Saturday 15 May 2010

യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക. ഒരു യാത്രക്കാരൻ ടിക്കറ്റ് വാങ്ങുമ്പോൾ എയർപ്പോർട്ട്‌ നികുതിയടക്കം എടുത്താൽ പൊങ്ങാത്ത ഒരു വലിയ തുക കൊടുത്തതിന്‌ പുറമെ ചുമ്മാ നൽകേണ്ടി വരുന്ന ഒരു തുകയല്ലെ യൂസ്സേർസ്സ്‌ ഫീ? ചോദിക്കാനും പറയാനും അവകാശമില്ലത്താവരുടെ കയ്യിൽ നിന്ന്‌ എളുപ്പത്തിൽ അടിച്ച്‌ മറ്റാവുന്ന തുക! 755 ഉലുവ കൊടുത്താലെങ്ങിലും പ്രത്യേകിച്ച് വല്ല ഗുണമുണ്ടാകുമോ?

ബസ് ടിക്കറ്റ് എടുത്തവർ ബസ് സ്റ്റാന്റിൽ വന്ന്‌ ബസ്സിൽ കയറുന്നതിന്‌ യൂസ്സേർസ്സ്‌ ഫീ നല്കുന്നുണ്ടോ? ട്രെയിൻ യാത്രക്കാർ യൂസ്സേർസ്സ്‌ ഫീ നൽകുന്നുണ്ടോ? ചുമ്മാ ചോദിച്ചതാണ്‌. വീമാനത്തിൽ കയറണോ യുസ്സേർസ്സ്‌ ഫീ നൽകണം, അത്ര തന്നെ... എണ്ണപണം തേടി പോകുന്നവർ അല്ലേ, അല്ലെങ്ങിൽ അമേരിക്കയിലേയും യൂറോപ്പിലേയും സമൃദ്ധിയുടെ നടുവിലേക്കുള്ള ആകാശനൗകയിലെ യാത്രയല്ലെ, നാടിനുവേണ്ടി വല്ലതും കൊടുത്തിട്ട്‌പോടെ, ഇതാണോ നമ്മുടെ ചിന്ത?

കണക്കുകൾ പ്രകാരം തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നുമുള്ള യാത്രക്കാരിൽ 75 ശതമാനം അന്തരാഷ്ട്രയാത്രക്കാരും ബാക്കി 25 ശതമാനം ആഭ്യന്തരയാത്രക്കാരും. രണ്ടുകൂട്ടരും എയർപോർട്ട് ഉപയോഗിക്കുന്നു പക്ഷെ പണം നല്കേണ്ടത്‌ വിദേശയാത്രക്കാർ മാത്രം. അതെന്തൊരു നീതി? സാമ്പത്തികാടിസ്ഥാനത്തിലാണെങ്ങിൽ വിദേശയാത്രക്കാരിൽ ഭുരിഭാഗം പാവങ്ങളും മധ്യവർഗ്ഗവുമല്ലേ? മറിച്ച്‌ ആഭ്യന്തരയാത്രക്കാരിൽ ഭുരിഭാഗം ഉപരിവർഗ്ഗവും മധ്യവർഗ്ഗവും! അപ്പോൾ ആഭ്യന്തരയാത്രക്കാരെ എന്തുകൊണ്ട്‌ ഒഴുവാക്കുന്നു... എല്ലാവിധ യാത്രക്കാരേയും ഉൾപ്പെടുത്തി ടിക്കട്ട്‌ നിരക്കിന്റെ 2% യൂസ്സേർസ്സ്‌ ഫീസ്സായി ടിക്കറ്റിന്റെ കൂടെ പിരിച്ചാൽ ബിസ്സിനസ്സ്‌ ക്ലാസ്സുകാരിൽ നിന്ന്‌ കൂടുതലും “കന്നുകാലി ക്ലാസുകാരിൽ” നിന്ന്‌ കുറവുമെന്ന സാമൂഹ്യനീതി നടപ്പിലാവില്ലേ? അല്ലെങ്ങിൽ ഇതൊക്കെ തീരുമാനിക്കുന്ന ഉപരിവർഗ്ഗം സ്വന്തം താല്പര്യം സംരക്ഷിക്കുകയാണോ? അതിന്‌ എല്ലാവരും അറിയാതെ ചൂട്ട് പിടിക്കുകയാണോ?

പ്രാവാസികളെ പിഴിയാൻ വരുന്ന രാഷ്ട്രിയക്കാരെ, ഈ അസബദ്ധനാടകം നിങ്ങൾ കാണുന്നില്ലെ? പതിവ്‌പോലെ തീരുമാനം വന്നുകഴിയുമ്പോൾ പ്രതിക്ഷേധിക്കുന്ന കലാപരിപാടികൾ നടന്നുകാണുന്നുണ്ട്. ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നപോലെ എയർപോർട്ട്‌ റഗുലേറ്ററി അതോറിറ്റി വളരെ രഹസ്യമായാണോ കേരള ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്‌? സംസ്ഥാന സർക്കാർ മറിച്ചൊരു വാദഗതിയും നടത്തിയില്ലേ? എന്തായാലും ഇപ്പോൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമറിയിച്ച്‌ എം. വിജയകുമാർ പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്‌. തിരുവനന്തപുരം എം.പി, ശശി തരൂരും ഈ പ്രശ്നത്തിൽ ഇടപ്പെട്ടതും അതോറിറ്റിയുടെ തീരുമാനം വന്നതിനുശേഷവും. ഒരു നിമിഷം വൈകിയില്ല, തീരുമാനം പിൻവലിക്കണമെന്ന്‌ ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

താഴെയുള്ള മാതൃഭുമി ലിങ്കിൽ നിന്ന്‌ കേരള സർക്കാരിന്റെ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാം. ചെറുവിവരണം ഇവിടെ കൊടുക്കുന്നു.

"അഞ്ചുകാരണങ്ങളാല്‍ തിരുവനന്തപുരത്ത് യൂസര്‍ഫീ പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം പുതുതായി നിര്‍മിച്ചതോ പൊതുസ്വകാര്യ പങ്കാളിത്തമോ ഉള്ളതല്ല. ബി.ഒ.ടി. മാതൃകയിലല്ല ഇത് നിര്‍മിച്ചതും. വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല. പുതിയ ടെര്‍മിനലിനും ഇതിലേക്കുള്ള റോഡിനും പാലത്തിനുംവേണ്ട സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതിനായി 81 കോടി സംസ്ഥാനം ചെലവിട്ടുകഴിഞ്ഞു.



ഇതിനുപുറമെ, മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ 100 മുതല്‍ 150 കോടിവരെ സംസ്ഥാനം ചെലവിടേണ്ടിവരും. ഈ ഘട്ടത്തില്‍ യൂസര്‍ഫീ അടിച്ചേല്‍പ്പിക്കുന്നതിന് ന്യായീകരണമില്ല. ഭാവിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാകും."

http://www.mathrubhumi.com/nri/gulf/article_%20100428/

ഇനി പ്രസ്ഥാവനയുദ്ധത്തിന്റെ സമയമാണ്‌, ഇവിടെയും പാർട്ടി തിരിഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്താം. നമ്മുടെ മലയാളത്വം കളയരുതല്ലോ....

17 comments:

ഷൈജൻ കാക്കര said...

വിമാനത്താവളം ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് ഈ തീരുമാനം. ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അനില്‍@ബ്ലോഗ് // anil said...

കേന്ദ്രത്തിന്റെ റദ്ദാക്കല്‍ നടപടികാത്ത് ഇത്തരം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്.
ഇത് ഒരു ശിന്ന പ്രശ്നമായതോണ്ട് ചിലപ്പോള്‍ പരിഗണിക്കുമായിരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിൽ എന്തുപ്രശ്നം വന്നാലും പ്രവാസികൾ തന്നെയാണല്ലോ എല്ലാഭാരങ്ങളും കൂടുതൽ ചുമക്കേണ്ടി വരുക....!
നമ്മുടെ തോളുകൾ വെറുതെ ഒഴിഞ്ഞു കിടക്കുകയാണല്ലൊ...അല്ലേ

വഴിപോക്കന്‍ | YK said...

സത്യത്തില്‍ ഈ യൂസേര്‍സ് ഫീ ഒരു ആഗോള പ്രതിഭാസമാണ്, പല രാജ്യങ്ങളിലും നടപ്പിലുണ്ട്. നമ്മള്‍ ശ്രദ്ധിക്കാത്തത് അതു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അതോടൊപ്പം നമ്മളറിയാതെ വാങ്ങുന്നു എന്നതിനാലാണ്.

ഒരിക്കല്‍ യൂസേര്‍സ് ഫീ കൊച്ചിയില്‍വച്ചു എന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌. കയ്യിലുള്ള ഇന്ത്യന്‍ രൂപ മൊത്തം -ഇനിയിതാര്‍ക്കു വേണം എന്ന നിലക്ക്- ഒപ്പം വന്നവരെ ഏല്‍പ്പിച്ചു ഉള്ളിലെതിയപ്പോഴാ അറിയുന്നത് അവര്‍ക്ക് വേണം ഉപഭോക്തൃ ഫീ 500 രൂപ. ഒരു സഹയാത്രികന്‍ കയ്യിലുള്ള യൂറോക്ക് പകരം അല്പം രൂപ തന്നത് കൊണ്ട് രക്ഷപ്പെട്ടു.
==

ഷൈജൻ കാക്കര said...

അനിൽ... കേന്ദ്രത്തിന്റെ അനുകൂല തീരുമാനത്തിന്‌ വേണ്ടി നമ്മുടെ നാട്ടിൽ നിന്ന്‌ തുടർപരിശ്രമം നടക്കുന്നില്ല. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയപ്പോൾപോലും കാര്യങ്ങൾ വേണ്ടവിധം ഉന്നയിച്ചിട്ടില്ല.

ബിലാത്തിപട്ടണം... താങ്ങൾ പറഞ്ഞത്‌ നൂറു ശതമാനം ശരിയാണ്‌. നാടിന്റെ സാമ്പത്തിക സ്രോതസ്സായിട്ടും എപ്പോഴും അവഗണന.

വഴിപ്പോക്കൻ... ഇപ്പോൾ ടിക്കറ്റിന്റെ കൂടെ വാങ്ങുവാനാണ്‌ പദ്ധതി. കമ്പനി ടികറ്റ്‌ വാങ്ങി നല്കുന്ന തൊഴിലാളികളെങ്ങിലും രക്ഷപ്പെടും. അതെങ്ങിലും ആകട്ടെ.

എന്റെ പ്രധാന ചോദ്യങ്ങൾ?

1. എന്തുകൊണ്ട്‌ ഉയർന്ന വരുമാനക്കാരായ ആഭ്യന്തര യാത്രക്കാരെ ഒഴുവാക്കുന്നു.

2. ടിക്കറ്റിന്റെ നിരക്കിനനുസരിച്ച്‌ ഈടാക്കുന്നതല്ലേ സാമൂഹ്യനീതി. അപ്പോൾ ഇക്കോണമി ക്ലാസുകാർക്കും ബഡ്ജറ്റ് യാത്രക്കാർക്കും അനുഗ്രഹമാകില്ലേ?

3. തീരുമാനത്തിന്‌ മുൻപ്‌ എന്തുകൊണ്ട്‌ കേരള സർക്കാരും ശശി തരൂരും പ്രതികരിച്ചില്ല. പൊതുജനങ്ങളിൽ നിന്ന്‌ പരാതി സ്വീകരിച്ചില്ല?

ഷൈജൻ കാക്കര said...

കേരളകൗമുദി മുഖപ്രസംഗം.

http://news.keralakaumudi.com/beta/news.php?nid=3089bf7a81bd130e782910595fd74cde

ഒഴാക്കന്‍. said...

njaan enna parayaana!

വീകെ said...

അവരുടെ വിചാരം “നമ്മൾ മുഴുവൻ ‘ഫ്രീവിസ‘ക്കാരാണെന്നാ...??!
നിങ്ങൾ പോകുന്ന വഴി “ഞങ്ങൾക്കെങ്കിലും ഇച്ചിരി കാശ് തന്നിട്ട് പോടെയ്...” എന്ന മട്ട്.

ഷൈജൻ കാക്കര said...

maadhyamam news

"ആന്റണിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍, യൂസേഴ്സ് ഫീ സംബന്ധിച്ച് പ്രവാസികള്‍ക്ക് അനുകൂലമായ ഉറപ്പുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും 'ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താം' എന്ന് പറഞ്ഞൊഴിയുകയാണ് ആന്റണി ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. "

ഒഴാക്കൻ... നന്ദി.

വീ.കെ... പൂർണ്ണമായും യോജിക്കുന്നു. “ഞങ്ങൾക്കെങ്കിലും ഇച്ചിരി കാശ് തന്നിട്ട് പോടെയ്...” എന്ന മട്ട്.

Jijo said...

ഇതിൽ ഒരു അഭിപ്രായം പറയണമെങ്കിൽ എന്താണ്, അല്ലെങ്കിൽ എന്തിനാണ് യൂസേഴ്സ് ഫീ എന്നറിയണം. ഇന്റർനാഷണൽ ടെർമിനലിന്റെ മാത്രം ആവശ്യത്തിന് സംഭരിക്കുന്ന തുകയാണെങ്കിൽ അതിൽ ഡൊമസ്റ്റിക് യാത്രക്കാരുടെ പങ്ക് അനാവശ്യമാണ്. യൂസേഴ്സ് ഫീ ഈടാക്കാനുള്ള മാനദണ്ധം അനുസരിച്ചു നിയമപ്രകാരമായി ഈടക്കുന്നതാണെങ്കിൽ അതിനെ ഇത്രയ്ക്കും എതിർക്കേണ്ട കാര്യമില്ല.

പിന്നെ ബസ് സ്റ്റാന്റിനേയും റെയിൽ‌വേ സ്റ്റേഷനേയും വിമാനത്താവളവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. വിമാനത്താവളത്തിലെ സൌകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മറ്റെവിടെയും ഇല്ല തന്നെ. അതു പോലെ തന്നെ റെയിൽ‌വേ സ്റ്റേഷൻ നടത്തുന്നവർ തന്നെയാണ് യാത്രയ്ക്കുള്ള പണം ഈടാക്കുന്നതും. യാത്രക്കാരല്ലാത്തവരിൽ നിന്നും അവിടെ പ്ലാറ്റ്ഫോം ഫീ വാങ്ങുന്നുണ്ടല്ലോ.

ഒരേ ശ്രേണിയിലുള്ള സേവനത്തിന് രണ്ട് തരത്തിൽ ചാർജ്ജ് ചെയ്യുന്നത് നീതിയല്ല. ചെക്-ഇൻ ഏരിയ, സെക്യൂരിറ്റി ചെക് ഏരിയ, വെയിറ്റിംഗ് ഏരിയ മുതലായ സ്ഥലങ്ങളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കാത്തിടത്തോളം കാലം ബിസിനസ് ക്ലാസ്സ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരിൽ നിന്നും കൂടുതൽ പണം വസൂലാക്കുന്നത് തെറ്റായിരിക്കും. ടിക്കറ്റ് റേറ്റ് വച്ച് ഫീ ഈടാക്കുന്നതും ശരിയാവില്ല. ഒരേ ക്ലാസ്സിലെ ഒരേ ദൂരം യാത്രയ്ക്ക് പലവിധത്തിലുള്ള ടിക്കറ്റ് റേറ്റ് ആണല്ലോ നിലവിൽ?

എന്തായാലും നാട്ടിലെ പട്ടിണി പാവങ്ങളുടെ പൈസ കൊണ്ട് വിമാനത്താവളം നടത്തുന്നതിലും ഭേദം യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് തന്നെ. ടിക്കറ്റിന്റെ ഒപ്പം ചേർത്ത് വാങ്ങുകയാണെങ്കിൽ വേദനയ്ക്കൽ‌പ്പം കുറവുണ്ടാകും :)

(കൊലുസ്) said...

കുഞ്ഞക്ഷരങ്ങള്‍ കഷ്ട്ടപ്പെട്ട് വായിചൂട്ടോ...

ഷൈജൻ കാക്കര said...

ജിജൊ... യൂസ്സേർസ് ഫീ പിരിക്കുന്നത്‌ പുതിയതായി വന്ന അന്തരാഷ്ട്രടെർമിനലിന്റെ പാശ്ചതലത്തിലാണെങ്ങിലും എയർപ്പോർട്ടിന്റെ മൊത്തം വരുമാനത്തെ കണക്കാക്കിയാണ്‌. അതുകൊണ്ടുതന്നെയാണ്‌ എയർപ്പോർട്ട്‌ അതോറിറ്റി ആഭ്യന്തരയാത്രക്കാരിൽ നിന്നും യുസ്സേർസ്സ്‌ ഫീ വാങ്ങണമെന്ന്‌ എയർപ്പോർട്ട്‌ ഇക്കൊണോമിക്‌ റെഗുലേറ്ററി അതോറിറ്റിയോട്‌ ആവശ്യപ്പെട്ടത്‌, പക്ഷെ നിരാകരിച്ചു.

ഒരു സോഷ്യലിസ്റ്റ് രാജ്യത്ത്‌ പലതരം ഫീസ്‌ ഏർപ്പെടുത്തുന്നത്‌ ന്യായമല്ലേ? ഒരു യുണിറ്റ്‌ വൈദ്യുതിക്ക്‌ ഒരേ പൈസയല്ലല്ലോ നാം കൊടുക്കുന്നത്‌. ഇതേ ലൈനിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ യാത്രക്കാരുടെ ഫീസ് കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലെ പാവങ്ങളുടെ നികുതിപണംകൊണ്ട്‌ എയർപ്പൊർട്ട്‌ നടത്തേണ്ടതില്ല മറിച്ച്‌ ഫീസ്‌ ഏർപ്പെടുത്തുകയാണെങ്ങിൽ എയർപ്പോർട്ട്‌ ഉപയോഗിക്കുന്ന എല്ലാവർക്കും സോഷ്യലിസ്റ്റ് സമൂഹത്തിനനുസരിച്ചും ഫീസ് ഏർപ്പെടുത്തണം.

($nOwf@ll)... നന്ദി.

ഗീത said...

ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും ഇല്ല. എങ്കിലു യൂസേര്‍സ് ഫീ ഈടാക്കുന്നത് ശരിയല്ല എന്നു തന്നെ തോന്നുന്നു.

shaji.k said...

കാക്കര യുസേര്സ് ഫീ എന്നുപറയുന്നത്,എനിക്ക് തോന്നുന്നത് ഒരു യാത്രക്കാരന്‍ ആ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിനു വാങ്ങുന്ന ഫീ ആണ്.മിക്ക ഐര്പോര്ടുകളും ടിക്കറ്റിനൊപ്പം ഇത് വാങ്ങുന്നുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

ഷൈജൻ കാക്കര said...

ഗീത... നന്ദി.

ഷാജി... യാത്രക്കാരൻ എയർപ്പോർട്ട് ഉപയോഗിക്കുന്നതിന്‌ കൊടുക്കുന്ന തുകയാണ്‌ “എയർപ്പോർട്ട്‌ ടാക്സ്‌” ഇത്‌ ടിക്കന്റിന്റെ കുടെ വാങ്ങിക്കുന്നുണ്ട്‌. ഇതിന്‌ പുറമെയാണ്‌ യൂസ്സേർസ്‌ ഫീ എന്ന പേരിൽ ഈടാക്കുന്നത്‌.

ഷൈജൻ കാക്കര said...

യൂസേഴ്‌സ് ഫീ: സ്‌റ്റേ വിസമ്മതിച്ചു

mangalam news

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി യൂസേഴ്‌സ് ഫീ റദ്ദാക്കാന്‍ ട്രിബ്യൂണല്‍ വിസമ്മതിച്ചു. ജസ്‌റ്റീസ്‌ അരിജിത്‌ പാസയത്‌ അധ്യക്ഷനായ ട്രിബ്യൂണലാണ്‌ സ്‌റ്റേ ആവശ്യം തള്ളിയത്‌. എയര്‍പോര്‍ട്ട്‌ അതോറിട്ടി ഓഫ്‌ ഇന്ത്യക്ക്‌ ട്രിബ്യുണല്‍ നോട്ടീസ്‌ അയച്ചു.

ഷൈജൻ കാക്കര said...

http://www.madhyamam.com/news/14115

"യൂസേഴ്‌സ് ഫീ ശരിയല്ലെന്ന് മന്ത്രി എം.വിജയകുമാര്‍

തിരുവനന്തപുരം: തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയത് ശരിയല്ലെന്ന് മന്ത്ര് എം.വിജയകുമാര്‍. വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 81 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സ്ഥലവും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരനോട് ആലോചിക്കാതെയാണ് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പിന്‍വലിച്ചിട്ടില്ല. യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു."