Monday 31 December 2012

ഡൽഹിയിലെ പ്രതിക്ഷേധം ക്ലാസ് വാറോ...

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെയാണ് ജാതിയുടെ കാര്യം... സമൂഹത്തിലും പറമ്പിലും ജാതിയാണ് താരം... എല്ലാവർക്കും ജാതിയോടാണ് പഥ്യം... ഹോ പ്രാർത്ഥിക്കാൻ ഓരോ കാരണം എന്ന് പറഞ്ഞതുപോലെ ഇവിടേയും കാരണങ്ങൾ വിത്യസ്തമാണ്...

ജാതി പേര് വാലായി വെച്ച് ഇല്ലാതഴമ്പും തടവി പാരമ്പര്യത്തിന്റെ ഇല്ലാ മഹിമയും തടവി സുഖം അനുഭവിക്കുന്നവർ... സമൂഹത്തിൽ മേൽക്കൈ പ്രദർശിപ്പിക്കുക... അതിലൂടെ ഗുണവും... സ്വന്തം ജാതിയിൽപ്പെട്ടവരോട് ഒരിതും സൂക്ഷിക്കുന്നവരുണ്ട്... മതമേതായാലും ജാതി വാൽ വെച്ചാലും ഇല്ലെങ്ങിലും ഒരു വിധത്തിലല്ലെങ്ങിൽ മറ്റൊരു വിധത്തിൽ ജാതി ചിന്തകൾ സമൂഹത്തിലുണ്ട്... പ്രകടനപരത ഏറിയും കുറഞ്ഞുമിരിക്കും... ഒരു സംവാദത്തിനിടയിൽ കേട്ടതുപ്രകാരം, പർദ്ദ ധരിക്കുന്ന സ്ത്രീകളെ ബലാൽസംഘം ചെയ്യാൻ പലരും മടിക്കാനുള്ള സാധ്യതയുണ്ടെന്നും കാരണം അതിന്റെ പിന്നിലുള്ള സമൂഹത്തെ പേടിച്ചിട്ടാണെന്നും സാധ്യത കാണുന്നവരും പർദ്ദയെ ഒരു ജാതിയായി പ്രദർശിപ്പിക്കുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 

ജാതിയോട് പഥ്യമുള്ള മറ്റൊരു കൂട്ടർ... യഥാർത്ഥത്തിൽ "ജാതി വിരുദ്ധരാണ്"... ജാതി ചിന്തകളെ തല്ലിക്കൊല്ലാനായി എല്ലാ പ്രശ്നങ്ങളിലും ജാതിയെ പ്രതിഷ്ഠിച്ച് ജാതി വിരുദ്ധതയ്ക്കായി വാചാലരാകുന്നത്... പലരും റിവേർസ് ജാതിയതയിൽ വരെ എത്തിയിരിക്കുന്നു... ജാതിയത പ്രധാനഘടകമാകാത്ത വിഷയങ്ങളേയും ജാതീയതയിലൂടെ കാണുന്ന അപകടകരമായ അവസ്ഥയിലാണെന്ന് തോന്നുന്നു... ജാതിയെന്നാൽ ഹിന്ദുസമൂഹത്തിലെ ജാതി മാത്രമല്ലായെന്നും ഓർക്കുക... അടിസ്ഥാനവർഗ്ഗം - മധ്യവർഗ്ഗം - ഉപരിവർഗ്ഗം തുടങ്ങി... എന്തും ഏതും വർഗ്ഗത്തിലൂടെ കാണുക... കോൾഡ് വാർ പോലെ ക്ലാസ് വാർ...

ഡൽഹിയിലെ പീഡനവും അതിനെതുടർന്ന് അസാധാരണമായി ഉയർന്ന പ്രതിക്ഷേധവും ക്ലാസ് വാറിലൂടെ കാണാൻ ശ്രമിക്കുന്നതിനെ പൂർണ്ണമായും തള്ളിക്കളയുന്നു... ഡൽഹിയിലെ പിള്ളേരിൽ വർഗ്ഗബോധം ആരോപിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ തന്നെ അതേ വിഷയത്തിൽ ഇങ്ങ് തിരുവനന്തപുരത്തും സോഷ്യൽ മീഡിയയിലൊക്കെ പ്രതിക്ഷേധം നടത്തുന്നു... അത് ജാതീയതയല്ലാതാനും... അതാണ് രസകരം... എന്റെ പ്രതിക്ഷേധം മാനവികബോധത്തിലും നിന്റെ പ്രതിക്ഷേധം ജാതി ചിന്തയിലും...

കേരളത്തിൽ സൗമ്യയെന്ന പെൺകുട്ടിയെ ഗോവിന്ദച്ചാമി പീഡിപ്പിച്ച് അതിക്രൂരമായി കൊന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിലല്ല പ്രതിക്ഷേധം അലയടിച്ചത്... കേരളത്തിലാണ്... അത് സ്വാഭാവികമല്ലേ... തമിഴ്നാട്ടിൽ ജനങ്ങൾ പ്രതിക്ഷേധിക്കാത്തത് അവരുടെ മനസിൽ ഓ മലയാളിയല്ലേ പീഡിപ്പിക്കപ്പെട്ടത് എന്ന് ചിന്തയുണ്ടായിരുന്നതുകൊണ്ടാണോ... അർദ്ധരാത്രിയിലും സ്ഥിരമായും അല്ലെങ്ങിൽ വല്ലപ്പോഴും ഒറ്റയ്ക്കോ അല്ലെങ്ങിൽ ആരുടെയെങ്ങിലും കൂടെയോ ബസിലും തീവണ്ടിയിലൊക്കെ സഞ്ചരിക്കുന്ന ഡൽഹി നിവാസികൾക്ക് ഈ പീഡനം നാളെ എനിക്കും വരാമെന്ന ഭീതിയുണ്ടാക്കിയിട്ടുണ്ടാകും... വിഷയത്തോട് താതാദ്മ്യം പ്രാപിക്കുകയെന്നയവസ്ഥ... അതുകൊണ്ട് ഡൽഹിയിലെ പ്രതിക്ഷേധത്തിന്റെ ശക്തി കേരളത്തിലുണ്ടാകണമെന്നില്ല... ഡൽഹിയിലെ അതേ രോഷം മുമ്പൈയിലുണ്ടാകില്ല... മധ്യവർഗ്ഗം അവിടേയുമുണ്ട്...  വീമാനയാത്രക്കാരെ വീമാനറാഞ്ചികളായി ചിത്രികരിച്ച വിഷയത്തിൽ പ്രവാസ നാടുകളിലുണ്ടാകുന്ന പ്രതിക്ഷേധം നാട്ടിൽ ജോലി ചെയ്യുന്നവരിലും മറ്റും ഉണ്ടാകില്ല... അതിൽ തന്നെ ഗൾഫ് പ്രവാസികളാണ് പ്രതിക്ഷേധത്തിന്റെ മുൻപന്തിയിലുണ്ടായത്... കാരണം നാമെല്ലാവരും പ്രതിക്ഷേധിച്ചവരിൽ നമ്മളെ കാണുകയാണ്... നാളെയും എയർ ഇന്ത്യയിൽ യാത്ര ചെയ്യേണ്ടവരാണ്... അതെല്ല്ലാം പ്രതിക്ഷേധങ്ങൾ സ്വാധീനിക്കും... എല്ലാ സ്ത്രീകൾക്കും പ്രസവവേദനയുണ്ടാകും... പക്ഷേ എന്റെ ഭാര്യ പ്രസവിക്കുമ്പോഴല്ലേ എനിക്ക് അനുഭവവേദ്യമാകുക... അതെല്ലാം ക്ലാസ് വാറിലൂടെ കാണുന്നത് ബുദ്ധിശൂന്യതയാണ്...

ബലാൽസംഘം അശക്തരെ കീഴ്പ്പെടുത്തുന്ന ഒന്നാണ്... ദളിതന്റെ മുകളിൽ സവർണ്ണന്റെ അധികാരം... പാവപ്പെട്ടവന്റെ മുകളിൽ പണക്കാരന്റെ അധികാരം... കറുത്തവരുടെ മുന്നിൽ വെള്ളക്കാരുടെ... ജനത്തിന്റെ മുകളിൽ പട്ടാളക്കാരന്റെ അധികാരം... ഒരു രാജ്യത്തിന്റെ മുകളിൽ മറ്റൊരു രാജ്യത്തിന്റെ അധികാരം... എല്ലാം പ്രതിഫലിക്കും... പക്ഷേ ആത്യന്തികമായി സ്തീകളുടെ മുകളിൽ പുരുഷന്റെ അധികാരം... അധികാരം സ്ഥാപിക്കൽ മാത്രമാണെന്ന് കരുതുമ്പോൾ അവിടെയാണ് വർഗ്ഗം ഉരുത്തിരിയുന്നത്... പക്ഷേ ബലാൽസംഘം കാമവെറിയോടെയുള്ള അധികാരം സ്ഥാപിക്കലാണ്... കാമവെറിയെ മറന്ന് അധികാരസ്ഥാപിക്കലിലേക്ക് മാത്രമായി പീഡനത്തെ ചുരുക്കയുമരുത്... അപരിചിതമായ സ്ത്രീയെ കാമവെറിയോടെയാണ് പീഡിപ്പിക്കുന്നത്...

സോഷ്യൽ മീഡിയയിലൂടെ സംഘടിപ്പിക്കുന്ന പ്രതിക്ഷേധങ്ങൾ അല്ലെങ്ങിൽ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതിക്ഷേധങ്ങളിൽ പങ്കെടുക്കുക കൂടുതലും മധ്യവർഗ്ഗമായിരിക്കും... സോഷ്യൽ മീഡിയയിൽ അവരാണല്ലോ ഭൂരിപക്ഷം... ഡൽഹിയിലും അതുതന്നെയല്ലേ സംഭവിച്ചത്... മാനവികതയിലൂന്നികൊണ്ട് ഏതൊരു മനുഷ്യനും എല്ലാ ബലാൽസംഘത്തേയും എതിർക്കും, പ്രതിക്ഷേധിക്കും... ചില പ്രതിക്ഷേധങ്ങൾ ശക്തിയാർജ്ജിക്കും... ഡൽഹിയിലെ പീഡനം നടത്തിയതാരാണെന്നോ പീഡിപ്പിക്ക പെൺകുട്ടിയുടെ ക്ലാസോ കാസ്റ്റോ എന്നൊന്നും നോക്കിയല്ല ഞാൻ പ്രതിക്ഷേധിച്ചത്... അങ്ങനെ തന്നെയല്ലേ നിങ്ങളും... പിന്നെന്തുകൊണ്ട് ഡൽഹിയിലെ യുവത്വം അങ്ങനെയല്ലായെന്ന നിഗമനത്തിലെത്തുന്നത്... ബലാൽസംഘം ചെയ്യുന്നവരുടേയും ചെയ്യപ്പെടുന്നവരുടേയും വർഗ്ഗം നോക്കി പ്രതികരിക്കുമെന്ന് ആരോപിക്കുമ്പോൾ... അങ്ങനെ പ്രതികരിക്കുന്നവരുടെ മനസ്സിലെങ്ങിലും രണ്ട് തരം ബലാൽസംഘമുണ്ടെന്നല്ലേ പറയാതെ പറയുന്നത്... ഡൽഹിയിലെ പ്രതിക്ഷേധത്തെ വർഗ്ഗീകരിക്കുന്നില്ല... അണ്ണാഹസാരയുടെ സമരത്തിന്റെ പാശ്ചാത്തലത്തിൽ, തെരുവിലേക്കിറങ്ങുന്ന ഒരു പ്രക്ഷുബ്ദകൂട്ടം... അവരെയാണ് ഡൽഹി സമരത്തിൽ കാണൂന്നത്...

മധ്യവർഗ്ഗവിരുദ്ധ മനോഭാവം ഒരു ഫാഷനാകുന്ന കാലമാണോയിത്...

Wednesday 19 December 2012

ഗോമാതാവെന്ന തുറുപ്പുശീട്ട്...

അധികാരത്തിലേക്കുള്ള ചവിട്ടുപടി
ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടയുടെ തുറുപ്പുശീട്ടുകളിലൊന്നാണ് ഗോവധനിരോധനം... ഗോമാതാവ് എന്ന സങ്കൽപ്പത്തിലൂന്നിയാണ് പ്രചരണവും... മറ്റൊരിടത്ത് പാല് തരുന്ന മൃഗത്തെ കൊന്ന് തിന്നുന്നത്, കുട്ടികൾക്കുള്ള പോഷകാഹാരത്തിന് കുറവ് വരുമെന്നായിരിക്കും... വെളുത്തവാവിനും കറുത്തവാവിനും ഓരോ രീതി... വർഗ്ഗീയമായ പ്രചരണങ്ങൾക്കൊണ്ട് മുഖരിതമാണ് ഗോവധത്തിനായി മുറവിളികൾ... വഴുതിവീഴുന്നവർ, നിരവധിയാണ്... രാജ്യത്ത് സമ്പൂർണ്ണ ഗോവധ നിരോധനം ഹിന്ദുശക്തി തെളിയിക്കലിന്റെ ഒരു പ്രധാനശിലയാണെന്ന് പ്രചരിപ്പിക്കുന്നതിൽ ഹിന്ദുത്വക്കാർ വിജയിച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത്... ബാ‌ബ്റി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ പള്ളി തകർക്കുന്നയിടത്തേക്ക് കാര്യങ്ങളെത്തിയത്, രാമനെ ഇഷ്ടദൈവമായി ആരാധിച്ചിരുന്ന ജനവിഭാഗങ്ങളിലൂടെയല്ല, മറിച്ച് മുസ്ലീമിന് മുകളിൽ ഹിന്ദുവിന്റെ വിജയമായി രാമക്ഷേത്രവിഷയം ഉയർത്തുവാൻ കഴിഞ്ഞുവെന്നതിലാണ്... രാമനെ ആരാധിക്കാത്തവർപോലും ഈശ്വരവിശ്വാസിയല്ലാത്തവർപോലും ഹിന്ദുലേബലിൽ അഭയം കണ്ട് ക്ഷേത്രം പണിയണമെന്ന് പറയുന്നു... അദ്വാനിയോടും അവരുടെ പാർട്ടിയോടും കൂറില്ലാത്തവരും അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിൽ സന്തുഷ്ടരാണ്... അതിന്റെ മറ്റൊരു പതിപ്പാണ് ജീവിതത്തിൽ ഇന്നുവരേയും പശുവിനെ ഗോമാതാവായി കാണാത്തവരും ആരാധിക്കാത്തവരും ഗോവധനിരോധനത്തെ ന്യായികരിക്കുന്നത്... അവരിൽ പലരും പശുയിറച്ചി തിന്നുകൊണ്ടാണ് നിരോധനം ആവശ്യപ്പെടുന്നതെന്നതാണ് രസകരം... മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണല്ലോ ഫാസിസത്തിന്റെ രീതി... സൗദിയിൽ പന്നിയെ കൊല്ലുന്നതും തിന്നുന്നതും നിരോധിച്ചതുപോലെ ഇന്ത്യയിൽ ഗോവധം നിരോധിക്കണമെന്നാണ് മറ്റൊരു കൂട്ടർ... ഹോ... ആട് ഏതാ പൂട ഏതായെന്നറിയാത്തവരാണിവർ...  

മറ്റ് സംസ്ഥാനങ്ങളിലെ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ പ്രചരണം ശൈശവദശയിലാണ്... അതിന്റെ പ്രധാനകാരണം കേരളത്തിലെ ഹിന്ദുക്കളിൽ തന്നെ വലിയൊരു ജനവിഭാഗം, പശുയിറച്ചി കാലങ്ങളായി തിന്നുന്നവരാണ്... പൂർണ്ണമായും സസ്യാഹാരികളായ ജനങ്ങൾ കേരളത്തിൽ തുലോം കുറവാണ്... മുസ്ലീമുകളും ക്രിസ്ത്യാനികളും ദളിതരും പശുയിറച്ചിയോട് അകൽച്ച സൂക്ഷിക്കുന്നവരുമല്ല... ഗോവധ നിരോധനത്തിനെതിരെ നിലപാടുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളൂടെ ശക്തമായ സ്വാധീനവും അത്തരം പ്രചരണങ്ങൾക്ക് വിലങ്ങുതടിയാണ്... കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് പലപ്പോഴും ഗോവധനിരോധനത്തിനനുകൂലമായി നിൽക്കുകയാണ്... കാറ്റിനനുകൂലമായ അഴകൊഴമ്പൻ നിലപാട്...

ഗോമാതാവ് പ്രചാരകർ... ഗോവധപ്രചരണത്തിന്റെ അടിസ്ഥാനമായി ഭരണഘടനയിലെ ചില വരികൾ തെറ്റായി ഉദ്ധരിക്കാറുണ്ട്... ഗോവധനിരോധനം ഭരണഘടനയിലുള്ളതാണത്രെ... പക്ഷേ അങ്ങനെയൊന്നില്ലായെന്നതാണ് സത്യം... പക്ഷേ തെറ്റായി ഉദ്ധരിക്കാനുള്ള വരികൾ ഡയറക്ടീവ് പ്രിൻസിപ്പൽസ് ഒഫ് സ്റ്റേറ്റ് പോളിസിയിൽ പറയുന്നുമുണ്ട്... പക്ഷേ അത് ഹിന്ദുക്കൾ പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ടല്ല മറിച്ച് കൃഷിയുടേയും കന്നുകാലി വളർത്തലിന്റേയും നയത്തിന്റെ ഭാഗമായി ബ്രീഡുകളൂടെ സംരക്ഷണവും വളർച്ചയും ഉറപ്പിക്കുകയാണ്... പശുവിനേയും അതിന്റെ കുട്ടികളേയും പാൽ തരുന്ന മറ്റ് മൃഗങ്ങളേയും കന്നുകാലി കുട്ടികളേയും കൊല്ലരുതെന്നാണ് സ്റ്റേറ്റിനുള്ള നിർദ്ദേശങ്ങളിൽ പറയുന്നത്... പക്ഷേ ഗോമാതാവ് പ്രചാരകർ പശുവിന്റെ കാര്യം മാത്രമാണ് പ്രചരിപ്പിക്കുന്നത്... മതപരമായ വിശ്വാസങ്ങളുടെയടിസ്ഥാനത്തിലുമല്ല ഗോവധം നടപ്പിലാക്കാൻ നിർദേശിച്ചിട്ടുള്ളത്...

ഭരണഘടനയിലെ വാക്കുകൾ പകർത്തിയേക്കാം...

http://lawmin.nic.in/olwing/coi/coi-english/Const.Pock%202Pg.Rom8Fsss(7).pdf

48. Organisation of agriculture and animal husbandry.—The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle.

പട്ടിണിയകറ്റാൻ പശു വരട്ടിയത്
ഗോമാതാവിനെ ആദരിക്കേണ്ടവർക്ക് ആദരിക്കാം... കൊല്ലാതിരിക്കാം... തിന്നാതിരിക്കാം... പക്ഷേ തിന്നുന്നവരെ തടയരുത്... അത് ഫാസിസമാണ്... നിങ്ങൾ പശുയിറച്ചി തിന്നണമെന്ന് ഞാൻ പറയുന്നില്ല, അതുപോലെ ഞാൻ തിന്നരുതെന്ന് പറയാൻ നിങ്ങൾക്കെന്തവകാശം... ഒരു കൂട്ടർ ആദരിക്കുന്നതിനെ മറ്റൊരു കൂട്ടർ ആദരിക്കണമെന്ന ഫാസിസ്റ്റ് നയമാണ് ഹിന്ദുത്വ അജണ്ടകൾക്ക് പിന്നിൽ... ഇന്ന് ഗോമാതാവ്... നാളെ ഗണപതിയുടെ വാഹനം... പിന്നേയും കിടക്കുകയല്ലേ വ്രണപ്പെടാനുള്ള വിശ്വാസങ്ങൾ...

Monday 17 December 2012

ക്രിസ്തുമസ് രാവിലേക്ക്...

യേശു ദൈവമോ ദൈവപുത്രനോ പ്രവാചകനോ... ങാ... അതൊന്നും തെളിയിക്കാനാവില്ല... അതെന്റെ വിഷയവുമല്ല... ചരിത്രപുരുഷനാണെങ്ങിൽ, ചില തെളിവുകൾ ഉണ്ടായേക്കാം... അതും അതിന്റെ വഴിക്ക് പോകട്ടെ... എന്നാണ് ജനിച്ചതെന്നും എവിടെയാണ് ജനിച്ചതെന്നും വ്യക്തമല്ല... പിന്നെ രണ്ടായിരം വർഷം മുൻപുള്ള കാര്യമല്ലേ... വ്യക്തതയുണ്ടായാലാണ് സംശയിക്കേണ്ടത്... ക്രിസ്തുമസ് ദിനം തന്നെ വിത്യസ്തമാണ്... ഡിസംബർ 25 നും ജനുവരി 7 നും ക്രിസ്തുമസ് ആഘോഷിക്കുന്നവരുണ്ട്... അതെന്തെങ്ങിലുമാകട്ടെ നമുക്ക് ക്രിസ്തുമസ് അടിച്ചുപൊളിക്കാം... എല്ലാവരും ഒത്തുകൂടുന്ന കൃസ്തുമസ്സ്...
നക്ഷത്രം

ലോകത്തെല്ലായിടത്തുമുള്ള ആഘോഷങ്ങൾ വിത്യസ്തമാണ്... പലതും പല രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചതാണ്... കൂടുതലും ജർമനിയിൽ നിന്നാണത്രെ... ചിലതൊക്കെ എങ്ങനെ കടന്നുകൂടിയെന്നുപോലുമറിയില്ല... മതപരമായ ആഘോഷം എന്നതിൽ നിന്ന് ഒരു സാംസ്കാരിക തലത്തിലേക്ക് ക്രിസ്തുമസിന്റെ ആഘോഷം വളർന്നിട്ടുണ്ട്... ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഉൾപ്പെടാത്തവരും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കാർഡുകൾ പരസ്പരം കൈമാറുക, നക്ഷത്രങ്ങൾ തൂക്കുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങിയവയിൽ പങ്കുചേരുന്നു... ക്രിസ്തുമസുമായി ബദ്ധപ്പെട്ട ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ രുപരേഖയൊന്നുമില്ല... ഇന്ത്യക്ക് പുറത്തും സഭകൾ തമ്മിലും പ്രദേശീകമായും വിത്യസ്തമാണ്...

ഡിസംബർ ഒന്നുമുതൽ ക്രിസ്തുമസിന്റെ ഭാഗമായി മതപരമായും ആഘോഷപരമായും ചടങ്ങുകൾ ആരംഭിക്കുന്നു... ഡിസംബർ ഒന്ന് മുതൽ 24 ന് രാത്രിവരെ... നോമ്പ് കാലമാണ്... മൽസ്യ-മാംസാദികൾ, മുട്ട, പാല് മുതലായവ ഉപേക്ഷിച്ച് പൂർണ്ണമായും സസ്യാഹാരി... ചിലർ അതിൽ മൽസ്യം-മാംസവും മാത്രം ഉപേക്ഷിക്കും... മദ്യവും പുകവലിയും ഉപേക്ഷിക്കും... നോമ്പിൽ ദമ്പതികൾ തമ്മിലുള്ള ലൈംഗീകത ഉൾപ്പെടുന്നില്ല... നോമ്പിന്റെയടിസ്ഥാനം ആശയടക്കമാണ്... ങും... എനിക്ക് ഒന്നിനോടും "ആശയില്ലാത്തതുകൊണ്ട്" നോമ്പാചരണവുമില്ല... പക്ഷേ ക്രിസ്തുമസിന് കൃത്യമായി നോമ്പ് വീടും... നോമ്പ് ഒരു നിർബദ്ധിതമായ ഒന്നായല്ല കണക്കാക്കുന്നത്... എന്നാലും നോമ്പിന് വളരെയധികം സ്വീകാര്യത വിശ്വാസികൾക്കിടയിലുണ്ട്... നോമ്പ് കാലം മറ്റ് ആഘോഷങ്ങൾക്ക് വഴിമാറരുതെന്ന നിഗമനത്താൽ, കല്യാണം പോലെയുള്ള ആഘോഷങ്ങൾ ക്രിസ്തുമസ് കാലത്ത് അനുവദനീയമല്ല... ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്ങിൽ, രൂപതയുടെ പ്രത്യേക അനുമതിയോടെ വിവാഹവും നടത്താവുന്നതാണ്... അതിന് പ്രത്യേക ഫീസുമുണ്ട്, നിയന്ത്രണങ്ങളുമുണ്ട്... കണ്ണില്ലാത്ത നിയമം മൂലം വിവാഹ കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഭാര്യയെ നാട്ടിലാക്കി രണ്ട് വർഷത്തേക്ക് പ്രവാസം തിരഞ്ഞെടുക്കേണ്ടിവരുന്ന ഹതഭാഗ്യരെ അവധിയെന്ന് തീരുമെന്ന ചോദ്യം പോപ്പ് ചോദിച്ചാലും, നോമ്പിന്റെ കാലത്തെ ഒരു തീയ്യതി പറയുക... സത്യ വിശ്വാസികൾക്ക് പാലും വെള്ളത്തിൽ പണി തരുന്നവരാണ് രൂപതയിലിരിക്കുന്നവർ...

8 മീറ്റർ നീളമുള്ള വലിയ നക്ഷത്രം
ഡിസംബർ ഒന്ന് മുതൽ വീടുകളിലും പള്ളികളിലും നക്ഷത്രം ദീപാലങ്കൃതമായി തൂക്കുന്ന പതിവുണ്ട്... ചിലർ തെങ്ങിന്റെ മണ്ടയിൽ തോട്ടി കെട്ടി അതിനും മുകളിൽ നക്ഷത്രം കെട്ടിയിടുമ്പോൾ, മറ്റു ചിലർ മരത്തിന് മുകളിൽ, അല്ലെങ്ങിൽ വീടിന് ചുറ്റും... അങ്ങനെ എവിടെ നോക്കിയാലും നക്ഷത്രം എന്നതാണവസ്ഥ... കവലകളിലൂടെ പോകുമ്പോൾ കടകളുടെ മുന്നിൽ തൂക്കിയിടുന്ന നക്ഷത്രങ്ങൾ കൃസ്തുമസിന്റെ വരവറിയിക്കുന്നു... ആദ്യകാലങ്ങളിൽ നക്ഷത്രങ്ങളിലും ഉറിയിലും മറ്റും മെഴുകുതിരി കത്തിക്കുകയായിരുന്നു... ഇപ്പോൾ എല്ലാം വൈദ്യുതിമയമാണ്... പല വിദേശരാജ്യങ്ങളിലും അലങ്കരിച്ച ക്രിസ്തുമസ് ട്രീ ആഘോഷത്തിന്റെ അവിഭാജ്യഘടമാണ്... പതുക്കെ പതുക്കെ കേരളത്തിലേക്കും ക്രിസ്തുമസ് ട്രീ കടന്നുകയറുകയാണ്... വിപണിയിൽ നിന്ന് കിട്ടുന്ന പ്രത്യേകതരത്തിലുള്ള ക്രിസ്തുമസ് ട്രീക്ക് പകരം മരം തന്നെ അലങ്കരിക്കുന്നതും കാണാവുന്നതാണ്...

ഡിസംബർ ആരംഭിക്കുമ്പോൾ മുതൽ ആശംസകാർഡുകളുടെ കൈമാറ്റമാണ് മറ്റൊരു ആഘോഷം... കാർഡ് തുറക്കുമ്പോൾ പല നിലകളിൽ തുറക്കുന്ന കാർഡ് മുതൽ മ്യൂസിക് വരെ കാർഡുകളിൽ താരങ്ങളാകാറുണ്ട്... ഇപ്പോൾ ഇ-മെയിൽ ആശംസകൾ വന്നപ്പോൾ ചിലവേറിയ കാർഡ് രണ്ടാനിരയിലേക്ക് പിൻമാറി... ഇപ്പോൾ പ്ലസിലും ഫേസ്‌ബുക്കിലും ആശംസകളുടെ കൊടിയേറ്റമാണ്...

22 അടി ഉയരമുള്ള പപ്പയുടെ മാതൃക
യേശു ജനിച്ചത് പുൽക്കൂട്ടിലാണെന്ന വിശ്വാസം എങ്ങനെ വന്നുവെന്നറിയില്ല... അതിനെ പ്രതിപാദിക്കുന്ന ഗാനങ്ങളും പ്രഭാഷണങ്ങളുമായി, അത്തരം വിശ്വാസം വേരോടിയിട്ടുണ്ട്... അതിന്റെ ഓർമ്മയ്ക്കായി പുൽക്കൂട് പണിയുകയാണ് കുട്ടികളുടെ പ്രധാനപരിപാടി... പുൽക്കൂട് മൽസരവും നാട്ടിൽ നടത്തപ്പെടുന്നു... പുൽക്കൂട്ടിൽ ഉണ്ണീശോ സെറ്റ് (Nativity Set) വെയ്ക്കും, മോടി പിടിപ്പിക്കലിന്റെ ഭാഗമായി കുളങ്ങൾ നിർമ്മിക്കുക, നടപാത നിർമ്മിക്കുക, കോട്ട പണിയുക, വീടുകൾ നിർമ്മിക്കുക, അങ്ങനെ കലാപരമായി നിർമ്മിക്കുന്ന പുൽക്കൂടുകൾ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞുകവിയും... മറ്റുചിലർ കവലകളിലും ക്ലബുകളിലും പള്ളികളിലും മറ്റും കൂറ്റൻ നക്ഷത്രങ്ങൾ മുതൽ വിത്യസ്തത നിറയുന്ന കലാസൃഷ്ടികൾ പണിതുകൊണ്ടായിരിക്കും ക്രിസ്തുമസിനെ വരവേൽക്കുക... പുൽക്കൂടുകളിൽ ഉണ്ണീശോയുടെ രൂപം ഡിസംബർ 24ന് രാത്രിയിലാണ് വെയ്ക്കുക... ജനിക്കാതെ പ്രദർശിപ്പിക്കരുതല്ലോ... ഉണ്ണീശോ സെറ്റിലെ പ്രധാനരൂപങ്ങൾ, ഉണ്ണീശോ, ഔസേപ്പ് പിതാവ്, മാതാവ് മറിയം, മാലാഖ, നക്ഷത്രങ്ങൾ വഴികാട്ടിയായി യേശുവിനെ സന്ദർശിച്ച് സുഗന്ധദ്രവ്യങ്ങൾ സമ്മാനിച്ച മൂന്ന് രാജാക്കന്മാർ, ആട്ടിടയനും ആടുമാടുകളും... ഉണ്ണീശോ സെറ്റില്ലെങ്ങിലും പുൽക്കൂടുണ്ടാക്കുന്നവരുണ്ട്... ക്രിസ്തുമസ് കാർഡുകളും മറ്റ് പടങ്ങളും വെച്ച് അലങ്കരിക്കും... അതായിരുന്നു ഒരു കാലത്തെ ക്രിസ്തുമസ്, പല വീടുകളിലും...

കരോൾ സംഘത്തിന്റെ കൂടെ വരുന്ന സാന്താക്ലോസ്
ഡിസംബർ 24 ന് ക്രിസ്തുമസ് കരോൾ ഇറങ്ങുന്ന ദിവസമാണ്... ആട്ടും പാട്ടുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങും... ബാൻഡ് സെന്റ്, തപ്പ്, അതുമല്ലെങ്ങിൽ, മൈക്ക് സെറ്റ്, ടേപ്പ്, അല്ലെങ്ങിൽ, പാട്ട് സംഘം... അങ്ങനെ വിത്യസ്തമായിരിക്കും കരോൾ സംഘങ്ങൾ... കരോൾ സംഘത്തിന്റെ പ്രധാന ആകർഷണം പാപ്പയാണ്... ക്രിസ്തുമസ് പപ്പ... സാന്തക്ലോസ്സ്... തലയിണവെച്ച് വയറ് വീർപ്പിച്ച്, ഒരു താങ്ങുവടിയും വെള്ളതാടിയൊക്കെയുള്ള സാന്താക്ലോസ്, തോളിൽ വലിയ "സമ്മാനങ്ങളുടെ ഭാണ്ഡവുമായി" എല്ലാ വീടുകളിലും വന്ന് ആശംസ നൽകുകയും മിഠായി നൽകുകയും ചെയ്യും... കൂടെയുള്ള ആരെങ്ങിലും ഒരു പാത്രത്തിൽ ഉണ്ണീശോയുടെ രുപവും വെച്ച് വീട്ടുകാർക്ക് ഉണ്ണീശോയെ തൊട്ടുമുത്താനായി നീട്ടും... അതിൽ നേർച്ച‌യിടുകയെന്നത് അവരുടെ വിശ്വാസവും കരോൾ നടത്തിപ്പിന്റെ ചിലവിന് പൈസ കിട്ടുകയെന്നതാണ് സംഘാടകരുടെ ആവശ്യവും... നേർച്ചയായി കിട്ടുന്ന പൈസയിൽ നിന്ന് ചെറിയരോഹരി പള്ളിയിൽ നേർച്ചയിടുമ്പോൾ "താൻ പാതി ദൈവം പാതി" എന്ന "ദൈവവചനം" നിറവേറുകയായിരുന്നു... എല്ലാ വീടുകളിലും കയറിയിറങ്ങിയാൽ, രാത്രിയിൽ കരോൾ സംഘങ്ങൾ പള്ളികളിലേക്ക് ഘോഷയാത്രയായി പോകും... താളമേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന കരോൾ സംഘത്തിന്റെ കൂടെ കുട്ടികളും യുവാക്കളും നൃത്തം ചെയ്ത് ആഘോഷിക്കും സ്ത്രീകളും മറ്റും അകമ്പടിയുമുണ്ടാകും...
പുൽക്കൂട്, ഉണ്ണീശോ സെറ്റും കാണാം

ഡിസംബർ 24 ന് അർദ്ധരാത്രിയിൽ പള്ളിയിൽ കുർബാനയുണ്ടായിരിക്കും, വിശ്വാസപരമായ ചടങ്ങുകൾ ആരംഭിക്കുന്നതിവിടെയാണ്...  ഉണ്ണീശോയുടെ രുപത്തെ പുൽക്കൂടിൽ വെയ്ക്കാതിരിക്കുന്നതുപോലെ പള്ളിയിൽ വെച്ചിരിക്കുന്ന ഉണ്ണീശോയുടെ രുപം ഒരു തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരിക്കും... കുർബാന മധ്യേ പുരോഹിതൻ യേശു ജനിച്ചതിന്റെ ഓർമ്മയ്ക്കായി ഉണ്ണീശോയെ പൊതിഞ്ഞിരുന്ന തുണി മാറ്റി വിശ്വാസികൾക്കായി സമർപ്പിക്കും... അപ്പോൾ പള്ളിപറമ്പിൽ  കതിനവെടിക്ക് തീ കൊളുത്തും... പള്ളിയിലിരുന്ന് ഉറങ്ങിയവർ ഞെട്ടിയുണരും... തണുപ്പല്ലേ, ചിലപ്പോൾ കതിന പൊട്ടാൻ വൈകുന്നതും പള്ളിയിൽ അടക്കിപിടിച്ച ചിരിയുണർത്തും... അതിനുശേഷം പള്ളിക്കുചുറ്റും അല്ലെങ്ങിൽ അടുത്തുള്ള കപ്പേളയെ ചുറ്റി ചെറിയ പ്രദക്ഷിണവും ഉണ്ടായിരിക്കും... പുരോഹിതനായിരിക്കും ഉണ്ണീശോയെ കൈകളിലേന്തുക... ആഘോഷത്തിന്റെ ഭാഗമായി കമ്പിതിരി, പൂത്തിരി, മേശപൂവ് തുടങ്ങിയവ കത്തിച്ച് കുട്ടികൾ അർമാദിക്കുന്നത് കാണാം...  അതിനുശേഷം പുരോഹിതന്റെ വലിച്ചുനീട്ടിയ പ്രസംഗവും ക്ഷീണിതരായ ചില വിശ്വാസികളുടെ കൂർക്കം വലിയും ഇരുന്നാടി വീഴുന്നതും പള്ളിയെ "ഭക്തിമുഖരിതമാക്കും"... യുവാക്കളുടേയും മറ്റും ഒരു വലിയ പട തന്നെ പള്ളിമേടയിലും പള്ളി ഹാളുകളിലും സ്വറ പറഞ്ഞിരിക്കുകയെന്നത് കൃസ്തുമസിന്റെ ആഘോഷത്തിൽപ്പെടുമോയെന്നറിയില്ല... കുർബ്ബാന കഴിയുമ്പോൾ എല്ലാ വിശ്വാസികളും വരിവരിയായി (ഇല്ലാട്ടോ ബിവറേജ‌സിലെ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ട) ഉണ്ണീശോയെ തൊട്ടുമുത്തി, ചിലർ നേർച്ചയിട്ട് പുലർച്ചയോടെ (ഡിസംബർ 25) വീടുകളിലേക്ക് മടങ്ങും... പോകുന്ന വഴിയിൽ ടീ, എന്താടിയുണ്ടാക്കിയത്, എന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല, വട്ടയപ്പത്തിന് കലക്കി വെച്ചിട്ടാണ് വന്നിരിക്കുന്നത്... വീട്ടിൽ ചെന്നിട്ട് വേണം ഉണ്ടാക്കാൻ... അത് അമ്മമാരുടെ ആഘോഷം...

ഡിസംബർ 25 നാണല്ലോ നോമ്പ് വീടുക... കുട്ടികളായിരിക്കുമ്പോൾ, രാത്രിയിലെ കുർബാന കഴിഞ്ഞ് വീട്ടിൽ  വന്ന് കലത്തിൽ കയ്യിട്ട് രണ്ട് കക്ഷണം ഇറച്ചി തിന്നിട്ട് ഉറങ്ങാൻ പോകുന്നത്, മുതിർന്നവർ കളിയാക്കുമായിരുന്നു... നേരം വെളുക്കാൻ പോലും ക്ഷമയില്ലേടാ... നേരം പുലർന്നാൽ പിന്നെ തീറ്റയുടെ ആഘോഷമാണ്... രാവിലെ ഒരു കേക്ക് മുറിച്ച് എല്ലാവരും പങ്കിട്ട് തുടങ്ങും... കേക്കിന്റെ കൂടെ വൈൻ എന്നത് ചിലയിടങ്ങളിലും പ്രചാരത്തിലുണ്ട്... പോത്ത് / പശു, കോഴി, പോർക്ക്, മീൻ എന്നിവയാണ് സാധാരണ തീൻമേശയിലേക്കെത്തുക...

മദ്യം... ഹോ... മദ്യമില്ലാതെയെന്താഘോഷം...

Wednesday 12 December 2012

നാം രണ്ട് നമുക്ക് രണ്ട്, വിശ്വാസിക്ക് പന്ത്രണ്ടും...

നാം രണ്ട് നമുക്ക് രണ്ട്... എന്ന മുദ്രാവാക്യം... നമ്മുടെ മനസിലേക്കെത്തുകയും അതനുസരിച്ച് നമ്മുടെ ജീവിതവീക്ഷണത്തിന് മാറ്റം വരുകയും ചെയ്തത്, ഒന്നോ രണ്ടോ ദിനംകൊണ്ടല്ല... ഭരണാധികാരികളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണത്... കവലയിലിരുന്നുകൊണ്ട് നാം രണ്ട് നമുക്ക് രണ്ട് എന്ന നയത്തിനനുകൂലമായി തർക്കിച്ചവരിലൂടെയാണ്... ഇന്ത്യയിൽ കുതിച്ചുയരുന്ന ജനസംഖ്യനിരക്കിനെ ജനാധിപത്യപരമായ രീതികളിലൂടെ പിടിച്ചുകെട്ടുവാൻ നമുക്ക് സാധിച്ചു... അടിയന്തിരാവസ്ഥയുടെ മറവിൽ നിർബദ്ധിത വന്ധീകരണവും മറ്റും നടന്നുവെങ്ങിലും രണ്ട് കുട്ടികളെന്ന നമ്മുടെ നയം നടപ്പിലാക്കിയത് പൂർണ്ണമായും ബോധവൽക്കരണത്തിലൂടെയായിരുന്നു... വന്ധീകരണത്തിന് വളരെ ചെറിയ തോതിൽ പ്രോൽസാഹനങ്ങൾ നൽകിയിട്ടുണ്ടെങ്ങിലും രണ്ടിൽ കൂട്ടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സാമ്പത്തികമായോ സാമൂഹികമായോ വേർതിരിച്ചിട്ടുണ്ടായിരുന്നില്ല... 


ചൈനയിലെ പോലെ ഒരു കുട്ടിയെന്നതൊക്കെ നിയമപരമായി ഇന്ത്യയിൽ നടപ്പിലാക്കാത്തതും  ആവശ്യമുന്നയിക്കാത്തതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടി
ൽ നിലനിൽക്കുന്നതുകൊണ്ടാണ്... നിയമ നിർമ്മാണമെന്ന ഘട്ടത്തിലേക്ക് കടന്നാൽ, വ്യക്തികളുടെ അവകാശങ്ങളിലുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാകുകയും ചെയ്യും... കുട്ടികളുടെ എണ്ണം വ്യക്തിപരമായ ആഗ്രഹങ്ങളുടെയടിസ്ഥാനത്തിലാകട്ടെ... ഒന്നോ രണ്ടോ പത്തോ... അതിൽ സ്റ്റേറ്റ് നിയമപരമായി ഇടപെടുന്നില്ല... നിയമമായി നടപ്പിലാക്കാത്തതുകൊണ്ട്, ഇന്ത്യയിലെ ഒരു നിയമവും സഭ ലംഘിക്കുന്നില്ല... അതിനാൽ തന്നെ അവർ നിയമപരമായി കുറ്റക്കാരല്ല... ഒരു കോടതിക്കും ശിക്ഷിക്കാനും സാധിക്കില്ല... മാതാപിതാക്കളെ ശിക്ഷിക്കുകയും അസാധ്യം...  അത് നിയമം... പക്ഷേ രാജ്യതാല്പര്യത്തിനും മനുഷ്യനന്മയ്ക്കും എതിരാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്... സഭ തെറ്റ് തിരുത്തുക തന്നെ വേണം... ജനാധിപത്യസ്വാതന്ത്ര്യങ്ങൾ ബുദ്ധിപൂർവം സാമൂഹികമായ കാഴ്‌ചപ്പാടിനുള്ളിൽ നിന്ന് നിർവഹിക്കാനുള്ളതാണെന്ന ബോധം മതാധികാരികൾക്കുമുണ്ടാകണം...


നാം രണ്ട് നമുക്ക് രണ്ട് എന്ന വാദത്തെ മുസ്ലീം മതാധികാരികളും കൃസ്ത്യൻ മതാധികാരികളും ഒരു കാലത്തും തത്വത്തിൽ അംഗീകരിച്ചിരുന്നില്ലെങ്ങിലും, വളരെ വലിയ എതിർപ്പൊന്നും ഉയർത്തിയിരുന്നില്ല... പലപ്പോഴും മുസ്ലീം സമുദായത്തിൽ നിന്ന്  ഒറ്റപ്പെട്ട എതിർപ്പുകളുണ്ടായിരുന്നുവെങ്ങിലും കൃസ്ത്യൻ സമുദായത്തിൽ നിന്ന് അതുപോലുമുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം... പക്ഷേ ഈയടുത്തകാലത്ത് വളരെ ശ്രദ്ധേയമാറ്റം കൃസ്ത്യൻ മതാധികാരികളുടെ നിലപാടുകളിലുണ്ട്... നാലോ അഞ്ചോ വർഷമായി കൂടുതൽ കുട്ടികളെന്ന പരസ്യനിലപാടിലേക്ക് പതുക്കെപതുക്കെ കത്തോലിക്ക സഭ മാറുകയാണ്... അതിന്റെ ഭാഗമായി... കൂടുതൽ കുട്ടികളുള്ള ദമ്പതികളെ ആദരിക്കുക... കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുന്നവർക്ക് ചെറിയ ധനസഹായം നൽകുക... കൂടുതൽ പ്രസവിക്കുന്നവരുടെ പ്രസവചിലവ് സഭ വഹിക്കുക... തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്... പതിനായിരം രൂപയ്ക്ക് വേണ്ടിയൊന്നും മൂന്നാമത്തെ കുട്ടിയെ ഉണ്ടാക്കുന്ന മാനസികാവസ്ഥയിലല്ല മലയാളികൾ... പക്ഷേ അത്തരം ബോധവൽക്കരണം ഉയർത്തുന്ന അപകടകരമായ ഒരു സന്ദേശമുണ്ട്... കൂടുതൽ കുട്ടികൾ ദൈവത്തിന് പ്രിയങ്കരമാക്കുമെന്ന്... അല്ലെങ്ങിൽ കുടുംബത്തിന്റെ ഐശ്വര്യമാണ്... അതുകൊണ്ടാണ് സഭ ചെറിയതെങ്ങിലും ഇത്തരം സഹായങ്ങൾ ചെയ്യുന്നത്... കൂടുതൽ കുട്ടികളുള്ളവർ, ദൈവത്തിന്റെ ഇഷ്ടക്കാരാണെന്ന, രീതിയിലാണ് ആദരിക്കുന്നത്... അത്തരം വിചാരങ്ങളിൽ വീണുപോകുന്നവരെയാണ് സഭ ലക്ഷ്യമിടുന്നത്...


കൃസ്ത്യൻ-മുസ്ലീം സമുദായങ്ങളിൽ നിന്നുയരുന്ന ഇത്തരം വാദഗതികളെ വർഗ്ഗീയമായാണ് ഹിന്ദുസമുദായത്തിൽ നിന്നുള്ള വളരെ ചെറിയ ന്യൂനപക്ഷവും എതിരിടുന്നത്... ഇങ്ങനെപോയാൽ, ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന ഭീതിയാണവരുയർത്തുന്നത്...  എല്ലാംകൂടി ക്ലച്ച് പിടിച്ചാൽ... ഹോ എന്തൊരു സുന്ദരഭാരതമായിരിക്കും നമ്മുടേത്...


ഇന്ത്യൻ സർക്കാരിന്റെ കുടുംബാസൂത്രണനയപ്രകാരം ഒരു ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്... അതിന്റെ ശരിയും തെറ്റും മറ്റൊരു ചർച്ചയാണ്... സർക്കാരിന് ഇപ്പോൾ ശരിയെന്ന് തോന്നുന്ന കാര്യത്തിനായി സർക്കാർ തലത്തിൽ പ്രചരണം നടത്തുന്നു... അത് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രോൽസാഹനം നൽകുന്നതിനും സർക്കാരിന് അവകാശമുണ്ട്... ഉദാഹരണം... ഇപ്പോൾ നൽകുന്ന ഒരു പെൺകുട്ടി സ്കോളർഷിപ്പ് പരിപാടി... നാളെ രണ്ട് കുട്ടി സ്കോളർഷിപ്പാക്കുമ്പോൾ സ്വഭാവികമായും മൂന്ന് കുട്ടികൾ ഉള്ള കുടുംബക്കാർ സഹായത്തിന് പുറത്താകും... ഇപ്പോൾ തന്നെ സർക്കാരിന്റെ സഹായങ്ങൾ... ഒരു കുടുംബത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ എന്ന കണക്കിലാണ് തയ്യാറാക്കുന്നത്... ഗ്യാസ് സബ്‌സിഡി ആറാക്കി നിജപ്പെടുത്തിയത്... അത്തരം കണക്കിന്റെയടിസ്ഥാനത്തിലാണെന്ന് വായിച്ചിരുന്നു... അത് കൂടുതൽ സഹായങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോൾ... സഹായത്തിനായി സഭയൊന്നുമുണ്ടാകില്ല... അഞ്ചപ്പവും രണ്ട് മീനും കൊണ്ട്  അയ്യായിരം പേരെ തീറ്റിക്കാനൊന്നും രാജ്യത്തിന് സാധിക്കില്ല...


രണ്ട് ടീമിനും ഒരേ പ്രതലവും ഒരേ നിയമവുമാകണം... അതാണ് കളി നിയമം... മതാധികാരികൾ നിയന്ത്രണരേഖ ലംഘിച്ചാൽ, രാജ്യവും തുറുപ്പു ശീട്ടുകളിറക്കും... അത് മറക്കേണ്ട... സർക്കാരുകൾ പലവിധസഹായങ്ങളും രണ്ട് കുട്ടികളുള്ള വീട്ടുകാർക്കായി നിജപ്പെടുത്തണം... ന്യായവില ഷോപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളിലല്ല നിയന്ത്രണം ഏർപ്പെടുത്തേണ്ടത്... അതൊക്കെ ജനിക്കുന്ന കുട്ടിയുടെ മനുഷ്യവകാശമാണ്... എങ്ങനെ നടപ്പിലാക്കുമെന്നത് പ്രശ്നമാണ് എന്നാലും... വിവരം കെട്ട മതാധികാരികളുടെ ഇത്തരം പ്രഖ്യാപനങ്ങളെ രാജ്യവും നേരിട്ടേ മതിയാകൂ... പക്ഷേ വ്യക്തിസ്വാതന്ത്ര്യത്തെയോ മനുഷ്യവകാശത്തേയോ ഹനിക്കരുത്...

ജനസംഖ്യായടിസ്ഥാനത്തിലാണ് പാർലമെന്റ്-നിയമസഭ മണ്ഡലങ്ങളെ നിർണ്ണയിച്ചത്... ഇപ്പോൾ മാറ്റം വന്ന ജനസംഖ്യയടിസ്ഥാനത്തിൽ മണ്ഡലങ്ങളൂടെ അതിർത്തികളെ പുനർനിർണ്ണയം നടത്തേണ്ടതില്ലായിരുന്നുവെന്നാണെന്റെ ചിന്ത... സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തേണ്ടതില്ലായെന്ന തീരുമാനത്തിന്റെ ചുവടുപിടിച്ച് അതിർത്തിക്കും മാറ്റം വേണ്ട... രാജ്യത്തിന്റെ നയത്തോട് യോജിച്ചു നിന്നവർ തിരഞ്ഞെടുത്തയക്കുന്നവരുടെ ശബ്ദം കൂടുതൽ മുഴങ്ങട്ടെ... അതല്ലേ നീതി...

വാൽകക്ഷണം... രാജ്യ താല്പര്യങ്ങൾക്കെതിരെയെന്നത്... എങ്ങനേയും വളച്ചുനീട്ടാം... അതിലൂടെ രാജ്യദ്രോഹവുമാക്കാം... അതൊക്കെ കുടിലബുദ്ധിയാണ്... ഹോ രാജ്യദ്രോഹം ചുമത്താൻ കണ്ട കുറ്റം... രണ്ട് കുട്ടികൾ എന്നത് നിയമപരമായി നടപ്പിലാക്കുന്ന ഒന്നല്ല... നിയമമായാൽ പോലും, നിയമലംഘനമേയാകുന്നുള്ളൂ... രാജ്യദ്രോഹമെന്ന കുറ്റമൊക്കെ മറ്റൊരു തലത്തിൽ ഉയർത്തേണ്ടതാണെന്ന് മനസിലാക്കുക...  മതാധികാരികൾക്കെതിരെയല്ലേ രാജ്യദ്രോഹം എന്ന ഉറുമിയെടുത്ത് വീശിയേക്കാം അല്ലേ...

Monday 10 December 2012

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ...

കേരളത്തിൽ അനിയന്ത്രിതമായി കൂലി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബംഗാൾ, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഒരു ലക്ഷം രണ്ട് ലക്ഷം മൂന്ന് ലക്ഷം തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ഒരു മന്ത്രി തല സംഘത്തെ വിവിധ സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു... ഇതിന് പുറമെ കേന്ദ്ര മന്ത്രിമാർ ഇടപെട്ട് കേന്ദ്രപൂളിൽ നിന്ന് 10 ലക്ഷം തൊഴിലാളികളെ അനുവദിച്ചിട്ടുണ്ട്... ആവശ്യമെങ്ങിൽ 5 ലക്ഷം തൊഴിലാളികളെ അനുവദിക്കാമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രി നയിച്ച് സംഘത്തിന് ഉറപ്പു നൽകിയിട്ടുണ്ട്... 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൂലിയുടെ കുറവും കേരളത്തിലെ ഉയർന്ന കൂലിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു... ആസന്നമായ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഭരണത്തിൽ വന്നാൽ തൊഴിൽ വിപണിയിലെ മാഫിയകളെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ ഉശീരൻ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് പാർട്ടിയണികൾ സ്വീകരിച്ചത്...

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ 300 / 350 രൂപയൊക്കെയാണ് ചോദിക്കുന്നത്... പുരുഷന്മാരെ 500 / 600 രൂപയ്ക്ക് പോലും കിട്ടാത്തയവസ്ഥ... തൊഴിലുറപ്പ് പദ്ധതിയിൽ വെറും 150 രൂപയ്ക്ക് ജോലി ചെയ്യുന്നവർ അതേ കൂലിയിൽ പൊതുവിപണിയിൽ ജോലി ചെയ്യാത്തത് തൊഴിൽ വിപണിയിലെ പൂഴ്ത്തിവെയ്പ്പാണെന്ന് കർഷകസംഘം പ്രസിഡന്റ് ആരോപിച്ചു... സർക്കാർ പൊതുവിതരണശ്രിംഖല വഴി അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ 100 രൂപയ്ക്കും പുരുഷന്മാരെ 200 രൂപയ്ക്കുമാണ് ബി.പി.എൽ കർഷകർക്ക് വിതരണം ചെയ്യുന്നത്... പക്ഷേ എ.പി.എൽ കർഷകർക്ക് സ്ത്രീകളെ 150 രൂപയ്ക്കും പുരുഷന്മാരെ 250 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്... ബാങ്ക് വഴി സബ്‌സിഡി ലഭിക്കുന്നതിന് ആധാർ കാർഡ് നിർബദ്ധമാക്കിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്... കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 300 കോടി രൂപ ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്... ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ നൽകാമെന്ന് പറഞ്ഞ 500 കോടിയും... 

ഗൾഫിലേക്കും മറ്റുമുള്ള അനിയന്ത്രിതമായ മനുഷ്യവിഭവകയറ്റുമതിയാണ് കേരളത്തിൽ തൊഴിലാളിക്ഷാമം ഉണ്ടാക്കുന്നതും കൂലി വർദ്ധിക്കാൻ ഇട വരുത്തുന്നതുമെന്ന ആസൂത്രണക്കമീഷന്റെ കണ്ടെത്തലിന്റെയടിസ്ഥാനത്തിൽ,അവിടേക്കുള്ള മനുഷ്യവിഭവ കയറ്റുമതി അടുത്ത പത്ത് വർഷത്തേക്ക് നിരോധിച്ചിരിക്കുന്നത് ബി.പി.എൽ എ.പി.എൽ ഭേദമെന്യേ എല്ലാ കർഷകരും സ്വാഗതം ചെയ്തു... യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യകയറ്റുമതിക്ക് 200% സൂപ്പർ ലക്ഷ്വറി ടാക്സും ഏർപ്പെടുത്തിയത് കൃഷി വിപണിയിൽ ഉണർവേകിയിട്ടുണ്ട്... എയർ ഇന്ത്യയുടെ ഗിന്നസ്സ് റെക്കോർഡ് പ്രകടനമായ വീമാനം റദ്ദാക്കൽ മൂലം പലരുടേയും വിസകൾ കാൻസലായതും അനുകുലഘടകമാണെന്ന് വ്യോമയാന മന്ത്രിയും പറഞ്ഞു... 

മനുഷ്യവിഭവശേഷിയുടെ പൂഴ്ത്തിവെയ്പ്പാണ് തൊലിലാളി ക്ഷാമത്തിനിടയാക്കുന്ന പ്രധാനകാരണം... അതിനാൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യാതെ മറ്റ് കാര്യങ്ങൾക്കായി പോകുന്നവരെ കണ്ടെത്തുന്നതിനായി സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സർവകക്ഷിയോഗത്തിൽ ആവശ്യമുയർന്നു... കഴിഞ്ഞ സർക്കാർ നിയമസഭയിൽ പാസാക്കിയ മാനവശേഷി പൂഴ്ത്തിവെയ്പ്പ് നിരോധിത നിയമം കർശ്നമായി നടപ്പിലാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സർവകക്ഷിപ്രതിനിധികൾക്ക് ഉറപ്പു നൽകി... ഈ നിയമം കർക്കശമായി നടപ്പിലാക്കിയതിന് ശേഷം, കവലയിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ലക്ഷം യുവാക്കളെ പ്രത്യേക വിജിലൻസ് സംഘം പിടികൂടി പാടത്തെത്തിച്ചിരുന്നുവെന്ന് കണക്കുകൾ നിരത്തി ആഭ്യന്തരമന്ത്രിയും പറഞ്ഞു... ആരാധനാലയങ്ങളേയും പാർട്ടിയാപ്പിസുകളേയും അവരുടെ ആഘോഷങ്ങളും സമരങ്ങളും ഈ നിയമത്തിൽ നിന്ന് ഒഴുവാക്കിയതിനാൽ, ഇപ്പോഴും 20 ലക്ഷം തൊഴിലാളികളെ വിപണിയിൽ ലഭ്യമല്ലാതായിട്ടുണ്ട്... അവരേയും ഉൾപ്പെടുത്തണമെന്ന് വിവിധ തുറകളിൽ നിന്ന് ആവശ്യം ശക്തമായിട്ടുണ്ടെങ്ങിലും, സ്വന്തം കഞ്ഞിയിൽ പാറ്റയിടാൻ സർവകക്ഷിയോഗത്തിൽ പങ്കെടുത്തവരാരും തയ്യാറായില്ല... 

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ... അറിയാലോ മലയാളിയുടെ ഇരട്ടതാപ്പ്...