Monday 4 January 2010

സംവരണം എന്റെ ജന്മവകാശമോ?

സംവരണം എന്നത്‌ പലവിധ കാരണങ്ങളാൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള താൽക്കാലിക സമ്പ്രദായംമാത്രമാണ്‌, ഒരു എളുപ്പ വഴി. അതിനാൽ തന്നെയാണ്‌ സംവരണം പത്തു വർഷത്തേക്ക്‌ നിശ്ചയിച്ചതും വേണമെങ്ങിൽ കേന്ദ്ര സർക്കാരിന്‌ 15 സംസ്ഥാനങ്ങളുടെ അനുവാദത്തോടെ പത്ത്‌ വർഷ കാലവധിയിൽ പുതുക്കാവുന്നതും എന്ന്‌ തീരുമാനിച്ചതും.


ഭാരതത്തിൽ നിലവിലുണ്ടായിരുന്ന പ്രതേക സാഹചര്യം മൂലം സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ സംവരണത്തിലൂടെ മറ്റുള്ളവരുമായി മൽസരിക്കാൻ പ്രാപ്തരാക്കുകയാണ്‌ സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ വിദ്യഭ്യാസ സംവരണം മുതൽ ജീവിതത്തിന്റെ നാനതുറയിലും സംവരണം പടർന്ന്‌ പന്തലിച്ച്‌ ജനസഖ്യാനുപാതമായി എന്തും ഭാഗിച്ചെടുക്കുന്ന ചിന്തയിലേക്ക്‌ കാര്യങ്ങൾ എത്തിനിൽക്കുന്നു. നിലനിൽക്കുന്ന സംവരണത്തിന്റെ പോരായ്‌മകളിലേക്കും സാമ്പത്തിക സംവരണത്തിലൂടെ മുന്നോക്ക ജാതിയിലുള്ളവരേയും കൂടി സംവരണത്തിന്‌ അർഹരാക്കി സംവരണത്തിന്റെ ലക്ഷ്യം എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നുള്ളതും ഇത്തരുണത്തിൽ ചിന്തിക്കേണ്ടതാണ്‌.

സംവരണ വിഷയം എത്രത്തോളം സ്പോടനാത്‌മകമാണെന്ന്‌ മനസിലാക്കണമെങ്ങിൽ അടുത്ത പത്ത്‌ വർഷത്തേക്ക്‌ സംവരണം പുതുക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വെറും ഒരു മിനിറ്റിൽ കയ്യടിച്ച്‌ പാസാക്കി എന്നുള്ളത്‌ ഇവിടെ കൂട്ടി വായിക്കുക. എല്ലാവരും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്നു. അഭിപ്രായം പറയാൻപോലും ഭയപ്പെടുന്നു. അഭിപ്രായം പറഞ്ഞവർ ഒറ്റ രാത്രികൊണ്ട്‌ മാറ്റിപറയുന്നു.

സംവരണം ഒരു കാരണവശാലും മതത്തിന്റെയോ ജാതിയുടെയോ മതിൽകെട്ടിനുള്ളിൽ തളച്ചിടേണ്ട കാര്യവുമല്ല. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാവരും സംവരണത്തിന്‌ അർഹരാണ്‌. സംവരണമുള്ള ഒരാൾ മതം മാറിയാൽ ചേരുന്ന മതത്തിനനുസരിച്ച്‌ സംവരണം നിശ്ചയിക്കുന്നതിന്റെ യുക്തിയും ചോദ്യംചെയ്യപ്പെടുന്നു. മതത്തിന്റേയോ ജാതിയുടേയോ പേരാണോ സാമൂഹിക മുന്നേറ്റത്തിന്റെ അളവ്‌കോൽ?

മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യഭ്യാസമോ ജോലിയോ ആയ ഒരു സംവരണവും അനുവദിക്കേണ്ടതില്ല. അതിനുള്ള ഓരോ ശ്രമവും സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുകയും സംവരണം എന്നത്‌ ജാതികോമരങ്ങളുടെ ഭാഗംവെയ്‌പ്പിന്‌ ആക്കം കൂട്ടുകയും ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായാണ്‌ സഹയിക്കേണ്ടത്‌, അല്ലാതെ സാമൂഹികമായി പിന്നോക്കം നിൽകുന്നവർക്കുള്ള സംവരണം എങ്ങനെ ആവ്യശ്യപ്പെടും? സാമ്പത്തികസംവരണം ആവ്യശ്യപ്പെടുന്നത്‌ ഒരു രാഷ്ട്രീയ തട്ടിപ്പും എന്തിനും ഏതിനും ജാതി ഒരു ഉപകരണം അക്കുക എന്ന ഗൂഢ ലഷ്യവും ഉണ്ട്‌.

ഇപ്പോൾ സംവരണത്തിന്‌ അർഹരായ വിഭാഗത്തിൽ നിന്ന്‌ ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട്‌ ചേർന്ന്‌ സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത്‌ സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും.

സംവരണം പുഴകളെപോലെ ഒഴുകിയൊഴുകി തീരങ്ങൾ സമ്പുഷ്ടമാക്കി സമുദ്രത്തിൽ ലയിച്ച്‌ കടമ നിറവേറ്റട്ടെ!

വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ മറ്റൊരു കൃഷിയിടമാണ്‌ സ്ത്രി സംവരണം. ഇതിന്റെ കൂടെ ചേർത്ത്‌ വായിക്കേണ്ട മറ്റൊരു തരം സംവരണമാണ്‌ നിയമസഭയിലെ ആഗ്ലോ ഇന്ത്യൻസിനുള്ള നോമിനേഷൻ. ഹാ കഷ്ടം ജനാധിപത്യത്തിൽ ജനപ്രതിനിധിയും നോമിനേഷനിലൂടെ! ന്യുനപക്ഷ നിയമവും കടലിൽ ഒഴുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2047-ലെങ്ങിലും സംവരണം തുടച്ച്‌ നീക്കുവാനായി ഒരു കർമപദ്ധതി നമ്മുക്ക്‌ നടപ്പിലാക്കണം. പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ വിദ്യഭ്യാസമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, പോസിറ്റിവ്‌ മനോഭാവമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌. സ്വതന്ത്ര ചിന്തയാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, അല്ലാതെ സംവരണം നമ്മുടെ ജന്മവകാശം എന്ന അധമ വികാരമല്ല കുത്തിവെയ്‌ക്കേണ്ടത്‌.

ഞാൻ ഉറക്കെ ചിന്തിക്കുന്നു - 2047-ന്‌ ശേഷം 10% ശതമാനത്തിലൊതുങ്ങുന്ന സംവരണം ശാരീരിക വൈകല്യമുള്ളവർ, സൈനീകർ, കായിക താരങ്ങൾ, സർവീസിൽ ഇരിക്കെ ജോലിചെയ്യുമ്പോഴുള്ള അപകടം മൂലം മരണപ്പെടുന്നവർ (സർവീസിൽ ഇരിക്കുമ്പോൾ രോഗം വന്ന്‌ മരിക്കുന്നവർക്കില്ല) കർമ്മം മൂലം സമൂഹത്തിന്റെ കൈതാങ്ങ്‌ വേണ്ടവർക്കായി, സമൂഹത്തിന്റെ സംരക്ഷകർക്കായി സംവരണം മാറ്റിയെഴുതണം.

നാരായണപണിക്കരുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാലോളിയുടെയും വെള്ളാപ്പള്ളിയുടെയും മറ്റു വീതം വെയ്പ്പ്‌ രാഷ്ട്രീയക്കാരുടെയും സമുദായങ്ങളുടെയും പോലെയാണ്‌ നമ്മുടെ മനോഭാവവുമെങ്ങിൽ മതത്തിന്റെയും ജാതിയുടെയും കണക്കനുസരിച്ച്‌ വീതം വെയ്‌പ്പ്‌ തുടരുകയും ഇന്ത്യക്കാർക്കയി ഒന്നും ബാക്കിയുണ്ടാവാത്ത കാലം അതിവിദൂരമല്ല.

21 comments:

ഷൈജൻ കാക്കര said...

നാരായണപണിക്കരുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാലോളിയുടെയും വെള്ളാപ്പള്ളിയുടെയും മറ്റു വീതം വെയ്പ്പ്‌ രാഷ്ട്രീയക്കാരുടെയും സമുദായങ്ങളുടെയും പോലെയാണ്‌ നമ്മുടെ മനോഭാവവുമെങ്ങിൽ മതത്തിന്റെയും ജാതിയുടെയും കണക്കനുസരിച്ച്‌ വീതം വെയ്‌പ്പ്‌ തുടരുകയും ഇന്ത്യക്കാർക്കയി ഒന്നും ബാക്കിയുണ്ടാവാത്ത കാലം അതിവിദൂരമല്ല.

അപ്പൂട്ടൻ said...

സംവരണം സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനായിത്തന്നെയാണ്‌ വേണ്ടത്‌. പക്ഷെ സംവരണം മൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിയവർ സ്വസമുദായത്തിനു വേണ്ടി എന്തു ചെയ്തു എന്നുകൂടി ചോദിക്കേണ്ടിവരും. അവർ മറ്റുള്ളവരെ കൈപിടിച്ചുയർത്താൻ എന്തെങ്കിലും ചെയ്തോ?


താങ്കൾ എഴുതിയ ഒരു വാചകം എനിക്കത്ര മനസിലായില്ല.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായാണ്‌ സഹയിക്കേണ്ടത്‌

എന്താണ്‌ ഇപ്പറഞ്ഞ സഹായം? ജോലി ഇല്ലെന്ന അവസ്ഥയിൽ, എനിക്കറിയാവുന്നതായി, ഒരു സാമ്പത്തികസഹായം മാത്രമേയുള്ളു, തൊഴിലില്ലായ്മവേതനം.

chithrakaran:ചിത്രകാരന്‍ said...

വളരെ നന്നായിരിക്കുന്നു.സംവരണ വിഷയത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്‍ല പോസ്റ്റ്.

ഷൈജൻ കാക്കര said...

സംവരണത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിയവർ സ്വസമുദായത്തിലെ യഥാർത്ത പിന്നോക്കക്കാരുടെ അവകാശങ്ങൾ തട്ടിയെടുത്ത്‌ കൂടുതൽ കൂടുതൽ ചീർത്തു വരുന്നു!

മുന്നോക്കക്കാരിലെ പിന്നോക്കക്കാർ എന്നത്‌ സാമ്പതികമായി മാത്രമാണ്‌ പിന്നോക്കം. എന്നു വെച്ചാൽ വിദ്യഭ്യാസത്തിന്‌ പൈസയില്ല, അവിടെ സ്വന്തം ജാമ്യത്തിൽ സർക്കാർ ലോൺ നൽകണം. എല്ലാവർക്കും സർക്കാർ ജോലി, അത്‌ സാമൂഹിക ഉന്നമനമല്ല.

തൊഴിലില്ലായ്മ വേതനം - ആന്റണി കേരളീയ സമൂഹത്തിനോട്‌ ചെയ്‌ത കടും പാതകം. എന്റെ അഭിപ്രായത്തിൽ, ദുരഭിമാനിക്ക്‌ കൊടുക്കുന്ന ഈ നക്കാപിച്ച നിറുത്തലാക്കി, ആ പണം തിരിച്ച്‌ കിട്ടാത്ത വിദ്യഭ്യാസ ലോണിന്റ്‌` നഷ്ടം നികത്തണം.

പാര്‍ത്ഥന്‍ said...

ആർക്കൊക്കെയോ പുതിയതായി സംവരണം നൽകുന്നുണ്ട്. ഏതു കോത്തായത്തു നിന്ന് എടുത്തിട്ടാണോ എന്ന് വ്യക്തമാക്കുന്നില്ല.
ആകെ ശതമാനം 100 തന്നെയല്ലെ. നാൻ മാത്‌സിൽ റൊമ്പ വീക്ക്.

അപ്പൂട്ടൻ said...

കാക്കര,
സംവരണത്തിനു പകരം സാമ്പത്തികസഹായം എന്ന താങ്കളുടെ അഭിപ്രായത്തോട്‌ വിയോജിപ്പുണ്ട്‌, കാരണം അത്‌ പ്രശ്നത്തിനുള്ള പരിഹാരമല്ല.

കേരളത്തിൽ മുന്നോക്കജാതിക്കാർക്ക്‌ വിദ്യാഭ്യാസത്തിന്‌ ധനസഹായം വേണ്ടുന്ന ആളുകൾ താരതമ്യേന കുറവാണ്‌. പ്രൊഫഷണൽ കോഴ്സുകൾക്ക്‌ ആവശ്യമായ പണം കയ്യിലില്ലാത്തവർ ഉണ്ടാകാം, പക്ഷെ ഡിഗ്രി പോലുള്ള സാമാന്യവിദ്യാഭ്യാസം അത്ര ചെലവേറിയതല്ല. കൂടാതെ സ്വസമുദായത്തിലെ മിടുക്കരായ ധനികരായ മറ്റു കുട്ടികളോട്‌ മൽസരിക്കാൻ പാവപ്പെട്ടവർക്ക്‌ സാധിക്കണമെന്നുമില്ല. അതിനാൽ ധനസഹായം, അല്ലെങ്കിൽ എഡ്യൂക്കേഷണൽ ലോൺ ആവശ്യമായിവരുന്ന മുന്നോക്കസമുദായവിദ്യാർത്ഥികൾ കുറവായിരിക്കും. സർക്കാരിനേക്കാൾ ഇതിൽ സഹായിക്കാൻ കഴിയുക സമുദായങ്ങൾക്ക്‌ തന്നെയായിരിക്കും.

അതിനേക്കാൾ രൂക്ഷമാണ്‌ ജോലിയില്ലായ്മ (തൊഴിലില്ലായ്മ എന്ന് പറയാനാവില്ല). എൻഎസ്‌എസ്‌ പറയുന്നതും ഇതേ കാര്യമാണ്‌. താങ്കൾ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിന്‌ സഹായം നൽകിയാൽ പോലും ജോലി ലഭിക്കാത്ത അവസ്ഥയിൽ ഈ വിദ്യാഭ്യാസം കൊണ്ട്‌ എന്തുനേടാനാണ്‌?

ഇവിടെ സർക്കാർ ചെയ്യേണ്ടത്‌ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നതാണ്‌. ഇത്‌, strictly സർക്കാർ ജോലിയല്ല, ഏതെങ്കിലും വൈറ്റ്‌ കോളർ ജോലിയുമല്ല. ഉൽപാദനമേഖലയിൽ, അത്‌ കൃഷിയാകട്ടെ, മറ്റുൽപന്നങ്ങളാകട്ടെ, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌, അതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌, സർക്കാർ ചെയ്യേണ്ടത്‌. സമുദായങ്ങളും തങ്ങളുടെ അംഗങ്ങളിൽ ദുരഭിമാനത്തിന്റെ കറ ഇല്ലാതാക്കാനും തൊഴിലെടുത്തു ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കേണ്ടതുണ്ട്‌. വൈറ്റ്ക്കോളർ ജോലി മാത്രമാണ്‌ സ്വീകാര്യം എന്ന ചിന്താഗതി മാറ്റുവാൻ സമുദായനേതൃത്വങ്ങൾ (അങ്ങിനെയൊന്നുണ്ടെങ്കിൽ) നേരിട്ടിറങ്ങേണ്ടതുണ്ട്‌.
ഇതെത്രമാത്രം ഫലപ്രദമായിരിക്കും എന്നെനിക്ക്‌ അറിയില്ല, പക്ഷെ, in principle, at least ഇതാണ്‌ ശരിയായ രീതി എന്നെനിക്ക്‌ തോന്നുന്നു.

ഇത്‌ സാർവ്വത്രികമായി നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ സംവരണത്തെച്ചൊല്ലിയുള്ള അടിപിടികളും ഒഴിവാക്കാൻ, ഒരുപക്ഷെ, സാധിച്ചേയ്ക്കും.

ഷൈജൻ കാക്കര said...

അപ്പൂട്ടൻ, ചിത്രകാരൻ, പാർത്ഥൻ, ചാണക്യൻ, ബൈജു എലിക്കാട്ടൂർ

എല്ലവർക്കും നന്ദി,

അപ്പൂട്ടൻ,

സംവരണത്തിന്‌ പകരം സാമ്പത്തികസഹായമല്ല എന്റെ അഭിപ്രായം. "സാമ്പത്തികമായി പിന്നോക്കം" നിൽക്കുന്നവർ ഏത്‌ ജാതിയിൽപ്പെട്ടവരായാലും സർക്കാർ ചിലവിൽ വിദ്യഭ്യാസ ലോൺ നൽകുക. ഒറ്റ വാക്കിൽ പറഞ്ഞാൽ തീറ്റ തേടാൻ പ്രാപ്‌തരാക്കുക. പിന്നേയും പിന്നാലെ കൂടിയാൽ, തള്ളകോഴി കൊത്തിയാട്ടുന്നത്‌ പോലെ കൊത്തിയാട്ടണം!

രൂക്ഷമായ തൊഴിലില്ലായ്‌മ മുന്നോക്കാരുടെ മാത്രം പ്രശ്നമല്ല, അത്‌ കേരളത്തിന്റെ പൊതു പ്രശ്നമാണ്‌. ഉള്ള ജോലി പങ്കിട്ടെടുത്താൽ ആ പ്രശ്‌നം തീരില്ലല്ലോ.

വിദ്യ നേടിയിട്ടും "ജോലിയ്ക്ക്‌ പോകാത്തവരോട്‌" എനിക്കൊന്നെ പറയാന്നുള്ളു, ദുരഭിമാനത്തിന്റെ കറയും ആനപ്പുറത്തിരുന്നിട്ടുണ്ടെങ്ങിൽ അതിന്റെ പാടും മായ്‌ച്ചു കളയുക.

സംവരണത്തിന്‌ വേണ്ടി സമുദായനേതാക്കൾ കടിപിടി കൂടുന്നത്‌ ഒരൊറ്റ കാര്യം ഊട്ടിയുറപ്പിക്കാൻ, ഒരു തരം കൊട്ടേഷൻ പരിപാടി, എണ്ണം കാണിച്ച്‌ എല്ലില്ലാത്ത രാഷ്ട്രീയക്കാരെ പേടിപ്പിക്കാൻ.
സംവരണത്തിന്‌ വേണ്ടി സമുദായനേതാക്കൾ കടിപിടി കൂടുന്നത്‌ ഒരൊറ്റ കാര്യം ഊട്ടിയുറപ്പിക്കാൻ, ഒരു തരം കൊട്ടേഷൻ പരിപാടി, എണ്ണം കാണിച്ച്‌ എല്ലില്ലാത്ത രാഷ്ട്രീയക്കാരെ പേടിപ്പിക്കാൻ.
.

ചാർ‌വാകൻ‌ said...

);;

Laiju Lazar ലൈജു ലാസര്‍ said...

Aadikaarikamaaya post. Attimari keralathil ella mekhalayilum saada sambhavam maathram.

മുരളി I Murali Mudra said...

ഈയൊരു വിഷയത്തില്‍ എന്റെ ചിന്തകള്‍ ഏറെക്കാലം കലങ്ങി മറിഞ്ഞതാണ്..
സാമുദായിക നേതാക്കന്മ്മാര്‍ എല്ലാവരും കൂടി വീതം വീതം വയ്പ്പ് നടത്തട്ടെ..
നമുക്ക് സാധാരണ മനുഷ്യരായിരിക്കാം..
സാമ്പത്തിക സംവരണം വരട്ടെ...എന്റെ മുഴിവന്‍ വോട്ടും അതിന്
പോസ്റ്റിനു അഭിനന്ദനങ്ങള്‍....
കൂട്ടത്തില്‍ പുതുവത്സരാശംസകളും..

ഷൈജൻ കാക്കര said...

ചാർവാകൻ, ലൈജു ലാസർ,

നന്ദി, വീണ്ടും വരിക

മുരളി നായർ,

എന്റേയും ചിന്തകൽ ഈ വിഷയത്തിൽ കുറേക്കാലം കലങ്ങി മറിഞ്ഞതാണ്‌, പിന്നെയാണ്‌ ഈ രൂപത്തിലായത്‌, പക്ഷെ സാമ്പത്തിക സംവരണം, അതിനെതിരെയാണ്‌ എന്റെ വോട്ട്‌.

നന്ദി

നന്ദന said...

നിലവിലുള്ള സംവരണം തുടരട്ടെ!
പിന്നോക്കക്കാർ മുന്നോ‍ക്കമാവട്ടെ!
എന്നിട്ട് ചിന്തിക്കാം
സമ്പത്തില്ലാത്തവരെ ഉള്ളവർ സഹായിക്കട്ടെ!

Jijo said...

കൊള്ളാം നല്ല പോസ്റ്റ്‌.

സംവരണത്തിന്‌ നാട്ടില്‍ രണ്ടോ മൂന്നോ വിഭാഗങ്ങളില്ലേ? പിന്നോക്കം, മറ്റു പിന്നോക്കം, പിന്നെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗം. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണത്തിലൂടെ മുന്‍പോട്ട്‌ വരാനുള്ള ഒരു ഉപാധിയായിരുന്നല്ലോ സംവരണം. സ്വാതന്ത്ര്യത്തിനു ശേഷം പത്തറുപതു വര്‍ഷം കഴിഞ്ഞല്ലോ. സംവരണം സമുദായത്തില്‍ ഉണ്ടാക്കിയ വ്യതിയാനങ്ങളുടെ യഥാര്‍ത്ഥമായ കണക്കെടുക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. എണ്റ്റെ ചുറ്റു പാടും ഞാന്‍ വീക്ഷിച്ചതില്‍ നിന്നും ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കുന്നു: ഈഴവരും, മുസ്ളീമുകളും, ലത്തീന്‍ ക്രൈസ്തവരും സാമൂഹ്യമായി മറ്റുള്ളവരുമായി ഒപ്പത്തിന്നൊപ്പം ആയിരിക്കുന്നു അല്ലെങ്കില്‍ ആയിക്കൊണ്ടിരിക്കുന്നു. ഇതില്‍ സംവരണത്തിനാണോ അതോ മറ്റു വല്ലതിനുമാണോ പങ്ക്‌ എന്നത്‌ എനിക്കറിയാത്ത കാര്യമാണ്‌. പുലയര്‍, പറയര്‍, തുടങ്ങിയ എസ്‌ സി എസ്‌ ടി ജാതികള്‍ ഇപ്പോഴും പൊതു സമൂഹത്തിണ്റ്റെ പടിക്ക്‌ പുറത്ത്‌ നിലകൊള്ളുന്നു. അവരെ അകത്തു കയറ്റി ഇരുത്താന്‍ ഇത്രയും നാള്‍ പിന്നോക്ക വ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന, അതിണ്റ്റെ നാണക്കേടും ബുദ്ധിമുട്ടും അറിഞ്ഞിരുന്ന ഈഴവനു പോലും സാധിക്കുന്നില്ല. 'പെലയന്‍ പോലീസായ പോലെ' എന്ന ഒരു തമാശ വാചകം ശരാശരി മലയാളിയുടേയും ഇന്ത്യാക്കാരണ്റ്റേയും ജാതി ഭ്രാന്തിനെ ഊട്ടി ഉറപ്പിക്കുന്നു. നംബൂരി നായരേയും, നായര്‍ ഈഴവനേയും, ഈഴവന്‍ പുലയനേയും തരം താണവരായി കാണുന്നു. പണത്തിണ്റ്റേയും പ്രതാപത്തിണ്റ്റേയും അളവുകോല്‍ വച്ച്‌ ക്രിസ്ത്യാനികളും മുസ്ളീമുകളും മേല്‍ പറഞ്ഞ ഹയരാര്‍ക്കിയില്‍ ഓരോ ഭാഗം ചേര്‍ക്കാവുന്നതാണ്‌. 'ജാത്യാല്‍ ഉള്ളത്‌ തൂത്താല്‍ പോവില്ല' എന്ന് സമ്മതിക്കാത്തവര്‍ ആരാണുള്ളത്‌.

എങ്കിലും ഈഴവന്‍ വരെയുള്ള വിഭാഗങ്ങള്‍ ഇപ്പോള്‍ പൊതു സമൂഹത്തിണ്റ്റെ ഭാഗമായി കഴിഞ്ഞതിനാല്‍ ഇക്കാര്യങ്ങള്‍ ആരും പരസ്യമായി പറയാറില്ല. എന്നാല്‍ അതിനു താഴേക്ക്‌ കളി മാറി. അവര്‍ ഇപ്പോഴും എല്ലാവര്‍ക്കും അധമര്‍ തന്നെ. നിയമ നടപടികള്‍ പേടിച്ച്‌ പലരും പരസ്യമായി അവഹേളിക്കാറില്ല എന്ന് മാത്രം.

എന്നു കരുതി മാറ്റം ഇല്ലെന്നല്ല. കുറേ മാറ്റം വന്നിട്ടുണ്ട്‌. എങ്കിലും നാം ഒരു പരിഷ്കൃത സമൂഹത്തിനു വേണ്ടതിന്‌ അടുത്തു പോലും എത്തിയിട്ടില്ല എന്നതാണ്‌ സങ്കടകരം. അടുത്ത പത്ത്‌ വര്‍ഷം കൊണ്ട്‌ പിന്നോക്ക, മറ്റു പിന്നോക്ക സംവരണങ്ങള്‍ എടുത്ത്‌ കളയേണ്ടതാണ്‌. ഈ വര്‍ഷം തന്നെ അനുപാതം കുറയ്ക്കേണ്ടതായിരുന്നു. അതിന്‌ പകരം നായര്‍ ജാതിയിലെ പിന്നോക്കക്കാര്‍ക്ക്‌ സംവരണം എന്ന പിന്തിരിപ്പന്‍ ആശയം കൊണ്ട്‌ വന്ന് തൊഴില്‍ മേഖലയില്‍ ഒരു അപകടകരമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ശ്രമത്തിലേയ്ക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇച്ഛാശക്തിയില്ലാത്ത നേതാക്കള്‍ ജനതയെ പടുകുഴിയിലേയ്ക്ക്‌ ആനയിക്കുന്ന കാഴ്ച.

കേരളത്തിലെ തൊഴിലില്ലായ്മയെ കുറിച്ച്‌ മാത്രം ആരും സംസാരിക്കരുത്‌. ദിവസം ആയിരം രൂപ വരെ സമ്പാദിക്കാവുന്ന തെങ്ങു കയറ്റത്തിനു പോലും ഇവിടെ ആളെ കിട്ടാനില്ല. മാസം നാലായിരം രൂപ കൊടുക്കാമെന്ന്‌ പറഞ്ഞിട്ടും വീട്ടു ജോലിക്ക്‌ ആളെ കിട്ടുന്നില്ല. എന്തിന്‌ ഒരു മള്‍ട്ടിമീഡിയ പ്രോഗ്രമ്മറെ വേണമെന്ന് ഓരോ ആഴ്ചയിലും പരസ്യം ചെയ്തിട്ട്‌ മൂന്ന് മാസമായിട്ട്‌ എനിക്ക്‌ ആളെ കിട്ടിയിട്ടില്ല. എന്നിട്ട്‌ ഇവിടെ തൊഴിലില്ലായ്മയാണത്രേ! പിന്നേ...

ഷൈജൻ കാക്കര said...

സമൂഹ്യ ഉന്നമനത്തിന്റെ അളവ്‌കോൽ സർക്കാർ ജോലിയായി കാണുന്ന സമുദായ നേതാക്കളും അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന രാഷ്ട്രീയ നേതാക്കളും പരമാവധി നീക്കുപോക്കുകളിൽ സംവരണവിഷയം തളച്ചിടുകയാണ്‌.

നന്ദന,

നിലവിലുള്ള രീതിയിൽ സംവരണം തുടർന്നാൽ സാമൂഹികവും സാമ്പത്തികവും വിദ്യഭ്യാസപരമായും ഏറെ മുന്നിൽ നിൽക്കുന്ന സംവരണവിഭാഗത്തിലെ മുന്നോക്കക്കാർ എല്ലാം നേടുകയും സംവരണം സ്ഥിരം സംവിധാനമായി നിലനിൽക്കുകയും ചെയ്യും.

ജിജൊ,

മുസ്ലിം ഈഴവ ലത്തിൻ തുടങ്ങിയ ജനവിഭാഗങ്ങളുടെ ഉയർച്ചക്ക്‌ സംവരണം ഒരു ഘടകമാണെങ്ങിലും, ഈ വിഭാഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന സമുദായ മത സഘടനകളുടെ സ്വാധീനവും കാണാം.

ഗൾഫിന്റെ പണവും യാഥാസ്തിക മനോഭാവത്തിലുണ്ടായ മാറ്റവും മുസ്ലിം മതത്തെ ഉന്നതിയിലെത്തിച്ചു.

ഭുപരിഷ്കരണവും ജാതി വ്യവസ്ഥയിൽ അത്ര താഴെയാല്ലാതിരുന്ന സ്ഥാനവും അവരുടെ ഉന്നമനത്തിന്‌ സഹായകമായി.

സാമ്പത്തികമായ പിന്നോക്കവസ്ഥയും ഏർപ്പെട്ടിരുന്ന ജോലിയുമാണ്‌ ഒരു പക്ഷെ ലത്തിൻ കത്തൊലിക്കരെ പിന്നോക്ക സമുദായമായി കണക്കാകിയത്‌. പക്ഷെ ഇവിടെയും വലിയ മാറ്റങ്ങൾക്കാണ്‌ നാം സാക്ഷ്യം വഹിച്ചത്‌.

--

ജോലിയുടെ കാര്യം എഴുതിയത്‌കൊണ്ട്‌ എഴുതുകയാണ്‌.

ആപ്പീസ്സ്‌ ജോലിക്ക്‌ 3000 രൂപക്ക്‌ ആളെ കിട്ടുമല്ലോ!

നമ്മുടെ വിദ്യഭ്യാസ രീതിക്കും കാതലായ കുഴപ്പം ഉണ്ടല്ലോ?

jayanEvoor said...

കാക്കരയുടെ വീക്ഷണങ്ങളോട് പൊതുവേ യോജിപ്പാണ് എനിക്കും.

1. സാമൂഹികസംവരണം ഇല്ലായിരുന്നെങ്കിൽ അവർണർ, പ്രത്യെകിച്ചും ദളിതർ ഇന്നുള്ള നിലയിൽ പൊലും എത്തില്ലായിരുന്നു. പാടേ പിൻ തള്ളപ്പെടുമായിരുന്നു.

2. സാമ്പത്തികമായി തീരെ ദരിദ്രരായ മുന്നോക്കക്കാർക്ക് തൊഴിലില്ലായമ വേതനം കൊണ്ട് കാര്യമായ ഒരു പ്രയൊജനവും ഇല്ല. വൻ തുക കൊടുത്ത് സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കാൻ പാങ്ങില്ലാത്തവർക്ക് സർക്കാർ സീറ്റ് സംവരണം കൊടുക്കട്ടെ.

3. രണ്ടു വശങ്ങളും കാണണം എന്നാണ് എന്റെ പൊസ്റ്റിന്റെ ഉദ്ദേശം.

ഷൈജൻ കാക്കര said...

ജയൻ ഏവൂർ,

നന്ദി,

തൊഴിലില്ലായ്മ വേതനത്തോടുള്ള എന്റെ കാഴ്ചപാട്‌ ഒരിക്കൽ കൂടി താഴെ.

തൊഴിലില്ലായ്മ വേതനം - ആന്റണി കേരളീയ സമൂഹത്തിനോട്‌ ചെയ്‌ത കടും പാതകം. എന്റെ അഭിപ്രായത്തിൽ, ദുരഭിമാനിക്ക്‌ കൊടുക്കുന്ന ഈ നക്കാപിച്ച നിറുത്തലാക്കി, ആ പണം തിരിച്ച്‌ കിട്ടാത്ത വിദ്യഭ്യാസ ലോണിന്റ്‌` നഷ്ടം നികത്തണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ആരായാലും ഏത്‌ ഉയർന്ന വിദ്യഭ്യാസത്തിനായലും പലിശരഹിത വിദ്യഭ്യാസ ലോൺ സർക്കാർ കൊടുക്കണം, അവിടെയാണ്‌ സർക്കാരിന്റെ കടമ നിറവേറ്റണ്ടത്‌. മാതാപിതാക്കളുടെയും വിദ്യാർഥിയുടെയും ജാമ്യം മാത്രം മതി.

വിദ്യ നേടിയവർ മൽസരങ്ങളിലൂടെ സർക്കാർ ജോലി നേടണം. തീറ്റ തേടാൻ കഴിവ്‌ നേടിയാൽ തള്ളക്കൊഴിപോലും കുഞ്ഞുങ്ങളെ കൊത്തിയാട്ടും, അതുപോലും...

റോഷ്|RosH said...

ഇത്രയും വായിച്ചിട്ടും എന്റെ സംശയം മാറിയില്ല.
ജാതി മത സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുനത് കൊണ്ടുള്ള ദൂഷ്യം എന്താണ്?
ജാതി വ്യവസ്ഥ തന്നെ ഇല്ലാതായി പോകുമെന്നതോ?
അനര്‍ഹമായി സംവരണം അനുഭവിക്കുന്ന പിന്നാക്ക ജാതിക്കാര്‍ക്ക് അത് നഷ്ടമാകുമെന്നോ?
രാഷ്ട്രീയത്തില്‍ പരാദ ഭോജികളായി വളരുന്ന സാമുദായിക ഗ്രൂപുകള്‍ക്ക് പണിയില്ലാതാകുമെന്നോ?
കേരളത്തില്‍ ഇന്ന് ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും അയിത്തവും നിലനില്‍ക്കുന്നുണ്ടോ?
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പിന്നോക്ക ജാതിക്കാരന് തന്റെ ജാതിയുടെ പേരില്‍ അവഗണനയോ പീഡനമോ ഏല്‍ക്കേണ്ടി വരുന്നുണ്ടോ?
പണമില്ലാത്ത സവര്‍ണ്ണന് അവന്റെ മുന്തിയ ജാതിയുടെ പേരില്‍ മികച്ച ജീവിത സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ?

ഒരു പോസ്റ്റ്‌ ഇവിടെ:

http://boologabhumicharitham.blogspot.com/2010/01/blog-post.html

ഷൈജൻ കാക്കര said...

ജാതിമത സംവരണത്തിന്‌ പകരം സാമ്പത്തിക സംവരണം ആവശ്യമില്ല, കാരണം വളരെ ലളിതം. സംവരണത്തിന്റെ അടിസ്ഥാനം സമൂഹിക പിന്നോക്കാവസ്ഥയാണ്‌. ആ പിന്നോക്കാവസ്ഥ മാറുന്നതിനനുസരിച്ച്‌ ജാതിമത സംവരണം കുറച്ച്‌ കൊണ്ട്‌ വരണം. അങ്ങനെ ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിൽ സംവരണമില്ലാത്ത ഒരു കാലത്തിനായി പരിശ്രമിക്കണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സമ്പത്തികമായി സഹായിക്കുക.


സാമ്പത്തിക സംവരണവും ആവശ്യപ്പെടുനതും ജാതി/മത നേതാക്കൾ തന്നെയാണ്‌, അതിന്‌ ചൂട്ട്‌ പിടിക്കാൻ രാഷ്ട്രീയക്കാരും.

സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നതിന്‌ പകരമായി മുന്നോക്ക ജാതിക്കാർ ചെയ്യേണ്ടത്‌, സംവരണം കുറച്ച്‌ കൊണ്ടുവരുന്നതിനെ പറ്റി ചിന്തിക്കുകയാണ്‌.

ഹേമാംബിക | Hemambika said...

ഭാരതം മികച്ച ഒരു ഭ്രാന്താലയം തന്നെ .
ഇതു ഇന്നോ നാളെയോ 50 വര്‍ഷത്തിനു ശേഷമോ മാറാന്‍ പോകുന്നില്ല. കൂടുകയല്ലാതെ കുറയാനും പോകുന്നില്ല .
ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ചിന്താഗതികള്‍ മരിക്കൊണ്ടിരിക്കുന്നുവെന്നു നിങ്ങളൊക്കെ ഇനിയും വിശ്വസിക്കുന്നുവോ ? കഷ്ട്ടം !

Villagemaan/വില്ലേജ്മാന്‍ said...

കാക്കര പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പ്. പക്ഷെ സാമ്പത്തിക സംവരണത്തിന് എതിരെ പറഞ്ഞതിനോട് വിയോജിപ്പ്..

മാഷെ...പാവപ്പെട്ടവനല്ലേ സംവരണം വേണ്ടത് ? ഒരാള്‍ ഏതു ജാതി എന്ന് നോക്കാതെ അവന്റെ അര്‍ഹത നോക്കി സംവരണം കൊടുക്കനനം എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ക്രീമി ലയെര്‍ ഇല്ല എന്ന് സ്ഥാപിക്കാനും പ്രമേയം പാസക്കാനും ഇടതനും വലതനും മത്സരിക്കുകയായിരുന്നു.വിദ്യാഭ്യാസത്തിനു സംവരണം കൊടുക്കാം.പഠിച്ചു വരുന്നവര്‍ മറ്റുള്ളവരോട് കോമ്പീറ്റ് ചെയ്യാന്‍ പ്രപ്തരാകുമല്ലോ..
കോടികളുടെ സ്വത്തുകാരനായ പിന്നോക്ക സമുദായ പ്രമാണിയുടെ മക്കള്‍ക്കും സംവരണം കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ് ? അതെ സമുദായത്തില്‍ അര്‍ഹാതപെട്ട മറ്റൊരാളുടെ അവസരം പോകുന്നു എന്ന് ഇയാള്‍ക്ക് കീജെയ് വിളിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല..

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്ള ഈ വീതം വെപ്പ് നിര്‍ത്തട്ടെ..എന്നിട്ട് പാവപ്പെട്ടവന്‍ അവന്‍ ഏതു ജാതിയാനെങ്കിലും അവനു ഒരു നിശ്ചിത ശതമാനം ( അതും ചെറിയത് ) ജോലിക്ക് കൊടുക്കട്ടെ..പിന്നെ വിദ്യാഭ്യാസം സൌജന്യം ആക്കട്ടെ...അങ്ങനെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരോട് ഒപ്പം നില്ക്കാന്‍ പാവപ്പെട്ടവന് അവന്റെ കഴിവും വിദ്യാഭ്യാസവും ഉണ്ടാവുംബോഴേ ഈ സാമോഹ്യ അസമത്വം ( ഇപ്പോഴത്തെ അസമത്വം ഉള്ളവനും ഇല്ലാത്തവനും എന്നുള്ളതല്ല..ഇല്ലാത്തവനും ജാതിപ്പേരില്‍ അവടെ അവസരം തട്ടിയെടുക്കുന്നവരും തമ്മിലുള്ളതാണ് ) മാറൂ..

സംവരണം...സത്യവും മിഥ്യയും എന്ന പോസ്റ്റ്‌ ഇവിടെ വായിക്കാം

http://villagemaan.blogspot.com/2010/01/blog-post_20.html

Roshan PM said...

നല്ല കാര്യം വളരെ നന്നായി പറഞ്ഞിരിക്കുന്നു, പക്ഷെ കേള്‍ക്കേണ്ടവര്‍ ബദിരര്‍ ആണ്. ഇത് കേള്‍ക്കാനോ, കേട്ട ഭാവം നടിക്കാനോ കഴിയുന്ന നട്ടെലുള്ള പാര്‍ട്ടിയും നേതാക്കളും ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു. ഇന്നത്തെ മതാതിഷ്ടിത സമൂഹത്തില്‍ മനുഷ്യനെ ജാതിക്ക് അതീതം ആയി കാണുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സ്ഥാനം എവിടെ ആയിരിക്കും?

പക്ഷെ ഇത് സംഭവിക്കുക തന്നെ ചെയ്യും, കാരണം നാം എങ്ങിനെ പുറം തിരിഞ്ഞു നിന്നാലും കാലം മുന്നോട്ടു തന്നെ പോകും, നമ്മളെയും കൊണ്ട്. ഇത്തരം സങ്കുചിത മത ചിന്തകള്‍ ആ നല്ല നാളെയിലെക്കുള്ള യാത്രയുടെ ദൈര്‍ഗ്യം കൂട്ടിയേക്കാം, പക്ഷെ അത് സംഭവിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു