Wednesday 27 January 2010

ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?

.
ഞാൻ അഞ്ചാംതരത്തിൽ പഠിക്കുന്ന കാലം മുതൽ കാണാപാഠം പഠിക്കുകയും പലപ്പോഴായി സാധാരണക്കാർ മുതൽ എല്ലാവരും ഉരുവിട്ട്‌ അടിയുറച്ച ഒന്നാണ്‌;

ഹമാരാ രാഷ്ട്രഭാഷ ഹിന്ദി ഹെ (ഹും, ഹൊ, ഹി, ഹ ...).

നമ്മളുടെ ദേശീയഭാഷ ഹിന്ദി ആകുന്നു.

അവർ നാഷണൽ ലാഗ്വേജ്‌ ഈസ്‌ ഹിന്ദി.

(ത്രിഭാഷ പദ്ധതിയായില്ലേ?)

ഭരണഘടനയിലെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദിയെ ഇന്ത്യൻ യുണിയന്റെ "ഔദോഗിക ഭാഷയായി" വ്യക്തമായി നിർവചിച്ചിട്ടുണ്ട്‌. കൂടെ ഇംഗ്ലീഷിനെ നിലനിർത്തുകയും ചെയ്തു. പാർലമന്റിലെ ബിസിനസ്സ്‌ ഭാഷ ഹിന്ദിയും ഇംഗ്ലിഷുമാണ്‌. അതിനാൽ തന്നെ രാഷ്ട്രഭാഷയായി ഹിന്ദിയെ പരിഗണിക്കുന്നതും കുട്ടികളെ പുസ്തകങ്ങളിൽ എഴുതി ചേർത്ത്‌ പഠിപ്പിക്കുന്നതും ഭരണഘടന ലംഘനമല്ലേ? ഔദോഗിക ഭാഷ എന്നാൽ ഭരണഭാഷ എന്ന്‌ മാത്രമാണ്‌ വിവക്ഷ. ഭരണഘടനയുടെ ഹിന്ദി പരിഭാഷയൊന്ന്‌ വായിക്കുക. അവിടെ ഹിന്ദിയെ രാജഭാഷ എന്ന്‌ മാത്രമെ പറയുന്നുള്ളു, മലയാളത്തിൽ പറഞ്ഞാൽ ഭരണഭാഷ. കേന്ദ്ര സർക്കാരിന്റെ ഭരണഭാഷ ഹിന്ദി, അതിൽ കൂടുതൽ ഒന്നുമില്ല, കൂടെ ഇംഗ്ലീഷുമുണ്ട്‌. ആരാണ്‌ രാജഭാഷയെ രാഷ്ട്രഭാഷയാക്കി തർജ്ജമ നടത്തിയത്‌? ഒരു ലിബർഹാൻ കമ്മീഷനോ (ബാബറി മസ്ജിദ്‌) സി.ബി.ഐ.യോ (സിസ്റ്റർ അഭയ) കണ്ടെത്തട്ടെ?

അപ്പോൾ ഹിന്ദി രാഷ്ട്രഭാഷയല്ല അല്ലേ? പിന്നെ ആര്‌ പറഞ്ഞു ഹിന്ദി രാഷ്ട്രഭാഷയാണെന്ന്? ചുമ്മാ കൊടുക്കാൻ ഇതെന്താ സിനിമ അവാർഡോ?

അതെസമയം ആർട്ടിക്കിൾ 348 പ്രകാരം സുപ്രിംകോടതി, ഹൈക്കോടതി സംസ്ഥാന നിയമസഭകൾ, ഇവിടെയെല്ലാം നിയമങ്ങൾ ഇംഗ്ലീഷിൽ തന്നെ തയ്യാറാക്കണം. ഗവർണ്ണർ രാഷ്ട്രപതിയുടെ അനുമതി നേടിയാൽ ഹിന്ദിയോ മറ്റു ഭരണഭാഷയോ ഉപയോഗിക്കാം, പക്ഷെ നിർബന്തമായും ഇംഗ്ലീഷ്‌ പരിഭാഷ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇംഗ്ലീഷിലെ വാചകങ്ങളായിരിക്കും കൂടുതൽ പരഗണിക്കുകയും ചെയ്യുക! അപ്പോൽ ഇംഗ്ലീഷും ഒട്ടും മോശമല്ല അല്ലേ?. ഹിന്ദിയോടൊപ്പം തന്നെ ഇന്ത്യൻ യുണിയനിലും മലയാളത്തോടൊപ്പം തന്നെ കേരളത്തിലും ഇംഗ്ലിഷിന്‌ സ്ഥാനമുണ്ട്‌.

പട്ടിക 8-ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏത്‌ ഭാഷയും ഓരോ സംസ്ഥാനങ്ങൾക്കും ഔദോഗിക ഭാഷയായി ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെയാണ്‌ കേന്ദ്ര സർക്കാർ ഹിന്ദിയും ഇംഗ്ലീഷും ഔദോഗിക ഭാഷയായും (ആർട്ടിക്കിൽ 343) കേരളം ഭരണഭാഷയായി മലയാളവും തിരഞ്ഞെടുത്തത്‌ (ആർട്ടിക്കിൾ 345).

ഏതൊരു നിയമത്തിന്റെയും ഇംഗ്ലീഷ്‌ പരിഭാഷ ആർട്ടിക്കിൾ 348 പ്രകാരം നിർബന്തവുമാണ്‌, അതിനാൽ തന്നെ ഏതൊരു സ്റ്റേറ്റും പാസാക്കുന്ന നിയമം ഗസറ്റ്‌ വഴി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത്‌.

ഭരണഘടനയുടെ ആർട്ടിക്കിൾ 346 പ്രകാരം രണ്ടോ അതിലതികമോ സ്റ്റേറ്റുകൾ തമ്മിലുള്ള കമ്മ്യുണിക്കേഷൻ ഹിന്ദിയിലാകണമെങ്ങിൽ, ആ രണ്ടു സ്റ്റേറ്റുകൾ തമ്മിൽ മുൻകൂർ ധാരണയിൽ എത്തിയിരിക്കണം. ഓർമ്മയില്ലേ? നമ്മുടെ മുൻ മുഖ്യമന്ത്രി ശ്രി നായനാർ, മുൻ യു.പി. മുഖ്യമന്ത്രി മുലായമിന്റെ ഹിന്ദി കത്തിന്‌ മലയാളത്തിൽ മറുപടി എഴുതി "ഹിന്ദി അധിനിവേശത്തെ" തടഞ്ഞത്‌ (സത്യത്തിൽ അങ്ങനെ ചെയ്യാൻ നായനാർക്കെ കഴിയു. കൂർമ്മ ബുദ്ധി തമാശക്കാർക്ക്‌ ഇത്തിരി കൂടുതലാണോ?).

ഭരണഘടനയിലോ ഏതെങ്ങിലും ഒരു കോടതിയോ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാത്ത ഹിന്ദിയെ, രാഷ്ട്രഭാഷയായി പുസ്തകങ്ങളിലും മറ്റും എഴുതിപിടിപ്പിചത്‌ ഒരു അധിനിവേശമായി മാത്രമെ എനിക്ക്‌ കാണുവാൻ പറ്റുകയുള്ളു. അതും ഹിന്ദി പുസ്തകങ്ങളിലാണ്‌ "ഹമാര രാഷ്ട്രഭാഷ ഹിന്ദി ഹെ" എന്ന്‌ പഠിപ്പിച്ച്‌ തുടങ്ങിയത്‌, അതും ഒരു ഗൂഢാലോചനയായിരുന്നുവൊ എന്നും ഞാനിപ്പോൽ സംശയിക്കുനു, വെറുതെ ഒരു സംശയം! നമുക്ക്‌ ആരേയും സംശയിക്കമല്ലോ?

---
ഗുജറാത്ത്‌ ഹൈക്കോടതിയുടെ നിരീക്ഷണം കാണുക

"The Gujarat High Court has observed that there is nothing on record to suggest that any provision has been made or order issued declaring Hindi a national language of India."
---

ഭരണഘടനയും ഭേദഗതികളും ഇംഗ്ലിഷിൽ എഴുതി പാസ്സാക്കി അതിന്റെ തർജ്ജമയാണ്‌ ഹിന്ദിയിൽ കിട്ടുക. അതും ഭരണഘടന പ്രകാരം തന്നെയാണ്‌. ഭരണഘടനയിൽ ദേശീയ പതാകയെന്നും ദേശീയ ഗാനമെന്നു പറയുമ്പോൾ, ഭാഷയെ ദേശീയ ഭാഷയെന്ന്‌ പറയാതെ ഭരണഭാഷയെന്ന്‌ വ്യക്തമായി പറഞ്ഞത്‌, അംബേദ്കറും മറ്റു ഭരണഘടന ശില്‌പികളും ഭാരതത്തിലെ ഭാഷാവൈവിധ്യം കാണുകയും ഹിന്ദി അടിച്ചേൽപ്പിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും മുൻകൂട്ടി കണ്ടതിനാലല്ലേ. അവർ തന്നെ അവകാശമെങ്ങിലും നാം സംരക്ഷിക്കണ്ടെ?
.

Wednesday 13 January 2010

മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!

മാർക്സിസത്തിന്റെ മൂലഗ്രന്ഥത്തിൽ നിരീശ്വരവാദം ആവശ്യപ്പെടുന്നുണ്ടോ?

മാർക്സ്‌ ദൈവം ഇല്ല എന്ന്‌ സ്ഥാപിച്ചിരുന്നുവോ? അല്ലെങ്ങിൽ അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നുവൊ?

സി.പി.എം. ന്റെ ഭരണഘടനയിൽ നിരീശ്വരവാദം കൽപ്പിക്കുന്നുണ്ടോ? ഈശ്വരവിശ്വാസികൾക്ക്‌ അംഗത്വം വിലക്കുമോ?

ഒന്നും ഇല്ല എന്നാണ്‌ എന്റെ അറിവ്‌.

ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റുകാരും കമ്മ്യുണിസ്റ്റ്കാരും മതങ്ങളും നാഴികക്ക്‌ നാൽപത്തിയൊന്ന്‌ വട്ടം വിളമ്പുന്നത്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന മാർക്സിന്റെ ഒരു വാചകം മാത്രം. അതിനപ്പുറത്ത്‌ ഇരുട്ട്‌ മാത്രമല്ലേ? സന്ദർഭത്തിൽ നിന്ന്‌ അടർത്തി മാറ്റിയത്‌!

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന്‌, മാർക്സ്‌ പറഞ്ഞത്‌ മൂല ഗ്രന്ഥത്തിലുണ്ടോ? ഇല്ല എന്നതല്ലേ ശരി.

വിശ്വാസികളുടെ അന്ധതയും മതാധികാരികളുടെ സ്റ്റേറ്റ്‌ ഭരണത്തിലുള്ള കൈ കടത്തലും കണ്ടതിലുള്ള ഒരു വികാരമല്ലേ, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന്‌ ലേഖനത്തിൽ എഴുതിയത്‌. പിൻഗാമികൾ കാലന്തരത്തിൽ നെഞ്ചോട്‌ ചേർക്കുകയും അതിനെതിരെ യുറോപ്പിലെ സമ്പന്നർ, തീർച്ചയായും കാപിറ്റലിസ്റ്റുകൾ, എന്നും സമ്പന്നരോട്‌ ചേർന്ന്‌ നിന്നിരുന്ന മതാധികാരികൾ, മാർക്സിന്റെ സോഷ്യലിസത്തേയും സ്വകാര്യ സ്വത്ത്‌ നിർമ്മാജനത്തേയും ഭയപ്പെടുകയും ചെയ്‌തതിനാൽ , മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന ഒറ്റ വാചകത്തിന്‌ വേണ്ടതിലധികം പ്രാധാന്യം നൽകുകയും ചെയ്‌തു. കമ്മ്യുണിസ്റ്റുകൾ, അവരുടെ പിൻകാല പ്രവർത്തികൾ കൊണ്ടും കമ്മ്യുണിസത്തിൽ മതത്തിന്റെ സ്ഥാനം വ്യക്തമായി നിർവ്വചിക്കാതിരിക്കുകയും ചെയ്‌തു. ഇന്നും തുടരുന്നു.

മതം തീർത്തും വ്യക്ത്യാധിഷ്ടിതമാണ്‌. അത്‌ നിരാകരിക്കേണ്ട കാര്യം മാർക്സിസത്തിനില്ല, സ്റ്റേറ്റിനുമില്ല. ദൈവം ഉണ്ട്‌ എന്ന്‌ സ്ഥാപിക്കേണ്ടത്‌ ഈശ്വര വിശ്വാസികളും ദൈവം ഇല്ല എന്ന്‌ തെളിയിക്കേണ്ടത്‌ നിരീശ്വരവാദികളുമാണ്‌, അവിടെ സാമ്പത്തിക ശാസ്ത്രത്തിലൂന്നിയുള്ള കമ്മ്യുണിസ്റ്റ്കൾക്കൊ മാർക്സിസ്റ്റുകൾക്കൊ ഉത്തരവാദിത്തമുണ്ടൊ?

മാർക്സിസവും കമ്മ്യുണിസവും ഭൗതികതയിൽ അധിഷ്ഠിതമെന്നാൽ ആൽമിയതയെ നിരാകരിക്കലല്ല, ഇവിടെയാണ്‌ മാർക്സിസം വഴി തെറ്റിയത്‌.

1847 ലെ എങ്ങൽസിന്റെ "ഡ്രാഫ്റ്റ്‌ ഒഫ്‌ കമ്മ്യുണിസ്റ്റ്‌ കൺഫെഷൻ ഓഫ്‌ ഫെയ്‌ത്‌" എന്നതിലെ, നിലവിലുള്ള മതത്തിനെ തിരസ്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌, തിരസ്കരിക്കുന്നു എന്ന ഒരു ഒറ്റ വാക്കിൽ ഉത്തരം നൽകിയിട്ടില്ല. ചോദ്യവും ഉത്തരവും ആംഗ്‌ലേയത്തിൽ താഴെ.
-----
"Do Communists reject existing religions?


Answer: All religions which have existed hitherto were expressions of historical stages of development of individual peoples or groups of peoples. But communism is that stage of historical development which makes all existing religions superfluous and supersedes them."
----
ഇവിടെയും ദൈവം ഇല്ല എന്നോ മതങ്ങളെ നിരാകരിക്കണമെന്നോ പറഞ്ഞിട്ടീല്ല.

സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തിൽ നിന്നുള്ളത്‌ താഴെ.
----
"മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍നിന്നു ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കുന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസത്തിനപ്പുറമാണു വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല."
----

ഇനി പറയു, ഒരു കമ്മ്യുണിസ്റ്റാവാൻ നിരിശ്വരവാദിയാകണൊ? ഉത്തരം സുവ്യക്തമായി പറയുക.


സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും, അതല്ലേ സത്യവും ശരിയും...
.

Monday 4 January 2010

സംവരണം എന്റെ ജന്മവകാശമോ?

സംവരണം എന്നത്‌ പലവിധ കാരണങ്ങളാൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള താൽക്കാലിക സമ്പ്രദായംമാത്രമാണ്‌, ഒരു എളുപ്പ വഴി. അതിനാൽ തന്നെയാണ്‌ സംവരണം പത്തു വർഷത്തേക്ക്‌ നിശ്ചയിച്ചതും വേണമെങ്ങിൽ കേന്ദ്ര സർക്കാരിന്‌ 15 സംസ്ഥാനങ്ങളുടെ അനുവാദത്തോടെ പത്ത്‌ വർഷ കാലവധിയിൽ പുതുക്കാവുന്നതും എന്ന്‌ തീരുമാനിച്ചതും.


ഭാരതത്തിൽ നിലവിലുണ്ടായിരുന്ന പ്രതേക സാഹചര്യം മൂലം സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ സംവരണത്തിലൂടെ മറ്റുള്ളവരുമായി മൽസരിക്കാൻ പ്രാപ്തരാക്കുകയാണ്‌ സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ വിദ്യഭ്യാസ സംവരണം മുതൽ ജീവിതത്തിന്റെ നാനതുറയിലും സംവരണം പടർന്ന്‌ പന്തലിച്ച്‌ ജനസഖ്യാനുപാതമായി എന്തും ഭാഗിച്ചെടുക്കുന്ന ചിന്തയിലേക്ക്‌ കാര്യങ്ങൾ എത്തിനിൽക്കുന്നു. നിലനിൽക്കുന്ന സംവരണത്തിന്റെ പോരായ്‌മകളിലേക്കും സാമ്പത്തിക സംവരണത്തിലൂടെ മുന്നോക്ക ജാതിയിലുള്ളവരേയും കൂടി സംവരണത്തിന്‌ അർഹരാക്കി സംവരണത്തിന്റെ ലക്ഷ്യം എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നുള്ളതും ഇത്തരുണത്തിൽ ചിന്തിക്കേണ്ടതാണ്‌.

സംവരണ വിഷയം എത്രത്തോളം സ്പോടനാത്‌മകമാണെന്ന്‌ മനസിലാക്കണമെങ്ങിൽ അടുത്ത പത്ത്‌ വർഷത്തേക്ക്‌ സംവരണം പുതുക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വെറും ഒരു മിനിറ്റിൽ കയ്യടിച്ച്‌ പാസാക്കി എന്നുള്ളത്‌ ഇവിടെ കൂട്ടി വായിക്കുക. എല്ലാവരും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്നു. അഭിപ്രായം പറയാൻപോലും ഭയപ്പെടുന്നു. അഭിപ്രായം പറഞ്ഞവർ ഒറ്റ രാത്രികൊണ്ട്‌ മാറ്റിപറയുന്നു.

സംവരണം ഒരു കാരണവശാലും മതത്തിന്റെയോ ജാതിയുടെയോ മതിൽകെട്ടിനുള്ളിൽ തളച്ചിടേണ്ട കാര്യവുമല്ല. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാവരും സംവരണത്തിന്‌ അർഹരാണ്‌. സംവരണമുള്ള ഒരാൾ മതം മാറിയാൽ ചേരുന്ന മതത്തിനനുസരിച്ച്‌ സംവരണം നിശ്ചയിക്കുന്നതിന്റെ യുക്തിയും ചോദ്യംചെയ്യപ്പെടുന്നു. മതത്തിന്റേയോ ജാതിയുടേയോ പേരാണോ സാമൂഹിക മുന്നേറ്റത്തിന്റെ അളവ്‌കോൽ?

മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യഭ്യാസമോ ജോലിയോ ആയ ഒരു സംവരണവും അനുവദിക്കേണ്ടതില്ല. അതിനുള്ള ഓരോ ശ്രമവും സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുകയും സംവരണം എന്നത്‌ ജാതികോമരങ്ങളുടെ ഭാഗംവെയ്‌പ്പിന്‌ ആക്കം കൂട്ടുകയും ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായാണ്‌ സഹയിക്കേണ്ടത്‌, അല്ലാതെ സാമൂഹികമായി പിന്നോക്കം നിൽകുന്നവർക്കുള്ള സംവരണം എങ്ങനെ ആവ്യശ്യപ്പെടും? സാമ്പത്തികസംവരണം ആവ്യശ്യപ്പെടുന്നത്‌ ഒരു രാഷ്ട്രീയ തട്ടിപ്പും എന്തിനും ഏതിനും ജാതി ഒരു ഉപകരണം അക്കുക എന്ന ഗൂഢ ലഷ്യവും ഉണ്ട്‌.

ഇപ്പോൾ സംവരണത്തിന്‌ അർഹരായ വിഭാഗത്തിൽ നിന്ന്‌ ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട്‌ ചേർന്ന്‌ സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത്‌ സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും.

സംവരണം പുഴകളെപോലെ ഒഴുകിയൊഴുകി തീരങ്ങൾ സമ്പുഷ്ടമാക്കി സമുദ്രത്തിൽ ലയിച്ച്‌ കടമ നിറവേറ്റട്ടെ!

വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ മറ്റൊരു കൃഷിയിടമാണ്‌ സ്ത്രി സംവരണം. ഇതിന്റെ കൂടെ ചേർത്ത്‌ വായിക്കേണ്ട മറ്റൊരു തരം സംവരണമാണ്‌ നിയമസഭയിലെ ആഗ്ലോ ഇന്ത്യൻസിനുള്ള നോമിനേഷൻ. ഹാ കഷ്ടം ജനാധിപത്യത്തിൽ ജനപ്രതിനിധിയും നോമിനേഷനിലൂടെ! ന്യുനപക്ഷ നിയമവും കടലിൽ ഒഴുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2047-ലെങ്ങിലും സംവരണം തുടച്ച്‌ നീക്കുവാനായി ഒരു കർമപദ്ധതി നമ്മുക്ക്‌ നടപ്പിലാക്കണം. പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ വിദ്യഭ്യാസമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, പോസിറ്റിവ്‌ മനോഭാവമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌. സ്വതന്ത്ര ചിന്തയാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, അല്ലാതെ സംവരണം നമ്മുടെ ജന്മവകാശം എന്ന അധമ വികാരമല്ല കുത്തിവെയ്‌ക്കേണ്ടത്‌.

ഞാൻ ഉറക്കെ ചിന്തിക്കുന്നു - 2047-ന്‌ ശേഷം 10% ശതമാനത്തിലൊതുങ്ങുന്ന സംവരണം ശാരീരിക വൈകല്യമുള്ളവർ, സൈനീകർ, കായിക താരങ്ങൾ, സർവീസിൽ ഇരിക്കെ ജോലിചെയ്യുമ്പോഴുള്ള അപകടം മൂലം മരണപ്പെടുന്നവർ (സർവീസിൽ ഇരിക്കുമ്പോൾ രോഗം വന്ന്‌ മരിക്കുന്നവർക്കില്ല) കർമ്മം മൂലം സമൂഹത്തിന്റെ കൈതാങ്ങ്‌ വേണ്ടവർക്കായി, സമൂഹത്തിന്റെ സംരക്ഷകർക്കായി സംവരണം മാറ്റിയെഴുതണം.

നാരായണപണിക്കരുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാലോളിയുടെയും വെള്ളാപ്പള്ളിയുടെയും മറ്റു വീതം വെയ്പ്പ്‌ രാഷ്ട്രീയക്കാരുടെയും സമുദായങ്ങളുടെയും പോലെയാണ്‌ നമ്മുടെ മനോഭാവവുമെങ്ങിൽ മതത്തിന്റെയും ജാതിയുടെയും കണക്കനുസരിച്ച്‌ വീതം വെയ്‌പ്പ്‌ തുടരുകയും ഇന്ത്യക്കാർക്കയി ഒന്നും ബാക്കിയുണ്ടാവാത്ത കാലം അതിവിദൂരമല്ല.