Sunday 20 October 2013

ജനസമ്പർക്കം ജനാധിപത്യവിരുദ്ധമാണ്...

രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടേയും മനസിലുള്ള തമ്പ്രാൻ വാഴ്ചയുടെ അവശേഷിപ്പുകളാണ് ജനസമ്പർക്കമെന്ന പൊറാട്ടുനാടകത്തിലൂടെ അരങ്ങേറുന്നത്... ജനസമ്പർക്കത്തിന്റെ തിരക്കഥയും സംവിധാനവും ഉമ്മൻ ചാണ്ടിയുടെ കരവിരുതാണെങ്കിലും, ഇതേ നാടകങ്ങൾ എല്ലാ വേദികളിലും തകർത്താടുന്നതാണ് നിലവിലെ നമ്മുടെ രാഷ്ട്രീയം... പോലിസ് സ്റ്റേഷൻ മുതൽ സെക്രട്ടറിയേറ്റ് വരെ സ്വാധീനം ചെലുത്തുന്നവർക്കാണല്ലോ രാഷ്ട്രീയത്തിലെ ജനകീയത... സർക്കാർ ആപ്പീസുകളിൽ നിന്ന് അവകാശമായി ലഭിക്കേണ്ട കാര്യങ്ങൾ നടത്തി കിട്ടുന്നതിന് നേതാവിന്റെ ശുപാർശ കത്തിനായി അല്ലെങ്കിൽ ഒരു ഫോൺ വിളിക്കായി നേതാക്കളുടെ വീട്ടുപടിക്കലെത്തുന്ന ജനക്കൂട്ടത്തെ ഔദ്യോഗികമായി വിളിച്ചുചേർത്ത് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിൽ കവിഞ്ഞ് ജനസമ്പർക്കത്തിനെന്ത് പ്രാധാന്യമാണുള്ളത്... അല്ലെങ്കിലെന്ത് ന്യൂനതയാണുള്ളത്...

എന്ത് വില്ലേജാപ്പിസർ സർട്ടിഫിക്കറ്റ് തരുന്നില്ലേ... 
ഇല്ല സാറെ... കുറെയായി നടക്കുന്നെ...
എങ്കിൽ നമുക്ക് എം.എൽ.എ യെ കണ്ട് പരാതി ബോധിച്ചേക്കാം...
അങ്ങനെ കക്ഷത്ത് ഡയറിയുമായി വരുന്ന ചോട്ടാ നേതാവിന്റെ കൂടെ എം.എൽ.എ. യേയോ മന്ത്രിയേയോ കണ്ട് പ്രശ്നം പരിഹരിക്കുന്നതാണ്... നമ്മുടെ നാട്ടിലെ "രാഷ്ട്രീയപരിഹാരങ്ങൾ"...
പരിഹരിച്ച് കിട്ടിയവന് ഈ എം.എൽ.എ തമ്പ്രാനും ഡയറിക്കാരൻ കാര്യസ്ഥനുമാണ്... പരിഹരിക്കുന്നതിന് പലപ്പോഴും കൃത്യമായ നിരക്കുകളുമുണ്ട്... അത് വൻകിടസേവനങ്ങൾക്ക്... ചെറുകിട സേവനങ്ങൾ സൗജന്യമാണ്... ജനസേവകനെന്ന ഖ്യാതി തൊപ്പിയിലണിയിച്ച് കിട്ടുകയും ചെയ്യും...  അത്തരം സൗജന്യസേവനങ്ങളുടെ കുത്തകവത്‌ക്കരണമാണ് ജനസമ്പർക്കം... അതിൽക്കൂടുതൽ അഭിനന്ദിക്കാനോ ചീത്തവിളിക്കാനോ ജനസമ്പർക്കത്തിൽ എന്തെങ്കിലുമുള്ളതായി എനിക്ക് തോന്നുന്നില്ല...

പണ്ടൊരു ടി.വി പരിപാടിയുണ്ടായിരുന്നു... ഹിറ്റായതാണ്... ജനസമ്പർക്കം പോലെ മെഗാഹിറ്റൊന്നുമായിട്ടില്ല... കോമഡിയിൽ മുക്കി നായനാരുടെ ഫോൺ ഇൻ പരിപാടി... നായനാരുടെ ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതുകൊണ്ട് ടി.വി.ക്കാർക്കും പ്രേക്ഷകരെ കിട്ടിയിരുന്നു... അത്തരം പരാതി പരിഹാര ലൊട്ടുലൊടുക്ക് പണി ഹൈജാക്ക് ചെയ്ത് ലക്ഷങ്ങൾ മുടക്കി ഉമ്മൻ ചാണ്ടി വലിയ തമ്പ്രാനാകുന്ന കെട്ടുകാഴ്ച്ചയാണ് ജനസമ്പർക്കം... 

നാട്ടാരുടെ ജീവൽമരണ പ്രശ്നങ്ങളൊക്കെ മുഖ്യമന്ത്രിയുടെ ജനസമ്പർക്കത്തിലൂടെ മാത്രമെ പരിഹരിക്കാനാകൂയെന്നയവസ്ഥ ജനാധിപത്യത്തിന് ഗുണകരമല്ല... പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടാനായി ജനസമ്പർക്കമെങ്കിൽ ജനസമ്പർക്കം എന്ന നിലയിലെത്തുന്ന സാധാരണക്കാർക്ക് ഒരു കച്ചിതുരുമ്പ്... അവരുടെ മുന്നിൽ രാഷ്ട്രീയമായി ശരിയും തെറ്റും... കക്ഷിരാഷ്ട്രീയ വിഴുപ്പലക്കുകളും വില പോകില്ലല്ലോ... അതുകൊണ്ട് തന്നെ അവരെ കുറ്റപ്പെടുത്തുകയോ നിരുൽസാഹപ്പെടുത്തുകയോ ചെയ്യുന്നില്ല...  

അതേ സമയം എന്തുകൊണ്ട് ജനസമ്പർക്കത്തിലേക്ക് ജനം ഇടിച്ചുകയറുന്നു... അതിന് പരിഹാരമുണ്ടാക്കേണ്ട മുഖ്യമന്ത്രി അത്തരം വിഷയങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്... ജനസമ്പർക്കത്തിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കേണ്ട അധികാരികൾ ഇന്നുവരെ എന്തുചെയ്യുകയായിരുന്നു, ഇപ്പോഴും എന്തു ചെയ്യുന്നു...അവർക്കെതിരെ നടപടികളുണ്ടോ? ചില പരാതികൾക്കടിസ്ഥാനമായ വിഷയത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തതയുണ്ടാകില്ല... അതിന് ഭരണതലത്തിൽ വ്യക്തത വരുത്തുകയെന്ന ഗുണപരമായ മാറ്റവും ഉണ്ടാക്കണം... വളരെക്കാലമായി വില്ലേജ് തലത്തിൽ പരിഹരിക്കാതെ  കെട്ടികിടക്കുന്ന വിഷയങ്ങളുടെ പട്ടിക  തഹസിൽദാർക്ക് വില്ലേജാപ്പിസർ എത്തിക്കണമെന്ന നിയമമാണ് ഉണ്ടാകേണ്ടത്... അവിടേയും പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ, ജില്ലാ കളക്‌ടർക്ക് തഹസിൽദാർ കാരണസഹിതം ബോധിപ്പിക്കണം... അങ്ങനെ ഉന്നതങ്ങളിലേക്കെത്തുന്ന ഒരു ഭരണവ്യവസ്ഥയുണ്ടാക്കുകയാണ് ജനകീയനായ മുഖ്യമന്ത്രി ചെയ്യേണ്ടത്... ഭരണത്തിന്റെ താഴെ തട്ടിൽ ലഭിക്കുന്ന ഒരു അപേക്ഷ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തീർപ്പ് കൽപ്പിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാകണം... അപേക്ഷ നൽകി ജനം വീട്ടിലിരുന്നാൽ മതിയെന്ന അവസ്ഥയാണ് ജനകീയജനാധിപത്യത്തിന്റെ ലക്ഷണം... ആ ലക്ഷണമൊന്നും കാണുന്നുമില്ല...

അണിയറയിൽ നടന്നിരുന്ന ജനസേവനങ്ങളുടെ കച്ചിതുരുമ്പുകൾ ഒരു ബ്രാൻഡ് നെയിമിൽ വില്പനക്ക് വെച്ചതാണ് ജനസമ്പർക്കം... ജനാധിപത്യവിരുദ്ധമാണെങ്കിലും... ഒരു കാര്യത്തിൽ ആശ്വാസമുണ്ട്... അണിയറയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തവർക്ക് ജനസമ്പർക്കത്തിലൂടെയെങ്കിലും നടന്നാലോ... അല്ല ബിരിയാണി കിട്ടിയാലോ...

Sunday 29 September 2013

കേരളമോഡലിന്റെ നേർവകാശികൾ...

കേരളമോഡൽ വികസനത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അവർ നിയന്ത്രിച്ച ഭരണസംവിധാനങ്ങൾക്കും അവരുടെ ശക്തമായ സ്വാധീനത്തിൽ കേരളീയ സമൂഹത്തിൽ സോഷ്യലിസ്റ്റ് ചിന്തകൾക്ക് കൂടുതൽ പ്രധാന്യം ലഭിച്ചതും നിഷേധിക്കാനാകാത്ത സത്യമാണ്... അതിനെ ചോദ്യം ചെയ്യുന്നില്ല... ചോദ്യം ചെയ്യാനുമാകില്ല... പക്ഷേ കേരള മോഡലിന്റെ നേർവകാശികൾ കമ്യൂണിസ്റ്റ്പ്രസ്ഥാനം മാത്രമാണെന്ന് കമ്യുണിസ്റ്റുകാരും സഹയാത്രികരും സ്ഥിരമായി എഴുതിവിടുകയും കമ്യൂണിസ്റ്റുകാരെ പോലെ അല്ലെങ്കിൽ അവർക്ക് മുൻപേ വഴിവെട്ടിയവരേയും വിത്തിറക്കിയവരേയും പൂർണ്ണമായും അവഗണിച്ച് അവകാശങ്ങളെല്ലാം ഒരൊറ്റ കൊടിയുടെ നിറത്തിൽ മൂടിവെയ്ക്കുന്നതുകൊണ്ട് കുറെ പേരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്... ങേ... ഇവർ മാത്രമാണോ, അവകാശികൾ... ഭൂപരിഷ്കരണവും തൊഴിലാളികളുടെ അവകാശസംരക്ഷണവും കീഴാളജനതയുടെ ചെറുത്തുനിൽപ്പും എന്നതിലൊക്കെ മറ്റ് രാഷ്ട്രീയപാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ... അതുമാത്രമല്ലല്ലോ കേരളമോഡലിന്റെ മന്ത്രങ്ങൾ... 1970 കൾ മുതൽ കേരളമോഡൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി... 1956 മുതൽ 1970 കൾ വരെയുള്ള കാലയളവിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഭരിച്ച ചുരുങ്ങിയ കാലയളവിലോ പാർട്ടി സ്ഥാപിച്ചതു മുതലുള്ള പൊതുപ്രവരത്തനങ്ങളോ മാത്രമല്ല കേരളമോഡൽ പടുത്തുയർത്തിയതെന്നതാണ് പറയാനുള്ളത്...  

രാജ / ബ്രിട്ടീഷ്  ഭരണകാലം മുതൽ കേരളമോഡലിന്റെ വിത്ത് പാകിയിരുന്നുവെന്നതാണ് ചരിത്രം... അതിൽ കോൺഗ്രസ് മുതൽ മത-സാമുദായിക പ്രസ്ഥാനങ്ങൾ വരെ നിർലോഭം സംഭാവനകൾ നൽകിയിരുന്നു... അതെല്ലാം അവഗണിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനാദരവാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കേരളമോഡൽ കമ്യൂണിസ്റ്റ് മാജിക്ക് മാത്രമായിരുന്നുവെങ്കിൽ, അതേ മാജിക്ക് എന്തുകൊണ്ട് ബംഗാളിലും ത്രിപുരയിലും നടപ്പിലായില്ല... എന്തുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച താഴോട്ടായി... എന്നതിനൊക്കെ ഉത്തരമുണ്ടാകണമല്ലോ... കേരളമോഡലിന്റെ പിന്നിൽ കമ്യൂണിസ്റ്റുകൾ മാത്രമല്ലായെന്ന് പ്രായോഗികതലത്തിൽ തിരിച്ചറിയുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് തുടർവിജയങ്ങൾ സമ്മാനിക്കാത്തതും...

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുള്ളതാണ്... കോൺഗ്രസ്സിലെ സോഷ്യലിസം പോരായെന്ന് തോന്നിയ തീവ്രസോഷ്യലിസ്റ്റുകളാണല്ലോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്  തറക്കലിട്ടത്... ഒരു സോഷ്യലിസ്റ്റ് / ക്ഷേമ കേരളം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് സർക്കാരുകളും പുരോഗമനപരമായ നിലപാടുകളാണ് എടുത്തിരുന്നത്... കേരളത്തിലെ കൃസ്ത്യൻ മതസംഘടനകളുടെ ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ സംഭാവനകൾ... എൻ.എസ്.എസിന്റെ സംഭാവനകൾ... അതിന് പിന്നാലെയുള്ള എസ്.എൻ.ഡി.പി യുടേയും എം.ഇ.എസിന്റേയും സംഭാവനകൾ... പ്രവാസം... അത് കൊളംബോ, മദ്രാസ്, ബോംബെ, അഹമദാബാദ് മുതൽ സിംഗപ്പൂരും യൂറോപ്പും അമേരിക്കയും ഗൾഫും... അതിൽ പ്രത്യേകം എടുത്ത് പറയേണ്ടത്, ഗൾഫ് പണവും സഹവാസവും... അതിൽ നിന്നുൾഭവിച്ച സാമ്പത്തിക-സാമൂഹിക-സാമ്പത്തിക-ആരോഗ്യപരമായ മുന്നേറ്റം, കേരളത്തെ മൊത്തമായി സഹായിച്ചുവെങ്ങിലും മുസ്ലീം സമൂഹത്തിന്റെ മുന്നേറ്റം ശ്രദ്ധാർഹമായിരുന്നു... മലയോരമേഖലയിലേക്കുള്ള കർഷകരുടെ കുടിയേറ്റം, പ്രത്യേകിച്ച് കൃസ്ത്യൻസമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്... ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളും, തൊട്ടുപിന്നാലെ കമ്യുണിസ്റ്റ് നിലപാടുകളും ഈഴവ സമൂഹത്തെ പൊതുധാരയിലേക്കെത്തിക്കുന്നതിലും കേരളത്തിന്റെ വലിയൊരു ശതമാനം ജനത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി... ഭൂപരിഷ്കരണത്തിന്റെ പ്രധാനഗുണഭോക്താക്കൾ ഈഴവസമൂഹമായിരുന്നുവല്ലോ... അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ടി.കെ. മാധവനും തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കൾ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുറപ്പിക്കുന്നത് തന്നെ... കേരളത്തിന്റെ ഭൂപ്രകൃതിയും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള കൂട്ടിചേരലുകളും കേരളമോഡലിന് സഹായകമായിരുന്നു...

1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന് മുൻപ് തന്നെ കേരളമോഡലിന്റെ നാമ്പുകൾ കേരളത്തിൽ കണ്ടുതുടങ്ങിയിരുന്നു... 1951 ലെ കണക്കുകൾ നോക്കാം... കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് ഇന്ത്യയിൽ 140 ആയിരുന്നപ്പോൾ കേരളത്തിൽ 128 ആയിരുന്നു... 1951 ൽ ജീവിതദൈർഘ്യം ഇന്ത്യയിൽ 32.5 വയസായിരുന്നപ്പോൾ കേരളത്തിലത് 44 വയസായിരുന്നു... ആതുരലായങ്ങളും ആരോഗ്യസംരക്ഷണവും വിജയം കണ്ടുതുടങ്ങിയിരുന്നു... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ച നിരക്കുള്ള പ്രദേശം (ആയിരത്തിന് 44) എന്നതിൽ നിന്ന് 1991 ൽ ഏറ്റവും കുറവ് ജനസംഖ്യ വളർച്ചയുള്ള (ആയിരത്തിന്  18) സംസ്ഥാനമായി കേരളം മാറിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മാത്രമായി എന്താണവകാശപ്പെടാനുള്ളത്... താഴെതട്ടിലുള്ള വികസനത്തെ തകിടം മറിക്കുന്ന പ്രധാനപ്പെട്ട ഒന്നിൽ ജനകീയമായി കേരളം മുന്നേറി... ദേശീയതലത്തിലുള്ള ജനസംഖ്യനിയന്ത്രണമൊക്കെ കേരളത്തിൽ വിജയപ്രഥമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ, വിദ്യഭ്യാസത്തിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് സ്തീകളുടെ, പ്രഥാന ഘടകമാണ്... വിദ്യഭ്യാസ നിലവാരം നോക്കിയാൽ, കേരളത്തിലെ സ്ത്രീകളുടെ വളർച്ചയും അത് സമൂഹത്തെ എങ്ങനെ ഗുണപരമായി മാറ്റിയെന്നതും കാണാവുന്നതാണ്... 1951 ൽ ഇന്ത്യയിൽ പുരുഷന്മാരുടെ സാക്ഷരത നിരക്ക് 25 ശതമാനമായിരുന്നപ്പോൾ കേരളത്തിലത് 50 ശതമാനമായിരുന്നു... അതേ സമയത്ത് ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത നിരക്ക് വെറും 8 ശതമാനമായിരുന്നു... പക്ഷേ കേരളത്തിലത് നാല് മടങ്ങ് (32%) കൂടുതലായിരുന്നു... 1951 ൽ സ്തീ-പുരുഷനുപാതം ഇന്ത്യയിൽ ആയിരം പുരുഷന്മാർക്ക് 946 സ്ത്രീകളായിരുന്നു കേരളത്തിൽ ആയിരം പുരുഷന്മാർക്ക് 1028 സ്ത്രീകളൂണ്ടായിരുന്നു... പെൺകുട്ടികളാണെങ്കിൽ, ഭ്രൂണഹത്യ അല്ലെങ്കിൽ പെൺകുട്ടികൾക്ക് പോഷകാഹാരം നൽകാതിരിക്കുക, സംരക്ഷിക്കാതിരിക്കുക... അതിൽ നിന്നെല്ലാം കേരളം മുക്തമായിരുന്നു...

1970 കളുടെ അവസാനത്തിൽ തന്നെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ എത്തിയിരുന്നു... അടിസ്ഥാന സൗകര്യങ്ങളും രണ്ട് കിലോമീറ്ററിനുള്ളിൽ എത്രശതമാനം ഗ്രാമങ്ങളിലുണ്ടെന്നതും ബ്രാക്കറ്റിൽ... റോഡുകൾ (98%) ബസ് സ്റ്റോപ്പ് (98%) തപാലാപ്പിസ് (100%), പ്രൈമറി സ്കൂൾ (100%) ന്യായ വില കടകൾ (99%) ചെറിയ ആതുരാലയങ്ങൾ (91%) ... അഞ്ച് കിലോമീറ്ററിനുള്ളിൽ, ഹൈസ്കൂൾ (97%) ആശുപത്രികൾ (78%) വളം കടകൾ (93%) വാണിജ്യ ബാങ്കുകളൂം സഹകരണബാങ്കുകളൂം (96%), മൃഗാശുപത്രികൾ (92%)... ഇതിലൊക്കെ കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് മാത്രമായി അവകാശപ്പെടാനെന്താണുള്ളത്... കേരളത്തിലെ കർഷകരും തൊഴിലാളികളും സ്വന്തം തൊഴിലിൽ വിദഗ്ദരും കഠിനപ്രയത്നരുമായിരുന്നു... മുണ്ടുമുറുക്കിയുടുത്ത് എല്ലുമുറിയെ പണിയെടുത്തിരുന്നു... ഉന്തുകാലിൽ ചുരുങ്ങിരിക്കുന്ന സംസ്കാരമായിരുന്നില്ല കേരളത്തിലേത്... ഉത്തരേന്ത്യയിലെ കർഷകർക്ക് പ്രചോദനം ലഭിക്കുന്നതിനും ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തിനറുതി വരുത്തുന്നതിനും നെഹ്രുവിന്റെ കാലത്ത് നടപ്പിലാക്കിയ സൗജന്യ ഭൂമി വിതരണം മുതലാക്കി മലയാളികൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തിയിരുന്നു... മലയാളി കർഷകരുടെ മാതൃക പിന്തുടരണമെന്ന് നെഹ്രു പറഞ്ഞത്, മലയാളികളൂടെ കൃഷി പെരുമയ്ക്കുദാഹരണമാണ്... 

1951 ലെ അവസ്ഥയിൽ നിന്ന് ഇന്നത്തെ കേരളത്തിന്റെ മുഖഛായ സൃഷ്ടിക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയൊപ്പം തോളോടുതോളുരുമി കോൺഗ്രസും മറ്റ് മത-സാമുദായിക-പുരോഗമന സംഘടനകൾ വിയർപ്പൊഴുക്കിയിട്ടുണ്ട്... ദേശീയതലത്തിൽ തന്നെ നടപ്പിലാക്കിയ പദ്ധതികളുടെ കേരളത്തിലെ മെച്ചപ്പെട്ട പ്രകടനവും കേരളമോഡലിന്റെ തൂണുകളാണ്... രാഷ്ട്രീയ പരിഹാരത്തോടൊപ്പം സേവനപ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം... ന്യായവിലഷോപ്പുകളിലൂടെയുള്ള ഭക്ഷ്യസഹായത്തിന് സമാന്തരമായി കാരുണ്യപ്രവർത്തകരുടെ സൗജന്യഭക്ഷ്യ-വസ്ത്ര-വീട് നിർമ്മാണം കേരളത്തിൽ വലിയ തോതിൽ നടന്നിരുന്നതും മറക്കാനാകില്ല... അനാഥശാലകൾ പോലെയുള്ള പ്രസ്ഥാനങ്ങൾ തെരുവിലെ കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിരുന്നു... ഏതൊരു സമൂഹത്തിന്റേയും വളർച്ച മുരടിപ്പിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്ന മതവൈരം കേരളത്തിൽ താരതമ്യേന കുറവായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്... 

കേരളമോഡലിന്റെ ആദ്യപടി നാം പൂർണ്ണമായല്ലെങ്കിൽക്കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നുവെന്ന് അവകാശപ്പെടാം... അതിന്റെ തുടർച്ചയായിയുണ്ടാകേണ്ടിയിരുന്ന ഉന്നതവിദ്യഭ്യാസവും മാലിന്യം സംസ്കരണം മുതൽ അതിവേഗഗതാഗത സൗകര്യങ്ങൾ വരെ, തൊഴിൽ ലഭ്യത തുടങ്ങിയ പുതിയ മാനകങ്ങളിൽ നാം പുറകോട്ട് സഞ്ചരിക്കുകയോ, ലോകത്തിന്റെ വേഗതക്കൊത്ത് സഞ്ചരിക്കാതെ കേരളമോഡലിന്റെ തഴമ്പിൽ തടവി ഊറ്റം കൊള്ളുകയോ ചെയ്യുന്നുവെന്നത് നിരാശജനജനകമാണ്... ഒരു മോഡലും നിശ്ചലമാകരുത്... ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് കേരളമോഡലും പുതുക്കിപണിയണം... നമുക്കാകും... നേർവകാശികൾ നമ്മളെല്ലാവരുമാണ്... പുതുക്കിപണിതുകൊണ്ടാകണം അവകാശങ്ങൾ ഊട്ടിയുറപ്പിക്കാൻ...

റഫറൻസ് :
https://sustainability.water.ca.gov/documents/18/3334113/Sustainability%2Bin%2BKerala,%2BIndia.pdf
https://en.wikipedia.org/wiki/Kerala_model

Tuesday 17 September 2013

ഓണം ഇനിയും മതേതരമാകണം...

ഓണത്തിന് ഹിന്ദു ഐതീഹ്യപ്രകാരം നിരവധി കഥകളുണ്ട്... അതുകൊണ്ട് തന്നെ അതെല്ലാവരും ആഘോഷിക്കണമെന്ന് നിർബദ്ധമില്ല... മറ്റൊരാളുടെ ആഘോഷമെന്ന് കരുതുന്നതും നിങ്ങളും ആഘോഷിക്കണമെന്ന് നിർബദ്ധിക്കാനാകില്ലല്ലോ... വിഷുവും വിളവെടുപ്പ് ഉൽസവമാണ്... പക്ഷേ കാലക്രമേണ ഹിന്ദു ഉൽസവമായി വേർതിരിക്കപ്പെട്ടതാകാം... മഹാനായ രാജാവിന്റെ തിരിച്ചുവരവ് വിഷുവിനുമില്ല... അതുകൊണ്ടാകാം, ഓണം ദേശീയോൽസവമാകുന്ന അതേ വികാരങ്ങൾ വിഷുവിനില്ല... അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ വീട്ടിൽ ചോറ് പഞ്ചസാരയിട്ട് വറ്റിച്ച് വിഷുക്കട്ട എന്ന പലഹാരത്തിനപ്പുറം ഒരു ആഘോഷമായിരുന്നില്ല... ഇന്ന് അതുമില്ല...

എന്നെ സംബദ്ധിച്ച്, ഓണം എന്റേതാണ്... എനിക്ക് കൊയ്തുൽസവമാണ്... കേരളം ഭരിച്ചിരുന്ന നല്ലൊരു രാജാവിന്റെ ഓർമ്മയാണ്... അത്തരം ഓർമ്മകളിലേക്ക് കുറെ ഐതീഹങ്ങൾ വരുകയും അത് ഹിന്ദുമതമായി മാറുകയും ചെയ്തതിന് ഞാനെന്തിന് എന്റെ ആഘോഷത്തെ ബഹിഷ്കരിക്കണം... ഓണത്തെ തിരിച്ചുപിടിക്കുകയെന്നതാകട്ടെ നമ്മുടെ ലക്ഷ്യം... എന്റെ ഓണാഘോഷത്തിൽ, മതപരമായ ഒന്നും അവശേഷിക്കുന്നില്ല... മതേതരമായ സ്വത്വം നില‌നിർത്തിയും ഓണമാഘോഷിക്കാം... ചരിത്രം ചികഞ്ഞ്, അടിവേരിളക്കി തോണ്ടിയാൽ... എനിക്ക് സ്വന്തമായി വല്ലതും കാണുമോ... ഓരോ സംസ്കാരവും ഇടകലർന്നല്ലേ, ഞാനിന്നായത്... 

ചരിത്രപരമായി ഓണം ഹിന്ദുമതത്തിന്റെ ഭാഗം മാത്രാമായാലും, എനിക്ക് ഓണമാഘോഷിക്കാനുള്ള സാധ്യതകൾ ഓണാഘോഷത്തിൽ നിരവധിയാണ്... മതപരമായ ആചാരത്തിന്റെ പുറത്തുള്ള എല്ലാ ആഘോഷങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്... അത് നമ്മുടെ സാമൂഹികമായ ബാധ്യതയാണ്... ഓണാഘോഷത്തിൽ പങ്കുചേരില്ലായെന്ന് പറയുന്നവരെങ്ങനെയാണ് നോമ്പുതുറയ്ക്ക് അമുസ്ലീമുകളെ ക്ഷണിക്കുക... അതുതന്നെ ക്രിസ്തുമസിനും... മതപരമായ വേലിക്കെട്ടുകൾക്കുള്ളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ കോളാമ്പിയായി പുരോഗമനവാദികളും ദൈവ-മത വിശ്വാസികളും നിലപാടെടുക്കരുത്...

അസലാമു അലൈക്കുമെന്ന് പറയാത്ത ആൾക്കാരുണ്ട്... ഭാഷയ്ക്ക് മതം നൽകിയവർ... അറബി ഭാഷപോലും മുസ്ലീമിന് പതിച്ചു നൽകി... അതുപോലെയുള്ളവരാണ്... ഓണാശംസ നൽകുമ്പോൾ... ഓണം ഹിന്ദുക്കളുടെതല്ലേയെന്ന് പറയുന്നത്... അറിവില്ലാ പൈതലുകൾ... അമ്പലത്തിൽ "ഹിന്ദുകലകൾ" (?) മാത്രമേ അവതരിപ്പിക്കാവുവെന്ന് ശഠിക്കുന്നതും തിരുവാതിരക്കളിക്ക് പാർവതിയുടെ കഥയും കൈകൊട്ടിക്കളിക്ക് ശിവന്റെ കഥയുമെന്ന ശാഠ്യമൊക്കെ അനർത്ഥകമാണ്... എല്ലാത്തിനും മതത്തിന്റെ ഛായ നൽകുന്ന പിന്തിരിപ്പൻ മനോഭാവം... അതുതന്നെയാണ് ഓണാഘോഷത്തിൽ ചില പ്രത്യേക കലകൾക്ക് മാത്രമെന്ന് കടുപിടുത്തം നടത്തുന്നവരുടെ മനസിലും...

ഇന്ന് കാണുന്ന തരത്തിൽ ഓണം ദേശീയോൽസവമാക്കിയതിൽ 1961 ൽ പട്ടം താണുപിള്ള സർക്കാരിന്റെ ഔദ്യോഗികപ്രഖ്യാപനം ഒരു പ്രധാന നാഴികകല്ലാണ്... അങ്ങനെ ഔദ്യോഗികമായി മതേതരമാക്കിയ ഓണത്തെ കേരളീയസമൂഹത്തിന്റെ ഒരു മതേതര ഉൽസവമായി നിലനിർത്താൻ സർക്കാരും സമൂഹവും പ്രയത്നിക്കേണ്ടതാണ്... ഔദ്യോഗികമായി നടത്തുന്ന ഓണപരിപാടികൾ അമ്പലുമായി ബന്ധപ്പെട്ട് നടത്തേണ്ടതില്ല... ഓണം തെരുവുകളിലായിരിക്കണം ആഘോഷിക്കേണ്ടത്... അമ്പലത്തിൽ ആഘോഷിക്കേണ്ടവർക്ക് അതാകാം... പക്ഷേ ഔദ്യോഗികത നൽകേണ്ടതില്ല... വിളവെടുപ്പും മാവേലിയും... അതായിരിക്കണം നമ്മുടെ ഓണം...

ഏതൊരു ആഘോഷവും, മതപരമായാലും അല്ലെങ്കിലും, സാമൂഹിക ജീവി എന്ന നിലയിൽ, അതിൽ പങ്കെടുക്കും... മതപരമായ വേലിക്കെട്ടുകൾക്കിടയിൽ ഞെരിഞ്ഞമരാനുള്ളതല്ല... എന്റെ ജീവിതം, എന്റെ മക്കളുടേതും... അതിനായി എന്നെക്കൊണ്ടാകുന്ന എല്ലാ സഹകരണവും എല്ലാ ആഘോഷങ്ങൾക്കും... അപ്പോൾ പറഞ്ഞ പോലെ... എല്ലാ ആഘോഷങ്ങളും ആഘോഷിക്കാനുള്ളതാണ്... അതാണെന്റെ മുദ്രാവാക്യം...

Saturday 14 September 2013

ഓണം നമ്മുടെ സ്വന്തം ഓണം...

ഓണം കൊയ്തുൽസവമാണോ അതോ തേനും പാലും ഒഴുകിയിരുന്ന കേരളവും അത് ഭരിച്ചിരുന്ന മഹാബലി രാജാവും ഉണ്ടായിരുന്നോ... അദ്ദേഹത്തിന്റെ മരണത്തിന്റെ വാർഷികമാണോ ഓണം... അതോ ഹിന്ദു ഐതീഹ്യപ്രകാരം മഹാബലിയും വാമനനും തുടങ്ങി... ഓണം ഹിന്ദു ആഘോഷമാണോയെന്നൊന്നും തീർച്ചയില്ല... അല്ലെങ്കിലും ഓണത്തിനിടയ്ക്ക് എന്ത് പുട്ടുകച്ചവടം... ഓണം നമ്മുടെ ദേശീയോൽസവമാണ്... അതങ്ങട് ആഘോഷിക്ക... എല്ലാം കഥകളല്ലേ... നമുക്കിഷ്ടമുള്ള കഥകൾ സ്വീകരിക്കുക...

വള്ളി ടൗസറിട്ട് നടന്ന കാലം മുതൽ... അത്തം മുതൽ തിരുവോണം വരെ... എല്ലാദിവസവും വീട്ടിൽ പൂക്കളമിടുകയും തിരുവോണത്തിന്റെയന്ന് സാമ്പാറും പപ്പടവും കൂടെ ഉപ്പേരിയും (തോരൻ‌) കുത്തരിച്ചോറും ഇലയിൽ കഴിക്കുന്നതാണ് ഓർമ്മയിൽ... ഓണക്കോടിയും കൈനീട്ടവും ജീവിതത്തിന്റെ ഭാഗമേയായിരുന്നില്ല... ഉത്രാടപാച്ചിലിൽ കടം വാങ്ങിയ പണവുമായി ഓണമാഘോഷിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും ഓണക്കോടിയൊക്കെ ആർഭാടമായിരുന്നിരിക്കണം... സുഹ്രുത്തുക്കൾക്കൊന്നും ഓണക്കോടിയൊന്നും കിട്ടിയ കഥയൊന്നും കേൾക്കാത്തതുകൊണ്ട് ഓണക്കോടിയൊന്നും എന്റെ മനസിനെ അലട്ടിയിരുന്നുമില്ല... ഓണനാളുകളിൽ സുഹൃത്തുക്കളുടെകൂടെ  സിനിമതീയറ്ററിലേക്ക് വരമ്പിലൂടെ വരിവരിയായി നടന്നുപോയി ബഞ്ചിലിരുന്ന് ഒരു സിനിമയും... മാറ്റിനി... അതൊക്കെയൊരു കാലം... ങാ... ഓണമൊക്കെ കഴിഞ്ഞു... ഇനി പുസ്തകമെടുത്ത് നാലക്ഷരം പഠിക്കടായെന്ന ഓർമ്മപ്പെടുത്തലോടെ ഓണത്തിന്റെ ശവമടക്കും കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത്...

പള്ളികളും ഓണത്തേയും ഓണവുമായി ബന്ധപ്പെട്ട പൂക്കളങ്ങളേയും സ്വീകരിച്ചിരുന്നുവെന്നതും ഓണാഘോഷങ്ങൾ എന്റേയും ജീവിതത്തിന്റെ ഭാഗമാകുന്നതിൽ പ്രധാനഘടകമായിട്ടുണ്ട്... എല്ലാവർഷവും പള്ളിയിലെ ഏതെങ്കിലും സംഘടനകൾ നടത്തുന്ന പൂക്കളമൽസരങ്ങളും... തിരുവോണത്തിന്റെയന്ന് പള്ളിയിലിടുന്ന വലിയ പൂക്കളവും... കുർബാനമധ്യേ പുരോഹിതൻ വിശ്വാസികൾക്ക് നൽകുന്ന ഓണാശംസകളും ഓണം കേരളത്തിന്റെ ദേശീയോൽസവമാണെന്ന ധാരണ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്... അങ്ങനേയും ഓണം എന്റേതുമായി...

വിദ്യാലയങ്ങളിലേയും കോളേജുകളിലേയും പൂക്കളമൽസരവും ഓണത്തെ സ്വന്തം ഉൽസവമായി സ്വീകരിക്കാൻ സർവരേയും പ്രാപ്തരാക്കിയിട്ടുണ്ട്... അതിലൊക്കെ പങ്കെടുക്കുന്നത് എനിക്കും ഹരമായിരുന്നു... പ്രാദേശികമായി നടത്തുന്ന "അഖിലകേരളപൂക്കളമൽസരങ്ങളിൽ" എല്ലാവർഷവും ഒന്നിലധികം സ്ഥലങ്ങളിൽ ക്ലബിന്റെ പേരിൽ ഒരു ടീം പങ്കെടുക്കുന്നതും ഓണത്തെ സജീവമായി നില‌നിർത്തുന്ന പ്രധാനഘടമായിരുന്നു... ഓണദിവസം, തൊട്ടടുത്ത ഗ്രാമത്തിൽ, കൈകൊട്ടിക്കളി  (ഓണംകളി) മൽസരവും വടം വലി മൽസരവുമുണ്ടാകുമായിരുന്നു... ഓണസദ്യ കഴിഞ്ഞാൽ, അതായിരുന്നു ആ കാലങ്ങളിലെ ഓണവിരുന്ന്... ങും മസിലൊക്കെ പെരുപ്പിച്ച് കക്ഷത്ത് ഇഷ്ടിക വെച്ച് നടക്കുന്ന ജിമ്മൻ ചേട്ടന്മാരെ അസൂയയോടെ നോക്കി, നെടുവീർപ്പിടുന്നതും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു...

പിന്നെ പ്രവാസമാണ്... ആദ്യകാലപ്രവാസത്തിനിടയിൽ, എന്ത് ഓണം എന്ത് സദ്യ... കുറെ കഴിഞ്ഞപ്പോൾ ഓണം തിരിച്ചുവന്നു... ഓണസദ്യയും... കുടുംബവും കുട്ടികളുമായപ്പോൾ തിരുവോണത്തിന്റെയന്ന് പൂക്കളവും... ഓണസദ്യകൾ ഒന്നിലധികം... ഓണവസ്ത്രമെന്ന പേരിൽ പട്ടുവസ്തങ്ങൾ... ഓണത്തിനുടുക്കാൻ എനിക്കൊരു മുണ്ടും... ഹോ... കസവ് മുണ്ടില്ലാതെയെന്ത് ഓണം...

പറഞ്ഞുവന്നത്... ഓണം എന്റേതാണ്... എന്റെ മനസിൽ മാവേലിയുണ്ട്... മാവേലി നാട് വാണിടും കാലം... ഇനിയും തിരിച്ചുവരും.... പ്രത്യാശയുടെ കിരണങ്ങളുമായി ഓണമെത്തുമ്പോൾ... ഞാനും ആഘോഷിക്കുന്നു ഓണം... നമ്മുടെ സ്വന്തം ഓണം...

ഉത്രാടപാച്ചിലും... മരണപാച്ചിലും...
http://georos.blogspot.com/2011/09/blog-post.html

ഓണവും സംസ്കാരവും...

http://georos.blogspot.com/2010/08/blog-post_05.html

Thursday 12 September 2013

മറ്റേ കുറ്റിയിൽ കെട്ടിയോ...

നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നില്ലെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തെ മറ്റേതെങ്കിലും കുറ്റിയിൽ കെട്ടുകയെന്നതാണ് ശീലം... അതിപ്പോൾ നിങ്ങളുടെ മതമാകാം, അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന രാജ്യമാകാം... അതേസമയം... നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നതാണെങ്കിൽ, നിങ്ങളുടെ മതമോ നിങ്ങളുടെ രാജ്യമോ ഒന്നും എനിക്ക് പ്രശ്നവുമല്ല... എന്താല്ലെ...

മുസ്ലീമുകൾ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ അന്ധമായി ഇന്ത്യയെ പിന്തുണച്ചില്ലെങ്കിൽ, ഉടനെ കിട്ടും... നീയൊക്കെ മൂസ്ലീമല്ലേ... പാകിസ്ഥാന്റെ കൂടെ നിന്റെയൊക്കെ മനസ്... അതുകൊണ്ടാണ് ഇതുപോലെയുള്ള അഭിപ്രായങ്ങൾ വിളമ്പുന്നത്... ഇതുതന്നെയാണ് കൃസ്ത്യാനികളുടേയും കാര്യം... കൃസ്ത്യാനികളൂടെ അഭിപ്രായങ്ങൾക്ക് പാശ്ചാത്യവിധേയത്വം കാണാവുന്നതാണെന്ന മുൻവിധികൾ... അതുതന്നെ ഹിന്ദുക്കളുടെ അഭിപ്രായങ്ങളെ സംഘിയാക്കുന്നതും

കേരളത്തിലെ റോഡുകളെപ്പറ്റി ചർച്ച വരുമ്പോൾ, കേരളത്തിൽ താമസിക്കുന്നവർ, വലിയ റോഡുകളാണ് വികസനത്തിന് ആവശ്യമെന്ന് പറയുന്നത് സ്വാഭാവികവും... ഗൾഫ് പ്രവാസികൾ അത്തരം റോഡുകളിലൂടെയുള്ള വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതെങ്കിൽ... മരുഭൂമിയിലൂടെയുള്ള റോഡൊക്കെ കണ്ടിട്ടാണ് ഉട്ട്യോപ്യൻ ആശയം പറയുന്നെതെന്ന ഒരു ധാരണ സൃഷ്ടിക്കാറുണ്ട്...

ഇതുതന്നെ... പാവങ്ങൾ പണക്കാരുമെന്ന വേർതിരിവിലുമുണ്ട്... സബ്‌സിഡിയുമായി ബദ്ധപ്പെട്ട ചർച്ചയാണെങ്കിൽ, ഏതുതരം സബ്‌സിഡിയേയും പിന്തുണച്ചില്ലെങ്കിൽ, നിങ്ങളൊക്കെ പണക്കാരായതുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്നും... നിങ്ങൾ പാവങ്ങളെക്കെതിരെയുമാണെന്നും മുൻവിധിയുമായാണ് ചർച്ച തുടങ്ങുന്നത്...

സാമ്പത്തിക-സാമൂഹിക കാര്യങ്ങളിൽ കമ്യൂണിസത്തിനൊത്ത് ചിന്തിക്കുന്ന വലിയൊരു ജനസമൂഹം കേരളത്തിലുണ്ട്... പ്രത്യേയശാസ്ത്രപരമായി കമ്യൂണിസത്തിന്റെ കുടകീഴിൽ അണി നിരക്കാത്ത, എന്നാൽ സോഷ്യലിസ്റ്റ് ചിന്തകളും ക്ഷേമരാഷ്ട്രസങ്കൽപ്പങ്ങളിലും വിശ്വാസിക്കുന്ന മറ്റൊരു കൂട്ടർ... മുതലാളിത്ത-വിപണി സിദ്ധാന്തങ്ങളിൽ അടിയുറച്ച് വിശ്വാസിക്കുകയും സാമ്പത്തിക-സാമൂഹിക വികസനത്തിന് സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുകൾ പിന്തിരിപ്പനാണെന്ന് കരുതുന്ന സമൂഹവും ചേർന്നതാണ് മലയാളികൾ... വിത്യസ്തരാജ്യങ്ങളിൽ ജോലി ചെയ്യുന്നതുകൊണ്ടല്ല... നമ്മുടെയൊക്കെ നിലപാടുകൾ വിത്യസ്തമായത്... നമ്മൾ ഓരോരുത്തരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ, പൂർണ്ണമല്ല... അതുകൊണ്ട് തന്നെ എല്ലാവരും അതേ ആശയത്തെ പിന്തുണയ്ക്കുകയുമില്ലല്ലോ... സ്വന്തമായി ചിന്തിക്കുന്നവർ... എതിരഭിപ്രായങ്ങൾ ഉന്നയിക്കുക സ്വാഭാവികമാണ്... അമേരിക്കയിലായാലും കേരളത്തിലായാലും എതിരഭിപ്രായങ്ങളുണ്ട്... അമേരിക്കയിലിരുന്ന് അനുകൂല അഭിപ്രായം ഉന്നയിക്കുന്നതുപോലെ ഒന്നാണ് അമേരിക്കയിലിരുന്ന് എതിരഭിപ്രായം ഉന്നയിക്കുന്നതും... അങ്ങനെയല്ലേ...

വിത്യസ്ത ചിന്തകൾ മാറ്റുരയ്ക്കുന്ന വേദികളാണ് സംവാദത്തിന്റെ നിലയിലേക്ക് ഉയരുക.. ഏമാൻ പറയുന്നു ശിങ്കിടികൾ ഏറ്റുപാടുന്നു... അത്തരം ഉടമ അടിമ ബന്ധം... ഓൺലൈൻ ലോകത്ത് പ്രതീക്ഷിക്കുന്നതല്ലേ മഠയത്തരം... ഒന്ന് മാത്രമായിരിക്കണം ശരിയെന്ന് ശാഠ്യപിടിക്കുന്നത്, മറ്റ് ശരികളെ സ്വീകരിക്കാൻ നമ്മുടെ മനസ് പാകമാകാത്തതുകൊണ്ടാണ്... കുറെ ശരികളുണ്ട്... അതിലൂടെയൊക്കെ യാത്ര ചെയ്ത്... നമുക്ക് മുന്നോട്ട് പോകാം... അപ്പോൾ പറഞ്ഞതുപോലെ, മറ്റേ കുറ്റിയിൽ കെട്ടല്ലേ...

Wednesday 11 September 2013

ബറാബാസിനെ വെറുതെ വിടുക, യേശുവിനെ ക്രൂശിക്കുക...

ബറാബാസിനെ വെറുതെ വിടുക...
യേശുവിനെ ക്രൂശിക്കുക...

2000 വർഷം മുൻപ് പറഞ്ഞ കഥയല്ല... ഇന്നും അങ്ങനെയാകണമെന്ന് നാം ശഠിക്കുന്നുണ്ടോയെന്ന സംശയമാണ്... വിധികൾ ജനക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്ക് നടുവിൽ പ്രഖ്യാപിക്കേണ്ടിവരുന്നത്, നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും സമൂഹത്തിന്റേയും വളർച്ചയുടെ പരിമിതിയാണ് വെളിവാക്കുന്നത്... നീതിന്യായവ്യവസ്ഥയുടെ വളർച്ചയ്ക്ക്  ആക്രോശിക്കുന്ന സമൂഹം വിഘാതവുമാണ്...

റോമൻ ഭരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു...  പോലിസ് അന്വേഷണം നടത്തി, കോടതി മുറികളിൽ തെളിവും ന്യായങ്ങളും നിരത്തി, വാദിക്കും പ്രതിക്കും സ്വന്തം ഭാഗം കോടതിക്ക് മുൻപിൽ അവതരിപ്പിക്കാൻ ആവശ്യത്തിലധികം സമയം നൽകിയാണ് നിയമവ്യവസ്ഥയിൽ ഒരു വിധി നടപ്പിലാക്കുന്നത്... എല്ലാ വിധികളിലും പൂർണ്ണമായും നീതി നടപ്പിലാക്കിയെന്ന് നമുക്ക് പറയാനാകില്ല... വികാരപരമായി ചിന്തിച്ചാൽ, ഒരിക്കലും നീതി കിട്ടിയെന്ന വിശ്വാസം നമുക്കുണ്ടാകില്ല... പ്രത്യേകിച്ച് വികാരത്തിന് മുൻതൂക്കം ലഭിക്കുന്ന കേസുകളിൽ... എന്നാലും... ജനക്കൂട്ടത്തിന്റെ ആക്രോശത്തിനനുസരിച്ച് ബറാബാസിനെ വെറുതെ വിടുകയും യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നയവസ്ഥ നിയമവ്യവസ്ഥയുടെ നില‌നിൽപ്പിന് അപകടകരമാണെന്ന സത്യം നാം തിരിച്ചറിയണം... കോടതികളെ സമ്മർദ്ധത്തിലാക്കുന്ന പ്രക്ഷോഭങ്ങളും നമ്മുടെ വികാരത്തെ ശമിപ്പിക്കാൻ തക്ക വിധത്തിലുള്ള വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നതും നിരപരാധികളും ശിക്ഷിക്കപ്പെടാനെ ഉപകരിക്കൂ... തെരുവിൽ ശക്തി കാണിക്കുന്നതിനനുസരിച്ച് വിധികൾ പുറപ്പെടുന്ന ഒരു കാലത്തേക്ക് നമുക്ക് തിരിച്ചുപോകാനാകില്ലല്ലോ...

എനിക്ക് പൂർണ്ണമായ നീതി കിട്ടിയെന്നുള്ള എന്റെ വിശ്വാസത്തിനപ്പുറത്ത് കോടതി വിധികളെ സ്വീകരിക്കാൻ ഞാൻ എന്റെ മനസിനെ പ്രാപ്തരാക്കുന്നു... ഇരകൾ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുന്ന ലാഘവത്തോടെ കേന്ദ്രമന്ത്രിമാർ മുതൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് നീതികരിക്കാനാകില്ല... ഡൽഹിയിൽ ബസിൽ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അവകാശമുണ്ട്... അതേസമയം അധികാരത്തിലിരിക്കുന്ന വ്യക്തികൾ, കോടതികളെ സ്വാധീനിക്കാൻ സാധ്യതയുള്ള എങ്ങനെയാകണം വിധികളെന്ന് സൂചന നൽകുന്നതിനോട് യോജിക്കാനാകില്ല... 

നമ്മുടെ പ്രതിഷേധങ്ങളും നമ്മുടെ സമർദ്ധങ്ങളും സുതാര്യമായി വേഗത്തിലും നീതി നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തിനപ്പുറത്തേക്ക് നീങ്ങരുതെന്ന ഒരു കാഴ്ചപ്പാടാണ്... സമയത്തിന്റെ കാര്യത്തിൽ ഡൽഹിയിലെ ബസിലെ കൂട്ടബലാസംഘത്തിനുശേഷമുള്ള കൊലപാതകത്തിൽ അന്വേഷണൗദ്യോഗസ്ഥരും കോടതിയും സുത്യർഹമായ രീതിയിലാണ് പ്രവർത്തിച്ചത്... അല്ലാതെ തെരുവിലെ ശബ്ദത്തിനനുസരിച്ച് കോടതികൾ പ്രവർത്തിക്കരുതല്ലോ...

ഡൽഹി ബലാൽസംഘം ചെയ്ത് കൊന്ന കേസിലായാലും ഇന്ത്യൻ ദേശീയതയെ അക്രമിക്കുന്ന കേസിലായാലും... വികാരത്തിനപ്പുറത്ത് നിയമത്തിന്റെ വിചാരമായിരിക്കണം ഒരു സമൂഹത്തെ നയിക്കേണ്ടത്... ഏതെങ്കിലും ഒരു വ്യക്തിയെ തൂക്കിലേറ്റിയാൽ, വികാരം ശമിപ്പിക്കാൻ സാധിക്കുമെങ്കിൽ, ഭരണകൂടം ഒരു നിരപരാധിയെ തൂക്കിലേറ്റാനും മടിക്കില്ലായെന്ന് നാം മനസിലാക്കണം... അങ്ങനെയല്ലേ യേശുവിന്റെ കുരിശിലേറ്റലിലൂടെ നടന്നതെന്ന് ബൈബിളും നമ്മെ ബോധവത്ക്കരിക്കുന്നത്... 

Wednesday 4 September 2013

സ്ത്രീകൾക്ക് ലൈംഗീകത ഗോപ്യമോ...

ലൈംഗീക വിഷയങ്ങളിൽ സ്ത്രീ മുൻകൈ എടുക്കുകയോ അല്ലെങ്കിൽ ലൈംഗീകത ആവശ്യപ്പെടുകയോ ചെയ്താൽ മുൻപരിചയം ഉള്ളവളാണെന്നും പൊതുസമൂഹത്തിൽ ലൈംഗീകത സംസാരിക്കുക ചെയ്താൽ കഴപ്പ് മൂത്തവളാണെന്നും പുരുഷകേന്ദ്രികൃതസമൂഹം (പുരുഷനും സ്തീയും) മുദ്രകുത്തുമെന്നതും ഒരു പരിധി വരെ ശരിയാണ്... അതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ ആശാരിക്ക് മാത്രമല്ല പ്രശ്നം, മരവും വളഞ്ഞതല്ലേയെന്ന് ചിന്തിക്കുന്നത് എം.സി.പി ചിന്തകൾ തികട്ടി വരുന്നതാണോ... ആയിരിക്കും... എന്നാലും പറയാനുള്ളത് പറഞ്ഞേക്കാം...

പുരുഷന്മാർ തമ്മിൽ ലൈംഗീകത സംസാരിക്കുന്നതുപോലെ സ്ത്രീകൾ തമ്മിൽ സംസാരിക്കുന്നില്ല... എന്തുകൊണ്ട് സ്ത്രീകൾ പരസ്പരം ലൈംഗീകത സംസാരിക്കുന്നില്ല (കുറവാണ്)? കൗമാരത്തിലും കൗമാരപ്രായം കഴിഞ്ഞവരുമായ സ്ത്രീകൾ ലൈംഗീകത, പ്രസവം തുടങ്ങിയ കാര്യങ്ങൾ പരസ്പരം സംസാരിക്കാനുള്ള വൈമുഖ്യം കാണിക്കുന്നു... മുതിർന്ന സ്തീ സുഹൃത്തുക്കളും മുതിർന്ന സ്ത്രീ ബന്ധുക്കളും പെൺകുട്ടികളെ ലൈംഗീകവിഷയങ്ങളുടെ ചർച്ച ഉയർന്ന് വന്നാൽ തന്നെ മാറ്റി നിർത്താറുണ്ടെന്ന് തോന്നുന്നു... മുതിർന്ന പുരുഷസുഹ്രുത്തുക്കളാണെങ്കിൽ, കേട്ട് പഠിച്ചോ എന്നും പറഞ്ഞ് ആൺകുട്ടികളേയും കൂടെ നിർത്താറുണ്ട്... 

സ്ത്രീകൾ ലൈംഗീകതയും അതുപോലെയുള്ള വിഷയങ്ങൾ പരസ്പരം സംസാരിക്കുന്നില്ല എന്നല്ല പറയുന്നത്... പുരുഷന്മാർ തമ്മിൽ സംസാരിക്കുന്നതുപോലെ സർവസാധാരണമായി സംസാരിക്കുന്നില്ലായെന്നാണെന്റെ നിരീക്ഷണം... വളരെയടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും ആർത്തവസംബദ്ധമായ വിഷയങ്ങളും മറ്റും ഒളിച്ചുവെയ്ക്കുന്നത് കാണാം... വിവാഹമൊക്കെ കഴിഞ്ഞാലാണ് അതിൽ കുറച്ചെങ്കിലും മാറ്റം വരുകയെന്ന് തോന്നുന്നു...

ലൈംഗീകത ചീത്തയാണെന്നും ഗോപ്യമായി കരുതേണ്ടതാണെന്നും പുരുഷവർഗ്ഗത്തേക്കാൾ കൂടുതൽ ചിന്തിക്കുന്നത് സ്ത്രീവർഗ്ഗമാണ്... സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളേക്കാൾ പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നുണ്ട്... സുഹ്രുത്തുക്കളുമായി അത്തരം വിഷയങ്ങളും കൈമാറാറുണ്ട്... ഭാവനയിൽ നിന്നുവരെ പലതും പറഞ്ഞ്, ലൈംഗീകത പുരുഷൻ ആസ്വാദിക്കുന്നത് കാണാം... പക്ഷേ സ്ത്രീകൾക്ക് അതെല്ലാം നിഷിധമാണ്... പുരുഷസമൂഹം കെട്ടിയ വേലികൾക്കുള്ളിൽ ശക്തമായ മറ്റൊരു വേലി സ്ത്രീകൾ തന്നെ കെട്ടി ഉൾവലിയുകയാണ്... ലൈംഗീകതയുമായി ബന്ധപ്പെട്ട അറിവുകളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നാണ് കേരളീയസാഹചര്യത്തിൽ എനിക്ക് തോന്നുന്നത്...

സ്ത്രീ-പുരുഷസംസാരങ്ങളിലും സ്തീ സുഹ്രുത്തിന്റെ ലൈംഗീകതയുമായി ബന്ധപ്പെട്ട വാക്കുകൾ പുരുഷസുഹ്രുത്ത് ലാഘവത്തോടെ സ്വീകരിക്കുമ്പോഴും പുരുഷസുഹ്രുത്തിന്റെ അതേ ഭാഷ സ്ത്രീ സുഹ്രുത്ത് പ്രകോപനമായി കാണുന്നില്ലേ... ആണിനോട് ലൈംഗീകതചുവയുള്ള വാക്കുകൾ ഉപയോഗിക്കാൻ സ്ത്രീക്കുള്ള സ്വാതന്ത്ര്യം പുരുഷന് സ്തീ നൽകിയിട്ടുണ്ടോ... ഓൺലൈൻ ഇടത്തിലും അതുതന്നയല്ലേ...

ഭ്രഷ്ട് കല്പിച്ചിട്ടുള്ള ഏതൊരു സംഗതിയും ലംഘിക്കുന്നതിനനുസരിച്ചേ മാറ്റപ്പെടുകയുള്ളൂ... ലൈംഗീകതയും അതുപോലെയാണ്... പങ്കാളിയോട് ലൈംഗീകത ആവശ്യപ്പെടുക... പൊതുവേദിയിൽ, ഓൺലൈനിലും ഓഫ്‌ലൈനിലും, ലൈംഗീകവിഷയങ്ങളിൽ അഭിപ്രായം പറയുക, ചുരുങ്ങിയ പക്ഷം ഓടിയൊളിക്കാതെ അവിടെ നിലയുറപ്പിക്കാനുള്ള ആർജ്ജവമെങ്കിലും സ്തീകളും കാണിക്കണം... പൊതുസമൂഹകാഴ്ച്പ്പാടുകൾ, നമുക്കായി ആരെങ്കിലും വന്ന് പൊളിച്ചെഴുതുമെന്ന് സ്വപ്നം കാണുന്നത് അവസാനിപ്പിക്കണം... എല്ലാത്തിനും പുരുഷകേന്ദ്രികൃതസമൂഹമെന്ന ഒരു പരിചയിലൊതുക്കുന്നത്, വിജയം അടിയറവെയ്ക്കുന്നതിന് തുല്യമാണ്... 

നിയമപരമായ മുന്നറിയിപ്പ്... എനിക്ക് സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള അജ്ഞതാണെങ്കിൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം, സ്ത്രീ സമൂഹത്തിനാണ്... ഹേ... നിങ്ങളുടെ കാര്യം നിങ്ങൾ സമയാസമയം ഞങ്ങളെ പഠിപ്പിക്കണമായിരുന്നു... ഹല്ല പിന്നെ...

ലേബൽ... എം.സി.പി ചിന്തകൾ...

Tuesday 27 August 2013

മൗനം പിന്തുണയായി ഭവിക്കുന്നു...

ഏതെങ്കിലുമൊരു ലേബലിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ടോ... അതിന്റെയൊക്കെ ബാധ്യത അതേ ലേബൽ പേറുന്നവർക്കുമുണ്ടാകും... അധികാരകേന്ദ്രമോ സംഘടന സ്വഭാവമോയല്ല, നമ്മുടെ ബാധ്യതകൾ നിജപ്പെടുത്തുന്നത്... പകരം... ഉപയോഗിക്കുന്ന ഫ്ലാറ്റ്ഫോം ഏതാണോ... ആ ഫ്ലാറ്റ്ഫോമുമായുള്ള നമ്മുടെ ബന്ധം എന്നതാണടിസ്ഥാനം... ഏതെങ്കിലുമൊരു ആശയത്തിന്റേയും കൂടെയുള്ളവരുടേയും ആസ്തിയിൽ മാത്രം അവകാശം സ്ഥാപിച്ചാൽ പോരാ... ബാധ്യതയും നിറവേറ്റേണ്ടിവരും... ആശയപരമായി നൂലിൽ കോർത്തവർക്ക്, എതിർക്കേണ്ടതിനെ എതിർക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്...

രാമക്ഷേത്രം പണിയാൻ കർസേവകർ പോകുമ്പോൾ, അതിനെതിരെ പ്രതികരിക്കാൻ, ഓരോ ഹിന്ദുവിനും ബാധ്യതയുണ്ട്... സ്വാമിമാർക്ക് ബാധ്യതയുണ്ട്... സമുദായനേതാക്കൾക്ക് ബാധ്യതയുണ്ട്... എന്നുകരുതി, ഓരോ ഹിന്ദുവും അപലപിച്ച് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നല്ല... അത് ചെയ്തില്ലെങ്കിൽ, സംശയത്തോടെ കാണുമെന്നുമല്ല... അതേ സമയം... അങ്ങനെയുണ്ടാകുന്ന ഓരോ സംഭവത്തിലും നമ്മുടെ മൗനമാണ് ഉത്തരമെങ്കിൽ, നമ്മുടെ ആശയം ഹൈജാക്ക് ചെയ്യപ്പെടും... ആ ആശയത്തെ ഹൈജാക്ക് ചെയ്തവരുടെ ചെയ്തികളിലൂടെ നാം ഒരു ആശയത്തെ കാണേണ്ടിവരും... അപ്പോൾ ഞങ്ങളുടെ ആശയം അങ്ങനെയല്ല ഇങ്ങനെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ എല്ലാവരും ശബ്ദം ഉയർത്തിയേ മതിയാകൂ... എല്ലാ ദിവസവും കാലത്തെഴുന്നേറ്റാൽ, അപലപിച്ചുകൊണ്ടിരിക്കണമെന്നാണോ? അല്ല... ഓരോ വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ച്, സ്വന്തം നിലപാടുകൾ കൂടുതൽ സുവ്യക്തമായി വെളിപ്പെടേണ്ടത്, ആ ആശയത്തോടൂള്ള നമ്മുടെ കടമയാണ്... പിന്തുണ നൽകുക മാത്രമല്ല, വിയോജിപ്പുള്ളതിനോട് വിയോജിക്കുകയും ചെയ്യുകയെന്നതും നമ്മുടെ കർത്തവ്യമാണ്...

ഒരു കൃസ്ത്യനി കളവ് കേസിൽപ്പെട്ടാൽ, കൃസ്ത്യാനികൾ ഉത്തരം പറയേണ്ടതില്ല... മറിച്ച് കൃസ്ത്യനികൾ മുസ്ലീം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ഒരു വൈദീകനോ സമുദായ നേതാവോ പറഞ്ഞാൽ, അതിനെ എതിർക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആ വാർത്ത കേൾക്കുന്ന ഒരു കൃസ്ത്യാനിക്കും ഒഴിഞ്ഞുമാറാനാകില്ല... കാരണം കൃസ്തുമതത്തിന്റെ ലേബലിലാണ് വർഗ്ഗീയത വിളമ്പുന്നത്... ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ഒരു പള്ളി പൊളിച്ച് അമ്പലം പണിയുമ്പോൾ, ഒന്നും മിണ്ടാതെ കേരളത്തിലെ ഞങ്ങൾക്കതിലെന്ത് കാര്യമെന്ന് പറഞ്ഞാൽ.... ഞാൻ അത്തരം മൗനത്തെ പിന്തുണയായി കണക്കാക്കും... എതിർക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ ഹിന്ദുക്കൾക്കുമുണ്ട്... എതിർക്കപ്പെടേണ്ടത്, എതിർക്കപ്പെടുകതന്നെ വേണം... നമ്മുടെ മൗനം ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

ആരൊക്കെ പ്രതികരിച്ചില്ല എന്ന കണക്കെടുപ്പിനു പ്രസക്തി ഉണ്ടോ? എല്ലാത്തിനും പ്രതികരിച്ചില്ലെങ്കിൽ, വിശ്വാസ്യത നഷ്ടപ്പെടുമോ... ഏതെങ്കിലും ഒരു വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ, പിന്നെ മറ്റൊരു വിഷയത്തിൽ പ്രതികരിക്കാനുള്ള അർഹതയില്ലേ... ഒന്നും കൃത്യമായി അതിർവരമ്പുകളിട്ട് സ്ഥാപിക്കാനുമാകില്ല... ഒറ്റവാക്കിൽ പറഞ്ഞാൽ, ചുണ്ണാമ്പ് തൊട്ട് എണ്ണി സ്ഥാപിക്കേണ്ടതുമല്ല...  എന്നാലും, അതിലൊക്കെ കാമ്പുണ്ടെന്നതും ശരിയാണുതാനും... വ്യക്തികളേക്കാൾ ഒരു കൂട്ടത്തിനാണ് ഉത്തരവാദിത്വം... ആ കൂട്ടമെന്നത് ഒരു സംഘടനയല്ല, ആശയപരമായ കൂട്ടം... എല്ലാവരും എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്നല്ല... അതേ പക്ഷം ഏതെങ്കിലും വിഷയത്തിൽ, ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെ പ്രതികരണം പൂർണ്ണമായും മൗനമാണെങ്കിൽ, അത് പിന്തുണയായി ഭവിക്കും... ഉദാഹരണസഹിതം പറയാം... മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നത്... എല്ലാവരും പ്രതികരിക്കണം... പൊതുവിഷയമാണ്... അതേ സമയം മുസ്ലീം സമുദായത്തിലുള്ളവരുടേയും സ്ത്രീവാദികളുടേയും പ്രതികരണത്തിന് കൂടുതൽ പ്രസക്തിയുണ്ട്... രാഷ്ട്രീയമായി യു.ഡി.എഫിന്റേയും ലീഗിന്റേയും നേതാക്കൾക്കും അണികൾക്കും വിയോജിപ്പുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കേണ്ടതാണ്, അല്ലെങ്കിൽ, അവരുടെ മൗനം പിന്തുണയായി കണക്കാക്കപ്പെടും...

പിന്തുണയായാലും വിയോജിപ്പായാലും, പ്രതികരിക്കണം... വിയോജിപ്പാണെങ്കിൽ, കൂടുതൽ സർവശക്തിയുമെടുത്ത് ഉച്ചത്തിൽ തന്നെ...

Sunday 25 August 2013

അരിപ്രാഞ്ചിക്കെന്താ പ്രശ്നം...

അന്യന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി നമ്മുടെ രണ്ട് ചെവിയും രണ്ട് കണ്ണും ദാനം ചെയ്തിരിക്കുന്നതുപോലെയാണ് മറ്റുള്ളവരുടെ പ്രവർത്തികൾ ചികഞ്ഞ് തെറ്റ് കണ്ടുപിടിച്ച് നമ്മുടെ കഴിവില്ലായ്മയിൽ തല പൂഴ്ത്തിയിരിക്കുന്നത്... മറ്റുള്ളവർ ചെയ്യുന്ന കാര്യത്തിൽ 100% ശരി അന്വേഷിക്കുന്ന നമുക്ക് നമ്മുടെ പ്രവർത്തിലും വാക്കുകളിലും 10% ശരി ചെയ്യാനാകുന്നില്ലായെന്നത് സൗകര്യപൂർവ്വം മൂടി വെയ്ക്കുകയും ചെയ്യുന്നു...

ദാനമായാലും സഹായമായാലും അതിന്റെ പിന്നിൽ "സ്വാർത്ഥതയുണ്ടെന്ന്" ആദ്യമേ നാം ഭാവനയിൽ കാണും... പിന്നെ തെളിവുകൾ കണ്ടെത്തി ക്രൂശിക്കുകയാണ് അടിസ്ഥാനരീതി... ചിറ്റിലപ്പിള്ളി ഔസേപ്പ് മുതൽ ബോബി ചെമ്മണൂർ വരെ, രവി പിള്ള മുതൽ ആയിരം രൂപ സഹായിക്കുന്ന സാധാരണക്കാരനെവരെ... പുച്ഛിക്കുക... സഹായത്തിന് പിന്നിൽ മുതലാളിമാരാണെങ്കിൽ, അരിപ്രാഞ്ചിയെന്ന ലേബലിൽ എല്ലാ തീർന്നു... അരിപ്രാഞ്ചിക്കെന്താ പ്രശ്നം... അരിപ്രാഞ്ചി തരുന്ന അരിയിട്ട് വെച്ചാൽ എന്റെ കുട്ടികളുടെ വിശപ്പ് മാറില്ലേ... അല്ലെങ്കിൽ, അരിപ്രാഞ്ചിയല്ലാത്ത നിങ്ങൾ തന്നാലും മതി... എനിക്ക് എന്റെ കുട്ടികളുടെ വിശപ്പ് മാറുകയാണ് പ്രധാനം...

യൂസഫലി സ്വന്തം സ്ഥാപനത്തിലേക്ക് ജോലിക്കാരെ നേരിട്ട് തിരഞ്ഞെടുത്തതുപോലും, പലർക്കും ദഹിക്കുന്നില്ല... ഹേ... യൂസഫലി, സ്ഥാപനം നിങ്ങളുടേതാകും... പക്ഷേ എങ്ങനെ ജോലിക്കാരെ തിരഞ്ഞെടുക്കണമെന്ന്, ഞങ്ങൾ തീരുമാനിക്കും... അതുപോലെ മതി... ഹല്ല പിന്നെ... 

രവി പിള്ളയുടെ കയ്യിൽ കുറെ കാശുണ്ട്... അതിൽ കുറച്ചെടുത്ത് 101 നിർധനരെ കെട്ടിച്ചുവിടുന്നു... വേറെയും *കുറെ* കാശെടുത്ത്, ലക്ഷക്കണക്കിന് പേരെയറിയിക്കുന്നു... നമുക്ക് നഷ്ടമൊന്നുമില്ല... സർക്കാരിനും... സാമൂഹ്യവിരുദ്ധവുമല്ല... പിന്നെന്തിന് നാം ഗർവിക്കണം... സഹായം ചെയ്യുന്നവരുടെ മനോഭാവം പ്രശ്നമാകേണ്ടതുണ്ടോ... ഇല്ലായെന്നാണ് എന്റെ അഭിപ്രായം... രവി പിള്ളയ്ക്ക് കിട്ടുന്ന പ്രശംസ കണ്ടിട്ട്, മറ്റൊരു മുതലാളിക്ക് 1001 പേരെ സഹായിക്കണമെന്ന് തോന്നിയാലോ... അരി പ്രാഞ്ചി മനോഭാവമായിരിക്കും... അതിൽ നമുക്കെന്ത്... കുറെ അരിപ്രാഞ്ചി മനോഭാവമുള്ളവരുള്ളതുകൊണ്ട്... കുറെ പേർക്ക് സഹായമാകുന്നു... അല്ലെങ്കിൽ പിന്നെ പ്രശസ്തി ആഗ്രഹിക്കാത്ത, അഭിനന്ദനം ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പ്രതിഫലം ആഗ്രഹിക്കാത്തവർ ആരാണുള്ളത്... ലൗകീക ജീവിതത്തിൽ സഹായം ചെയ്താൽ ആത്മീയലോകത്ത് സ്വർഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സഹായം ചെയ്യുന്നവരില്ലേ... അങ്ങനെയൊരു സ്വർഗ്ഗരാജ്യമില്ലായെന്ന് കരുതുന്നവരെ സംബദ്ധിച്ച്, അത് മണ്ടത്തരമാണ്... എന്നാലും, ലൗകീക ജീവിതത്തിൽ സഹായം ചെയ്യുന്നുണ്ടല്ലോ... ല്ലേ... അത് മതിയില്ലേ...

രവി പിള്ള ബിസിനസുകാരനാണ്... ഗുഡ് വിൽ നിർമ്മാണമായിരിക്കും... എന്തായാലും സർക്കാർ ചിലവിലൊന്നുമായിരിക്കില്ലല്ലോ കല്ല്യാണ പന്തലിലേക്ക് വരുക... പക്ഷേ അവിടെ വരുന്ന മന്ത്രിമാരും എം.പി മാരും മറ്റും സർക്കാർ ചിലവിലാണ് രവി പിള്ളയുടെ സ്വകാര്യ പരിപാടി എഴുന്നള്ളുക... നൂറുക്കണക്കിന് നേതാക്കൾ വരേണ്ട കാര്യമൊന്നുമില്ല... രവി പിള്ളയിടുന്ന ട്യൂണിനനുസരിച്ച് "ആടാൻ" വരുന്ന രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളേക്കാൾ എന്തുകൊണ്ടും നല്ലത് അരിപ്രാഞ്ചി മനോഭാവമാണ്... ഒറ്റവാക്കിൽ പറഞ്ഞാൽ, രവി പിള്ള ക്ഷണിക്കും... ഞാൻ പോകാൻ മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് ക്ഷണം സ്വീകരിക്കുന്നവർ ചിന്തിക്കേണ്ടതാണ്... അവരോടുള്ള എന്റെ വിയോജനക്കുറിപ്പും ഇവിടെ രേഖപ്പെടുത്തുന്നു... അവർക്കെതിരെയില്ലാത്ത പ്രതിക്ഷേധമാണല്ലോ രവി പിള്ളയോട്...

ഒന്നുമില്ലെങ്കിലും 101 പെൺകുട്ടികൾക്ക് ഒരു ജീവിതം ലഭിക്കുമല്ലോ... എന്നെകൊണ്ടോ നിങ്ങളെകൊണ്ടോ സാധിക്കാത്തത്... അതുകൊണ്ട് തന്നെ 101 കുടുംബങ്ങളുടെ കൂടെ എന്റെ മനസും രവി പിള്ളയുടെ കൂടെയാണ്... നിങ്ങളുണ്ടായാലും ഇല്ലെങ്കിലും...


വാൽകക്ഷണം... സർക്കാർ ഖജനാവിൽ നിന്ന് പൈസയെടുത്ത്, "കക്കൂസ്" നിർമിച്ച് അതിന്റെ മുകളിൽ... "കോത്താഴത്തെ" എം.പി വക എന്നൊക്കെ എഴുതിവെയ്ക്കുന്ന നാട്ടിലാണ്... നമ്മൾ ജീവിക്കുന്നത്... 

Wednesday 21 August 2013

അമ്മയെ ഉപേക്ഷിക്കുന്ന പേരുകൾ...

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് പേരിലും കാര്യമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്... പേരിന്റെ അക്ഷരങ്ങളിൽ മാറ്റങ്ങൾ വരുത്തി നിർഭാഗ്യത്തെ മറികടക്കുന്നവരും ഭാഗ്യത്തെ തേടുന്നവരും കാണുന്ന കാര്യമല്ല എനിക്ക് പറയാനുള്ളത്... അതൊക്കെയവരുടെ വിശ്വാസം... നമ്മുടെ മനോഭാവം പേരിടലിലും നിഴലിക്കുമെന്ന ചെറിയൊരു സത്യം... പേരിടലിലൂടെ നമ്മുടെ സ്വത്വബോധം കുട്ടികളിലേക്കും പകർന്നു നൽകുന്ന വലിയൊരു പ്രക്രിയയെ, പലപ്പോഴും പ്രത്യേക ശ്രദ്ധയൊന്നുമില്ലാതെയല്ലേ നമ്മുടെ രാജ്യവും നാമും കൈകാര്യം ചെയ്യുന്നത്...

ഇന്ത്യക്കാരുടെ പേര് ഒരു സമസ്യയാണ്... ചിലപ്പോൾ ഒരു പേര് മാത്രം... ഒരേ പേരിൽ തന്നെ പലരുണ്ടാകും... ചുരുക്കം പേർ മാത്രമാണ് അമ്മയ്ക്ക് പേരിൽ സ്ഥാനം നൽകുന്നവരുള്ളൂ... അപ്പനും അമ്മയ്ക്കും തുല്യവകാശമുള്ള കുട്ടിയുടെ പേര് അപ്പന് മാത്രം അവകാശപ്പെട്ടതാകുന്നതാണ് നമ്മുടെ സമ്പ്രദായം... ചിലപ്പോൾ ജാതിയമായി വേർതിരിയുന്നതും പേരിന്റെ വാല് നോക്കിയാണ്... കൃത്യമായ നിഷ്കർഷകൾ ഇല്ലാത്തതുകൊണ്ട്, പലപ്പോഴും കുട്ടിയുടെ പേര് അവസാനവും വാലുകൾ ആദ്യമേ വരുന്ന സന്ദർഭങ്ങളും നിരവധിയാണ്... കുറെ പേർക്ക് ചുരുക്കെഴുത്തുകൾ, അതും ചിലപ്പോൾ തുടക്കത്തിൽ, ചിലപ്പോൾ മധ്യത്തിൽ ചിലപ്പോൾ അവസാനം... ഒന്നിനും കൃത്യതയില്ല... സർക്കാർ രേഖകളിൽ പേരിൽ പ്രശ്നമില്ലാത്തവർ ചുരുക്കമാണ്... സർട്ടിഫിക്കറ്റ് കിട്ടി വായിച്ചുനോക്കുമ്പോഴാണ്... ഇങ്ങനെയല്ലല്ലോ ഉദ്ദേശിച്ചതെന്ന് മനസിലാകുക...

പറഞ്ഞുവന്നത്, അതൊന്നുമല്ല... ഫിലിപ്പൈൻസുകാരുടെ പേരിടൽ രീതി, രാഷ്ട്രീയമായി നമ്മുടേതിനേക്കാൾ ശരിയാണെന്നാണെന്റെ മതം... ആ മതമല്ല... അഭിപ്രായം... അവരുടെ മുഴുവൻ പേര് ചോദിച്ചു നോക്കു... കുട്ടിയുടെ പേര്, അമ്മയുടെ കുടുംബപേര്, അപ്പന്റെ കുടുംബപേര്... അങ്ങനെയാണ് സർക്കാർ തലത്തിൽ അംഗീകരിച്ച പേരിന്റെ സമ്പ്രദായം... അനൗദ്യോഗികമായി ചുരുക്കിയെഴുതുമെങ്കിലും ഔദ്യോഗികമായി പേര് എഴുതേണ്ടി വരുന്ന സമയത്തൊക്കെ ഇങ്ങനെയാണ് എഴുതുക... ഇങ്ങനെ മൂന്ന് പേര് എഴുതുകയെന്നതും നിർബദ്ധമാണ്... എനിക്ക് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി... ചെറിയൊരു തിരുത്തോടെ നമ്മുടെ നാട്ടിലും സ്വീകരിക്കാമല്ലോ... സർക്കാർ കാര്യം മുറ പോലെയല്ലേ... മാത്രവുമല്ല വ്യക്തിസ്വാതന്ത്ര്യത്തിൽ പാര കയറ്റിയെന്ന് പറഞ്ഞ് ഗുലുമാലുകൾ വേറെ... അതുകൊണ്ട് നാടിന്റെ തീരുമാനം വരുമ്പോൾ വരട്ടെ... അതിനുമുൻപെ പറക്കുന്ന പക്ഷിയാകാൻ നമുക്കാവുമല്ലോ...

പിലിപ്പൈൻസിൽ നിന്ന് പേരിടൽ സംസ്കാരം സ്വീകരിക്കരിക്കുമ്പോൾ, കുടുംബപേര് പടിക്ക് പുറത്തിരുത്തുന്നതാണ് നല്ലത്... നമ്മുടെ നാട്ടിൽ കുടുംബ പേര് മറ്റൊരു ജാതിയായി പരിണമിക്കുമല്ലോ... രാഷ്ട്രീയമായി കുടുതൽ ശരിയാകുന്നതിന്റെ ഭാഗമായി കുടുംബപേരും ജാതി വാലും ഉപേക്ഷിച്ച്... നമുക്കും കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന രീതിയിലേക്ക് മാറാവുന്നതല്ലേ... കുട്ടിയുടെ വാലായി അമ്മയും അപ്പനും കിടക്കട്ടെ... എത്ര നാളെന്ന് വെച്ചാണ്... കുട്ടിയുടെ ഉത്തരവാദിത്വം മുഴുവനും അപ്പൻ പേറികൊണ്ടു നടക്കുന്നത്... ഒറ്റയ്ക്ക് വലിക്കുന്ന വണ്ടിക്ക് ഒരു കൈതാങ്ങായി അമ്മയുമുണ്ടാകട്ടെ... അല്ലേ... പൊക്കിൾകുടി മുറിച്ച് ബന്ധം വേർപ്പെടുത്തുന്ന അമ്മമാരെ, മക്കളുടെ പേരിന്റെ കൂടെ സ്വന്തം പേർ ചേർത്ത് പുതിയൊരു ബന്ധം സ്ഥാപിക്കണം...

വാൽകക്ഷണം... എനിക്ക് കുട്ടികൾ ജനിക്കുന്ന സമയത്ത്, ഞാൻ ഓണലൈനിലുണ്ടായിരുന്നുവെങ്കിൽ, രാഷ്ട്രീയമായി ശരിയാകേണ്ടതിന്റെ ആവശ്യകത അന്ന് മനസിലായിരുന്നുവെങ്കിൽ, എന്റെ കുട്ടികളുടെ പേരുകൾ കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന ക്രമത്തിലിടുമായിരുന്നു... ഇപ്പോൾ കുട്ടിയുടെ പേരും അപ്പന്റെ പേരുമാത്രമേയുള്ളൂ... പോയ ബുദ്ധി കാക്കര പിടിച്ചാലും കിട്ടില്ലല്ലോ... തൽക്കാലം പേര് മാറ്റി, രാഷ്ട്രീയമായി ശരിയാകാനൊന്നുമില്ലാട്ടോ... 

Tuesday 20 August 2013

സർക്കാർ വിദ്യാലയങ്ങളും സർക്കാർ ആശുപത്രികളും...

സർക്കാർ ജോലിയും വേണം..സർക്കാർ ആനുകൂല്യങ്ങൾ വേണം... പക്ഷേ എന്തുകൊണ്ട് സർക്കാർ വിദ്യാലയത്തേയും ആശുപത്രികളേയും ഉപേക്ഷിക്കുന്നുവെന്ന സംശയം പലരും പ്രകടിപ്പിച്ചുകണ്ടു...  

സർക്കാർ ജോലിയായാലും മറ്റ് ആനുകൂല്യങ്ങളായാലും, നമുക്ക് പണം ലഭിക്കുന്ന കാര്യമാണ്... ജോലി നന്നായി നടന്നില്ലെങ്കിലും സ്ഥാപനം നന്നായി പ്രവർത്തിച്ചില്ലെങ്കിലും നമുക്ക് നഷ്ടമൊന്നുമില്ല... നമ്മുടെ ഭാവിയും തകരാറിലാവില്ല... അതുപോലെയല്ലല്ലോ വിദ്യാലയവും ആശുപത്രികളും... ഒന്ന് ഭാവിയുടേതും മറ്റൊന്ന് ആരോഗ്യത്തിന്റേതും... ശ്രദ്ധാലുയുക്കളാകുമല്ലോ...

വിദ്യാലയത്തിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ധ്യാപകർ കൂടുതൽ യോഗ്യരാണ്... അതേ സമയം എയിഡഡ് / സ്വകാര്യ സ്ഥാപനങ്ങളുടേതുപോലെയുള്ള മാനേജ്മെന്റിന്റെ ശ്രദ്ധ സർക്കാർ വിദ്യാലയങ്ങളിലുണ്ടായിരുന്നില്ല... വേണമെങ്കിൽ പഠിച്ചാൽ മതിയെന്ന ഒരു മനോഭാവം... സമരവും മറ്റുമായി സർക്കാർ വിദ്യാലയങ്ങൾ പഠനത്തിൽ പുറകിലായിരുന്നു... സർക്കാർ അദ്ധ്യാപകരുടെ തന്നെ മക്കൾ എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുകയായിരുന്നു... ഇപ്പോൾ മാറി വരുന്നു... അപ്പോൾ ജനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഓടുന്ന സമയമാണ്... ഇപ്പോൾ എയിഡഡ് മേഖലയിലും കുട്ടികൾ കുറയുകയാണ്... എല്ലാവരും ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് പോകുന്നത്... സൗജന്യപഠനം ലഭിക്കുന്ന ഉന്നതവിദ്യഭ്യാസരംഗത്ത് സർക്കാർ കോളേജുകളെയാണ് ആശ്രയിക്കുന്നത്, അവരാരും സ്വാശ്രയകോളേജുജളെ ആശ്രയിക്കുന്നില്ലായെന്ന് മനസിലാക്കണം... അപ്പോൾ സർക്കാരുടെ സ്ഥാപനമല്ലേ, അവിടെ പോയി എന്റെ മക്കൾ സൗജന്യപഠനം നടത്തേണ്ടതില്ലായെന്ന മനോഭാവമൊന്നുമല്ല... എയിഡഡിലായാലും ചിലവില്ലാത്തതുകൊണ്ട് കുറെ പേർ എയിഡഡ് തിരഞ്ഞെടുത്തു... മറ്റ് ചിലർ പൈസ കുറച്ചായാലും ഇംഗ്ലീഷ് മീഡിയം തന്നെയാകട്ടെ... കുട്ടിയുടെ ഭാവിയുടെ കാര്യമല്ലേയെന്നതാണ് ചിന്ത... സർക്കാർ വിദ്യാലയങ്ങളെ ഒരു പരിധി വരെ ഉപേക്ഷിച്ചുവെന്ന് പറയാം...

ആശുപത്രി... അവിടേയും വലിയ ചികിൽസകൾക്കായി മധ്യവർഗ്ഗം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്... ഉപരിവർഗ്ഗം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്... ദരിദ്രർക്ക് വേറെ വഴിയൊന്നുമില്ലല്ലോ...പത്തോ പതിനഞ്ചോ വർഷം മുൻപ്... ഞാൻ കണ്ടിട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലും ഗുളികകൾ മേശയുടെ ടേബിളിൽ കമിഴ്ത്തിയിട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നൽകിയിരുന്നില്ല... അതേ സമയം സർക്കാർ ആശുപത്രിയിലങ്ങനെ കാണുമ്പോൾ, ജനം എങ്ങനെയെങ്ങിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെങ്ങനെ കുറ്റം പറയും... ഒരു വലിയ മുറിയിൽ തന്നെ നാലോ അഞ്ചോ ഡോക്ടർമാർ ഇരുന്ന് ചികിൽസിക്കുന്നു... അങ്ങനെയാണോ സ്വകാര്യ ആശുപത്രികളിൽ... കഴിഞ്ഞ കുറെ വർഷങ്ങളായി, ആശുപത്രി സംരക്ഷണ സമിതിയൊക്കെ പ്രവർത്തിക്കുന്നുണ്ട്... സർക്കാർ ആശുപത്രികളിലെ തിരക്ക് കണ്ടിട്ടില്ലേ... അതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമല്ലേ... ജനം സർക്കാർ ആശുപത്രികളെ ഉപേക്ഷിച്ചിട്ടില്ല... സർക്കാർ ആശുപത്രികളിലെ തിരക്കിലും മറ്റ് പ്രശ്നങ്ങളിലുംപ്പെട്ട് സമയം കളയാതെ ആരോഗ്യത്തിന്റെ കാര്യമായതുകൊണ്ട്, പണം മുടക്കാൻ തയ്യാറുള്ളവർ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു

നഷ്ടപ്പെട്ടുപോയ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് വിശ്വാസം ആർജിക്കുന്നതിനേക്കാൾ ശ്രമകരമാണ്... അതാണ് സർക്കാർ സംവിധാനങ്ങൾ നേരിടുന്ന പ്രതിസന്ധി...

ജനം ഏതെങ്കിലും മിഥ്യാബോധത്തിന്റെയടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് കരുതുന്നതാണ് നമ്മുടെ മണ്ടത്തരം... കടയിൽ പോയി ഒരു സാധനം വാങ്ങുമ്പോൾ, കേടുപാടുകളൂണ്ടോയെന്ന്, നമ്മൾ തിരിച്ചും മറിച്ചും നോക്കില്ലേ... അതുപോലെ, കുറെ ഗുണനിലവാരപരീക്ഷണങ്ങൾ, ജനം ജനത്തിന്റേതായ മാർഗ്ഗത്തിൽ നടത്തുന്നുണ്ട്... അതിന്റെയൊക്കെ പ്രതിഫലനമാണ്... അവരുടെ പ്രവർത്തികളിലൂടെ കാണുന്നതും... നമ്മുക്കുള്ള ബുദ്ധി ജനത്തിനുമുണ്ടെന്ന നാം മനസിലാക്കുക... ഹല്ല പിന്നെ...

Monday 19 August 2013

ഇന്ത്യൻ കറൻസിക്കും കോപ്പി റൈറ്റ് നിയമം

1952 ഡിസംബർ 31 ന് ശേഷം പുറത്തിറക്കിയിട്ടുള്ള ഇന്ത്യൻ ബാങ്ക് നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ത്യൻ കോപ്പി റൈറ്റ് ആക്ട് 1957 (Chapter V Section 25) പ്രകാരം 60 വർഷത്തേക്ക് കോപ്പി റൈറ്റ് ഉണ്ട്...

ദേ... ദിപ്പോൾ പഠിച്ചതാണ്... വിക്കിയിലേക്ക് കയറ്റിയ പടങ്ങൾ അതുപ്രകാരം.. നീക്കം ചെയ്തതായി അറിയിപ്പ് കിട്ടി... ഈ പകർപ്പവാകശ നിയമങ്ങൾ പഠിക്കാൻ തന്നെ ഒരു ജീവിതം വേണ്ടി വരുമല്ലോ... ദേശീയ പതാകയുമായി ബദ്ധപ്പെട്ട നിയമങ്ങൾ വായിച്ചാൽ, തന്നെ മനസിലാകും... കൂടുതൽ കേസുകൾക്കായി കൂടുതൽ നിയമങ്ങൾ...

അതൊക്കെ പോട്ടെ... ഈ പത്രങ്ങളിലും മറ്റും വരുന്ന പടങ്ങൾക്ക് കോപ്പി റൈറ്റ് ബാധകമല്ലേ... ഇന്ത്യൻ രൂപയുടെ പടങ്ങൾ പലയിടത്തും കണ്ടിട്ടുണ്ട്... സിനിമയിലും കാണിക്കാറുണ്ട്... അതൊന്നിനും കോപ്പി റൈറ്റ് ബാധകമല്ലേ... കുട്ടികൾക്കുള്ള പുസ്തകങ്ങളിലും ഇന്ത്യൻ രൂപയുടെ പടങ്ങളുണ്ട്... ഇന്ത്യൻ രൂപയുടെ ഫോട്ടോകോപ്പിയെടുത്ത് പ്രൊജക്ട് പുസ്തകത്തിൽ ഒട്ടിക്കണമെന്ന് കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് നിർദേശവുമുണ്ട്... അതൊക്കെ ഇന്ത്യൻ കോപ്പി റൈറ്റ് ആക്ട് 1957 ന് വിരുദ്ധമല്ലേ... 

കറൻസിയുടെ പടമെടുക്കുന്നത്, എന്തിനാണ് വിലക്കുന്നത്... ആ... ആർക്കറിയാം... കുറെ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്... ലിങ്കിൽ ക്ലിക്കി വയിച്ചുപഠിക്കുക...


പകർപ്പവകാശനിയമം - 1957

Saturday 17 August 2013

വിലക്കയറ്റത്തെ നേരിടാൻ ഒറ്റമൂലി...

യു.പി.എ മാറി എൻ.ഡി.എ വന്നാൽ, അല്ലെങ്കിൽ മൂന്നാം മുന്നണി വന്നാൽ, അതും പോരെങ്കിൽ, ഇടതുപക്ഷം വന്നാൽ, വിലക്കയറ്റം പമ്പ കടക്കുമെന്ന് ചിന്തിക്കുന്നവർക്ക്, സുന്ദരമുഹൂർത്തമാണ് വരാനിരിക്കുന്നത്... 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ, നമ്മുടെയൊക്കെ വോട്ട് ആഞ്ഞ് കുത്തി... വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി പ്രയോഗത്തിൽ വരുത്തുക... അതും നടക്കട്ടെ...

നമ്മുടെ ഉൽപ്പന്നമായാലും ശമ്പളമായാലും, അതിന്റെ വില എപ്പോഴും കൂടികൊണ്ടിരിക്കണം... അതേ സമയം ഞാൻ വാങ്ങുന്ന സാധനമായാലും സർവീസായായാലും കുറഞ്ഞ വിലയിൽ ലഭിക്കുകയും വേണം... അതിനിടയിലെങ്ങനെ വിലക്കയറ്റം പിടിച്ചുനിർത്തും... ഒരു പ്രഹേളികയാണ്...

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്, ക്രൂഡോയിലിന്റെ വില വർദ്ധന തുടങ്ങി സർക്കാരുകൾ നിയന്ത്രിക്കേണ്ട കരിഞ്ചന്തയും, കോർപ്പോറേറ്റുകൾ തുടങ്ങി ചെറുകിട കച്ചവടക്കാർ വരെ, പ്രദേശിക-ആഗോള വിഷയങ്ങളൊക്കെ നമ്മൾ വാങ്ങുന്ന മൽസ്യത്തിന്റേയും പച്ചക്കറിയുടേയും വിലയെ നിയന്ത്രിക്കുന്നതാണ്... അതൊക്കെ നിയന്ത്രിച്ച് വിപണിയെ വരുതിയിലാക്കുന്നത് ഒരു മാർഗ്ഗമായി അപ്പുറത്ത് നടക്കുമ്പോൾ ഇപ്പുറത്ത് ഉപഭോക്താവ് ഒന്നും ചെയ്യാതിരിക്കുന്നത്, വിലക്കയറ്റത്തെ സഹായിക്കുകയാണ്...

കർഷകർ ചോര വിയർപ്പാക്കി, വർഷം മുഴുവൻ പണിയെടുത്ത്, അരിയും സവാളയും മറ്റ് പച്ചക്കറികളൂം ഉല്പാദിപ്പിച്ച്, മീൻപിടുത്തക്കാർ കടലിൽ പോയി മീൻ പിടിച്ച്, പട്ടണത്തിലും മറ്റു ഉൽപ്പന്നമേഖലകളിലും ഉയർന്ന ശമ്പളം വാങ്ങുന്നവർക്കും, കേരളത്തിന്റേ പ്രത്യേക സാഹചര്യത്തിൽ, ശമ്പളം ദിർഹംസിലും ഡോളറിലും വാങ്ങുന്നവർക്കും... വർഷം മുഴുവനും തുച്ഛവിലയിൽ നൽകാനുള്ള ബാധ്യതയൊന്നുമില്ല... അവർക്കുമുണ്ട് ആഗ്രഹങ്ങൾ... അവരുടെ മക്കൾക്കും നിങ്ങളുടെ മക്കളെപോലെ ജീവിക്കാനുള്ള അവകാശമുണ്ട്... അവർ അസംഘടിതരാണ്... അവരുടെ വിളവിനോ വിപണിക്കോ ഒരു ഉറപ്പുമില്ല... എന്നിട്ടും അവരുടെ ഉൽപ്പന്നത്തിന് വിലക്കൂടിയാൽ കരയുന്നവർ, ചുളുവിലയിൽ അതേ ഉൽപ്പന്നം ലഭിക്കുമ്പോൾ സന്തോഷത്തോടെ  സ്വീകരിക്കുന്നതാണ് കാഴ്ച... കർഷകർ ആത്മഹത്യ ചെയ്യുന്നതുവരെ മാധ്യമങ്ങളും അവരെ കാണാറില്ലല്ലോ...

വീട് നിർമ്മാണത്തിന് അടുത്തുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ, ചിലവ് കുറയുമെന്നതുപോലെ വീടിനടുത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാൻ നാം ശ്രദ്ധ ചെലുത്തണം... എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ വില കൂടുന്ന ഉൽപ്പന്നങ്ങളെ അവഗണിച്ച് താരതമ്യേന വിലക്കുറവുള്ള വസ്തുക്കൾ വാങ്ങി വിലക്കയറ്റത്തെ ഉപഭോക്താവ് നേരിടണം... കരിഞ്ചന്തക്കാർ ഇന്ന് പൂഴ്ത്തിയാലും,  നാളെ വിപണിയിലിറക്കിയേ മതിയാകൂ... ഉപഭോക്താവും കാത്തിരിക്കണം...

ഇന്ത്യ മുഴുവനും വിലക്കയറ്റം നേരിടുകയാണ്... പണപ്പെരുപ്പം 10% എന്നാണെങ്കിലും, നിത്യോപയോഗസാധനങ്ങളുടെ വില അതിനും മുകളിലേക്കാണ് കുതിക്കുന്നത്... കേരളം പോലെയുള്ള ഉപഭോക്ത സംസ്ഥാനത്ത് ("മഠിയന്മാരുടെ" സംസ്ഥാനം എന്നും വായിക്കാം) വിലക്കയറ്റം അതിരൂക്ഷമാണ്... ദേശീയടിസ്ഥാനത്തിലുള്ള ശതമാനക്കണക്കിനും അപ്പുറത്ത്... അതിനെ നേരിടാൻ, കേരളം വിത്യസ്തമായ ഹരിതവിപ്ലവം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു... നമ്മുടെ വീട്ടുമുറ്റത്തോ ടെറസിന്റെ മുകളിലോ... പച്ചക്കറി കൃഷി ചെയ്യ്... വീടീന്റെ മുന്നിൽ ഒരു ടാങ്കിൽ കുറച്ച് മീൻ വളർത്തി നോക്ക്... കുറച്ച് ഭൂമിയുള്ളവർ... പശുവിനെ വളർത്ത്, ആടിനെ വളർത്ത്, കോഴിയെ വളർത്ത്... ചെടിയുമില്ല പൂവുമില്ലാതെ പൂന്തോട്ടമുള്ള മലയാളിയുടെ വീട്ടിൽ ഒരു അടുക്കളത്തോട്ടമില്ല... കൂലി പണി ചെയ്യുന്ന, അല്ലെങ്കിൽ അതുപോലെ കായികദ്ധ്വാനം വേണ്ട ജോലികൾ ചെയ്യുന്നവർ വരെ ഉള്ള സ്ഥലത്ത് കൃഷി ചെയ്യുന്നില്ല... പ്രവാസനാട്ടിലെ വരുമാനം കൊണ്ട് ജീവിക്കുന്നവർ, വീടിന് ചുറ്റും പത്ത് വാഴയോ, ഒരു കട കോവയ്ക്കയോ, രണ്ടോ മുന്ന് വഴുതനങ്ങയോ നടുന്നില്ല... എല്ലാവരും വിപണിയിൽ ചെന്ന് കൂട്ടക്കരച്ചിലാണ്... വിലക്കയറ്റം... പണ്ട്, ഗ്രാമങ്ങളിൽ എല്ലാ വീട്ടിലും അഞ്ചോ പത്തോ കോഴികളുണ്ടായിരുന്നു, അല്ലെങ്കിൽ താറാവ്... ഇന്നില്ല... അപ്പോൾ കോഴിക്കും മുട്ടയ്ക്കും വില കൂടും... തമിഴ്നാട്ടുകാർ കോഴിക്കാട്ടം വാരുന്നത് കാരുണ്യപ്രവർത്തിക്കല്ലല്ലോ...

കൃഷിയും മൃഗപരിപാലനവും ശ്രദ്ധിക്കുന്നതിനായി ഓരോ വാർഡിലും ഓരോ കൃഷി വിദഗ‌്ദനേയും മൃഗഡോക്ട്റേയും നിയമിക്കണം... ഓരോ വീടും കയറിയിറങ്ങി, ജനങ്ങളെ ബോധവത്ക്കരിക്കണം... തരിശിടുന്ന സ്ഥലങ്ങൾ, പാട്ടകൃഷിക്ക് ഉപയുക്തമാക്കുന്ന നടപടികളുണ്ടാകണം... വൻകർഷകരെ ഉന്നം വെയ്ക്കുന്നതിന് പകരം ചെറിയ കർഷകരേയും അടുക്കളത്തോട്ടങ്ങളേയും പ്രോൽസാഹിപ്പിക്കണം... ഇപ്പോൾ സർക്കാർ ചെയ്യുന്നില്ലായെന്നല്ല... പോരാ എന്നാണ്... ഒരു തരംഗമായി കേരളത്തിൽ വ്യാപിക്കണം...  ചെറിയതാണെങ്കിലും, നമ്മുടെ കൃഷിയിലൂടെ വിലക്കയറ്റത്തെ നേരിടാനാകുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു... അതല്ലേ വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി...

Tuesday 13 August 2013

എന്തുകൊണ്ട് ഇടതുപക്ഷമുന്നണിക്ക് തുടർവിജയമില്ല...

സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിക്ക്, കോൺഗ്രസിനേയും മുഖ്യമന്ത്രിയേയും അടിമുടിമൂടിയ സോളാർ വിഷയം ഇല്ലെങ്കിൽ പോലും... ഒരു ലക്ഷം പേരെ തിരുവന്തപുരത്ത് എത്തിക്കാനാകും... ഡൽഹിയിലെത്തിക്കാനുമാകും... അതിന്റെ കണക്കെടുത്ത് തിരഞ്ഞെടുപ്പ് സ്ഥിരമായി ജയിക്കാനുള്ള പിന്തുണയുണ്ടാകില്ലേയെന്ന് ചിന്തിക്കുന്നത് തന്നെ മഠയത്തരമല്ലേയെന്നാണെന്റെ നിരീക്ഷണം... അത്തരം ചിന്തകളെ താരതമ്യം ചെയ്യാനാകുന്നത്, പ്രിയങ്ക ഗാന്ധിയൊക്കെ നടത്തുന്ന റോഡ് ഷോകളെയാണ്... റോഡ് ഷോകൾക്കനുസരിച്ച് വോട്ടിന്റെ കണക്കുകൂട്ടരുതല്ലോ... സോണിയ ഗാന്ധിയുടെ സമ്മേളണത്തിന്, രണ്ട് ലക്ഷം പേർ വരുകയും പ്രകാശ് കാരാട്ടിന്റെ സമ്മേളണത്തിന് ഒരു ലക്ഷം പേർ വരുകയും ചെയ്തതുകൊണ്ട്... സോണിയ ഗാന്ധിക്ക് പ്രകാശ് കാരാട്ടിനേക്കാൾ നന്നായി ഭരിക്കാനാകില്ലേയെന്ന് സംശയിക്കുന്നതുപോലെയാണ്, തിരുവനന്തപുരത്തെ ചിട്ടയായ സമരം കണ്ടിട്ട്, ഇത്രയും വലിയ പാർട്ടിക്ക് കേരളത്തിൽ ചിട്ടയോടെ സ്ഥിരമായി നല്ല ഭരണം ഭരിക്കാനാകില്ലേയെന്ന് സന്ദേഹിക്കുന്നത്... 

കേഡർ സ്വഭാവമുള്ള ആർ.എസ്.എസ് നടത്തുന്ന പരിപാടികളും, വളരെ ചിട്ടയോടെ നടത്തപ്പെടുന്നതാണ്... ഒരു പക്ഷേ സി.പി.എമ്മിനേക്കാൾ ഒരു പടി മുന്നിൽ... എന്നതുകൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആർ.എസ്.എസിന്റെ പിന്നാലെപോകുന്നില്ലല്ലോ... എതിർക്കാനായി നിരവധി കാരണങ്ങൾ, ജനങ്ങളുടെ മുന്നിലുണ്ട്... പ്രതിഷേധവോട്ടുകളും നിർണ്ണായകമാണ്... 1957 ൽ ഭരണം പിടിച്ചടിക്കിയ കമ്യൂണിസ്റ്റ് പാർട്ടികൾ, ശരികൾ മാത്രമാണ് ചെയ്യുന്നതും, എതിരാളികൾ എല്ലാവരും കള്ളന്മാരുമായിരുന്നുവെങ്കിൽ,  ഇന്ന് മറ്റൊരു പാർട്ടിക്കും ഇവിടെ ഒരു കൊടി പോലുമുണ്ടാകുമായിരുന്നില്ലല്ലോ... ഓൺലൈനിലൊക്കെ എഴുതിവിടുന്നതുപോലെയല്ല പ്രായോഗികതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളെന്ന് ജനത്തിന് മനസിലാകുന്നുവെന്നതാണ് സത്യം... അത് മതത്തിന്റേയും തിരഞ്ഞെടുപ്പിന് മുൻപുള്ള കള്ള് വിതരണവും സൗജന്യറേഷനുമൊക്കെയാണെന്ന് വിലപിക്കുന്നത്, ആത്മവിമർശനം പോലും പാർട്ടിയണികളിൽ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കേണ്ടത്... അവരും കൂടിയ ഒരു പ്രസ്ഥാനത്തിന്, പ്രാദേശികമായ കണക്കുതീർക്കലിലും വോട്ടുകൾ നഷ്ടപ്പെടും...

ഒരു വിഷയത്തിൽ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കി അനുകൂലികളുടെ എണ്ണം കണക്കാക്കിയാൽ ശരിയായ ഉത്തരം ലഭിക്കുകയില്ല... ഉദാഹരണം പറയുകയാണെങ്കിൽ, നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ ഇടതുപക്ഷമുന്നണി സമരം ചെയ്തു... തെരുവിൽ എണ്ണാകുന്നവർ സമരക്കാരാണ്... പക്ഷേ നിശബ്ദാനുകൂലികളാണ് മറ്റൊരു പക്ഷത്ത്... അവരുടെ എണ്ണം വോട്ടായി മാറുകയാണ്... പക്ഷേ എണ്ണാനായില്ല... നിശബ്ദാനുകൂലികളേയും കാണാവുന്ന മറ്റൊരു മറ്റൊരു ഉദാഹരണം... ഈജിപ്സ്തിലേക്ക് വരു... മുർസി വിരുദ്ധരുടെ പ്രളയമായിരുന്നു... നിശ്ബദാനുകൂലികളെ എണ്ണിയിരുന്നില്ല... മുർസിയുടെ ഭരണം മാറിയപ്പോൾ, നമ്മുടെ മുന്നിലേക്ക് പണ്ട് നിശ്ബദരായിരുന്ന ഇപ്പോഴത്തെ സമരക്കാരെ കാണുന്നില്ലേ... ഇപ്പോൾ പുതിയ നിശബ്ദർ... ആ നിശ്ബദർ സോളാർ വിഷയത്തിലുള്ള സമരത്തിലും കാണാവുന്നതാണ്... ശരിയായ ഒരു സമരം ചെയ്തതുകൊണ്ട് മറ്റെല്ലാ ചെയ്തികളും ന്യായികരിക്കപ്പെടുന്നില്ലയെന്നതും ഓർക്കണം...
സി.പി.എമ്മിന്റെ ഉൾപാർട്ടിപ്രശ്നങ്ങളിലൂടെ തന്നെ ലക്ഷക്കണക്കിന് വോട്ടുകളാണ് നഷ്ടപ്പെട്ടത്, അവരാണ് എം.വി. രാഘവന്റേയും ഗൗരിയമ്മയുടേയും പാർട്ടികളിലേക്ക് വഴിമാറിയത്... ആർ.എം.പിയും മുരളിയും എല്ലാക്കാലത്തുമുണ്ടാകാറുണ്ട്... മൂന്ന് പതിറ്റാണ്ടുകാലം ഇടതുപക്ഷത്തായിരുന്ന വിരേന്ദ്രകുമാറും ഐക്യജനാധിപത്യ മുന്നണിയിലേക്കെത്തിയത്, മുന്നണിപ്രശ്നങ്ങളിലൂടെയാണ്... എന്തിന് സി.പി.എം / സി.പി.ഐ തർക്കങ്ങളും... അങ്ങനെയൊക്കെ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് പതിച്ചുനൽകുക...
വിശുദ്ധഗ്രന്ഥങ്ങൾ നോക്കി മതത്തെ വിലയിരുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ ഒളിച്ചോട്ടമാണ് നയത്തിനാകണം വോട്ട് എന്നൊക്കെ പറയുന്നവർക്കുള്ളൂ... നയം ഒരു ഘടകമേയാകുന്നുള്ളൂ... വോട്ട് നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്... സ്ഥാനാർത്ഥിയുടെ ഗുണം മുതൽ, കഴിഞ്ഞകാല ഭരണങ്ങളും, അതേ ആശയത്തിന്റെ പ്രചാരകരുടെ മറ്റ് സ്ഥലങ്ങളിലെ പ്രവർത്തികൾ... പ്രാദേശികമായി ഇടപഴകുന്ന നേതാക്കളുടെ പ്രവർത്തനശൈലി... കാലത്തിന് പുറകെ സഞ്ചരിക്കുന്ന നേതാക്കളും സമരമാർഗ്ഗങ്ങളും... എല്ലാത്തിനുപരി, തിരഞ്ഞെടുപ്പിനടുത്ത് സംഭവിക്കുന്ന വിഷയങ്ങളും... വി.എസ് അധികാരത്തിൽ കയറിയതിന് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന് തിരഞ്ഞെടുപ്പിലും തോറ്റ പാർട്ടി... നിയമസഭതിരഞ്ഞെടുപ്പിൽ, ദയനീയമായി തോൽക്കുമെന്ന അവസ്ഥയിൽ നിന്ന് ജയത്തിന്റെ വക്കിലേക്കെത്തിയത് വെറും ആറ് മാസത്തെ സംഭവവികാസങ്ങളിലാണ്... വോട്ട് അനുകൂലമാകുന്നതും വളരെ പെട്ടെന്നാണെന്ന് മനസിലാക്കാതെ, പ്രതികൂലമാകുന്ന വോട്ടുകളെല്ലാം ഉത്തരവാദിത്വമില്ലാത്ത വോട്ടേർസിലിടുകയെന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യുപ്പെടുന്നു... 


കേരളത്തിന്റെ എല്ലാവിധവികസനത്തിന്റേയും നേർവകാശികളാണ് കമ്യുണിസ്റ്റ് പാർട്ടികളെന്ന് എഴുതിയിട്ടാൽ, അതിന്റെ അവകാശം ജനം പതിച്ചുനൽകണമെന്നില്ല... അതുകൊണ്ട് തന്നെ അത് വോട്ടായി പെട്ടിയിൽ വീഴില്ല... വീഴാത്ത വോട്ടൊക്കെ മത-സമുദായ-വർഗ്ഗീയവാദികളൂടേയും ആർത്തിപണ്ടാരങ്ങളൂടേയുമാണെന്ന് ലേബലടിച്ച് മണ്ണിൽ തല പൂഴ്ത്തിയിരിക്കാം... നമ്മുക്കുള്ളതുപോലെ ചിന്താശേഷി നാട്ടാർക്കുമെണ്ടെന്ന് മനസിലാക്കുന്നതാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യപടി... ഓൺലൈനിലും ഓഫ്‌ലൈനിലും... അതില്ലാത്തവർ സ്വന്തം പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുത്തും... എല്ലാ പാർട്ടികൾക്കും ബാധകമായ കാര്യമാണ്... 
എല്ലാത്തിനുപരി... ജനാധിപത്യത്തിൽ ഒരു പാർട്ടിയുടെ കേഡർ സ്വഭാവം വെച്ച്... കേഡർ സ്വഭാവകൊണ്ടുണ്ടാകുന്ന ഗുണഗങ്ങൾ മാത്രം വെച്ച്, പാർട്ടികളെ വിലയിരുത്തന്നത് ശരിയാണോയെന്ന്, ചിന്തിക്കേണ്ടിയിരിക്കുന്നു... ജനാധിപത്യമെന്നാൽ, പൂർണ്ണസമയരാഷ്ട്രീയമാണ് അതേസമയം പൂർണ്ണസമയകക്ഷിരാഷ്ട്രീയമല്ല... സമരങ്ങൾ ജനാധിപത്യമാകുന്നതുപോലെ ശരിയായ ഭരണത്തിന് പിന്തുണ നൽകുന്നതും ജനാധിപത്യമാണ്... സമരത്തിന് ലഭിക്കുന്ന വോട്ട് പോലെ എതിരേയും ലഭിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്...  
സ്വകാര്യതാല്പര്യങ്ങളുള്ള 100% പേരിൽ, സ്ഥിരമായി 50 ശതമാനത്തിനടുത്ത് ജനങ്ങളെ മാത്രമേ ഒരു കുടകീഴിൽ നിർത്താനാകൂ എന്നാണെന്റെ നിഗമനം... ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയിൽ നിൽക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും തോറ്റ് പണ്ടാരമടങ്ങി, കേരളം കമ്യൂണിസ്റ്റ് ആശയങ്ങളുടെ കലവറയായാൽ, ഉടനെയുണ്ടാകും, സി.പി.എം മുന്നണിയും സി.പി.ഐ മുന്നണിയും... അന്നുമുണ്ടാകും... സെക്രട്ടറിയേറ്റ് ഉപരോധങ്ങൾ... ലക്ഷം പേരുടെ തന്നെ... അതാണ് ജനാധിപത്യം... കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾവരെ കടപുഴകി വീണിരിക്കുന്നു... പിന്നെയാണ് ഇച്ചിരിപോന്ന കേരളത്തിൽ...

Sunday 11 August 2013

സോളാറിലെ ജനാധിപത്യവിരുദ്ധസർക്കാർ...

സോളാർ വിഷയം തുടക്കം മുതൽ നേരിട്ടതിൽ ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും സർക്കാരിനും യു.ഡി.എഫിനും പരാജയമാണുണ്ടായത്... അതിന്റെ പാരമ്യതയാണ് സെക്രട്ടറിയേറ്റ് ഉപരോധം നേരിടാനുള്ള സർക്കാരിന്റെ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളും... സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളും പ്രസ്താവനകളൂം... സംശയത്തിന്റെ കുന്തമുന സർക്കാരിലേക്ക് തന്നെ വെച്ചിരിക്കുന്നുവെന്നതാണ് സത്യം...

ജനാധിപത്യസമരങ്ങളെ ജനാധിപത്യപരമായി നേരിടുന്നതിനപ്പുറത്തുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്... ജനാധിപത്യത്തിന് നല്ലതല്ല... സമരവും നേരിടുന്നതും ജനാധിപത്യപരമാകണം... സമരക്കാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ വളരെ വലുതാണ്, ഇപ്പോഴുണ്ടായ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളിലെ ജനാധിപത്യവിരുദ്ധ നടപടികൾ... ജനാധിപത്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സമാധാനം നിലനിർത്തുന്നതിൽ രാഷ്ട്രീയമായ തുല്യകടമയാണുള്ളത്... ഭരണം സുതാര്യമായി ഭീതിയില്ലാതെ കൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യത സർക്കാരിനും... 

സമരത്തെ ഭയപ്പെടാതെ സമരത്തെ നേരിടുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്... അതിനുപകരം സംസ്ഥാനത്തെ ഭീതിജനകമായവസ്ഥയിലേക്ക് തള്ളിയിട്ടതിൽ സർക്കാരിന്റെ പങ്ക് വലുതാണ്... സമരം അക്രമസമരത്തിലേക്ക് നീങ്ങുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെങ്കിൽ, പ്രതിപക്ഷത്തെ പൊതുവേദിയിലൂടെ അറിയിക്കുകയെന്ന രാഷ്ട്രീയപ്രതിരോധമാണ് തീർക്കേണ്ടത്... അക്രമത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയിലും... ഇതിപ്പോൾ സർക്കാർ തന്നെ സമരത്തെ ചൂടുള്ളതാക്കി സർക്കാർ പ്രതിരോധത്തിലാകുന്ന കാഴ്ച്ഛയാണുള്ളത്...

സമരത്തെ വിജയിപ്പിച്ച ഉമ്മൻ ചാണ്ടിയോട് ഇടതുപക്ഷം എന്നും നന്ദിയുള്ളവരായിരിക്കും... ല്ലേ...

വാൽകക്ഷ്ണം... മനസിൽ കുറ്റബോധം തോന്നിയാൽ ചെയ്യുന്നതൊക്കെ യാന്ത്രികമാകും... വിവേചനബുദ്ധി നഷ്ടപ്പെടും... അതല്ലേ... ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും ഇപ്പോഴത്തെയവസ്ഥ...

Monday 5 August 2013

ആവിഷ്കാരസ്വാതന്ത്രത്തിന്റെ പരിധി?

എന്റെ സ്വാതന്ത്ര്യം ചക്രവാളസീമയോളം വലുതാണ്... അത് നിങ്ങളുടെ മൂക്കിനെ ഭേദിക്കുന്നില്ലെങ്കി, നിങ്ങളെന്തിനാണ് എന്റെ സ്വാതന്ത്ര്യക്കുറിച്ച് വ്യാകുലപ്പെടുന്നത്... നിങ്ങ നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നത്, നിങ്ങളുടെയിഷ്ടം... നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കരുതെന്ന് പറയാ, എനിക്കവകാശമില്ല എന്നതാണ് സത്യം... അപ്പോഴും വിഷയത്തോട് യോജിക്കുകയോ വിയോജിക്കുകയോയാകാം... ശൈലിയോട് യോജിക്കുകയോ വിയോജിക്കുകയോയാകാം... അതിനെയൊക്കെ സഹിഷ്ണതയോടെ സമീപിക്കാ നാം പഠിക്കുകയാണ് വേണ്ടത്... അതുമാത്രമാണ് പോം വഴി... കാണേണ്ടർ കണ്ടാൽ മതി... കേൾക്കേണ്ടവർ കേട്ടാ മതി... ബാക്കിയുള്ളവർക്ക് കാണാനും കേൾക്കാനുമായി വിശാലമായ ലോകം അപ്പുറത്തുണ്ട്... എല്ലാ സൃഷ്ടികളും നമ്മുടെ പരിധികൾക്കുള്ളിലാകണമെന്ന് നമുക്ക് വാശിയുണ്ടാകരുത്... നമ്മുടെ പരിധിക്കപ്പുറത്തെ ലോകം അവരുടേതായ കണ്ണിലൂടെ നോക്കികാണാൻ പഠിക്കുക... ഇഷ്ടപ്പെട്ടത് സാംശീകരിക്കുക... അല്ലെങ്കിൽ അവഗണിക്കുക...

മദാമയെ നോക്കി... ദേ... അവർ തുണിയില്ലാതെ നടക്കുന്നുവെന്ന് പരിഹസിക്കുന്നവർ തന്നെ അറബി പെണ്ണുങ്ങളെ നോക്കി... ദേ... അവർ മൂടിപുതച്ച് നടക്കുന്നു... നമ്മുടെ വസ്ത്രധാരണമാണ് ശരി... എനിക്ക് മുന്നിലും പിന്നിലുമുള്ളത് തെറ്റും ഞാൻ മാത്രമാണ് ശരിയെന്ന വാശിയും... നമ്മുടെ പരിധി നാം തന്നെ സൃഷ്ടിക്കുന്നതാണ്... ആ വേലിക്കെട്ടുകൾക്കുള്ളിലാകണം അന്യരുടേയും സ്വാതന്ത്ര്യം എന്ന് വാശിപിടിക്കുന്നിടത്ത് നാം പരാജയപ്പെടുകയാണ്...

എനിക്ക് യോജിപ്പില്ലാത്തതിനോടോക്കെ അസഹിഷ്ണതപരമായ നിലപാടുമായി മുന്നോട്ട് പോകാനാകില്ല... നിയമത്തിന്റെ ചാട്ടവാറുപയോഗിച്ച് അടിച്ചിരുത്തുന്നതിനോടും യോജിക്കുന്നില്ല... നിയമത്തിന്റെ വരികളിലൂടെ പോയാൽ കേസെടുക്കാനുള്ള വകുപ്പൊക്കെ എവിടേയും കാണും... നിയമം സൃഷ്ടിക്കുന്നത് തന്നെ ശരാശരിയിൽ കയർ പിടിച്ചിട്ട്, അതിന് താഴെയും മുകളിലുമുള്ളത് കുറ്റകരം എന്ന് വിധിക്കുകയാണെന്ന് പലപ്പോഴും തോന്നാറുണ്ട്... ദൈവം ഇല്ലായെന്ന് പറയുന്നത്, പാക്കിസ്ഥാനിൽ കുറ്റകരമാണ്... ഇന്ത്യയിൽ കുറ്റകരമല്ല... നമ്മുടെ കയർ മറ്റൊരിടത്താണ് കെട്ടിയിരിക്കുന്നത്...

കന്യകാമറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് പുത്രന് ജന്മം നൽകിയെന്ന് ബൈബിൾ... ഓ പിന്നെ... എന്ന് ചോദിക്കാൻ തോന്നുന്നില്ലേ... വെള്ളം വീഞ്ഞാക്കിയെന്ന് ബൈബിൾ പറയുന്നത് നിരോധിക്കാതെ, വാറ്റായിരുന്നോ പണിയെന്ന് ചോദിക്കുന്നതെങ്ങനെ നിരോധിക്കും... അതിനാൽ ചോദിക്കാനുള്ള അവകാശം നിലനിൽക്കണം... അതിന് പരിധി നിശ്ചയിക്കുന്നത് സമൂഹത്തിന്റെ വളർച്ചയ്ക്ക് ഗുണകരമല്ല... 

വിവാദങ്ങളും പ്രകോപനങ്ങളും സൃഷ്ടിച്ച് ശ്രദ്ധ നേടുന്നത് സാധാരണമാണ്... വസ്തുതയില്ലെങ്കിൽ, അവഗണിക്കുക... അതിനേക്കാൾ നല്ല പ്രതിവിധിയില്ല... ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... അതേ സമയം വിവാദങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കാതെ പറയാനുള്ളത് പറയുക... അതാണ് എന്റെ റൈറ്റ്...

വാൽകക്ഷണം... തെറിവിളിയും അസഭ്യപ്രചരണവും "വിമർശനമാണെന്ന്" തെറ്റിദ്ധരിക്കരുത്...

Thursday 1 August 2013

അമൃതയിലെ ക്രൂരവിനോദം - കഥയല്ലിത് ജീവിതം...

ആ പിതാവ് ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥകാരണം... അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ (ഉവ്വ... ഇപ്പോ വരും കാത്തിരുന്നോ...) അല്ലെങ്കിൽ ഒരു പക്ഷേ ആത്മഹത്യയ്ക്ക് വേറെ വല്ല കാരണമുണ്ടാകാം... ഒന്നും തീർപ്പ് കൽപ്പിക്കുന്നില്ല...

അതേ സമയം... അമൃത ടി.വി യും ചാനലുകാരും, അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് പരിപാടികളുമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവർത്തകർ... സ്വന്തം മനസാക്ഷിയോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്... ഈ ദരിദ്രനാരായണന്മാരുടെ കുടുംബപ്രശ്നം നാട്ടാരറിയിച്ച്, അവരെ കൊല്ലാകൊല ചെയ്യുന്നതാണോ മാധ്യമം പ്രവർത്തനം... അതിനെന്ത് വാർത്താപ്രാധാന്യമാണുള്ളത്... പാവങ്ങളേയും അറിവില്ലാത്തവരേയും ചൂക്ഷണം ചെയ്താണ്... അമൃതയിലെ കഥയല്ലിത് ജീവിതം നിലനിൽക്കുന്നത്... അതൊക്കെ പ്രക്ഷേപണം ചെയ്യാനുള്ള നിലവാരമേ ഒരു ചാനലിനുള്ളുയെന്നതാണ് വേദനാജനകം... സ്നേഹത്തെക്കുറിച്ച് വാതോരാതെ പറയുന്ന അമൃതാനന്ദമയിയുടെ സ്വന്തം ചാനലായ അമൃതയിലാണ് കഥയല്ലിത് ജീവിതം സംപ്രേക്ഷണം ചെയ്യുന്നതെന്നത് കൂടുതൽ പരിഹാസ്യമാക്കുന്നു...

അമൃതക്കെതിരെ കേസെടുക്കണം... പാവങ്ങളെ ചൂക്ഷണം ചെയ്തെന്ന ചാർജ് ചെയ്യണം... പോലിസ് മടിക്കും... മറ്റ് ചാനലുകാർ, ഈ പരിപാടിയിൽ പങ്കെടുത്തവരെ സമീപിക്കണം... അവരെ എങ്ങനെയാണ് ഈ പരിപാടിക്കെത്തിച്ചതെന്ന് അന്വേഷിച്ചാൽ, അതിന്റെ പിന്നിലെ കാശിന്റെ സ്വാധീനം വെളിച്ചത് വരും... സമതപത്രം ഒപ്പിട്ട് തന്നുവത്രെ... ചാനലുകാരുടെ ന്യായം കണ്ടില്ലേ... ഒരു പ്രശ്നം തീർന്ന്, ഞങ്ങൾ സുഖമായി ജീവിക്കുന്നുവെന്നറിയിച്ചിട്ടും പ്രക്ഷേപണം ചെയ്ത്... ആ കുടുംബത്തെ സമൂഹത്തിന്റെ മുന്നിൽ നാറ്റിക്കേണ്ടയെന്ന് ചിന്തിക്കാനുള്ള ധാർമികബോധമെങ്കിലും ചാനലുകാർക്കുണ്ടാകണമായിരുന്നു... വാദിയും പ്രതിയും ചെന്ന് പോലിസ് സ്റ്റേഷനിൽ ചെന്ന് സാറേ... ഞങ്ങൾക്ക് പരാതിയില്ലെന്ന് പറഞ്ഞാൽ, നിങ്ങൾക്ക് പരാതിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്കാണോ പരാതിയെന്ന് ചോദിച്ച് വണ്ടി വിടും...

എന്റെ കുടുംബപ്രശ്നം നാലാളുടെ മുന്നിലിട്ടലക്കുന്നത് എനിക്ക് കേട്ടിരിക്കാനാകില്ല... പിന്നെയാണോ ടി.വിയിൽ  നാട് മുഴുവനും വരുന്നത് കണ്ടിരിക്കാൻ, ഒരു പിതാവിന് സാധിക്കുന്നത്... 

http://www.reporteronlive.com/2013/08/01/38673.html

Monday 29 July 2013

ഗാന്ധിജയന്തിയും നിയമവിരുദ്ധസേവനവും...

നാട്ടിൽ തെക്ക് വടക്ക് നടക്കുന്ന കാലം... മഴക്കാലത്തിനിടയിൽ ഗാന്ധിജയന്തി വരുന്നതും സേവനദിനം നടത്തുന്നതും റോഡിലെ കുഴികളടയ്ക്കാനാണെന്ന് സത്യമായും വിശ്വാസിച്ചിരുന്ന കാലം... വീടിന് കുറച്ചകലെ... വളരെയധികം ബസുകൾ പോകുന്ന വഴിയിൽ ശാസ്ത്രീയമായി പണിത റോഡ് ശാസ്ത്രീയമായി പൊളിഞ്ഞ് കുണ്ടും കുഴിയുമായി... സൈക്കിളിൽ പോകുന്ന ഞാനൊക്കെ എട്ടെടുത്ത് ഒരു വിധം അക്കരയെത്തും... ബൈക്ക്, ഓട്ടോറിക്ഷ, കാറ് തുടങ്ങിയ ബൂർഷാവാഹനങ്ങൾ കുഴിയിലിറങ്ങി കാണാതെയായി, പിന്നെ പൊന്തിവരുന്ന നയനമനോഹരമായ കാഴചയും... പ്രൈവറ്റ് ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ബ്രേക്കോഫോബിയ ഉള്ളതിനാൽ, കുഴിയിലൊക്കെ ചാടിച്ച്, ബസിന്റെ അടിഭാഗം കൊണ്ട് ഭൂമിദേവിക്ക് ഉമ്മ നൽകിയാണ് പോയിരുന്നത്... ബസിന്റെ പിന്നിലിരിക്കുന്നവരുടെ നടു ഉളുക്കിയാലും ബസിന്റെ നട്ടൊക്കെ ഇളകി പോയാലും... ബ്രേക്കിൽ കാല് വെയ്ക്കില്ലായെന്ന് ശപഥം ചെയ്തവരാണല്ലോ അവർ...

അങ്ങനെയിരിക്കെ സാമൂഹികപ്രതിബദ്ധത കാണിക്കാൻ നമുക്ക് കിട്ടിയ അവസരമായി നമ്മുടെ മുന്നിലേക്ക് ഓക്ടോബർ രണ്ട് കുതിച്ച് പാഞ്ഞുവരുന്നു... അന്ന് കപ്പയും ചമ്മന്തിയും ഫൈവ്സ്റ്റാർ ഭക്ഷണമായിട്ടില്ല... എന്നാലും സുഹൃത്തുക്കളുടെ കൂടെയുള്ള കപ്പ തീറ്റയ്ക്ക് ഒരു പ്രത്യേക സുഖം തന്നെയുണ്ടായിരുന്നു... ഞങ്ങളുടെ ക്ലബിന്റെ തീരുമാനപ്രകാരം ഏകദേശം 20 പേരടങ്ങുന്ന യുവാക്കൾ ആയുധങ്ങളുമായി ശാസ്ത്രീയമായി റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങി... കൈക്കോട്ട്, കൊട്ട, അരിവാൾ, വെട്ടുക്കത്തി തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുമായി യുദ്ധമുന്നണിയിലെത്തിയപ്പോഴല്ലെ കുഴിയുടെ ആഴത്തേക്കാൾ വലിയതാണ് പ്രശ്നത്തിന്റെ ആഴമെന്ന് മനസിലായത്... 50 മീറ്റർ നീളമുള്ള ഈ ഭാഗത്തെ വലിയ നാലോ അഞ്ചോ കുഴികളടക്കണമെങ്കിൽ, ലോഡ് കണക്കിന് കല്ലും മണ്ണും ആവശ്യമാണ്... ഇത്രയും വലിയ പദ്ധതിയൊക്കെ ഗൗരവമായ ആലോചനകളില്ലാതെ തീരുമാനിച്ചതിൽ പരസ്പരം ചീത്ത വിളിച്ച് ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചെങ്കിലും, നനഞ്ഞാൽ കുളിച്ച് കയറുകയെന്ന ശാസ്ത്രീയടിത്തറയിൽ എല്ലാവരും യോജിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

റോഡ് ചീത്തയാകുന്നത് റോഡിന് ഒരു വശത്തുള്ള തോട് കാടും പടലും പിടിച്ച് നിറഞ്ഞതുകൊണ്ട്, വെള്ളം റോഡിലൂടെ ഒഴുകിയതുകൊണ്ടായിരുന്നു.. സാധാരണയുണ്ടാകുന്ന ചെറിയ കുഴികൾക്ക് പകരം വലിയ കുഴികൾ ഈ പ്രാവശ്യമുണ്ടായതെന്നത് ആ പരിസരവാസികളായ ഞങ്ങൾ നടത്തിയ ശാസ്ത്രീയനിരീക്ഷണങ്ങൾക്കൊണ്ട് മനസിലാക്കിയിരുന്നു... ഒരു ടീമിനെ അരിവാളും വെട്ടുകത്തിയുമായി തോട് വൃത്തിയാക്കാൻ ഏല്പിച്ചു... ദേ... പിന്നേയും ശാസ്ത്രീയമായ കണ്ടുപിടിത്തം... ആ തോട് നിറച്ച് കരിങ്കലുകൾ... ആ കരിങ്കലിൽ മണ്ണ് തടഞ്ഞ് ചെടികൾ വളർന്നതുകൊണ്ടാണ് തോടിലൂടെ ഒഴുകിപോകേണ്ട വെള്ളം വഴിയിലേക്ക് കയറിയത്... പാമ്പായാലും നമ്മളായാലും, വഴി മുട്ടിയാൽ വേറെ വഴി നോക്കും... അത്രയേ വെള്ളവും ചെയ്തുള്ളൂ... കഴിഞ്ഞ വേനലിലാണ് തോടിനോട് ചേർന്ന മതിൽ കെട്ടിയത്... മതിൽ പണിയാൻ കൊണ്ടുവന്ന കരിങ്കല് ബാക്കിയായത് അവിടെ തൽക്കാലം ഉപേക്ഷിച്ചതാണെന്നും മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഞങ്ങൾക്കുണ്ടായി... റോഡ് പൊളിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ശാസ്ത്രീയ തെളിവുകളുടെയടിസ്ഥാനത്തിൽ ജനകീയവിചാരണ നടത്തി ആ സ്ഥലയുടമയിൽ കെട്ടപ്പെട്ടിരുന്നു...

ഞങ്ങളുടെ നല്ല മനസ്... ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കുമെന്നല്ലേ... ആ കരിങ്കല്ലെടുത്ത് റോഡിൽ പാകി... അതിനുമുകളിൽ, തോടിൽ നിന്നും പരിസരങ്ങളിൽ നിന്നും ലഭിച്ച മണ്ണെടുത്ത് റോഡ് നിരപ്പാക്കി... കപ്പയും ചമ്മന്തിയും കട്ടൻ കാപ്പിയുംകുടിച്ച് വിജയശ്രീലാളിതരായി അടുത്ത വർഷം ഇതേ ദിവസം മറ്റൊരു റോഡിലെ കുഴികളടച്ചേക്കാമെന്ന് ഗാന്ധി അപ്പൂപ്പനെ ധ്യാനിച്ച് ഞങ്ങൾ പിരിഞ്ഞു... 

വൈകുന്നേരത്തെ കളിയൊക്കെ കഴിഞ്ഞ് പതിവ് തെണ്ടലിന് കവലയിലേക്കിറങ്ങിയപ്പോൾ...  കരിങ്കല്ലുടമയുടെ ശിങ്കിടികൾ... ചെറിയ ഭീക്ഷണിയുമായെത്തി... അയാളോട് ചോദിക്കാതെ കരിങ്കല്ലെടുത്തതിൽ പരാതിയുണ്ടെന്നും... നിങ്ങൾ ഷോ കാണിക്കാനാണ് കുഴികളടച്ചതെന്നും... നമ്മുടെ കൊച്ചി മേയറിന്റെ മുൻഗാമികൾ... അവരോട് തിരിച്ച് ചോദിച്ചത്... റോഡ് കുഴികളായപ്പോൾ നിങ്ങളെവിടെയായിരുന്നു... തോട് കവിഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകാൻ കാരണം, അയാൾ തോട്ടിലിട്ട കരിങ്കല്ലായിരുന്നു... റോഡ് നശിപ്പിച്ചതിന് അയാളാണുത്തരവാദി, അതുകൊണ്ട് തന്നെ അയാളുടെ കരിങ്കല്ലെടുത്ത് റോഡ് മൂടി... പരാതിയുണ്ടെങ്കിൽ കേസ് കോടുക്ക്... അതോടെ ശിങ്കിടികളുടെ വയറുകടി തീർന്നു...

ഓക്ടോബറിലെ മഴയൊന്നു മാറിയപ്പോൾ, നാട്ടിലെ ഇതുപോലെയുള്ള മറ്റ് കുഴികളടയ്ക്കുന്ന സമയത്ത്, ഇതേ റോഡും പി.ഡബ്ല്യു.ഡി മെറ്റലും ടാറുമിട്ട് പണിതിരുന്നു... അവരെ കാത്തിരുന്നുവെങ്കിൽ, ഒരു മാസമെങ്കിൽ ഒരു മാസം, അതിലെയുള്ള യാത്ര അപകടം പിടിച്ചതാകുമായിരുന്നു... അത്തരം ദുർഘടാവസ്ഥയിൽ സർക്കാർ മെഷിനറികൾ വരുന്നതുവരെ കാത്തിരിക്കാൻ, ജനാധിപത്യബോധമുള്ള ഒരു ജനതയ്ക്കും സാധ്യമല്ല... അതുതന്നെയാണ് ജയസൂര്യയും ചെയ്തത്... മേയറിനോ വകുപ്പ് മന്ത്രിക്കോ ജനാധിപത്യബോധമില്ലായെന്ന് അവർ തന്നെ നെറ്റിയിലൊട്ടിച്ച് വന്നാൽ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും പ്രബുദ്ധരായ വോട്ടർമാർ അവരെ രക്ഷിക്കണം...

Tuesday 23 July 2013

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക...

ജനാധിപത്യ സർക്കാരുകളൂടെ നിലനിൽപ്പ് കേവല ഭൂരിപക്ഷത്തിലല്ല... മറിച്ച് എല്ലാവിധ ജനങ്ങളുടേയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമാണ് നില‌നിൽക്കുക... ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ഭൂരിപക്ഷം ലഭിച്ചാൽ, അടുത്ത 5 വർഷം പ്രതിപക്ഷവും ജനങ്ങളും അങ്ങട് മാറി നിന്നാൽ മതിയെന്ന മനോഭാവം ജനാധിപത്യവിരുദ്ധമാണ്... സംശയത്തിനതീതമായി ഭരിക്കാൻ സാധിക്കാതെ വരികയും അല്ലെങ്കിൽ എല്ലാവിധ ജനങ്ങളുടേയും വിശ്വാസം ആർജിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, ഭരണാധികാരികൾ സ്വയം അധികാരത്തിൽ നിന്ന് മാറി നിൽക്കണം... അല്ലെങ്കിൽ, ഭരണാധികാരികളെ നിയന്ത്രിക്കുന്ന പാർട്ടിക്കും അവരെ നിയന്ത്രിക്കുന്നവർക്കും ഉത്തരവാദിത്വമുണ്ട്... സമാധാനപരമായ അധികാരകൈമാറ്റത്തിന് നടപടികളെടുക്കാൻ... ജനാധിപത്യം പരാജയപ്പെടുന്നത്, ഈജിപ്സ്തിൽ മാത്രമല്ല മറിച്ച് ഇങ്ങ് കേരളത്തിലും സംഭവിക്കുന്നു... രണ്ട് രാജ്യത്തും ജനാധിപത്യം ഇടപെടലുകൾ ആവശ്യപ്പെടുന്നു...

മുഖ്യമന്ത്രിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെ  നിരീക്ഷണം... സോളാർ ആരോപണം മുഖ്യമന്ത്രിയുടെ ആപ്പിസിനെ ചുറ്റിപ്പറ്റി, ചിലപ്പോളത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടും... വ്യക്തമായ അന്വേഷണം നടത്തി സംശയങ്ങൾ ദുരീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നോ ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നോ അവർ നിയമിച്ച പോലിസിന്റെ ഭാഗത്തുനിന്നോ പരിശ്രമമുണ്ടാകുന്നുവെന്ന് ഒരു "ധാരണയെങ്കിലും" സൃഷ്ടിക്കാൻ ഇതുവരെയായിട്ടില്ല... അതേസമയം സംശയങ്ങളുടെ കുന്തമുന ഓരോ ദിവസം കഴിയുന്തോഴും കൂടുതൽ ബലപ്പെട്ടുവരികയുമാണ്... കുറ്റവാളിയാണോ നിരപരാധിയാണോയെന്നതൊക്കെ കോടതി തീരുമാനിക്കേണ്ടതാണ്... പക്ഷേ സത്യസന്ധമായ ഒരു അന്വേഷണം നടക്കുന്നുണ്ടോയെന്ന് സംശയം നിലവിലുണ്ട്... ആ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയും ചെയ്യുന്നു... മുഖ്യമന്ത്രിയിലേക്ക് മാത്രമല്ല, വലിയൊരു കോക്കസിലേക്ക്...

ഉമ്മൻ ചാണ്ടിയെന്ന എന്ന വ്യക്തിയുടെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളേക്കാൾ, മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ ശ്രേഷ്ടത കാത്തുസൂക്ഷിക്കുന്നതിനായിരിക്കണം ജനാധിപത്യത്തിൽ മുൻഗണന... ജനാധിപത്യം ഉന്നതനിലയിൽ കാത്തുസൂക്ഷിച്ചാൽ മാത്രമെ ഉമ്മൻ ചാണ്ടി മുതൽ ഇങ്ങേതലയ്ക്കൽ ജീവിക്കുന്ന കാക്കരയുടെ വരെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളും സംരക്ഷിക്കുകയുള്ളൂ... ജനാധിപത്യപ്രവർത്തനങ്ങളിൽ അര നൂറ്റാണ്ട് കാലത്തെ പ്രവർത്തനപരിചയമുള്ള മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിക്ക് ഇതൊക്കെയറിയുകയും ചെയ്യാം... അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് സോളാർ വിഷയത്തിലെ സംശയത്തിന്റെ പുകമറ നീങ്ങുന്നതുവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ്, ഒരു ജനാധിപത്യവിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്...

മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയിട്ടൂള്ള എം.എൽ.എ മാർ പാർട്ടി വേദിയിലും പൊതുവേദിയിലും സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ്, ഈ വിഷയത്തിൽ നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നറിയാനുള്ള ജനങ്ങളുടെ അവകാശം കാത്തുസൂക്ഷിക്കണം... ഇരുമ്പുമറ ജനാധിപത്യത്തിൽ നിന്ന് നിയമസഭാംഗങ്ങളും സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും ഘടകകക്ഷികളും പൊതുവേദിയിലേക്കിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... മൗനം അവലംബിക്കുന്നത് ജനാധിപത്യമല്ലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 

ജനാധിപത്യപരമായ പ്രതിക്ഷേധങ്ങൾ നടത്തുന്ന പ്രതിപക്ഷം, അവരുടെ കടമ നിർവഹിക്കുന്നുണ്ട്... അത് തുടർന്നും ജനാധിപത്യപരമായി തന്നെ മുന്നോട്ടുകൊണ്ടുപോകണം... കോടതിയും കാര്യങ്ങളെ നീതിപൂർവമായി കാണുന്നുണ്ടെന്നാണ് ഇതുവരെയുള്ള നിഗമനം... നമ്മുടെ ജനാധിപത്യം വിജയിക്കുകയാണ്... സത്യസന്ധമായ അന്വേഷണത്തിലൂടെ ഏതൊരു ഉന്നതനേയും നിയമത്തിന്റെ മുൻപിൽ തുല്യനാക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്... അതിനുള്ള അവസരം ഉമ്മൻ ചാണ്ടി തന്നെ തുറന്നിടണം...

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക... അതുമാത്രമാണ് പോംവഴി... അപ്പോൾ രാജി വെയ്ക്കുകയല്ലേ...