Wednesday 25 November 2009

ലിബർഹാൻ ചോർച്ചയും മുല്ലപെരിയാറും

ങാ പിന്നെ ലിബ്രാൻ, എന്തൊന്ന്‌ ലിബ്രാൻ, താൻ ലിബ്രാനല്ലാ, അലറാനാ അലറാൻ! പത്രക്കാരോട്‌ അലറാൻ തനിക്കെന്താ കൊമ്പുണ്ടോ? പേരിനു മുൻപിൽ മൻമോഹൻ എന്ന്‌ എഴുതിയാൽ മൻമോഹൻ സിംഗ്‌ ഒന്നും ആവില്ല കൊച്ചനെ. അല്ലെങ്ങിൽ പിന്നെ ഞാൻ ഒറ്റദിവസം കൊണ്ട്‌ കണ്ടുപിടിച്ച പള്ളിപൊളിക്കൽ പണിക്കാരുടെ പേർ ഒന്നു പകർത്തി എഴുതാൻ സാറ്‌ എത്ര വർഷം എടുത്തു. "എടൊ" ലിബ്രാനെ, പള്ളി പൊളിച്ചതു സുദർശ്ശന ചക്രം ഉപയോഗിച്ച്‌ അദ്വാനിയാണെന്ന്‌ ആർക്കാണറിയാത്തത്‌. താഴികക്കുടം പൊളിക്കുമ്പോൾ ഉമചേച്ചി ജോഷി ചേട്ടനു ചക്കരയുമ്മ കൊടുത്തതും, ഗോവിന്തേട്ടനും  താക്കറെ മാമനും കല്ലുകൾ സേവകരുടെ കാലിൽ വിഴാതെ മാറ്റി വെച്ചതും കല്യാൺ സിംഗാനെങ്ങിൽ സ്വന്തം നാട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ അതിൽ കോലിടരുത്‌ എന്ന്‌ പോലിസ്കാരെ ഉപദേശിക്കുന്നതും കാൽമുട്ടിലെ ചിരട്ട പണിമുടക്കിയത്‌ കാരണം രഥത്തിൽ കയറി ചാടി ചാടി പോകാതെ ഖിന്നനായി വാജ്പേയി അണ്ണൻ കിണ്ണത്തിൽ തല കുനിച്ചിരുന്നതും എല്ലാം മാലോകർ കണ്ടതുമാണ്‌. എന്നാലും എന്റെ ലിബ്രാനെ, ഇതെല്ലാം കണ്ടുപിടിച്ചിട്ടും സാറിന്‌ പണി തന്ന നരസിംഹത്തിനെ മാത്രം കണ്ടില്ല, അല്ലേ? ങും! എന്നാ സാറെ അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌? അതൊ സാറും കമ്മ്യുണിസ്റ്റ്‌ ആയോ? സാറിനും പരലോകത്തിലും ജിന്നിലും വിശ്വാസമില്ലാത്തതു കൊണ്ടാണോ നരസിംഹത്തിനെ കാണാതെ പോയത്‌!

റിപ്പോർട്ടുകൾക്കും ഇല്ലേ ചില പ്രകൃതി നിയമങ്ങൾ. രേഖ ചോർത്തുന്നത്‌ നമ്മുടെ ജെനാധിപത്യ രീതിയും അല്ലേ? സി.എ.ജി റിപ്പോർട്ട്‌ ചോർത്തിയപ്പൊളല്ലേ നമ്മുക്ക്‌ ബോഫേർസ്‌ തോക്കും, പാർട്ടി രേഖ ചോർത്തിയപ്പോൾ സിണ്ടിക്കേറ്റ്‌ പത്രങ്ങൾക്ക്‌ തെറിയും കിട്ടിയത്‌! അതാ വിവരം ഉള്ളവർ പറയുന്നത്‌ ചോർത്തൽ ജെനാധിപത്യ രീതി തന്നെയാണെന്ന്‌.

ലിബ്രാൻ ചോർച്ചയിൽ നമ്മുടെ മുല്ലപെരിയാർ ചോർച്ച മുങ്ങിപോകരുത്‌. മുല്ലപെരിയാറിലെ ചോർച്ചപ്പിടുത്തക്കാർ കാലൻകുടയുടെ മുന്ന കൊണ്ട്‌ ഡാം കുത്തിപ്പൊട്ടിക്കുന്നത്‌ കണ്ടിട്ടില്ലേ, അതെപോലെ, ആരോ ലിബ്രാന്റെ വയറ്റിൽ കുത്തിയിട്ടാണെങ്ങിലും രേഖ ചോർത്തിയതു നന്നായി. 24 മണിക്കൂറിനകം രേഖ മേശപ്പുറത്ത്‌! അമർസിംഗ്‌-അലുവാലിയ വാൾപയറ്റ്‌! എന്തൂട്ടാ പയറ്റ്‌! പൂക്കുറ്റിയുടെ സൗണ്ട്‌ മിക്സിങ്ങും ആയപ്പോൾ ഒരു ഡോൽബി ഇഫ്ഫക്റ്റ്‌.

ലിബ്രാനെ, താൻ സമധാനിക്ക്‌, രേഖ ചോർത്തിയിലെങ്ങിൽ സാറിന്റെ ഗതി എന്താവുമായിരുന്നു. തമ്പ്രാക്കൻമാർ പണിക്കരെ വിളിച്ച്‌ കവടി നിരത്തി, സമയം നോക്കി, സാറിന്റെ സമയം നന്നായാൽ രേഖയെ പൊക്കും അല്ലെങ്ങിൽ മുക്കും. രേഖ മുക്കിയില്ലല്ലോ ചോർത്തിയല്ലെയുള്ളു, പത്തു പതിനേഴ്‌ വർഷം കൊണ്ട്‌ ഒരു ബ്ലോഗനെ പോലെ എഴുതിക്കൂട്ടിയ "ആയിരം പേജുകൾ" (ആരു വായിക്കും?) വെളിച്ചം കാണാതെപോയിരുന്നെങ്ങിൽ, ഓ... എനിക്ക്‌ ഓർക്കാനെ വയ്യാ, ഓക്കാനവും....

ഇതും ഒരു ഭാഗ്യമാണ്‌, രേഖയെ കുറിച്ച്‌ ആർക്കെങ്ങിലും പരാതി ഉണ്ടോന്ന് നോക്കിയെ? അമ്മേനെ തല്ലിയാലും രണ്ട്‌ പക്ഷം ഉള്ളപ്പോഴാണെ! പള്ളിപൊളിക്കാരെ കണ്ടെത്തിയതിൽ പള്ളിക്കാർ ആശ്വാസിക്കുന്നു, ചോർത്താനും പിന്നെ മേശപ്പുറത്ത്‌ വെയ്ക്കാനും രേഖ കിട്ടിയതിൽ ഭരണക്കാർ ചിരിക്കുന്നു. എഴുതി കൂട്ടിയതും നടപ്പ്‌രേഖയും വായിച്ചപ്പോൾ ചോർച്ചയിലെ ദുഃഖം മറന്ന്‌ പള്ളിപൊളിക്കാർ ജയ്‌ ശ്രീറാം വിളിക്കുന്നു. ഇങ്ങനെ ഒരു വരവേൽപ്പ്‌ വേറേ ഏതെങ്ങിലും രേഖക്ക്‌ കിട്ടിയിട്ടുണ്ടോ?

ലിബ്രാനെ, മദനി സഖാവ്‌ സാറിനെ കണ്ടാൽ വീൽചെയർ എടുത്ത്‌ അടിക്കും, എല്ലാ വർഷവും ഡിസംബർ ആറിനു ബന്ദും ഹർത്താലും ആയി ചന്ദനകുടം നടത്തിയിരുന്നതാ, ഈ ഡിസംബർ ആറിനും ഉണ്ടാകുമോ ആ കുടം, കാണുമായിരിക്കും അല്ലേ?

പള്ളിപൊളിക്കാരെ നിങ്ങൾ ചെവിയിൽ നുള്ളിക്കോ, പക്ഷെ രേഖ ചോർത്തിയവൾക്ക്‌ മാപ്പില്ല, നമുക്കവളെ പൊക്കണം, കമ്മിഷൻ താൻ തന്നെ നടത്തിക്കോളു, അടുത്ത പത്തുപതിനഞ്ചു കൊല്ലം, സാറിനും വേണ്ടെ ഒരു പണി, ഞാൻ ടാക്സ്‌ കൂടുതൽ അടച്ചേക്കാം, അവളെ പൊക്കണം, പാവാട വള്ളിയിൽ കെട്ടിതൂക്കി....

Saturday 21 November 2009

കിങ്ങിണികുട്ടന്റെ പ്രേമലേഖനവും ലൗവ്‌ ജിഹാദും

എന്റെ കരളിന്റെ കരളെ,

നമ്മളുടെ പ്രീഡിഗ്രീ പ്രേമം ഒരു മദാമ്മ വിളിയിൽ തെന്നിയതിന്‌ശേഷം ഞാൻ കരുമാഷിന്റെ കുരുകുലത്തിൽ ഡിഗ്രിക്ക്‌ ചേർന്നു. അതൊരുതരം ഗുരുകുല വിദ്യഭ്യാസം ആയിരുന്നു. ശിഷന്മാർ എല്ലാവരും ഗുരുവിന്റെ വീട്ടിൽ താമസിക്കുക, ദോശക്ക്‌ അരയ്ക്കുക, ഗുരുവിന്റെ കാല്‌ തിരുമ്പുക, പ്രധാന ശിഷനായ എനിക്കു മാത്രം ആട്ടുകട്ടിലും. അങ്ങനെ ഞങ്ങളുടെ കുരുകുലത്തിൽ ആർഷഭാരതസംസ്കാരം കത്തി നിന്നിരുന്നു.

ഞങ്ങളുടെ പന്തിരുകുലത്തിന്‌ കേരളത്തിൽ എം.എൽ.എ കോർസ്‌സുള്ള രണ്ടു സർവ്വകലാശാലയിലും അഫിലിയേഷൻ ഉണ്ടെന്നോ കിട്ടുമെന്നോ പറഞ്ഞു കേട്ടിരുന്നു. അഫിലിയേഷൻ ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്നും പറഞ്ഞ്‌ സ്മാർട്‌ സിറ്റി പോലെ രണ്ടു വർഷങ്ങൾ കൊഴിഞ്ഞുപോയി. അതിനിടക്ക്‌ കുറെ പീക്കിരിപിള്ളേർ ഇവിടന്ന്‌ ടി.സി യും വാങ്ങി നീ പഠിക്കുന്ന കോള്ളേജിൽ ചേർന്നിട്ടുണ്ട്‌. ഞാൻ ആട്ടുകട്ടിലിൽ ആടുന്നത്‌ സഹിക്കാത്ത യൂദാസ്സുകൾ! അവരുടെ തെറികൾ കേട്ട എന്റെ തൊലിയുരിഞ്ഞ്‌പോയി, ഉണ്ണിമൊന്റെ മുണ്ടും ...

മൂന്നാം വർഷത്തെ പഠനം മുംബൈ യൂണിവേഴ്സിറ്റിയുടെ കിഴിൽ ഡിസ്റ്റൻസ്‌ എഡുക്കേഷൻ വഴിയാക്കി. ആ ആഭാസം പൊന്നരിവാൾ കൊണ്ടു വെട്ടിനിരത്തി. മാഷിനെ വേണ്ട കുട്ടികളെ മാത്രം മതി! ഒരു മാതിരി കല്യാണകച്ചൊടം പോലെ, സ്ത്രിയെ വേണ്ട ധനം മാത്രം മതി! അതൊടെ അവിടെ പരിക്ഷ എഴുതിയിരുന്ന പിതാംബൻ മാഷും കുട്ടികളും വഴിയാധാരവും ആയി. പ്രധാന ശിഷനായ ഞാൻ മാഷിനേയും കുട്ടികളെയും കൂട്ടി കുരുകുലത്തിലേക്ക്‌ ഒരു മടക്ക യാത്ര.

പുതിയ ജാതിക്കാർ വന്നത്‌ കൊണ്ടോ, ഗുരുകുല സമ്പ്രദായത്തിൽ, രണ്ടു മാഷുന്മാർ വേണ്ടാത്തതുകൊണ്ടൊ, കരുമാഷ്‌ കുലവും പൂട്ടി കലവും ഉടച്ചു നിന്റെ കോല്ലേജിൽ ജോലിയും തേടി..., യു ബ്രൂട്ടസ്സ്‌!

എനിക്ക്‌ ഇനി അധിക കാലം നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ. അതിനാൽ ഞാനിപ്പൊഴെ മമ്മൊദീസ മുങ്ങി. കല്യാണസമയത്തൊക്കെ മതം മാറിയാൽ, പുലിവാൽ കല്യാണമാവില്ലേ, ലൗവ്‌ ജിഹാദ്‌! ലൗവ്‌ ക്രോസ്സ്‌! പിന്നെ ജോർജ്ജ്‌ സാറിനെ പോലെ പത്രസമ്മേള്ളനം നടത്തി എന്റെ മകന്റെ കല്യാണം ലവ്‌ ജിഹാദല്ല, തേങ്ങാകൊലയല്ല എന്നൊക്കെ വിളിച്ചുകൂവണ്ടെ.

എന്റെ വിശ്വപ്രസിദ്ധ മദാമ്മ വിളിക്ക്‌ ശേഷമാണല്ലോ നീ എന്നെ കണ്ടാൽ മുഖം വീർപ്പിക്കുന്നത്‌. എന്റെ ലിവറെ, നല്ല വെളുവെളുത്ത സുന്ദരികളെ കണ്ടാൽ ആരും പറയില്ലേ മദാമ്മയുടെ കളറാ എന്നൊക്കെ. എന്റെ ചെന്നിദോഷം കൊണ്ടൊ ഗ്രഹിണിദോഷം കൊണ്ടൊ, വീട്ടിൽ പണ്ടു ദൊശയ്ക്ക്‌ അരക്കാൻ വന്നിരുന്ന കുമ്പളങ്ങ മോന്ത ഹരിപ്പാട്‌ രമണി, നാട്‌ മുഴുവൻ പരദൂഷണം പറഞ്ഞു ചപ്പാത്തി പോലെ പരത്തി. സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ പോലും മദാമ്മയെ കണ്ടാൽ ഒളികണ്ണിടില്ലേ?

ഈ പ്രേമലേഖനം നിന്റെ തോഴി, കിഡായി വശം കൊടുത്തു വിടുന്നതൊടൊപ്പം കാര്യസാധ്യത്തിനായി ഇതിന്റെ ഒരു കോപ്പി അതോണീസ്‌ പുണ്യാളന്റെ നടക്കലും വയ്ക്കുന്നു. ആ വിശുദ്ധനാണല്ലോ, എന്നിക്ക്‌ മുല്ലവള്ളിയും തന്ന്‌ കണ്ണിറുക്കി നേർവഴി കാണിക്കുന്നത്‌.

ഇനിയെങ്ങിലും എന്റെ പ്രേമ ഭാജനമെ, മനസ്സ്‌ തുറക്ക്‌, നീ തന്നെയാണൊ  മോണാലിസ, നിന്റെ ഒരു തരം മരവിച്ച നോട്ടം. നീയൊന്ന്‌ ചിരിച്ചാൽ മതി, നമ്മുടെ തൊമ്മച്ചൻ കെ.പി.സി യുടെ (കേരള പള്ളി കമ്മിറ്റി ) മാമ്മോദീസ ബൂക്കിൽ എന്റെ പേർ ചേർത്തോള്ളും, എന്നിട്ട്‌ വേണം ഹരിപ്പാട്‌ രമണിയെ മുക്കാലിയിൽ കെട്ടി പീഡിപ്പിക്കാൻ, ഇതു ആ പീഡനം അല്ലാട്ടൊ. ഞാൻ ആ ടൈപ്പ്‌ അല്ലല്ലോ.

ഓ, മിണ്ടിയാൽ ഗുളികൻ നാവിൽ, എഴുതിയാൽ ഗുളികൻ പേനയിലും...

എന്ന്‌

കിങ്ങിണികുട്ടൻ

Wednesday 18 November 2009

കമന്റുകൾകൊണ്ടൊരു കുത്തബ്ബ്മീനാർ!

ഒരു സ്പാർക്ക്‌, പക്ഷെ ഒരു പോസ്റ്റിനുള്ള നീളവും ഇല്ല, വലിച്ചുനീട്ടിയൊരു മെഗ്ഗാ സീരിയൽ ആക്കാനുള്ള ഒരു ഇതും കുറവ്‌, സമയവും കഷ്ടി. സമാനസ്വഭാവം ഉള്ള മറ്റു പോസ്റ്റുകളും എന്റെ കണ്ണെത്തുംദൂരത്തുമില്ല, എന്നാൽ പിന്നെ കമന്റുകൾകൊണ്ടൊരു കുത്തബ്ബ്മീനാർ എന്ന്‌ ഞാനും കരുതി. നിങ്ങൾക്ക്‌ വലിച്ചുനീട്ടി വായിക്കേണ്ടതുമില്ല, എനിക്കാനെങ്ങിൽ മസ്തിഷ്ക വയറിളക്കത്തിന്‌ ഒരൊറ്റമൂലി!

ഞനെന്റെ പ്രോഫൈയിലിൽ എഴുതിയത്‌ പോലെ, ഞാനാരാണെന്ന്‌ നിങ്ങൾക്ക്‌ ബ്ലോഗിലൂടെ വായിച്ചെടുക്കുകയും ചെയ്യാം.

നിങ്ങളുടെ നുറുങ്ങ്‌ പോസ്റ്റുകളും ഇവിടെ കമന്റിലൂടെ പോസ്റ്റാം, നിങ്ങൾക്കും കാണില്ലേ ചെറിയ ചെറിയ സ്പാർക്കുകൾ.

ഞാനാരാ മോൻ... ഒരു നടക്ക്‌ പോരുമോ?

Monday 16 November 2009

ബാരക്കും തിരുത്തൽ രേഖയും പിന്നെ എന്റെ പോസ്റ്റുകളും!

ജ്വാലിയെല്ലാം കഴിഞ്ഞ്‌ ബാരക്കിൽ എത്തി നേരെ പോയതു ബ്ലോഗിലെ എന്റെ കമാന്റ്‌ ബൂത്തിൽ. കമാണ്ടോകൾ പോയിട്ട്‌ നാടൻ പൂച്ച പോലും ഇല്ല. എന്റെ "കിടില്ലൻ" പോസ്റ്റുകൾ എല്ലാം തന്നെ വായനക്കാർ തിരുത്തൽ രേഖയൊന്നും സമർപ്പിക്കാതെ ബാരക്കിൽ ഭദ്രമായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നത്‌ കണ്ടപ്പോൾ, എനിക്കു സഹിച്ചില്ല, ഈ പോസ്റ്റുകളുടെ പെറ്റ തള്ളയല്ലേ.. സഹിക്കോ?

കമാന്റുകളുടെ എണ്ണം ഒന്നുമല്ല ബ്ലോഗിന്റെ നിലവാരം, എന്നാലും നമ്മുടെ ബാരക്കിൽ കുറച്ച്‌ തേങ്ങ കിടക്കുന്നത്‌ നല്ലതല്ലേ, ഗണപതിക്ക്‌ ഉടയ്ക്കാനെങ്ങിലും.

എന്റെ വലത്‌ ചിന്തകൾ തിരയ്യൽ ഭീമൻ ഗൂഗ്ലിന്റെ (നമ്മുടെ അന്നദാതാവും!) സഹായത്തോടെ കണ്ടുപിടിച്ച സരസ്വതി ശാപം എന്ന പിൻതിരിപ്പൻ കാരണത്തിൽ തൂങ്ങി കിടക്കാൻ എന്റെ ഇടതു ചിന്തകൾ സമതിച്ചില്ല, ഇടതന്മാർ അങ്ങനെയാണല്ലോ, ഒന്നും സമ്മതിക്കില്ല. കമന്റ്‌ കണ്ടിലെങ്ങിൽ ബൂത്തിലും തപ്പണം എന്നാണല്ലോ പ്രമാണം. അങ്ങനെ എന്റെ ഇടതു തിരയൽ ചെന്നെത്തിയത്‌ വി.എസ്‌ തുറന്ന്‌ വിട്ട ബാരക്കിൽ തന്നെ.

എന്റെ പോസ്റ്റിൽ കമന്റിടാൻ ഞനൊരു ബൂത്തും തുറന്ന്‌ വച്ചിട്ട്‌ കാലം എത്രയായി. സനാഥനായ ഞാൻ ഈ ഭുമി മലയാള ബ്ലോഗിൽ മാത്രം എങ്ങനെ അനാഥനായി? കണ്ണൂർ മോഡലിൽ കമന്റിടാൻ എന്നെ നിർബന്തിക്കരുത്‌. ഇലക്ഷൻ ഒക്കെ കഴിഞ്ഞില്ലേ, എന്റെ കമാന്റ്‌ ബൂത്തിൽ നിന്ന്‌ ആ സേനയെ പിൻവലിച്ചൂടെ. എന്റെ ബൂത്തിലും ആരെങ്ങിലും അലഞ്ഞ്‌ നടക്കട്ടെ.

വി.എസ്‌ അടിച്ച്‌ ബാരക്കിലേക്ക്‌ കയറ്റിയ സൈനികരെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇലക്ഷന്‌ തൊട്ടുമുൻപു തന്നെ അടിച്ചിറക്കി ബൂതിൽ കയറ്റിയതാ, പക്ഷെ ആ ബാരക്ക്‌ പ്രേതം ഗതി കിട്ടാതെ കേരളത്തിൽ അലയുകയാണ്‌.

ബാരക്ക്‌ പ്രേതം കയറിയ ചെന്നിത്തല പറയുന്നത്‌ അടുത്ത ഇലക്ഷനോടെ വി.എസ്‌ ബാരക്കിൽ ഇരിക്കും. ചെന്നിത്തലയെ വിട്ട്‌ ബാരക്ക്‌ പ്രേതം നേരെ കയറി പിടിച്ചതു ധർമവേദിക്കാരെയും. അവരുടെ പ്രവചനം, 6-മാസത്തിന്‌ ശേഷം തിരഞ്ഞെടുപ്പു നടന്നാൽ വെള്ളാപ്പള്ളിയും ബാരക്കിൽ ഇരിക്കും. ശശി അടിച്ചു ബാരക്കിൽ കയറ്റിയ തിരുത്തൽ രേഖയും സൂക്ഷിക്കാൻ കാരാട്ടിനും വേണ്ടേ ഒരു ബാരക്ക്‌.

ഹർത്താലും ബന്തും കേരള ജീവിതത്തിന്റെ ഭാഗം ആയതുപോലെ ഈ ബാരക്ക്‌ പ്രേതവും നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയിട്ടുണ്ട്‌, സംശയം ഉണ്ടെങ്ങിൽ റേഷനരി മന്ത്രിയോട്‌ ചോദിച്ചു നോക്ക്‌.

പറഞ്ഞ്‌ പറഞ്ഞ്‌ ബാരക്കിനൊരു പുതിയ മാനം വന്നുവൊ? പരാജയപെടുത്തി ഇരുത്തേണ്ട സ്ഥലമണോ ഈ ബാരക്ക്‌. ഇടതന്മാരുടെ ചൈനയിൽ അങ്ങനെയായിരിക്കും, ങാ?. വലതന്മാരുടെ അമേരിക്കയിൽ വിജയിച്ച്‌ വന്നവരെയാണ്‌ ബാരക്കിൽ ഇരുത്തുന്നത്‌ നോക്കു ബാരക്ക്‌ ഒബാമ ചിരിക്കുന്നില്ലേ (അമേരിക്കൻ ഇംഗ്ലീഷിൽ ബറാക്‌ ഒബാമ എന്നു പറയും).

നമ്മുടെ അതിർത്തി കാക്കുന്ന വീരജവാന്മാരും കഞ്ഞിക്‌ വകയുണ്ടാക്കാൻ എണ്ണപണം തേടി പോയവരും അന്തിയുറങ്ങുന്നതും ഈ വലതന്മാരുടെ ബാരക്കിൽ തന്നെ, തന്നെ തന്നെ...

വലതന്മാരുടെ ബാരക്കിന്‌ എന്റെ വിയർപ്പിന്റെ റെഡ്‌ സല്യൂട്ട്‌.

കാക്കര

Thursday 12 November 2009

എം.എ. ബേബിയുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി

ബേബി സാർ,

പത്രത്തിലെ ക്ലാസിഫൈഡ്‌ പരസ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ (വണ്ടിയും ഓടിക്കും) എന്റെ കണ്ണ്‌ മിക്കപ്പോഴും ഉടക്കിയിരുന്നത്‌ "തപാൽ വഴി നീന്തൽ പഠിക്കാം" എന്നതിൽ ആയിരുന്നു. മറ്റു പരസ്യങ്ങളും ഒട്ടും മോശമായിരുന്നില്ല, വീട്ടിൽ ഇരുന്ന്‌ ലക്ഷങ്ങൾ സമ്പാദിക്കാം, ദാമ്പത്യസുഖത്തിന്‌, ഉപകാരസ്മരണ, ചൊറിച്ചിൽ മാറ്റാൻ ബിടെക്സ്‌, 20 വയസ്സ്‌ പൂർത്തിയായവർക്ക്‌ "എം.എ".

നീന്തൽ പഠിക്കാൻ അതിലുമെളുപ്പവഴി അനേഷിച്ചു നടന്ന എന്റെ കണ്ണിൽ ഇന്നലത്തെ താങ്ങളുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി ഒന്ന്‌ കയറി ഉടക്കി. തേടിയ വള്ളി കാലിൽ ഉടക്കി എന്നൊക്കെ കേട്ടിട്ടില്ലേ? അ ഉടക്ക്‌ തന്നെ! പിന്നെ അങ്ങ്‌ ഇന്നലെ നീന്തി കയറിയത്‌, വെറും ഒരു പുഴയല്ല, കടലാണ്‌. ലോകചരിത്രത്തിൽ അങ്ങയുടെ പേര്‌ വെള്ളലിപികളിൽ എഴുതപ്പെട്ടു, ശരിക്കും പെട്ടു! ഒബാമ സഖാവിന്റെ വെള്ളമടി ഉച്ചകോടിയും ഇതേ വെള്ളലിപികളിലാണ്‌ എഴുതിയത്‌ എന്നുകൂടി അറിയുമ്പോഴാണ്‌ താങ്ങളുടെ മുങ്ങികുളിയുടെ പ്രാധാന്യം മനസിലാവുകയുള്ളു. സിനിമാ വൃത്തങ്ങളിൽ നിന്ന്‌ കേട്ട വാർത്ത വിശ്വാസിക്കാമെങ്ങിൽ, എല്ലാ സിനിമയിലും മുങ്ങികുളിയുടെ ഒരു രംഗം ഉണ്ടായിരിക്കും.

ഒരു ദിവസം കൊണ്ട്‌ ആർക്കും നീന്തൽ പഠിക്കാം, മൂക്ക്‌ പൊത്തിപിടിച്ച്‌ കുറച്ച്‌ നേരം മുങ്ങി കിടന്നാൽ ഭാഗ്യമുണ്ടെങ്ങിൽ ആർക്കും പൊന്തിവരാം പിന്നെ "കയ്യടിച്ചാൽ കാലടിച്ചാൽ വില്ലൊടിച്ചാൽ" നീന്തൽ ആയി എന്നും... സാറിന്റെ പത്രസമ്മേള്ളനക്ലാസ്സ്‌ ഒരിക്കൽ കൂടി മനസ്സിലേക്ക്‌ ആവാഹിച്ച്‌... സാറ്‌  പറഞ്ഞത്‌ പോലെ ശ്വാസം പിടിച്ച്‌, മൂക്ക്‌ ഒക്കെ ഒരുവിധം പൊത്തിപ്പിടിച്ച്‌, പുഴയിലേക്ക്‌ ഒരൊട്ട ചാട്ടം...

പിന്നെ ആരോ പറഞ്ഞുകേട്ടത്‌, മണൽ മാഫിയക്കാരാണ്‌ എന്നെ ഒരു വിധം മുങ്ങിതപ്പി പൊക്കിയെടുത്ത്‌ കരക്കിട്ടത്‌, അതും കഴിഞ്ഞ്‌ "എ" ക്ലാസ്സ്‌ പടങ്ങളിൽ കാണുന്നപോലെ, എന്റെ തള്ളിയ വയറിൽ ഒരു ഞക്കലും പൊക്കലും... ഞാൻ കണ്ണ്‌ തുറന്നപ്പോൾ മാഫിയക്കാരുടെ ഒരു നോട്ടം പിന്നെ ഒരു പിറുപിറുക്കൽ... വെളുപ്പാൻകാലത്ത്‌ പണി മെനക്കെടുത്താൻ, ചാവാനാണെങ്ങിൽ വേറേയെത്ര വഴികൾ! സാറിന്റെ ക്ലാസ്സിനെപ്പറ്റി ഞാനവരോടു പറഞ്ഞിട്ടില്ല, അതുകൊണ്ട്‌ അവർക്ക്‌ ഇപ്പൊഴും സാറിനോട്‌ ഭയങ്ങര ബഹുമാനമാണ്‌.

കുറച്ചു വെള്ളം കുടിച്ചാലെന്താ, എന്റെ ദാഹം മാറിയില്ലേ?

സാറിന്റെ സാരോപദേശം കേട്ട്‌, നീന്തൽ അറിയാത്ത ലക്ഷക്കണക്കിന്‌ കുട്ടികൾ മൂക്കുംപൊത്തി വെള്ളത്തിലേക്ക്‌ ചാടിയാൽ... ഏയ്‌, കുട്ടികൾക്ക്‌ നമ്മളേലും ബുദ്ധിയില്ലേ? എനിക്ക്‌ സാറിന്റെ നീന്തൽ കളരിയിൽ ഇപ്പൊഴും വിശ്വാസമാ. വിശ്വാസിക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

എന്നാലും ഇങ്ങനെയാണൊ ഒരു പരിപാടി അവതരിപ്പിക്കുന്നത്‌, നമ്മുക്കും ഇല്ലേ കുട്ടികൾ, അല്ലാതെ ശ്രീമതി ടീച്ചറുടെപോലെ, എല്ലാവരും മന്ത്‌ പ്രതിരോധ ഗുളിക കഴിച്ചോളു, ഞാൻ വീട്ടിൽ പോയി ഉൽഘടിച്ചൊള്ളാം... ടീച്ചറുടെ പ്രീഡിഗ്രിയേലും വലുതല്ലേ സാറെ, സാറിന്റെ ബി.എ. കേട്ടിട്ടില്ലേ "അവന്‌ ബി.എ.ക്കാരന്റെ ഗമയാ". എം.എ പരീക്ഷ എഴുതിയില്ലെങ്ങിലും, എല്ലാവരും സാറിനെ "എം.എ." യും ചേർത്തല്ലേ വിളിക്കുന്നത്‌! അതെങ്ങിലും ഓർക്കണ്ടേ?

താങ്കളെ പിൻതുടർന്ന്‌, എക്സൈസ്‌ മന്ത്രി ഗുരുദാസൻ, ഒരു കുപ്പി വിസ്കിയും കൊണ്ട്‌ മദ്യം എങ്ങനെ കുടിക്കാം എന്നുള്ള പത്രസമ്മേള്ളനകളരി നടത്തുമോ? കലികാലം. ആകെ ഒരു സമാധാനം ഉള്ളത്‌ ഒന്നൊന്നര വർഷം കൂടിയല്ലേ ഉള്ളു, എല്ലാം സഹിക്കാം, പിന്നെ നമ്മുക്ക്‌ ചാണ്ടിയുടെ മുടിയിൽ താജ്മഹൽ പണിത്‌ രസിക്കാമല്ലോ, ചെന്നിത്തലയും അന്തോണിയും സമ്മതിച്ചാൽ!

Tuesday 10 November 2009

ബെർലിനിൽ നിന്ന്‌ കാരാട്ട്‌ സഖാവിന്‌ ഒരു തുറന്ന കത്ത്‌

പ്രിയ കാരാട്ട്‌ സഖാവെ,

ഏതൊ ഒരു ബാലാനധന്റെ "അടച്ച കത്ത്‌", താങ്ങളുടെ തിരക്ക്‌ കാരണം അദ്ധേഹം മരിക്കുന്നതു വരെ (ചോർത്തുന്നതു വരെ!) തുറന്നില്ല എന്നറിയാവുന്നത്‌ കൊണ്ടും, കേരളത്തിലേയും ബംഗാളിലേയും ഇരുട്ടടിക്ക്‌ ശേഷം അങ്ങയെ കണ്ട്‌ കിട്ടാനില്ല (മാധ്യമ സിൻഡിക്കേറ്റ്‌ ആയിരിക്കും) എന്നതുകൊണ്ടുമാണ്‌ ലെനിൻ തത്വങ്ങൾക്ക്‌ എതിരായിട്ടുംകൂടി ഞാൻ ഈ തുറന്ന കത്ത്‌ എഴുതുന്നത്‌.

മുഖവരയില്ലാതെ കാര്യത്തിലേക്ക്‌ കടക്കട്ടെ, നമ്മൾ കമ്മ്യൂണിസ്റ്റുകാർ പണ്ടെ അങ്ങനെയാണല്ലോ, നേരെ വാ നേരെ പോ. ഒന്നും വന്നില്ല, എല്ലാം പോയി!

കരിങ്കാലി കരുണാകരനും ചതിയൻ ഗോർബച്ചേവും പിന്നെ നസ്രാണികളുടെ പോപ്പും കൂടി ബെർലിൻ മതിൽ പൊളിച്ചിട്ടു വർഷം എത്രയായി. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയെ, റഷ്യക്കാർ പണിതു തന്ന മതിൽ അവർ തന്നെ പൊളിച്ചു, അത്ര തന്നെ. നാട്ടു ഭാഷയിൽ പറഞ്ഞാൽ, ശങ്കരന്റെ പറമ്പിലെ വേലി ചക്കിയും ശങ്കരനും കൂടി പൊളിച്ചു, അതിനു കോൺഗ്രസ്സ്കാർക്കെന്ത്‌ ഛേദം.

പോരാത്തതിനു ഇവിടെ കുറച്ചു ബൂർഷാസികൾ കൊട്ടും കുരവയും "അപ്പിയും" ഇട്ട്‌ ഒരു തരികിട ആഹോഷം ഒക്കെ നടത്തി. നമ്മുടെ പിള്ളേർ കുടിച്ചു കൂത്താടിയ കോട്ടയം സമ്മേള്ളനം ഓർമയില്ലേ, അത്രക്ക്‌ ഒന്നും വരില്ലാട്ടൊ. മനോരമയും മറ്റും അതും ഇതും വാർത്തയും ആക്കി. ഈ ആഹോഷത്തെ, ഞങ്ങൾ തിരിഞ്ഞ്‌ നോക്കുകപോലും ഉണ്ടായില്ല, ഹ പിന്നെ... ബൂർഷാസികൾ അങ്ങനെ പലതും ചെയ്യും.

അതു ഞങ്ങൾ സഹിച്ചു. എന്തായാലും ഇപ്പോൾ ഞങ്ങൾ ഒന്നല്ലേ, എന്നു വെച്ചാൽ, എന്റെ ബീവി ജനിച്ചതും വളർന്നതും ബൂർഷാസികളുടെ പടിഞ്ഞാറൻ ജർമനിയിലും, പോരെ പൊടിപൂരം! മത്തായി ഫിറ്റായാൽ ഭാര്യ മേരിക്കുട്ടിചേടത്തിക്ക്‌ 916 ഗ്യാരന്റിയുള്ള രണ്ട്‌ ഇടി ഫ്രീ ആയി കൊടുക്കും. അത്‌ അവൾ സഹിക്കില്ലേ? പള്ളിയിൽ വെച്ച്‌ താലി കെട്ടിയവന്റെ ഇടി പോലെ വല്ലോം ആണോ അയൽവാസി രാമന്റെ ഇടി. മേരിക്കുട്ടി മുണ്ട്‌ പൊക്കിക്കുത്തൂല്ലേ? (ഇപ്പൊഴും ചട്ടയും മുണ്ടും അല്ലേ അവിടെ നസ്രാണിച്ചികളുടെ വേഷം അതൊ ഇവിടത്തെ പോലെ തുണിയലർജി വല്ലതും?)

ഇവിടത്തെ കാര്യം എഴുതിയെഴുതി വംഗനാട്ടിലേയും കേരളത്തിലേയും കാര്യങ്ങൾ ചോദിക്കാൻ മറന്നു. ഇങ്ങനെയും ഉണ്ടൊ ഒരു തോൽവി, കേരളത്തിലെ തോൽവി ഒക്കെ നമ്മുക്ക്‌ സഹിക്കാം. സ്ഥിരം ഇടി കിട്ടിയിട്ടും മേരിക്കുട്ടിചേടത്തി സഹിക്കുന്നില്ലേ? അങ്ങനെ വല്ലതുമാണൊ ബംഗാളിലെ കൂട്ടക്കുരുതി? ഓർക്കാനെ വയ്യ. ഈ പോക്കു പോയാൽ ആർഷഭാരതത്തിലും നമ്മുടെ വംശം കുറ്റിയറ്റു പോകുമോ? ബെർലിൻ മാതാവെ കാത്തുകൊള്ളണെ. പത്തു മെഴുകുതിരി കത്തിച്ചോള്ളാം.

കേരളത്തിലെ കാര്യമോർത്തു സഖാവ്‌ അവൈലബിൾ പി.ബി ഒന്നും കൂടണ്ട, ഇറ്റാലിയൻ മാഡത്തിനോട്‌ പറഞ്ഞു കിങ്ങിണിക്കുട്ടനെ ഒന്നു ഓന്റെ പാർട്ടിയിലേക്കു കുത്തികേറ്റിയാൽ മതി, ബാക്കിയെല്ലാം നമ്മുടെ കുട്ടനും പെങ്ങളും കൂടി ശരിയാക്കികൊള്ളും. പക്ഷെ ബംഗാളിലെ താഴൊട്ടുള്ള വളർച്ച സൂഷിക്കണം, കൂടെ മമതയേയും, അവൾക്ക്‌ നമ്മളോട്‌ പണ്ടെ ഒരു മമതയും ഇല്ല, ആർത്തി കൂടുതലുള്ള ഇനവും ആണ്‌. പെണ്ണൊരുമ്പിട്ടാൽ എന്നൊക്കെ കേട്ടിട്ടില്ലേ, ചെങ്കൊടി കൊണ്ടു നടന്ന നമ്മുടെ ടാറ്റ സഖാവിനെപോലും കാവിയുടുപ്പിച്ച്‌ മോഡിയുടെ നാട്ടിലേക്കു് ഓടിച്ചില്ലേ. അവൾക്ക്‌ മുകളിൽ ആകാശവും താഴെ ഭുമിയും ആണ്‌. ശത്രു സംഹാരത്തിനു പൂമൂടൽ തന്നെ വേണ്ടി വരുമോ ആവൊ, ഈ വക കാര്യങ്ങൾ നമ്മുടെ ബാലേട്ടനെ ഏൽപ്പിച്ചാൽ മതി.

നമ്മുക്ക്‌ ഇപ്പൊഴും ഇവിടെ ഒരു സെവൻസ്‌ കളിക്കാനുള്ള സഖാക്കൾ ഒക്കെ ഉണ്ട്‌. അവരെ നമ്മൾ മറന്ന്‌ കളിക്കരുത്‌, അവർ ഇവിടെയുള്ള മൂരാച്ചി കോൺഗ്രസ്സ്കാരോടു ഒരു വിധം പിടിച്ചു നിൽക്കുന്നത്‌ കേരളത്തിലേയും ബംഗാളിലേയും ചുവപ്പൻ വിജയങ്ങൾകൊണ്ടാണ്‌, അർജന്റീനക്കാരെയും ബ്രസീൽക്കാരെയും ജയിപ്പിച്ച്‌ പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്ന പാവം മലപ്പുറത്തുകാരെ പോലെ.

പിന്നെ ഒരു സ്വകാര്യ ദുഃഖവും. ഞങ്ങളുടെ പി.ബി മെംബർ ബെർലിൻ കുഞ്ഞനന്തൻനായരെ പിണറായി സഖാവിന്‌ കണ്ണെടുത്താൽ കണ്ടൂടാ, അല്ലെങ്ങിലും അധികാരത്തിന്റെ തിമിരം ബാധിച്ചവർക്ക്‌ എന്തെങ്ങിലും കാണാൻ പറ്റുമോ?

അയ്യോ വീട്ടുകാര്യം ചോദിക്കാൻ മറന്നു പോയി, വൃന്ദ ചേച്ചിക്ക്‌ സുഖം തന്നെ അല്ലേ, ചേച്ചി കഞ്ഞിയും കറിയും ഒക്കെ വെയ്ക്കുവാൻ പഠിച്ചുവൊ, അതൊ എയർ ഇന്ത്യയിൽ കിട്ടുന്നപോലത്തെ ഒരു അവിഞ്ഞ ശാപ്പാടാണോ ചേച്ചി ഉണ്ടാക്കുന്നത്‌, പോട്ടെ എല്ലാം ശരിയാവും.

പിന്നെ സഖാവെ ഒരു കാര്യം പറയാൻ മറന്നു പോയി, ഒരു കുറ്റിചൂല്‌ എടുത്ത്‌ സഖാവ്ചേച്ചിയുടെ കയ്യിൽക്കൊടുക്ക്‌, സാർ കുറച്ചു ചാണകവും പിടിച്ചൊ, പാർട്ടിയിൽ ഒരു അടിച്ചുതെളി...

ഇപ്പോൾ അടിച്ചുതെളി തുടങ്ങിയിലെങ്ങിൽ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കൊടി പാറിക്കാൻ നമ്മൾ ചോര കൊടുത്തു പണിതുയർത്തിയ ചെങ്കൊട്ടപ്പോലും ബാക്കിയുണ്ടാവില്ല.

നിറുത്തട്ടെ കുത്ത്‌, കത്തി കുത്തല്ലാട്ടൊ, ഒരു പേനക്കുത്ത്‌.

ഈങ്കിലാബ്‌ സിന്ദാബാദ്‌.

എന്ന്‌

കാക്കര
ഏരിയ സെക്രട്ടറി
പൊളിഞ്ഞ ബെർലിൻ മതിൽ ഏരിയ കമ്മിറ്റി

Tuesday 3 November 2009

മലയാള ഭാഷയും സർക്കാർ ജോലിയും - ഒരു തിരിഞ്ഞു നോട്ടം.

പതിവു പോലെ, മലയാള ഭാഷയെ തൊട്ട്‌ കയ്യടി വാങ്ങാന്നുള്ള ഒരു പാഴ്‌വേല അല്ലേ, സർക്കാർ ജോലി മലയാളം അറിയുന്നവർക്ക്‌ മാത്രം എന്ന വി.എസ്‌ ന്റെ ഡയലോഗ്‌. സഖാവെ, ഇതു വല്ല നടപ്പുള്ള കാര്യം ആണോ. കേരള പിറവിക്കോ, തുഞ്ചൻ സ്മരണയിലോ തട്ടിവിടാൻ പറ്റിയ കാര്യം അല്ലേ, എങ്ങിൽ നടക്കട്ടെ...

സിൻഹള ഭാഷ സ്നേഹത്തിലൂടെ തമിഴരെ ശ്രിലങ്കയിൽ ഒതുക്കിയതു പോലെ..... ഇല്ല, അങ്ങു അതിനു തുന്നിയില്ല, അങ്ങയുടെ വാക്കുകളിലൂടെ അതു സംഭവിക്കരുതെ! അങ്ങയോടു ഒരു കാര്യം ഉണർത്തിച്ചൊട്ടെ, പാവം പ്രവാസിയുടെ മക്കളുടെ കാര്യം അങ്ങു മറന്നു പോയോ. പ്രവാസിയുടെ മക്കൾക്ക്‌ സർക്കാർ ജോലി നിഷേധിക്കാൻ ഇതു ഇടവരില്ലേ, വോട്ടില്ലാത്ത അവർക്ക്‌ ജോലിയും വേണ്ടാ എന്നാണൊ അങ്ങയുടെയും ഭാഷ്യം?

ഗോസായിമാർക്ക്‌ ഹിന്ദി പ്രേമം മൂത്ത്‌, ഹിന്ദി പഠിച്ചവർക്ക്‌ മാത്രം ഇന്ത്യയിൽ ജോലി, മറാഠി പഠിച്ചവർക്ക്‌ മുംബൈയിൽ ജോലി, തമിഴ്‌ പഠിച്ചവർക്ക്‌ ചെന്നൈയിൽ ജോലി... ഐ. ടി കൂലിക്കാരെ നിങ്ങൾ ബെംഗലൂർക്ക്‌ വണ്ടി കയറണ്ടാ. ഹ ഹ, എന്തൊരു ദേശിയത! പോയി പോയി, തിരോന്തരം സ്ലാങ്ങിൽ തന്നെ, സർക്കാർ കുറിപ്പുകൾ എഴുതണൊ, ആവൊ. വേഞ്ഞാറുമൂട്‌ സൂരജെ, പ്രണാമം!

പിന്നെ, നിയമത്തിനു മുൻപിൽ എല്ലാവരും സമം. നിയമം എല്ലാ മേഖലയിലും ഒരു പോലെയും. കുഴി കുത്താൻ വരുന്നവർക്കും, കഞ്ചിക്കോട്ടെ സ്റ്റീൽ ഫാക്ടറിയിലെ തൊഴിലാളികൾക്കും, കേന്ദ്ര കേഡറിൽ നിന്നു വരുന്ന ഐ.പി.എസ്‌, ഐ.എ.എസ്‌ രാജാക്കന്മാർക്കും ഈ നിയമം ഉണ്ടാകുമല്ലോ! മലയാളം അറിയുന്ന ലീടറെ കേരള ഗവർണ്ണർ ആക്കാൻ അങ്ങ്‌ കേന്ദ്രത്തിലേക്കു കത്ത്‌ എഴുതുമല്ലോ. ഒരു വെടിക്ക്‌ രണ്ടു പക്ഷി! ലീടർക്ക്‌ ഒരു ശാപമോക്ഷം, നമ്മുക്ക്‌ ഒരിജിനൽ മലയാളി ഗവർണ്ണരും..

ഇവിടെ വി.എസ്‌ എന്ന ഒരു വ്യക്തിയെ നമ്മൾ കാണേണ്ടതില്ലാ, മറിച്ചു വകതിരിവു ഇല്ലാതെ മലയാള ഭാഷാ പ്രേമം മാത്രം സ്വപ്നം കാണുന്നവരേയും, പിന്നെ ഭൂരിപക്ഷത്തിന്റെ ഭാഷസ്നേഹത്തിലൂടെ നൂനപക്ഷ ഭാഷക്കാരെ ആട്ടിയൊടിക്കുന്ന ദുനിയാവിലെ മറ്റു കഴുകന്മാരെയും നിങ്ങൾ കാണതെ പോകരുത്‌.

എന്റെ അമ്മയും എന്റെ നാടും, എന്നെ പഠിപ്പിച്ച, എന്റെ സ്വന്തം ഭാഷയായ, മലയാളമെ, സത്യമായും ഞാൻ കിന്നരിക്കുന്നതും ചിന്തിക്കുന്നതും മലയാള ഭാഷയിൽ തന്നെ;

സർക്കാർ ജോലിയിലൂടെ ഭാഷയെ കുളിപ്പിച്ചു കിടത്തേണ്ടതില്ലാ..... അത്ര മാത്രം.

രാജ്‌ താക്കറെ, ധീരതയൊടെ നയിച്ചോളു, ലച്ചം ലച്ചം പിന്നാലെ...


കാക്കര

Monday 2 November 2009

ശ്രികോവിലും 141 ഗുണ്ടകളും

നിയമസഭയിലെ വാച്ച്‌ ആന്റ്‌ വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്‌, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ....


പണ്ട്‌ പണ്ട്‌, കൃത്യമായി പറഞ്ഞാൽ, എന്റെ വീട്ടിൽ ടി.വി വരുന്നതിനു മുമ്പ്‌, ഞാൻ വള്ളി നിക്കർ ഇട്ടിരുന്ന കാലം. നിലത്തിരുന്നു, പത്രത്തിൽ കമ്രന്നു കിടന്നു വായിച്ചിരുന്ന കാലം.. കാലം ഏതുമാവട്ടെ;

പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്കു പാഞ്ഞടുത്തു, വാച്ച്‌ ആന്റ്‌ വാർഡുകൾ സ്പീക്കറുടെ മുൻപിൽ വേലിക്കെട്ടു തീർത്തു (ഹാ കഷ്ടം, ചൈനാ അതിർത്തിയിൽ കെട്ടാമായിരുന്നില്ലേ ഈ വേലി) വാച്ച്‌ ആന്റ്‌ വാർഡ്‌ ദൈവങ്ങളെ നിങ്ങളില്ലായിരുന്നുവെങ്ങിൽ നമ്മുടെ ശ്രീകോവിലിൽ ഒരു പാവം സ്പീക്കറുടെ രക്തം... ഏല്ലാം കളഞ്ഞു കുളിച്ചല്ലോ.

കാലം മാറി, പണ്ടാരപ്പെട്ടി വന്നു, ലൈവിന്റെ കാലം, എന്തിനും ഏതിനും ബ്ലോഗ്‌ മുത്തപ്പനും. ടിവിയിൽ വാച്ച്‌ ആന്റ്‌ വാർഡ്‌ ആശാന്മാരുടെ ഓട്ടം കാണുമ്പോൾ, എനിക്കു രോഗം മൂത്തു വരും, പിന്നെ ബ്ലോഗ്‌ അല്ലാതെ വേറേ എന്തു ഒറ്റമൂലി.

വാച്ച്‌ ആന്റ്‌ വാർഡ്‌ നാടകക്കാർ ഇല്ലാതെ ബ്ലോഗ്‌ മീറ്റ്‌ കൂടിയിട്ടില്ലേ, അച്ചുവിനെയും പിണറായിയെയും ഇരുത്തി കാരാട്ട്‌ പി.ബി കൂടിയിട്ടില്ലേ.(ഹൈ കമാന്റ്‌ മീറ്റിങ്ങിൽ ചർച്ച നിരോധിച്ചതിനൽ വാച്ച്‌ ആന്റ്‌ വാർഡിന്റെ അവശ്യവും ഇല്ല. ഇങ്ങനെയും ചിലവു ചുരുക്കാം!) അവിടെ ഒന്നും ഇല്ലാത്ത വാച്ച്‌ ആൻഡ്‌ വാർഡ്‌, എന്തിനാ നിയമസഭയിൽ മാത്രം?

അപ്പോൾ ഇതു തന്നെയല്ലേ പൊറാട്ടു നാടകം. കാണാൻ അത്ര സുഖമുള്ള കാഴ്ച്ചയാണൊ? ഒരു തരം ദഹനക്കേട്‌. ഈ വാച്ച്‌ ആന്റ്‌ വാർഡിനെ ഒഴുവാക്കി,.... വേണ്ടാ, ഒഴിവാക്കരുതെ, വാച്ച്‌ ആന്റ്‌ വാർഡില്ലാതെ എന്തു ശ്രികോവിൽ. നിയമസഭയിലെ ചവിട്ടു നാടകത്തിൽ, വാച്ച്‌ ആന്റ്‌ വാർഡും ഒരു കഥാപത്രം അല്ലേ. ആലിബാബയും 41 കള്ളന്മാരും പോലെ ശ്രികോവിലും 141 ഗുണ്ടകളും.

ഇതു എഴുതിയതിനു നിയമസഭയിൽ എന്നെ വിളിച്ചു വരുത്തി ചുട്ട പത്തടി തരണം, അപ്പോൾ ഈ വാച്ച്‌ ആന്റ്‌ വാർഡിന്റെ ഓട്ടം നേരിട്ടു കണ്ടു എനിക്കും ഉണ്ടാകുമല്ലോ രോമാഞ്ച കഞ്ചുകം...

കാക്കര