമാക്കാനും അനർഹമായത് പിടിച്ച് വാങ്ങാനും കെൽപ്പുണ്ട്... അപ്പോൾ പിന്നെ, നിയമത്തിന്റെ യാതൊരു വിധ സംരക്ഷണവും ലഭ്യമല്ലാത്ത എൻകൗണ്ടർ കൊലകളിൽ, ആൾക്കൂട്ട കൊലകളിൽ ഒരു കാരണവശാലും നീതി ലഭ്യമാകില്ല എന്ന് മാത്രമല്ല... അവരെയൊക്കെ വളരെ എളുപ്പത്തിൽ തന്നെ കൊന്ന് തള്ളാനാകുകയും ചെയ്യും...

ബലാൽസംഗ കേസിൽ / അവരെ കൊന്ന് തള്ളിയ കേസിൽ ഇന്ത്യൻ നിയമ വ്യവസ്ഥയെ അട്ടിമറിച്ച തെലങ്കാന പോലിസിന് കയ്യടിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ചിലതെല്ലാം ഓർമിപ്പിക്കണമല്ലോ... കാരണം നാളെ ഏതെങ്കിലും ഒരു പോലിസ് അല്ലെങ്കിൽ ഒരു സമൂഹം ആരവം മുഴക്കി നിയമവ്യവസ്ഥയെ അട്ടിമറിച്ച് നിങ്ങൾക്കെതിരേയും തിരിയാം... സ്വന്തം തടിക്ക് അടി കിട്ടുമെന്ന് ഓർത്താലെങ്കിലും കയ്യടിയുടെ ശബ്ദം അല്പം കുറച്ചാലോ...

ഏതെങ്കിലും ഒരു വൻതോക്ക് ആരെയെങ്കിലും ബലാൽസംഗം ചെയ്താലും പോലിസിന് വേണ്ടത്, ഒരു പ്രതിയെയാണെങ്കിൽ അത് നിങ്ങളായിക്കൂടെ... കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പോലിസാണ് നമുക്കുള്ളതെന്ന് നിങ്ങൾ ആയിരം വട്ടം പറഞ്ഞിട്ടുള്ളതുകൊണ്ട്, ഇങ്ങനെ സംഭവിച്ചുകൂടെയെന്നില്ലല്ലോ...

ഏതെങ്കിലും ഒരു ബോംബ് സ്പോടനത്തിന് ശേഷം... പ്രതിയെ കിട്ടാത്ത പോലിസിന് ഒരു കാറിലെ രണ്ട് മൂന്ന് പേരെ നേരിട്ട് ചുമ്മാ അങ്ങട് തട്ടിയിട്ട്, അതെല്ലാം അവരിൽ ചാർത്തി വാർത്ത നൽകിയാൽ, നിയമം നടപ്പിലായെന്ന് ആർത്ത് വിളിക്കുന്നവർ അന്നുമുണ്ടാകും... മതപരമായ ഒരു നിറം നൽകിയാൽ, ആഹ...

നമ്മുടെയൊക്കെ മാധ്യമങ്ങളും പോലിസും ചിലപ്പോൾ കോടതിക്ക് തെറ്റ് പറ്റിയുമാകാം... നിരവധി പേരെ തെറ്റുകാരാണെന്ന് വിധിച്ച് ശിക്ഷയും നൽകി, വർഷങ്ങൾ കഴിയുമ്പോൾ അവർ നിരപരാധികൾ ആണെന്നും ശരിയായ പ്രതികളെ അറസ്റ്റ് ചെയ്തതും നമ്മളൊക്കെ മാധ്യമങ്ങളിലൂടെ വായിക്കുന്നത്, ഇപ്പോൾ തെലങ്കാന പോലിസ് ചെയ്തതുപോലെയുള്ള നിയമത്തെ അട്ടിമറിക്കുന്ന നടപടികൾക്ക് പകരം നിയമം അനുശാസിക്കുന്ന വഴികളിലൂടെ പോയതുകൊണ്ടാണ്...

ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ അധികം സമയം ഒന്നും വേണ്ട... നിങ്ങളെത്ര ആടാണെന്ന് നിങ്ങൾ ഇപ്പോൾ കരുതിയാലും... പേപ്പട്ടിയിലേക്ക് എത്താൻ ഒരു നിമിക്ഷം മതി... അതുകൊണ്ട് തെലങ്കാന പോലിസിന് ജയ് വിളിക്കുന്നതിന് മുൻപ് ഒന്നുകൂടെ ആലോചിക്കൂ... ഒരു പക്ഷെ നിങ്ങൾ പ്രിവിലേജഡ് സമൂഹമാണെങ്കിൽ, നിങ്ങൾക്ക് ചിലപ്പോൾ രക്ഷപ്പെടാം... പക്ഷെ എല്ലായ്‌പ്പോഴും അല്ല...

ഇവിടെ പറയുന്നത്, തെലങ്കാന പോലിസ് വെടി വെച്ച് കൊന്നവർ പ്രതികൾ അല്ലായെന്ന നേരിയ സംശയം പോലുമല്ല... നിയമവ്യവസ്ഥയിലൂടെയാകണം രാജ്യത്തിന്റെ പ്രയാണം... അത്രമാത്രം...

ഇവിടത്തെ നിയമവ്യവസ്ഥ 916 പരിശുദ്ധിയുണ്ടെന്നല്ല പറയുന്നത്, ഏറ്റവും മോശം നിയമവ്യവസ്ഥയേക്കാൾ മോശമാണ് നിയമവ്യവസ്ഥ ഇല്ലാത്ത അവസ്ഥ... അതുകൊണ്ട് തന്നെ ബലാൽസംഗികളോടും കൊലപാതകികളോടും സീറോ ടോളറൻസ് നിലനിർത്തികൊണ്ട് തന്നെ സീറോ ടോളറൻസാണ് നിയമത്തെ അട്ടിമറിക്കുന്ന പോലിസ് കൊലപാതകങ്ങളോടും... നിയമം വഴി നീതി നടപ്പിലാക്കണം എന്ന് പറയുമ്പോൾ, നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടവരുടെ കണക്ക് കൊണ്ടുവരുന്നവർ ഓർക്കേണ്ടത്, നിയമം ഉള്ളതുകൊണ്ട് രക്ഷപ്പെട്ട ആയിരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നാണ്... ഒരു പക്ഷെ നിങ്ങൾ ഒരു കൊലപാതകിയായി / അല്ലെങ്കിൽ ബലാൽസംഗക്കരനായി മുദ്രകുത്തപ്പെട്ട് മോബ് ജസ്റ്റീസ് അല്ലെങ്കിൽ വ്യാജ എൻകൗണ്ടറിലോ കൊല്ലപ്പെടാതിരിക്കുന്നതും നമ്മളൊക്കെ എന്നും കുറ്റപ്പെടുത്തുന്ന ഏറ്റവും മോശം ആയ ഒരു നിയമവ്യവസ്ഥ ഉള്ളതുകൊണ്ടാണ്...

Monday 2 December 2019

കേരള പ്രവാസി ഡിവിഡന്റ് സ്കീം

കിഫ്ബിയുടെ രാഷ്ട്രീയം മറ്റൊരിടത്ത് ചർച്ച് അ ചെയ്യാം... ഇവിടെ സാമ്പത്തിക-സാമൂഹിക-നിയമ വശങ്ങൾ പറയാം...
കേരള സർക്കാരിന്റെ കീഴിലുള്ള കേരള പ്രവാസി വെൽഫെയർ ബോർഡ് വഴി പ്രവാസികൾക്കായി ഒരു ഡിവിഡന്റ് സ്കീം ഇറക്കുന്നുണ്ട്... കിഫ്ബിയിലാണ് സർക്കാർ ഫണ്ട് മുഴുവനും നിക്ഷേപിക്കുക... ഈ പദ്ധതിയുടെ ഗുണങ്ങളൂം ദോഷങ്ങളുമായി നിരവധി പേർ പലതും പറയുന്നുണ്ട്... എനിക്ക് സാമ്പത്തിക വിഷയങ്ങളിൽ അറിവ് ഒന്നും ഇല്ല... മനസിലാക്കിയിടത്തോളം അത്യാവശ്യം നല്ല പദ്ധതിയായാണ് എനിക്ക് തോന്നിയത്... ഇതുപോലെ നല്ല പദ്ധതികൾ വേറേയുമുണ്ടാകാം...
ഈ ഡിവിഡന്റ് സ്കീമിൽ 3 ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ ഒറ്റ തവണയായി നിക്ഷേപിക്കാം...
ഡിവിഡന്റ് 10% ഉറപ്പ് നൽകുന്നുണ്ട്... ഭാവിയിൽ ഡിവിഡന്റ് നിരക്കിൽ മാറ്റം വരുത്താൻ ബോർഡിന് അവകാശമുണ്ടെങ്കിലും നിക്ഷേപക സമയത്ത് നൽകിയ ഡിവിഡന്റ് നിരക്ക് അയാൾക്ക് ദോഷകരമായ രീതിയിൽ കുറവ് വരുത്തുവാൻ സാധ്യമല്ല... ഇപ്പോൾ ബാങ്കിലെ എഫ്.ഡി.ക്കൊക്കെ 6.5% ഒക്കെയാണ് ലഭിക്കുന്നത്.. ആ സമയത്ത് 10% എന്നത് ന്യായമായ ലാഭമാണ് ഉറപ്പ് നൽകുന്നത്...
ആദ്യത്തെ മൂന്ന് വർഷം നമുക്ക് ഡിവഡന്റ് ലഭിക്കില്ല... അത് കഴിഞ്ഞാൽ, ആദ്യത്തെ മൂന്ന് വർഷത്തെ ഡിവിഡന്റും ചേർത്ത് വരുന്ന തുകയുടെ 10% വാർഷികമായി കണക്കാക്കി, അതിന്റെ ഓരോ വിഹിതം ഓരോ മാസമായി നമുക്ക് ലഭിക്കും... 3 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക്, ആദ്യത്തെ മൂന്ന് വർഷം കഴിയുമ്പോൾ, മുതൽ എല്ലാ മാസവും 3,250 രൂപ ലഭിക്കും.
പണം ഒരിക്കലും പിൻവലിക്കാൻ അനുമതി ഇല്ലായെന്നതാണ് അതിലെ ഏറ്റവും വലിയ ന്യൂനതയായി പലരും പറയുന്നത്... എനിക്കത് ഒരു അനുഗ്രഹമായിട്ടാണ് ഫീൽ ചെയ്യുന്നത്... പ്രായമാകുന്തോറും നമ്മുടെ കയ്യിൽ പണമുണ്ടെന്നത്, മിക്കപ്പോഴും നമുക്ക് നിയന്ത്രിക്കാനാകാത്ത ഒന്നായി മാറാറുണ്ട്... ഒരു പക്ഷെ സന്തോഷത്തോടേയും അതല്ലെങ്കിൽ ഗതികെട്ടിട്ടായാലും ആ പണം മക്കൾക്കോ, അതല്ലെങ്കിൽ അത്ര അത്യാവശ്യം ഇല്ലാത്ത നമ്മുടെ തന്നെ ഒരു ആവശ്യത്തിനോ ചിലവായി പോകാം... അങ്ങനെയാൽ, പിന്നെയുള്ള മാസങ്ങളിലെ ചിലവിന് പണമില്ലാതെയാകും... അതിവിടെ തടയുന്നു എന്ന് മാത്രമല്ല നമ്മുടേയും പങ്കാളിയുടേയും ജീവിതകാലം മുഴുവൻ ഒരു നിശ്ചിത തുക മാസം ലഭ്യമാകുന്നു... രണ്ട് പേരുടേയും കാലശേഷം നോമിനിക്ക്, നമ്മൾ നിക്ഷേപിച്ച തുകയും ആദ്യത്തെ മൂന്ന് വർഷത്തെ ഡിവിഡന്റും ചേർത്ത് മുഴുവൻ പണവും പിൻവലിക്കാം...
അടുത്ത ഏതെങ്കിലും ഒരു സർക്കാർ വരുമ്പോൾ, അല്ലെങ്കിൽ ഈ സർക്കാരിന് തന്നെ പദ്ധതി സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കുന്നുവെന്ന് തോന്നിയാൽ, ഈ പദ്ധതി പിൻവലിക്കാൻ സാധ്യതയുണ്ടെന്നതാണ്... അപ്പോഴും ന്യായമായ രീതിയിലാകും അതൊക്കെ ചെയ്യുക... കേരളസർക്കാരിന്റെ വിശ്വാസ്തത പ്രതീക്ഷിക്കാം...
പ്രവാസികളിൽ മിക്കവർക്കും ബാങ്ക് നിക്ഷേപമൊക്കെയുണ്ടാകാം... ഷെയറിലും മ്യൂച്ചൽ ഫണ്ടിലും ഇടുന്നവരാകില്ല പലരും... എല്ലാ മുട്ടയും ഒരു കുട്ടയിൽ ഇടരുതെന്നതുപോലെ, എല്ലാ നിക്ഷേപവും ബാങ്കിലിട്ട് ഇരിക്കാതെ, സർക്കാരിന്റെ ഗ്യാരന്റിയിൽ ഉള്ള ഒരു സ്കീമിൽ ഇടുന്നതിനോട് യോജിപ്പാണ്... ബാങ്കുകളിലെ നിക്ഷേപത്തിന് റിസർവ് ബാങ്ക് ഒക്കെ നൽകുന്ന സംരക്ഷണമൊക്കെ എത്രമാത്രം അനിശ്ചിതത്വത്തിലാണെന്ന് മനസിലാക്കുമ്പോൾ, അല്പം പണം കേരള സർക്കാരിന്റെ സംരക്ഷണത്തിലേക്ക് മാറ്റി വെയ്ക്കുക...
നാഷണൽ പെൻഷൻ സ്കീമിൽ ഇടുമ്പോൾ ലഭ്യമാകുന്ന നികുതിയിളവ് ഈ സ്കീമിൽ ലഭ്യമല്ല എന്നത് ഒരു ന്യൂനതയാണ്... ഇപ്പോഴത്തെ അവസ്ഥയിൽ വർഷം രണ്ടര ലക്ഷം രൂപയൊക്കെ പലിശയൊക്കെ കിട്ടുന്ന എക്സ് പ്രവാസികൾക്കല്ലേ പ്രശ്നമുള്ളൂൂ... അല്ലെങ്കിൽ മറ്റ് വരുമാനങ്ങൾ എല്ലാം ചേർന്ന് അത്രയും തുക വരുന്ന സന്ദർഭത്തിൽ...
മൂന്ന് വർഷം കഴിയുമ്പോൾ മുതൽ, എല്ലാ മാസവും നിശ്ചിത തുക, ഒരു പെൻഷൻ പോലെ ലഭ്യമാകുന്നത് പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ, മക്കളോട് കൈ നീട്ടാതെ ജീവിക്കാൻ ഉപകരിക്കും...
പ്രവാസ നാടുകളിൽ ജോലി ചെയ്യുകയും വിശ്രമ ജീവിതം കേരളത്തിലും എന്ന് കരുതുന്ന ഏതൊരു പ്രവാസിക്കും ഈ പദ്ധതിയിലൂടെ ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുകയും നമ്മുടെ സർക്കാരിന് നമ്മുടെ നാടിന്റെ അടിസ്ഥാന വികസനത്തിന് നമ്മുടേതായ പങ്കും ഇതിലൂടെ ഉറപ്പാക്കാം... നമ്മളും സർക്കാരും ഒന്നാണ്...
ഞാൻ പണമൊന്നും ഈ സ്കീമിൽ ഇതുവരെ ഇട്ടിട്ടില്ല... ഇവിടെയൊക്കെ ഇട്ട്, അതിന്റെ വിവിധ വശങ്ങൾ മനസിലാക്കി, സാവധാനം തീരുമാനം എടുക്കാമെന്ന് കരുതിയിട്ട് എഴുതിയിടുന്നതാണ്... സംശയങ്ങൾ ചോദിച്ച് ചോദിച്ച് പോകാം...

Saturday 9 November 2019

അയോദ്ധ്യ വിധി - ഒരു തരം മരവിപ്പ്

ജനാധിപത്യ വിധികളെ അംഗീകരിച്ചല്ലേ പറ്റൂ... അടുത്ത ജനാധിപത്യ വിധിയെഴുത്തിനായി കാത്തിരിക്കും... നിയമം കയ്യിലെടുക്കുകയോ വൈകാരികമായ കുത്തിയൊലിക്കലുകൾ നടത്തുകയോ ചെയ്യുകയില്ല... നമുക്ക് ഇഷ്ടമല്ലെങ്കിൽ കൂടി, ജനാധിപത്യം ഇങ്ങനെയൊക്കെയാണെന്ന സത്യം നാം തിരിച്ചറിയണം...

അപ്പോൾ പിന്നെ കോടതി വിധികളോ... ജനാധിപത്യ വിധികളെ പോലെ നമുക്ക് തിരുത്താനുള്ള സ്പേസ് ഒന്നും നിലവിൽ ഇല്ല... പക്ഷെ കോടതി വിധികൾ വഴി അട്ടിമറിക്കപ്പെടുന്ന നീതിയെ തല കുനിച്ച് അനുഭവിക്കുകയെന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്... നമ്മുടെ ഓരോ കോടതികളിലും സിവിൽ-ക്രിമിനൽ കേസുകളിൽ നിന്ന് വരുന്ന വിധികളിലെല്ലാം നീതി പുലർന്നുവെന്ന് എനിക്ക് അഭിപ്രായമില്ല... എന്തിന്, രണ്ട് സഹോദരങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണെങ്കിൽ കൂടി, മധ്യസ്ഥത പറയുന്നവർ നീതിയുടെ പക്ഷത്താണ് നിൽക്കുന്നുവെന്നത് പോലും പലപ്പോഴും ഒരു മിത്തായി അവശേഷിക്കും...

അപ്പോൾ പിന്നെ അയോദ്ധ്യ കേസ് പോലെ പതിറ്റാണ്ടുകൾ നീണ്ട ഒരു കേസിൽ 100% നീതി പുലരുന്ന ഒരു വിധി, അതും ഈ സംഘികാലത്ത് ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല... ഈ വിധി ഇന്ത്യയുടെ ജനാധിപത്യ-നിയമവ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിന് അനുകൂലമല്ല എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യും... അവിശ്വാസവും ഭയാശങ്കകളും ഊട്ടിയുറപ്പിക്കുന്ന ഒന്നായി വിധി പരിഗണിക്കപ്പെടും...

രാജ്യത്ത് വൈകാരികമായ ഒരു നീക്കവും ഉണ്ടാകരുത്... വിധിയോടുള്ള വിയോജിപ്പ് നിലനിർത്തികൊണ്ട് തന്നെ, ഇന്ത്യൻ പൊതുസമൂഹം പക്വമായി ഈ വിധിയെ സ്വീകരിക്കേണ്ടതുണ്ട്... പ്രത്യേകിച്ച് മുസ്ലീം സമൂഹം... അതിനുള്ള പക്വത നമുക്കുണ്ടെന്ന് ഞാൻ പ്രത്യാശിക്കുന്നു... വിധി എതിരാണെങ്കിൽ കൂടി, പരാജയപ്പെട്ടത് നിങ്ങളല്ല, നമ്മളാണ്... നമ്മൾ മാത്രം...

വൈകാരികമായി പ്രതികരിച്ചുകൊണ്ട്, വിദ്വേഷം നിറഞ്ഞ വാക്കുകളിലൂടെയോ മറ്റോ, സമകാലിക ഇന്ത്യയെ മറ്റൊരു 1992 ആക്കാൻ ഈ വിധിയോട് വിയോജിപ്പ് ഉണ്ടെങ്കിൽ കൂടി നമ്മൾ ഒരു കാരണമാകരുത്... സംയമനം പാലിക്കാൻ, നമുക്ക് ഓരോരുത്തർക്ക് കടമയുണ്ട്...

ഒരു തരം മരവിപ്പ് അവശേഷിക്കുന്നു... അത് പറയാതെ പറ്റുകയുമില്ല...

Monday 14 October 2019

സീറോ മലബാർ സഭയിൽ തൃശ്ശൂർ ഭാഗങ്ങളിൽ കാണുന്ന വിവാഹ ചടങ്ങുകൾ...

സീറോ മലബാർ സഭയിൽ തൃശ്ശൂർ ഭാഗങ്ങളിൽ കാണുന്ന വിവാഹ ചടങ്ങുകൾ... പ്രാദേശികമായ വ്യത്യാസം ഉണ്ടാകും... എങ്കിൽ ഞാൻ കണ്ടറിഞ്ഞ ചടങ്ങുകൾ...

കല്ല്യാണം ആലോചിക്കുന്നു, ബ്രോക്കർ വഴി, പത്ര പരസ്യം, വെബ്‌സൈറ്റ്, ആരെങ്കിലും പറഞ്ഞതനുസരിച്ച്... കേട്ടിടത്തോളം വെച്ച് രണ്ട് കൂട്ടർക്കും തൃപ്തിയുണ്ടെങ്കിൽ, പെണ്ണ് കാണൽ ചടങ്ങ്... ചെക്കന്റെ കൂടെ ഒരാൾ, ചിലപ്പോൾ എണ്ണം കൂടാം... സാധാരണഗതിയിൽ ആണുങ്ങൾ മാത്രം... പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണ് കാണുന്നു... ആ വീട്ടിലെ ആളൂകളൂം വളരെ വേണ്ടപ്പെട്ട രണ്ട് മൂന്ന് ബന്ധുക്കൾ... ചായ - ഒന്നോ രണ്ടോ ബേക്കറി പലഹാരങ്ങൾ...

അടുത്തത്, നാലഞ്ച് പേർ പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കന്റെ വീട്ടിലേക്ക്... സ്ത്രീകളുമുണ്ടാകും... പക്ഷെ പെണ്ണ് ഉണ്ടാകില്ല... സ്വന്തം ജീവിതം നിർണ്ണയിക്കാൻ അവകാശമില്ലല്ലോ... ജീവിക്കേണ്ട വീടും നാടും കാണുന്നത് വിവാഹശേഷമായിരിക്കും... ആ വീട്ടിലെ ആളൂകളെ കൂടാതെ വളരെ വേണ്ടപ്പെട്ട രണ്ട് മൂന്ന് ബന്ധുക്കൾ... ചായ - നാലഞ്ച് ബേക്കറി പലഹാരങ്ങൾ...

ഇപ്പോൾ വിവാഹ ആലോചന സീരിയസായി...

ആണിന്റെ വീട്ടിൽ നിന്ന് അഞ്ചാറ് പേർ വധുവിന്റെ വീട്ടിലേക്ക്... പക്ഷെ ചെക്കൻ ഉണ്ടാകില്ല... ആ വീട്ടിലെ ആളൂകളൂം വളരെ വേണ്ടപ്പെട്ട നാലഞ്ച് ബന്ധുക്കൾ... ഇനിയും ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും വന്ന് കാണാനില്ലെങ്കിൽ, കല്ല്യാണം ഉറപ്പിക്കൽ ചടങ്ങിനുള്ള ദിവസം പറയും... ചായ - നാലഞ്ച് ബേക്കറി പലഹാരങ്ങൾ...

ചെക്കന്റെ വീട്ടിലാണ് കല്ല്യാണ ഉറപ്പിക്കൽ... സ്ത്രീധനം പരസ്യമായി പറഞ്ഞിരുന്ന സമയത്ത്, അത് എത്രയാണെന്നും എങ്ങനെയാണ് തരുന്നതെന്നും പറയുമായിരുന്നു... മനസമ്മതവും വിവാഹവും വസ്ത്രവും ആഭരണവും എടുക്കൽ എല്ലാം തീരുമാനിക്കുക... പെണ്ണിന്റെ വീട്ടിൽ നിന്ന് എട്ട് പത്ത് പേർ ഉണ്ടാകും... പെണ്ണുണ്ടാകില്ല... ചെക്കന്റെ ബന്ധുക്കളൊക്കെയായി പത്ത് പന്ത്രണ്ട് പേരുണ്ടാകും... ഉച്ച ഭക്ഷണത്തോടെ... നോൺ വെജ്... ഇതോടെ കല്ല്യാണം ഉറപ്പിച്ചതായി നാട്ടുകാരോടൊക്കെ പറയും... കല്ല്യാണം ഉറപ്പിച്ചിട്ട് കുറെ നാൾ കഴിഞ്ഞാണ് വിവാഹമെങ്കിൽ, ചിലപ്പോൾ ആണിന്റെ വീട്ടിൽ നിന്ന് വന്ന് പെണ്ണിന് ഒരു വളയിടൂന്ന ചടങ്ങും ഉണ്ട്... 

പ്രീ കാന - സഭ നടത്തുന്ന മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സിൽ താമസിച്ച് പങ്കെടുക്കണം... നമ്മുടെ സമയം പോലെ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം... സാധാരണ അതാത് രൂപതയുടെ തന്നെ പങ്കെടുക്കണം... ഇനിയിപ്പോൾ, തിരക്ക് പ്രമാണിച്ച്, സമയം ഇല്ലെങ്കിൽ മറ്റ് എവിടെയെങ്ങിലും അച്ചന്റെ സമ്മതത്തോടെ പങ്കെടുക്കാം...

ഇതെല്ലാം ആയാൽ, രണ്ട് കൂട്ടരും അവരവരുടെ ഇടവകയിൽ അറിയിക്കും... ചെക്കന്റെ പള്ളിയിൽ നിന്ന് കിട്ടുന്ന കല്ല്യാണക്കുറി പെണ്ണിന്റെ ഇടവകയിൽ സമർപ്പിച്ച് മനസമ്മതത്തിനുള്ള അനുവാദം വാങ്ങൂം... മനസമ്മതം എന്നത് വൈദീകൻ പരസ്യമായി വരനോടും വധുവിനോടും രണ്ട് സാക്ഷികളെ മുൻനിർത്തി സമ്മതം ചോദിക്കുന്ന ലളിതമായ ചടങ്ങാണ്... മനസമ്മതം എപ്പോഴും വധുവിന്റെ പള്ളിയിലാകും... വരന്റെ ആൾക്കാർ പള്ളിയിൽ വന്നതിന് ശേഷം വരന്റെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും പെണ്ണിന്റെ വീട്ടിൽ വന്ന് വധുവിനെ അവരുടെ കാറിൽ കൊണ്ടുപോകണം... കുർബ്ബാന നിർബദ്ധമില്ല... പക്ഷെ ഇപ്പോൾ എല്ലാവരും നടത്തുന്നു... പണ്ടൊക്കെ മനസമ്മതം ചെറിയ ആഘോഷം ചടങ്ങായിരുന്നുവെങ്കിൽ, ഇന്ന് പെണ്ണിന്റെ വീട്ടിൽ കല്ല്യാണം പോലെ വലിയ ചടങ്ങാണ്... ചെക്കന്റെ വിട്ടിൽ നിന്ന് 50 / 75 പേരൊക്കെ വരും... അതിന് "കുടിക്ക്" വരുക / പോകുക എന്നായിരുന്നു പറഞ്ഞിരുന്നത്... സാക്ഷികളും വധുവരന്മാരും പള്ളി റജിസ്റ്ററിൽ ഒപ്പിട്ട് കഴിഞ്ഞാൽ മനസമ്മതം കഴിഞ്ഞു... പിന്നെ അവിടെ നിന്ന് ചെക്കന്റെ പള്ളിയിലേക്ക് കത്ത് കൊടുക്കുന്നു...

പള്ളിയിൽ വിളിച്ച് ചൊല്ലൽ - മൂന്ന് ഞായറാഴ്ച്ചകളിൽ കുർബ്ബാന കഴിയുമ്പോൾ കപ്യാർ വന്ന് ഈ ഇടവകയിലെ വീട്ടുപേരും അപ്പന്റേയും അമ്മയുടേയും വിവാഹം കഴിക്കുന്ന ആളിന്റെ പേരും, പിന്നെ പങ്കാളിയുടെ ഇടവകയുടെ പേരും അപ്പന്റേയും അമ്മയുടേയും ആ പങ്കാളിയുടേയും പേരും പറഞ്ഞ് വിവാഹിതരാകുന്നു എന്ന് പറയും... മൂന്ന് ആഴ്ച് എന്ന് പറയുമെങ്ങിലും, 15 ദിവസം മതിയാകും... സാധാരണ മനസമ്മതം ശനി... പിറ്റേ ദിവസം, അടുത്ത ആഴ്ച്ച, പിന്നെ കല്ല്യാണ ദിവസം രാവിലെ... അങ്ങനെ മൂന്ന് പ്രാവശ്യം...

വസ്ത്രം ആഭരണം എടുക്കൽ... പെൺവീട്ടുകാരും ആൺ വീട്ടുകാരും പറഞ്ഞുറപ്പിച്ച കടയിൽ വരുന്നു... ആഭരണവും വസ്ത്രവും എടുക്കുന്നത് സ്ത്രീധനതുകയിൽ നിന്നാണ്... ഇതിൽ മന്ത്രകോടിയും താലിയും അന്നത്തെ ഉച്ചയ്ക്കുള്ള ഭക്ഷണവും വാങ്ങുന്നത് മാത്രമാണ് പണ്ട് കാലത്ത് ആണിന്റെ ചിലവ്... ഇപ്പോൾ താലിമാലയും ചെക്കൻ വാങ്ങുന്നതാണ്... താലി (മാലയല്ല) മരണശേഷം പള്ളിക്കുള്ളതാണ്...

മധുരം കൊടുക്കൽ - മനസമ്മതത്തിനും കല്ല്യാണത്തിനും തലേ ദിവസമോ രാവിലേയോ, അവിടെ കൂടിയിരിക്കുന്നവരോട് മൂന്ന് പ്രാവശ്യം വിളിച്ച് ചോദിച്ച്, അമ്മായി അല്ലെങ്കിൽ പെങ്ങൾ മധുരം കൊടുക്കും...

കല്ല്യാണ - മനസമ്മത തലേന്നുകൾ - ബന്ധുമിത്രാദികളും അയൽപ്പക്കക്കാരും മാത്രമുണ്ടായിരുന്ന കല്ല്യാണ-മനസമ്മത തലേന്ന്, ഇപ്പോൾ വൻ ആഘോഷമായിട്ടുണ്ട്... ഈ സമയത്താണ് ഇപ്പോൾ മധുരം കൊടുക്കൽ ചടങ്ങ്... ഇപ്പോൾ വന്നവരും പോയവരും എല്ലാം മധുരം കൊടുക്കും... തലേ ദിവസത്തെ പാർട്ടിക്ക്, ചെക്കന്റെ വീട്ടിൽ നിന്നും പെണ്ണിന്റെ വീട്ടിൽ നിന്നും അഞ്ചാറ് പേർ പോകുന്ന ചടങ്ങ് ഒക്കെയായിട്ടുണ്ട്... ചെക്കനും പെണ്ണൂം പോകില്ല...

കല്ല്യാണം : കുർബ്ബാന നിർബദ്ധമാണ്... കുർബ്ബാന മധ്യേ സമ്മതമാണോയെന്നൊക്കെ സാക്ഷികൾ മുൻനിർത്തി ചോദിക്കും... പിന്നെ താലി കെട്ട്, മോതിരം ഇട്ടുകൊടുക്കൽ... വിവാഹം കഴിഞ്ഞാൽ സാക്ഷികളും വധുവരന്മാരും പള്ളി റജിസ്റ്ററിൽ ഒപ്പിടും... പിന്നെ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് വാങ്ങാം... പള്ളി ചടങ്ങുകൾ കഴിഞ്ഞു...

കെട്ടുസാരി / ഗൗൺ എല്ലാം വെള്ള / ഓഫ് വൈറ്റ് അങ്ങനെയുള്ള നിറമാണെങ്കിൽ, മന്ത്രകോടി ചുവപ്പ്, പച്ച, നീല തുടങ്ങി ഏത് നിറവും ആകാം... ആണിന് ഒരൊറ്റ വസ്ത്രം, ഇപ്പോൾ രീതി മാറി തുടങ്ങിയിട്ടുണ്ട്... റിസപ്ഷന് മറ്റൊരു വസ്ത്രം...

വിവാഹം കഴിഞ്ഞ് അത്യാവശ്യം പടങ്ങൾ പള്ളിയിൽ വൈദീകരുടെ കൂടെ എടുക്കും... പിന്നെ കുടുംബക്കാരും... അത് കഴിഞ്ഞ് പുറത്തിറങ്ങി, കുറച്ച് കൂടെ പടങ്ങൾ... പിന്നെ ചെക്കന്റെ സഹോദരിയോ മറ്റോ, പെണ്ണിന്റെ ആരെങ്കിലുമൊക്കെയായി വധുവിനെ മന്ത്രകോടി ഉടുപ്പിക്കാൻ പോകും... ഇപ്പോൾ ചെക്കനും റിസപ്ഷന് മറ്റൊരു വസ്ത്രം ഉടുക്കും...

മനസമ്മതത്തിന് എത്ര പേർ ചെക്കന്റെ വീട്ടിൽ നിന്ന് വന്നു... അതിനേക്കാൾ കൂടുതൽ പേർ, ഇരട്ടി വരെ വധുവിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് ചെക്കന്റെ വീട്ടിലേക്ക് വരാം... പക്ഷെ എല്ലാം മുൻകൂട്ടി പറയും...

വിവാഹം / മനസമ്മതം കഴിഞ്ഞാൽ വീട്ടിലെ പന്തലിലേക്ക് / ഹാളിലേക്ക്... അവിടെ മാലയും ബൊക്കെയും പിടിച്ച് കുട്ടികൾ നിൽക്കും... രണ്ടിടത്തും അതാത് അമ്മന്മാർ, കുരിശ് വരച്ച് മാലയിട്ട് സ്വീകരിക്കും, കുട്ടികൾ ബൊക്കെ കൊടുക്കും, കുട്ടികൾ കൈ പിടിച്ച് മണ്ഡപത്തിലേക്ക്... മണ്ഡപത്തിൽ വെച്ച് നിലവിളക്ക് കൊളുത്തി ചടങ്ങ് ആരംഭിക്കും... കേക്ക് മുറിച്ച് പരസ്പരം കൊടുക്കും... വൈൻ കുടിക്കും... അങ്ങനെയങ്ങനെ...

പിന്നെ വീട്ടിലേക്ക് - ഇത് മനസമ്മതത്തിനും വിവാഹത്തിനുമുണ്ട്... വിവാഹം കഴിഞ്ഞ് വീട്ടിൽ കയറുമ്പോൾ അമ്മ കുരിശ് വരച്ച് കയറ്റും... അമ്മ കൊടുക്കുന്ന നിലവിളക്ക് വധു കയ്യിൽ പിടിച്ച് വരന്റെ വീട്ടിലേക്ക് കയറും... കൊന്തയിട്ട് സ്വീകരിക്കുന്നതും കാണാം... വീടിനകത്ത് വെച്ച് വധുവിനെ അമ്മ വരന്റെ അമ്മയ്ക്ക് കൈ പിടിച്ചേൽപ്പിക്കും... പിന്നെ എല്ലാവരും കൈ കൊടുത്ത് പിരിയും...

പിന്നെ ആദ്യരാത്രി - വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്... പാലുമായി വധുവിന്റെ വരവൊന്നും ഇല്ല... വാതിൽ കുറ്റിയിട്ട്... അവരുടെ ചടങ്ങുകൾ അവർ തീരുമാനിക്കും... ഹാ... ഈ ലൈസൻസ് കിട്ടാനല്ലേ ഇത്രയും ചടങ്ങുകൾ...

കല്ല്യാണ പിറ്റേന്ന് പെണ്ണിന്റെ സഹോദരൻ വരന്റെ വീട് സന്ദർശിച്ച് വിശേഷങ്ങൾ അന്വേഷിക്കണം...

സാധാരണ ഞായർ ആണല്ലോ കല്ല്യാണം... എങ്കിൽ അടുത്ത ബുധൻ പെണ്ണിന്റെ വീട്ടിൽ നിന്ന് നാലഞ്ച് പേർ വരും... ആ സമയത്ത് ഒരു അലമാരയും കുറെ പലഹാരങ്ങളുമായിട്ടാണ് വരവ്... ഉച്ചയ്ക്ക് ഭക്ഷണവും കഴിഞ്ഞ് ചെക്കനേയും പെണ്ണിനേയും കൊണ്ടുപോകും... പിന്നെ അടുത്ത ഞായർ ചെക്കന്റെ വീട്ടിൽ നിന്ന് നാലഞ്ച് പേർ വന്ന് വധുവരന്മാരെ കൂട്ടികൊണ്ടുപോകും... അപ്പോൾ ചെക്കന്റെ വീട്ടുകാർ പലഹാരങ്ങൾ കൊണ്ടുവരും... സഹോദരന്മാരുടെ വിവാഹം കഴിഞ്ഞു പോകുമ്പോൾ സഹോദരിന്മാർക്ക് കുറെ പലഹാരം കൊടുത്തു വിടുന്ന ചടങ്ങുമുണ്ട്...

ചടങ്ങുകൾ ഒക്കെ എല്ലാ സഭകളിൽ നിന്നും എല്ലാ പ്രദേശങ്ങളിൽ നിന്നും ഓരോന്നായി കൂടി വരുന്നുണ്ട്... ചിലതൊക്കെ ഇല്ലാതാകുന്നുണ്ട്... പണ്ട് മണ്ഡപം അലങ്കരിക്കുന്നതിൽ പ്രധാനമായിരുന്നു... ഒരു പറയിൽ ഒരു തെങ്ങിൻ കുല വെച്ച്, ബാക്കി നെല്ല് ഇട്ട്, കുറെ നെല്ല് വിരിച്ച പായയിലും ഇടും... പിന്നെ പായയിൽ തേങ്ങ പൊളിച്ച്, അതിൽ ചന്ദനത്തിരി കുത്തി വെയ്ക്കും... ഇപ്പോൾ അതൊന്നും കാണുന്നില്ല... പിന്നെ കളഭം വധു വരന്മാർ ചാർത്തും അത് കഴിഞ്ഞ് വിവാഹം കൂടാൻ വന്നവർക്കൊക്കെ നെറ്റിയിൽ കളഭം തൊടാൻ കൊണ്ടു കൊടുക്കും... പിന്നെ കുടി വന്നവർക്ക് ഓരോ ചെറു നാരങ്ങയും... ഇപ്പോൾ അതൊന്നും കാണുന്നില്ല... വധുവരന്മാർ പരസ്പരം കളഭം ചാർത്തും... ബാക്കിയെല്ലാം കാലഹരണപ്പെട്ടൂ...

ഒരു വിവാഹം കഴിയുന്നതോടെ കുടുംബത്ത് നീറിപുകയുന്ന കുറെ പ്രശ്നങ്ങൾ ഉടലെടുക്കും... കുടിക്ക് കൊണ്ടുപോയില്ല, ആഭരണം എടുക്കാൻ കൊണ്ടുപോയില്ല, വിളിച്ചത് ശരിയായില്ല, ആലോചിച്ചില്ല, പടമെടുക്കാൻ നിർബദ്ധിച്ചില്ല, ഇതിന്റെ കൂടെ പള്ളിയുടെ വക, യൂണിറ്റ് ഭാരവാഹിയുടെ കത്ത് ഇല്ല, ജോലി ചെയ്യുന്ന സ്ഥലത്തെ പള്ളിയുടെ / കമ്പനിയുടെ കത്ത് ഇല്ല... ഭക്ഷണം ശരിയായില്ല... പെണ്ണ് ഉടുത്തൊരുങ്ങാൻ വൈകി... അങ്ങനെ നൂറായിരം പ്രശ്നങ്ങൾ... പിന്നെ സാമ്പത്തിക ബാധ്യതകൾ വർഷങ്ങളോളം...

Thursday 26 September 2019

പണപയറ്റിന്റെ ന്യൂതനമാർഗ്ഗം


പണപയറ്റ്
പണ്ട് കാലത്ത് വിവാഹാവശ്യങ്ങൾക്കും മറ്റുമായി പണപയറ്റ് എന്ന സമ്പ്രദായം ചില നാടുകളിൽ നിലവിലുണ്ടായിരുന്നുപണം ആവശ്യമുള്ള ആൾ, പണപയറ്റിന് നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം ക്ഷണിക്കുന്നുക്ഷണിക്കപ്പെട്ട് വരുന്നവർ എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട തുക, പണപയറ്റുകാരന്റെ ആവശ്യവും പണപയറ്റ് നടത്തുന്ന ആളിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് മുൻപ് അദ്ദേഹം തനിക്കോ മറ്റുള്ളവർക്കോ പണപയറ്റിനായി നൽകിയ തുകയും എല്ലാം കണക്കിലെടുത്ത് പണം നൽകുന്നു. ഇങ്ങനെ നൽകുന്ന തുക നിർബദ്ധമായും അല്ലെങ്കിൽ അതിലധികവും തന്റെ പണപയറ്റിൽ പങ്കെടുത്തവർക്ക് തിരിച്ച് നൽകേണ്ടതാണ്നമ്മുടെ നാട്ടിലും കണ്ടിട്ടില്ലേ, വിവാഹ ദിവസം മേശയിട്ടിരുന്ന് കിട്ടുന്ന തുക എഴുതി വെച്ച്, പിന്നീട് അവർക്ക് ആവശ്യം വരുന്ന ദിവസം പണ്ട് തനിക്ക് കിട്ടിയ തുകയും ചേർത്ത് കൂടുതൽ തുക നൽകുന്നത്പേരെഴുതിയ കവറിൽ പണമിട്ട് നൽകുന്നതും, ഒരു ആവശ്യം വരുമ്പോൾ നൽകുന്ന സഹായമായിരുന്നുഇപ്പോൾ അതെല്ലാം സർവ്വസാധാരണമല്ലാതായിട്ടുണ്ട്

നമ്മുടെ കാലഘട്ടത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് പഴയ പണപയറ്റിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിൽ ഒരു പണപയറ്റ് സമ്പ്രദായം നമുക്ക് ആലോചിച്ചാലോ

പണപയറ്റ് സംഘം:
ഏതെങ്കിലും ഒരു സംഘത്തിന്റെ കീഴിൽ, പ്രധാനമായും അതിലെ അംഗങ്ങൾക്കായി സ്വയം സഹായ സാമ്പത്തിക സഹകരണ സംഘത്തിന്റെ മാതൃകയിൽ ഒരു ഉപസംഘമായിട്ട് പണപയറ്റ് സംഘം രൂപീകരിക്കുന്നതാണ് നല്ലത്. എത്ര പേരുടെ സംഘം വേണമെങ്കിലും രൂപീകരിക്കാം… 25 / 50 / 100 പേരൊക്കെയുള്ള സംഘമാണെങ്കിൽ ഉചിതം എന്ന് പറയാം... പരസ്പരം അറിയുന്ന, ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരുടെ ഇടയിലാണെങ്കിൽ കൂടുതൽ ഉത്തമംനടത്തിപ്പിന്റെ വിജയത്തിന് സോഷ്യൽ പ്രഷറൊക്കെ ഉപകാരപ്പെടും… സാമ്പത്തിക ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന ഒരു സംഘമായിട്ടല്ല ഇതിനെ കാണേണ്ടത്, മറിച്ച് നമ്മൾ തമ്മിലുള്ള ഒരു സാമ്പത്തിക സഹകരണത്തിനുള്ള ഒരു സംഘമായി പ്രവ്ർത്തിക്കുകയാണ്…



എന്തിന് പണപയറ്റ് സംഘം:
നമ്മുടെ തന്നെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾക്കായി ഓരോ മാസവും കൃത്യമായ തുക നിക്ഷേപിച്ച് സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും അതിന്റെ കൂടെ ബലത്തിൽ മറ്റ് അംഗങ്ങൾക്ക് നമ്മളിലുള്ള സാമ്പത്തിക വിശ്വാസത്തിന്റെ പുറത്ത് സംഘത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് പണപയറ്റ് സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. വലിയൊരു തുക ഒരുമിച്ച് ലഭ്യമാകുന്നു എന്നതാണ് പണപയറ്റിന്റെ ഏറ്റവും വലിയ ഗുണം. ആരുടേയും ഔദാര്യം സ്വീകരിക്കാതെ തന്നെ മൂലധനം സ്വരൂപിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ലല്ലോഎല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുക എന്നത് കുറെ പേരിലെങ്കിലും സാമ്പത്തിക അച്ചടക്കവും നിക്ഷേപ മനോഭാവവും വളർത്തിയെടുക്കാൻ ഉപകരിക്കും. അംഗങ്ങൾക്ക് എന്തെങ്കിലും സാമ്പത്തികാവശ്യം വരുമ്പോൾ, അത് കുട്ടികളുടെ വിദ്യഭ്യാസമാകാം കൃഷിയാവശ്യമാകാം ബിസിനസാകാം വിവാഹമാകാം അതുമല്ലെങ്കിൽ വിദേശ ജോലി തേടിയുള്ള യാത്രയാകാംഅങ്ങനെയുള്ള ഏതൊരു സന്ദർഭത്തിലും ഈ സംഘത്തിൽ നിന്ന് വായ്പയോ പണപയറ്റ് വഴി കൂടുതൽ തുകയോ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പണപയറ്റ് എങ്ങനെ:
ഒരു വ്യക്തിയുടെ വ്യക്തിഗത നിക്ഷേപവും സംഘത്തിന്റെ ഒരു മാസത്തെ മൊത്തം നിക്ഷേപത്തിന്റെ പകുതിയും ചേർത്ത തുകയേക്കാൾ കുറവാണ് ആവശ്യമുള്ള തുകയെങ്കിൽ, പയറ്റ് നടത്താതെ തന്നെ വായ്പയായി പരിഗണിച്ച് സംഘത്തിന് ആ തുക കൈമാറാവുന്നതാണ്. അതിനേക്കാൾ കൂടുതൽ തുകയാണ് ആവശ്യപ്പെടുന്നതെങ്കിൽ മാത്രമാണ് സംഘം പണപയറ്റ് പ്രഖ്യാപിക്കുക. അധികമുള്ള തുകയ്ക്ക് മാത്രമാണ് പയറ്റെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പണപയറ്റ് നടത്തുമ്പോൾ, ഓരോ അംഗവും പയറ്റുന്ന തുക വ്യക്തിഗത ജാമ്യമായി പരിഗണിക്കും. ഇങ്ങനെ പ്രഖ്യാപിക്കുന്ന ജാമ്യതുകയുടെ എല്ലാവിധ ഉത്തരവാദിത്വവും നിങ്ങൾക്കു കൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം… നടത്തിപ്പുകാർ മാത്രം ഉത്തരവാദിത്വം ഏറ്റെടുത്ത് പണം നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി ഓരോ അംഗവും നിശ്ചിത ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ഈ പണപയറ്റിൽ പ്രഖ്യാപിക്കുന്ന ജാമ്യതുകകൾ…    

ഉപസംഘം വ്യക്തിഗത ജാമ്യമില്ലാതെ നൽകുന്ന സംഘത്തിന്റെ ഒരു മാസത്തെ മൊത്തം നിക്ഷേപ തുകയുടെ പകുതിയും വ്യക്തിഗത ജാമ്യമായി പയറ്റിയ തുകയും വ്യക്തിഗത നിക്ഷേപവും ചേർത്ത് നൽകുന്ന തുകയാണ് പണപയറ്റ് തുക.

സംഘത്തിന്റെ പൊതുഫണ്ട്:
ഓരോ അംഗവും എല്ലാ മാസവും സംഘത്തിന്റെ പൊതുഫണ്ടിലേക്ക് ഒരു നിശ്ചിത തുക (ഉദാ: 1,000) കൈമാറുന്നുഇങ്ങനെ ലഭ്യമാകുന്ന തുകയിൽ നിന്നാണ് സംഘം വായ്പയും പണപയറ്റ് തുകയുമെല്ലാം നൽകുന്നത്.  പണപയറ്റ് തുകയും വായ്പയും തിരിച്ചടക്കുമ്പോഴും പൊതുഫണ്ടിലേക്ക് എല്ലാ മാസവും നൽകുന്ന നിശ്ചിത നിക്ഷേപ തുക തുടർന്നും നൽകേണ്ടതാണ്.

വ്യക്തിഗത നിക്ഷേപ തുകയും സംഘത്തിന്റെ ഒരു മാസത്തെ നിക്ഷേപ തുകയും പയറ്റിപ്രഖ്യാപിച്ച് വ്യക്തിഗത  ജാമ്യതുകയും എല്ലാം ചേർത്ത് പയറ്റ് തുക  പൊതുഫണ്ടിൽ നിന്ന് കൈമാറുകയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക

പണപയറ്റിൽ ലഭ്യമാകുന്ന തുക:
പണപയറ്റിന് ലഭ്യമാകുന്ന തുക എത്രയാണെന്നത്, ആർക്ക് വേണ്ടിയാണോ പണപയറ്റ് പ്രഖ്യാപിക്കുന്നത്, വ്യക്തിയുടെ സാമ്പത്തികം - കടം തിരിച്ചടയ്ക്കാനുള്ള ശേഷി - എന്താണ് ആവശ്യം - സൗഹൃദം തുടങ്ങിയ നിരവധി കാരണങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുംപണപയറ്റിന് ഓരോ ആളുകളും സ്വന്തം നിലയിലാണ് ജാമ്യതുക പ്രഖ്യാപിക്കുന്നത്പണപയറ്റിൽ ചേർന്നു എന്നതുകൊണ്ട് പണപയറ്റ് നടത്തിയാൽ എല്ലാവർക്കും വലിയ തുകയോ / ആവശ്യമായ മുഴുവൻ തുകയോ ലഭ്യമാകും എന്ന് കരുതേണ്ടതില്ലമറ്റ് അംഗങ്ങൾക്ക് നിങ്ങളിലുള്ള സാമ്പത്തിക വിശ്വാസമാണ് പണപയറ്റിൽ നിങ്ങൾക്ക് ലഭ്യമാകുന്ന തുകയുടെ പ്രധാന അളവുകോൽ

ഓരോ പണപയറ്റിനും 100 രൂപ മിനമം ചാർജ് ഈടാക്കുന്നതാണ്… അംഗത്തിന്റെ വ്യക്തിഗത ബാലൻസിനേക്കാൾ കൂടുതൽ നൽകുന്ന തുകയ്ക്ക് മാത്രമായി ഒരൊറ്റ തവണയായി 8% വാർഷിക പലിശ ഈടാക്കുന്നതാണ്. പയറ്റിൽ പ്രഖ്യാപിച്ച തുകയിൽ നിന്ന് ഈ തുകകൾ കുറച്ച് ബാക്കിയുള്ള തുകയാണ് കൈമാറുകസംഘത്തിന്റെ മൂന്ന് മാസത്തെ ആകെയുള്ള നിക്ഷേപതുകയോ അതല്ലെങ്കിൽ ആ വ്യക്തിയുടെ നിക്ഷേപതുകയുടെ മൂന്ന് ഇരട്ടി തുകയോ, ഇതിൽ ഏതാണ് കൂടുതൽ തുക, ആ തുകയായിരിക്കും പണപയറ്റിനായി പ്രഖ്യാപിക്കുന്ന പരമാവധി തുക.

പണപയറ്റിലെ ജാമ്യതുക:
എല്ലാ അംഗങ്ങളും പണപയറ്റിൽ പങ്കെടുക്കണമെന്ന് യാതൊരുവിധ നിർബദ്ധവും ഇല്ല. വ്യക്തിഗത ജാമ്യം വ്യക്തിഗത തീരുമാനത്തിന് വിധേയമാണ്. അതേസമയം ഒരു പയറ്റിന് ഒരു വ്യക്തിക്ക് പ്രഖ്യാപിക്കാവുന്ന ഏറ്റവും കൂടിയ ജാമ്യതുക 3 മാസത്തെ നിക്ഷേപ തുകയായി നിപ്പെടുത്തിയിട്ടുണ്ട്.

പണപയറ്റ് തുകയുടെ തിരിച്ചടവ്:
പണപയറ്റ് തുക തുല്ല്യമായ 24 തവണകളായി രണ്ട് വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടതാണ്.

പണപയറ്റ് എപ്പോൾ:
എല്ലാ മാസത്തിലും ഓരോ പണപയറ്റ് നടത്തുക എന്നതാണ് അഭികാമ്യം. ഏതെങ്കിലും ഒരു മാസത്തിൽ, ഒന്നിലധികം അംഗങ്ങൾ പണപയറ്റിന് ആവശ്യം ഉന്നയിക്കുകയാണെങ്കിൽ, ആ പയറ്റിന് നൽകാനുള്ള പൊതുഫണ്ട് നിലവിലുണ്ടെങ്കിൽ, അതിനനുവദിക്കുന്നതിന് ഭരണസമിതിക്ക് അവകാശമുണ്ട്. അതേസമയം പൊതുഫണ്ടിന്റെ കുറവ് മൂലം ഒന്നിലധികം പേരെ അനുവദിക്കാനാകില്ലെങ്കിൽ, എല്ലാവർക്കും നിക്ഷേപതുകയെങ്ങിലും തിരിച്ച് നൽകുന്നതിനായിരിക്കും മുഖ്യ പരിഗണന. ഇതുവരെ പണപയറ്റ് ചെയ്യാത്തവർ, വായ്പ എടുക്കാത്തവർ, സീനിയോറിറ്റി എന്നീ ക്രമത്തിൽ മുൻഗണന നൽകിയും പയറ്റിനുള്ള അർഹത നിശ്ചയിക്കാംഅതിനുശേഷവും ഒരാളെ മാത്രമായി തിരഞ്ഞെടുക്കാനായില്ലെങ്കിൽ, നറുക്കിട്ടെടുത്താകും അർഹരെ കണ്ടെത്തുക.

പണപയറ്റ് സംഘത്തിൽ നിന്ന് വായ്പ:
സാധാരണഗതിയിൽ പണപയറ്റ് വഴിയാണ് പണം നൽകുന്നതെങ്കിലും വായ്പ നൽകുന്ന രീതിയും പരിഗണിക്കാം. വായ്പ അനുവദിക്കുന്നത് ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചാണ്… ഓരോ വായ്പയ്ക്കും 100 രൂപ മിനിമം നിരക്ക് ഈടാക്കുന്നതാണ്… നിക്ഷേപതുകയേക്കാൾ കൂടുതൽ തുകയാണ് വായ്പയായി ആവശ്യപ്പെടുന്നതെങ്കിൽ, അധികം നൽകുന്ന തുകയ്ക്ക് മാത്രം ഒരൊറ്റ തവണയായി 8% വാർഷിക പലിശ ഈടാക്കുന്നതാണ്. വായ്പ തുകയിൽ നിന്ന് ഈ തുകകൾ കുറച്ച് ബാക്കിയുള്ള തുകയാണ് കൈമാറുക

വായ്പ തുക തുല്ല്യമായ 12 തവണകളായി ഒരു വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടതാണ്. നിക്ഷേപ തുകയുടെ ഇരട്ടി തുക വരെ വായ്പയായി നൽകാൻ ഭരണസമിതിക്ക് അധികാരമുണ്ട്.

പണപയറ്റിനും വായ്പയ്ക്കുമുള്ള അവകാശം:
എപ്പോൾ വേണമെങ്കിലും പണപയറ്റിൽ അംഗമാകാമെങ്കിലും നിക്ഷേപം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞാലാണ് പണപയറ്റിനും വായ്പയ്ക്കുമുള്ള അവകാശം ലഭ്യമാകു. നിലവിലുള്ള വായ്പയും പണപയറ്റിലെ തുകയും  തിരിച്ചടച്ച് കഴിഞ്ഞാൽ മാത്രമെ പുതിയതായി വായ്പയും പണപയറ്റും ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടാകുകയുള്ളൂ

പിഴ തുകകൾ:
നിക്ഷേപ തുക, വായ്പ തുക, പയറ്റ് തിരിച്ചടവ് തുക എന്നിവ അതാത് മാസം അവസാനിക്കുന്നതിന് മുൻപായി പൊതുഫണ്ടിലേക്ക് നൽകിയിരിക്കണംഇല്ലെങ്കിൽ, നിക്ഷേപതുകയുടെ പിഴവിന് 50 രൂപയും വായ്പതുകയുടെ പിഴവിനും പയറ്റ് തുകയുടെ പിഴവിനും 100 രൂപയും പിഴ ഈടാക്കുന്നതാണ്. ഇത് ഓരോ മാസത്തെ അടവ് മുടങ്ങലിനും പ്രത്യേകം ഈടാക്കുന്നതാണ്. പിന്നീട് നൽകുന്ന തുകയിൽ നിന്ന് കുടിശികയും പിഴയും സ്വീകരിച്ച് ബാക്കിയുള്ള തുകയാകും പിന്നീടുള്ള മാസങ്ങളിലെ തുകയായി വരവ് വെയ്ക്കുകയുള്ളു

പണപയറ്റിലെ വിവിധ വരിസംഖ്യകളും പിഴകളും:

നിക്ഷേപ തുക – 1,000 രൂപ മാസത്തിൽ
നിക്ഷേപ പിഴ തുക – 50 രൂപ

കുറഞ്ഞ ജാമ്യതുക – 500 രൂപ
കൂടിയ ജാമ്യതുക – 3,000 രൂപ
പയറ്റ് തിരിച്ചടവ് കാലം – 24 മാസം വരെ
പയറ്റ് ഫീസ് – 100 രൂപ
പയറ്റ് പലിശ - നിക്ഷേപത്തേക്കാൾ കൂടുതൽ നൽകുന്ന തുകയ്ക്ക് മാത്രം 8%.
പയറ്റ് തിരിച്ചടവ് പിഴ - 100
പയറ്റ് കുറഞ്ഞ തുക ഒരു മാസത്തെ വ്യക്തിഗത നിക്ഷേപ തുകയുടെ  പകുതി.
പയറ്റ് കൂടിയ തുക – സംഘത്തിന്റെ മൂന്ന് മാസത്തെ ആകെയുള്ള നിക്ഷേപതുകയോ അതല്ലെങ്കിൽ ആ വ്യക്തിയുടെ നിക്ഷേപതുകയുടെ മൂന്ന് ഇരട്ടി തുകയോ, ഇതിൽ ഏതാണ് കൂടുതൽ തുക, ആ തുകയായിരിക്കും.

കുറഞ്ഞ വായ്പ തുക – 6,000 രൂപ
കൂടിയ വായ്പ തുക – വ്യക്തിഗത നിക്ഷേപ തുകയുടെ ഇരട്ടി തുക.
വായ്പ തിരിച്ചടവ് കാലം – 12 മാസം വരെ
വായ്പ പിഴ തുക – 100
വായ്പ ഫീസ് – 100 രൂപ
വായ്പ പലിശ - നിക്ഷേപ തുകയേക്കാൾ കൂടുതലുള്ള തുകയ്ക്ക് മാത്രം 8%.

പണപയറ്റ് സംഘത്തിൽ നിന്ന് എങ്ങനെ പിൻമാറാം:
ഏതെങ്കിലും കാരണവശാൽ, ഒരാൾക്ക് സംഘത്തിൽ നിന്ന് പിന്മാറണമെങ്കിൽ, സംഘത്തിന് അനുമതി നൽകാവുന്നതാണ്. തുടർന്നുള്ള മാസങ്ങളിൽ സംഘത്തിലേക്ക് പയറ്റ് തുകകൾ നൽകേണ്ടതില്ല

പിരിഞ്ഞുപോകുന്ന വ്യക്തിയുടെ നിക്ഷേപത്തിൽ നിന്ന് അദ്ദേഹമെടുത്തിട്ടുള്ള വായ്പയും പണപയറ്റ് തുകയും കുറച്ച് ബാക്കിയുള്ള തുക സംഘത്തിന്റെ പൊതുഫണ്ടിൽ നിന്ന് കൈമാറാവുന്നതാണ്

നിക്ഷേപ സംഘത്തിലേക്ക് വായ്പ തുകയോ പണപയറ്റ് തുകയോ തിരിച്ച് നൽകാനുണ്ടെങ്കിൽ, തുക ഒരുമിച്ചോ അല്ലെങ്കിൽ അടച്ചുകൊണ്ടിരിക്കുന്ന തവണവ്യവസ്ഥകൾക്കനുസരിച്ച് അടവ് തീരുന്നത് വരെയോ തുടരേണ്ടതാണ്

സംഘം എങ്ങനെ പിരിച്ചുവിടാം:
ഏതെങ്കിലും കാരണവശാൽ സംഘം മുഴുവനുമായി പിരിച്ചുവിടണമെങ്കിൽ, അതുവരെ ഓരോരുത്തർക്ക് ലഭ്യമായ പയറ്റ് തുകയും വായ്പയും സംഘത്തിലേക്ക് ഉടനടി തിരിച്ചടച്ചടക്കണം തുകയിൽ നിന്ന് സംഘത്തിന്റെ എല്ലാ ബാധ്യതയും ഓരോ അംഗവും പയറ്റിനായി നൽകിയിട്ടുള്ള മുഴുവൻ തുകയും തിരിച്ച് നൽകണം. അതിനുശേഷം സംഘത്തിൽ ഏതെങ്കിലും വിധത്തിലുള്ള തുകകൾ ബാക്കിയുണ്ടെങ്കിൽ, ആ തുക മുഴുവനും മുഖ്യ സംഘത്തിന് കൈമാറി സംഘം പിരിച്ചുവിടാവുന്നതാണ്

കിട്ടാകടങ്ങൾ:
ഏതെങ്കിലും കാരണവശാൽ ഉണ്ടാകുന്ന കിട്ടാകടങ്ങൾ, ഉപസംഘത്തിന്റേയും   ബാധ്യതയായി കണക്കാക്കേണ്ടതാണ്… അതേ സമയം സംഘം പിരിച്ചുവിടുന്ന സമയത്ത് കണക്കാക്കുന്ന കിട്ടാകടങ്ങൾ, ഉപസംഘത്തിന്റെ മിച്ച തുകയേക്കാൾ കൂടുതലാണെങ്കിൽ, ഓരോ നിക്ഷേപകനിൽ നിന്നും അവർ നൽകിയ ജാമ്യതുകയുടെ പ്രൊ റാറ്റാ ബേസിൽ സംഘം ഈടാക്കുന്നതാണ്.

സംഘത്തിന്റെ ചിലവും ലാഭവും:
പണപയറ്റ് സംഘത്തിലേക്ക് ലഭ്യമാകുന്ന പിഴകൾ, വായ്പയുടേയും പണപയറ്റ് തുകയുടേയും പലിശകൾ ബാങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശ, അങ്ങനെ ലഭ്യമാകുന്ന തുകകളിൽ നിന്ന് സംഘത്തിന്റെ എല്ലാവിധ ചിലവുകളും നടത്തിയെടുക്കേണ്ടതാണ്. പണപയറ്റ് സംഘത്തിന്റെ വാർഷിക ലാഭത്തിന്റെ 25% തുക കണക്കെടുപ്പിന് ശേഷം മുഖ്യ സംഘത്തിലേക്ക് കൈമാറാവുന്നതാണ്മുഖ്യ സംഘം എന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിനും നടത്തിപ്പ് ബുദ്ധിമുട്ടുകൾക്കും പകരമായാണ് ഈ തുക കൈമാറുന്നത്. ബാക്കിയുള്ള 75% തുക സംഘത്തിന്റെ പൊതുഫണ്ട് ശക്തിപ്പെടുത്തുന്നതിന് മുതൽകൂട്ടും…

കുറിപ്പ്: ഒരു നേരമ്പോക്കിന് എഴുതിയിടുന്നതാണ്ഇങ്ങനേയും ഒരു സംഘം പ്രവർത്തിക്കാനാകുമോ എന്ന് ചിന്തിച്ചുകൊണ്ട്