Tuesday 3 August 2010

മരണവും മലയാളി ആഘോഷിക്കുമൊ?

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

മരണം ഒരു പ്രകൃതി നിയമമാണ്‌, ആത്മാവിന്‌ (ഉണ്ടൊ?) എന്ത്‌ സംഭവിക്കും എന്നതിന്‌ തർക്കമുണ്ടാകാം പക്ഷെ ദേഹം ഭൂമിക്ക്‌ അവകാശപ്പെട്ടതാണ്‌... ദേഹം ഭൂമിയിലേക്ക്‌ എടുക്കുന്നതിന്‌ മുൻപ്‌ തന്നെ അദ്ദേഹത്തിനെതിരെ സഭ്യേതര ഭാഷയിൽ വിമർശനങ്ങളും പരിഹാസങ്ങളും ബ്ലോഗിലും ബസ്സിലും ദൃശ്യ മാധ്യമങ്ങളിലും നടത്തിയവർ ഏത്‌ സംസ്കാരമാണ്‌ ഉയർത്തിപിടിച്ചത്‌... ബുദ്ധവിഹാരങ്ങൾ തകർത്ത താലിബാന്റേയോ? തകർക്കപ്പെടുന്നതിനേക്കാൾ തകർക്കുന്നവരുടെ സംസ്കാരമാണ്‌ തകരുന്നത്‌... മലയാളിയുടെ സംസ്കാരം!!!

മനോരമയുടെ വാർത്തകളിലൂടെ വേദനിച്ച ഒരുപാട്‌ വ്യക്തികളും സമൂഹവും ഒരു പക്ഷെ കേരളം തന്നെ ഇരയായിട്ടുണ്ടാകാം... ഒരു പക്ഷെ അശ്രദ്ധയാകാം... കിടമൽസരമാകാം... കുതികാൽവെട്ടലാകാം... രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കമ്യുണിസ്റ്റ് വിരുദ്ധതയാകാം... രക്തത്തേക്കാൾ വില സമ്പത്തിന്‌ നൽകിയതാകാം... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്കവിധത്തിലുള്ള ഒരു പ്രവർത്തനവും താങ്ങൾ നടത്തിയിട്ടില്ല... താങ്ങൾ മനോരമയിൽ കാൽ കുത്തുന്നതിന്‌ മുൻപും പിൻപും മനോരമയുടെ ശൈലിയും നിലപാടുകളും തമ്മിൽ വലിയ വിത്യാസമുണ്ടായിട്ടുണ്ടോ? ഇന്ന്‌ താങ്ങളെ വിമർശിക്കുന്നവർ ഇന്നലേയും മനോരമയെ വിമർശിച്ചിരുന്നു നാളേയും വിമർശിക്കും... താങ്ങളോ മനോരമയോ വിമർശനത്തിന്‌ അതീതരല്ല... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്ക വിധത്തിൽ ഒരു ഭയവും അല്ലെങ്ങിൽ ഒരു ഭീകരാവസ്ഥയും താങ്ങളോ മനോരമയോ മലയാളി സമൂഹത്തിൽ ഉണ്ടാക്കിയിട്ടില്ല... അതിനുള്ള ശക്തി താങ്ങൾക്കില്ല, ശ്രമിച്ചുവെന്ന്‌ അർത്ഥവുമില്ല... അത്തരം ഹീനപ്രവർത്തികളുണ്ടായാൽ അതിനെ മറികടക്കുവാൻ തക്ക ശക്തിയുള്ള മാതൃഭൂമിയും ദേശാഭിമാനിയും കേരളകൗമുദിയും മാധ്യമവും ഏഷ്യാനെറ്റും കൈരളിയും ഇന്ത്യവിഷനുമുണ്ട്... പോസ്റ്റും കമന്റുകളുമായും ബ്ലോഗ്ഗേർസും... അതിനാൽ തന്നെ ജീവൻ വെടിഞ്ഞ്‌ ശരീരത്തിന്റെ ചൂട്‌ ആറുന്നതിന്‌ മുൻപ്‌ അസഭ്യം ചൊരിഞ്ഞ്‌ ഭീരുത്വം കാണിക്കേണ്ട ഒരു ഗതികേട്‌ മലയാളിക്കില്ല...

മാധ്യമങ്ങളുടെ നിഷ്പക്ഷത... അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

വാൽകക്ഷണം...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...

7 comments:

ഷൈജൻ കാക്കര said...

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

shaji.k said...

നമ്മുടെ ഒരു രീതിയാണ് ശീലമാണ് ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ശവമടക്ക് വരെയെങ്കിലും മരിച്ച ആളെ കുറ്റം പറയാതിരിക്കുക എന്നത്.ഇതൊക്കെ കഴിയുമ്പോള്‍ ആളെ കീറി മുറിച്ചു പരിശോധിക്കാവുന്നതാണ് അല്ല പരിശോധിക്കണം.

ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നാട്ടില്‍ ഒരു പറച്ചിലുണ്ട്, ആള്‍ ദുഷ്ടനായിരുന്നെങ്കിലും നല്ലവനായിരുന്നട്ടാ.പിന്നെ കുറെ അയാളെ പറ്റി വേണ്ടാതെതെല്ലാം പറയും അവസാനം മരിച്ച ആളെ പറ്റി ഇങ്ങിനെയൊന്നും പറയാന്‍ പാടില്ല എന്നൊരു കാച്ചും. കുറച്ചൊക്കെ കപടത നമ്മില്‍ എല്ലാവരിലും ഉണ്ടുല്ലേ?!!

പട്ടേപ്പാടം റാംജി said...

എന്ത് പറയാന്‍...

sm sadique said...

എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ ആവില്ല.
നല്ലത് പറയുന്നവർ
നന്മ നിറഞ്ഞ മസ്സുള്ളവർ കേൾക്കട്ടെ നല്ലത്.

Muralee Mukundan , ബിലാത്തിപട്ടണം said...

മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു...
പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

Pranavam Ravikumar said...

Well Said!

jayanEvoor said...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...